This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ മാര്‍പ്പാപ്പാമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ മാര്‍പ്പാപ്പാമാര്‍

ജോണ്‍ എന്ന പേര്‍ സ്വീകരിച്ചുകൊണ്ട് റോമന്‍ കത്തോലിക്കാസഭയില്‍ മാര്‍പ്പാപ്പാമാരായി ഭരണം നടത്തിയിട്ടുള്ളവര്‍.

ജോണ്‍ I (? - 526). 523 ആഗ. 13-നു മാര്‍പ്പാപ്പാസ്ഥാനം ഏറ്റെടുത്ത ജോണ്‍ ക 526 മേയ് 18 വരെ തത്സ്ഥാനത്തു തുടര്‍ന്നു. അന്ന് ജസ്റ്റിന്‍ I ആയിരുന്നു പൗരസ്ത്യ റോമാചക്രവര്‍ത്തി. പശ്ചിമ റോമാ സാമ്രാജ്യം നാമാവശേഷമായിത്തീര്‍ന്ന കാലമായിരുന്നു അത്. ഇറ്റലി ഉള്‍പ്പെട്ട പശ്ചിമ യൂറോപ്യന്‍ പ്രദേശങ്ങളെ ഓസ്റ്റ്രഗോത്ത് വംശജനായ തിയൊഡോറിക് രാജാവു ഭരിച്ചിരുന്നു. ഇക്കാലത്ത് പൗരസ്ത്യസഭയും പാശ്ചാത്യസഭയും തമ്മില്‍ ആശയപരമായി അകന്നു കഴിഞ്ഞിരുന്നു. പൗരസ്ത്യസഭയില്‍ ശക്തമായിത്തീര്‍ന്നിരുന്ന 'ആരിയന്‍ പാഷണ്ഡത'യെ (Aryan Heresy) അടിച്ചമര്‍ത്തി പാശ്ചാത്യസഭയുമായി നല്ല ബന്ധങ്ങള്‍ ഉണ്ടാക്കി ഏകീകൃത റോമന്‍ സാമ്രാജ്യം പുനഃസ്ഥാപിക്കുന്നതിന് ചക്രവര്‍ത്തി ജസ്റ്റിന്‍ പദ്ധതി തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍, കോണ്‍സ്റ്റാന്റിനോപ്പിളിലുള്ള എല്ലാ ആരിയന്‍ ക്രൈസ്തവ ദേവാലയങ്ങളും അടച്ചുപൂട്ടുന്നതിന് ജസ്റ്റിന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നോക്കിയിരുന്ന ആരിയന്‍ വിശ്വാസികളെ പിരിച്ചുവിടാനും ജസ്റ്റിന്‍ നിശ്ചയിച്ചു. ഇതിനുള്ള തിരിച്ചടിയെന്നവണ്ണം, ആരിയന്‍ പാഷണ്ഡതയെ സഹായിച്ചിരുന്ന തിയൊഡോറിക് രാജാവ് പശ്ചിമ യൂറോപ്പിലെ കത്തോലിക്കരെ പീഡിപ്പിച്ചു. ഇതില്‍ ഭയം പൂണ്ട മാര്‍പ്പാപ്പാ, ജസ്റ്റിന്‍ ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ ഉദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിനുവേണ്ടി കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോയി. കാരണം, പൗരസ്ത്യ യൂറോപ്പില്‍ ആരിയന്‍ വിശ്വാസികളെ പീഡിപ്പിക്കുന്നത് ജസ്റ്റിന്‍ തുടരുകയാണെങ്കില്‍, പശ്ചിമ യൂറോപ്പില്‍ തിയൊഡോറിക് രാജാവ് കത്തോലിക്കരെ കൂടുതല്‍ പീഡിപ്പിക്കുമെന്ന് മാര്‍പ്പാപ്പയ്ക്കറിയാമായിരുന്നു. 525 ന.-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിച്ചേര്‍ന്ന മാര്‍പ്പാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. മാര്‍പ്പാപ്പായെന്ന നിലയില്‍ ഇദ്ദേഹം ചക്രവര്‍ത്തിയുടെ കിരീടധാരണം ഒരിക്കല്‍ക്കൂടി ആഘോഷപൂര്‍വം നടത്തി; ഹേഗിയാസോഫിയാ ബസ്ളിക്കയില്‍ 525-ലെ ക്രിസ്തുമസ് ആഘോഷത്തിനും ഇദ്ദേഹം പ്രധാന കാര്‍മികത്വം വഹിച്ചു. മാര്‍പ്പാപ്പാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരുന്ന കാലത്ത് അദ്ദേഹം ജസ്റ്റിന്‍ ചക്രവര്‍ത്തിയുമായി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നു തെറ്റിദ്ധരിച്ച തിയൊഡോറിക് രാജാവ് മാര്‍പ്പാപ്പായെ റാവെന്നയില്‍ തടങ്കലിലാക്കി. പീഡകള്‍ സഹിച്ചുകൊണ്ട് തടങ്കലില്‍ കഴിഞ്ഞ ഇദ്ദേഹം 526 മേയ് 18-നു മരണമടഞ്ഞു. പില്ക്കാലത്ത് ഇദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. മേയ് 18 ആണ് സ്മരണദിനം.

