This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ഗോ, ആന്‍ റോബര്‍ട്ട് ജാക്വസ് (1727-81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടര്‍ഗോ, ആന്‍ റോബര്‍ട്ട് ജാക്വസ് (1727-81)

Turgot,Anne Robert Jacques

രാജ്യതന്ത്രജ്ഞന്‍, സാമ്പത്തികശാസ്ത്രജ്ഞന്‍, ചരിത്രതത്ത്വചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ഫ്രഞ്ചു പണ്ഡിതന്‍. 1727 മേയ് 10-ന് പാരീസില്‍ ജനിച്ചു. പൗരോഹിത്യം ലക്ഷ്യമാക്കി 1743-ല്‍ ദൈവശാസ്ത്രപഠനം ആരംഭിച്ചു. ഈ രംഗത്തു സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് തത്ത്വശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗഹനങ്ങളായ നിരവധി ലേഖനങ്ങള്‍ എഴുതി. ചെറുപ്പ കാലത്തു തന്നെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുമായി അടുത്തിടപഴകാനും സമകാലിക സമ്പദ്ഘടനയുടെ സൂക്ഷ്മവശങ്ങളെക്കുറിച്ചു മനസ്സിലാക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സോബോണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ, വിപ്ലവത്തെ തടഞ്ഞു നിര്‍ത്തുന്നതിന് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കണമെന്ന് ടര്‍ഗോ വാദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചിന്താഗതിക്ക് ഭരണരംഗങ്ങളില്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ടര്‍ഗോ ദൈവശാസ്ത്രരംഗം ഉപേക്ഷിച്ച് ഗവണ്‍മെന്റിന്റെ പല ഉന്നത തസ്തികകളിലും സേവനം അനുഷ്ഠിച്ചു. ഇക്കാലത്തു ഫ്രഞ്ച് എന്‍സൈക്ലോപീഡിയയ്ക്കുവേണ്ടി അതിഭൗതികശാസ്ത്രം (Metaphysics), ഭാഷാശാസ്ത്രം, ധനതത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു.

1774-ല്‍ ലൂയി പതിനാറാമന്‍ ഇദ്ദേഹത്തെ നാവിക മന്ത്രിയായി നിയമിച്ചു. അധികം താമസിയാതെ കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഫിനാന്‍സ് എന്ന ഉന്നതപദവിയില്‍ നിയുക്തനായി. തുടര്‍ന്ന്, പല സാമ്പത്തിക പദ്ധതികളും ഇദ്ദേഹം ആവിഷ്ക്കരിച്ചു നടപ്പിലാക്കി. നികുതി സമ്പ്രദായത്തില്‍ പല പരിഷ്ക്കാരങ്ങളും വരുത്തി. രാജ്യാന്തര ധാന്യവ്യാപാര രംഗത്തു നിലവിലിരുന്ന പ്രാദേശിക നിയന്ത്രണങ്ങള്‍ നീക്കംചെയ്തു. എന്നാല്‍ തൊഴിലാളി സംഘടനകളെ അടിച്ചമര്‍ത്തുന്ന നയമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഇത്തരം നടപടികള്‍ കോടതികളിലും പാര്‍ലമെന്റിലും ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രാജകീയ പിന്തുണ നഷ്ടപ്പെട്ട ടര്‍ഗോ 1776-ല്‍ ഉദ്യോഗം രാജിവച്ചു.

റിഫ്ളെക്ഷന്‍സ് ഓണ്‍ ദ് ഫോര്‍മേഷന്‍ ആന്‍ഡ് ദ് ഡിസ്ട്രിബ്യൂഷന്‍ ഒഫ് റിച്ചസ് എന്ന ഗ്രന്ഥത്തില്‍ ടര്‍ഗോ തന്റെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സമ്പത്തിന്റെ പരമമായ ഉറവിടം ഭൂമിയാണെന്നും സമ്പല്‍സമൃദ്ധിയെ നിര്‍ണയിക്കുന്നത് മൂലധനത്തിന്റെ വളര്‍ച്ചയും നിര്‍വിഘ്ന പ്രവാഹവും ആണെന്നും ഇദ്ദേഹം പ്രസ്താവിച്ചു. ഉത്പാദനത്തെ അടിസ്ഥാനമാക്കി ഭൂപ്രഭുക്കന്മാര്‍ നികുതി നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്നതും കച്ചവടത്തെയും വ്യവസായത്തെയും നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതുമായ ഒരു സമ്പ്രദായമാണ് ടര്‍ഗോ വിഭാവന ചെയ്തിരുന്നത്.

‌ഭരണകൂടം മതസഹിഷ്ണുത അനുവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ടര്‍ഗോ തന്റെ രചനകളിലൂടെ ഊന്നിപ്പറഞ്ഞിരുന്നു. മനുഷ്യന്റെ അറിവും അനുഭവങ്ങളും വര്‍ധിക്കുന്നതിനനുസൃതമായി ബാഹ്യപ്രകൃതിയില്‍ നിന്നു മോചനം നേടാന്‍ യുക്തിയും സ്വാതന്ത്ര്യബോധവും അവനെ അനുവദിക്കുമെന്ന് ടര്‍ഗോ പ്രഖ്യാപിച്ചു. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ ശാസ്ത്രരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ അഭംഗുരം തുടരുമെന്നും ടര്‍ഗോ അഭിപ്രായപ്പെട്ടു. ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകളെക്കുറിച്ചും നടമാടുന്ന തിന്മകളെപ്പറ്റിയും ടര്‍ഗോ ബോധവാനായിരുന്നു. മനുഷ്യചരിത്രത്തിലും പുരോഗതിയിലും ശുഭാപ്തി വിശ്വാസം പുലര്‍ത്തിയിരുന്ന ടര്‍ഗോയുടെ ചിന്തകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ വേണ്ടത്ര ഇല്ലായിരുന്നുവെങ്കിലും അവയെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചിരുന്നു. 1781 മാ. 18-ന് പാരീസില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