ജോണ്‍ II (-535). 533 ജനു. 2 മുതല്‍ 535 മേയ് 8 വരെ അധികാരത്തിലിരുന്ന ഇദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയസ് എന്നായിരുന്നു. വൈദികശ്രേഷ്ഠനായതിനുശേഷം പേരുമാറ്റിയ ആദ്യത്തെ മാര്‍പ്പാപ്പായാണിദ്ദേഹം. കത്തോലിക്കാ സഭയില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന 'സിമണി' (പള്ളിവക ഉദ്യോഗം വില്ക്കുകയോ വാങ്ങുകയോ ചെയ്യുക) എന്ന തിന്മയെ ഇല്ലാതാക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചു. മാര്‍പ്പാപ്പാ തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തുവാന്‍ പാടില്ലെന്നൊരു തീരുമാനം കൈക്കൊള്ളുന്നതിന് ഇദ്ദേഹം റോമന്‍ സെനറ്റിനെ പ്രേരിപ്പിച്ചു. അതലാറിക് രാജാവിനെകൊണ്ട് ഇത് അംഗീകരിപ്പിക്കുന്ന കാര്യത്തിലും മാര്‍പ്പാപ്പാ വിജയിച്ചു. സിമണിയെ നിരോധിച്ചുകൊണ്ടുള്ള സെനറ്റിന്റെ തീരുമാനം ഒരു മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തി സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പ്രദര്‍ശിപ്പിക്കാമെന്നും അതലാറിക് സമ്മതിച്ചു. ആയിടെ കോണ്‍സ്റ്റാന്റിനോപ്പിളിലെ കുറെ ക്രൈസ്തവ സന്ന്യാസിമാര്‍, കത്തോലിക്കാസഭയിലെ ചില വിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു പാഷണ്ഡത (Heresy)യ്ക്കു രൂപം നല്കി. പാഷണ്ഡികളായ സന്ന്യാസിമാരെ മാര്‍പ്പാപ്പാ മഹറോന്‍ ചൊല്ലി പുറത്താക്കി. ജസ്റ്റിനിയന്‍ മാര്‍പ്പാപ്പായ്ക്കയച്ച ആ സന്ദേശത്തില്‍ മാര്‍പ്പാപ്പായെ 'എല്ലാ ക്രൈസ്തവവിഭാഗങ്ങളുടെയും മേധാവി' എന്ന് അഭിസംബോധന ചെയ്തിരുന്നു.

ജോണ്‍ III(? - 574). 561 ജൂല. 17 മുതല്‍ 574 ജൂല. 13 വരെ മാര്‍പ്പാപ്പായായി തുടര്‍ന്നു. ഇക്കാലത്ത് ലൊംബാര്‍ഡുകള്‍ ഇറ്റലിയെ ആക്രമിച്ചു. പൗരസ്ത്യ റോമാചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ I-ന്റെ സഹായത്തോടുകൂടി ലൊംബാര്‍ഡുകളുടെ ആക്രമണത്തെ തടയുന്നതിന് മാര്‍പ്പാപ്പായ്ക്കു കഴിഞ്ഞു. ഈ അവസരത്തില്‍ മിലാനിലെയും മറ്റു ചില ഉത്തര ഇറ്റാലിയന്‍ പ്രദേശങ്ങളിലെയും ബിഷപ്പുമാര്‍ ജോണ്‍ III-നെ ധിക്കരിച്ചുകൊണ്ട് പുതിയൊരു ശീശ്മയ്ക്കു രൂപം നല്കി. ഈ ശീശ്മ (Sehism)യെ പരാജയപ്പെടുത്തുന്നതിനും ജോണ്‍ III-നു കഴിഞ്ഞു.

ജോണ്‍ IV (? - 642). സെവറിനസിനെ തുടര്‍ന്ന് ഇദ്ദേഹം മാര്‍പ്പാപ്പായായി. 640 ഡി. 24 മുതല്‍ 642 ഒ. 12-നു മരിക്കുന്നതുവരെ അധികാരത്തിലിരുന്നു. ഇദ്ദേഹം ഒരു ഡാല്‍മേഷ്യന്‍ വംശജനയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് പൗരസ്ത്യ യൂറോപ്പിലുണ്ടായ ഒരു യുദ്ധത്തില്‍ ബാല്‍ക്കന്‍ പ്രദേശത്ത് സ്ലാവ് വംശജര്‍ അനേകം ക്രൈസ്തവരെ തടവുകാരായി പിടിച്ചു. ഈ ക്രിസ്ത്യന്‍ തടവുകാരെ നയതന്ത്രജ്ഞതയിലൂടെ വിമോചിപ്പിക്കുന്നതിന് മാര്‍പ്പാപ്പായ്ക്കു കഴിഞ്ഞു. അക്കാലത്തു രൂപംകൊണ്ട് ചില പാഷണ്ഡതകളെ നേരിടുന്നതിനുവേണ്ടി 641-ല്‍ ഇദ്ദേഹം റോമില്‍ ഒരു സുനഹദോസ് വിളിച്ചുകൂട്ടി. ക്രിസ്തുവില്‍ ദൈവസ്വഭാവം മാത്രമേയുള്ളു എന്നു വിശദീകരിച്ചുകൊണ്ട് പൗരസ്ത്യ റോമാചക്രവര്‍ത്തി ഹെറാക്ലിയൂസ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തെ ഇദ്ദേഹം അപലപിച്ചു.

ജോണ്‍ V. സെയിന്റ് ബനഡിക്റ്റ് II നെത്തുടര്‍ന്ന് 685 ജൂല. 23 മുതല്‍ 686 ആഗ. 2-നു മരിക്കുന്നതുവരെ മാര്‍പ്പാപ്പായായിരുന്നു. നേരത്തെതന്നെ വളരെ പ്രസിദ്ധനായിരുന്ന ഇദ്ദേഹം ഡീക്കനായിരുന്ന കാലത്ത് (680-81) മാര്‍പ്പാപ്പായുടെ പ്രതിനിധിയായി മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സുനഹദോസില്‍ പങ്കെടുത്തിരുന്നു. ഇറ്റലിയിലെ ലാറ്ററന്‍ ബസ്ലിക്കയില്‍ വച്ചാണ് ഇദ്ദേഹത്തെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തത്. ലാറ്ററന്‍ കൊട്ടാരത്തില്‍ വച്ച് ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണച്ചടങ്ങു നടന്നു. അക്കാലത്ത് സര്‍ഡീനിയായിലെ ആര്‍ച്ച് ബിഷപ്പായിരുന്ന സിറ്റോണാത്തൂസ് മാര്‍പ്പാപ്പായുടെ അധികാരത്തെ അവഗണിച്ചുകൊണ്ട് നടത്തിയ ബിഷപ്പ് നിയമനം മാര്‍പ്പാപ്പാ അസാധുവാക്കി ക്രൈസ്തവസഭയുടെ മേല്‍ മാര്‍പ്പാപ്പായ്ക്കുള്ള പരമാധികാരത്തെ സ്ഥിരീകരിച്ചു.

ജോണ്‍ VI. വിശുദ്ധ സെര്‍ജിയുസ് I-നെത്തുടര്‍ന്ന് അധികാരമേറ്റു. ഗ്രീക്കു വംശജനായ ജോണ്‍ ആറാമന്‍ 701 ഒ. 30 മുതല്‍ 705 ജനു. 11 വരെ മാര്‍പ്പാപ്പായായിരുന്നു. ഇക്കാലത്ത് പൗരസ്ത്യ റോമാചക്രവര്‍ത്തിയുടെ ഗവര്‍ണറായി സിസിലിയില്‍ താമസിച്ചിരുന്ന തെയോഫിലാക്തൂസ് റോമിലേക്കു താമസം മാറ്റിയപ്പോള്‍ അദ്ദേഹത്തിനെതിരെ ഇറ്റലിയിലെ പ്രാദേശിക സൈന്യം ഒരു വിപ്ലവം നടത്തി. ഈ വിപ്ലവത്തെ അടിച്ചമര്‍ത്തുവാന്‍ മാര്‍പ്പാപ്പാ പൗരസ്ത്യം റോമാചക്രവര്‍ത്തിയെ സഹായിച്ചു.

ജോണ്‍ VII. ജോണ്‍ VI-നെത്തുടര്‍ന്ന് അധികാരമേറ്റു. 705 മാ. 1 മുതല്‍ 707 ഒ. 18 വരെ മാര്‍പ്പാപ്പായായിരുന്നു. റോമിലെ പല കൊട്ടാരങ്ങളും പുതുക്കിപ്പണിത പ്രസിദ്ധ ശില്പിയായ പ്ലാറ്റോയുടെ പുത്രനായിരുന്നു ഇദ്ദേഹം. പിതാവിലൂടെ ലഭിച്ച ശില്പകലാവാസന കൊണ്ടായിരിക്കാം, ജോണ്‍ VII സെന്റ് പീറ്റേഴ്സ് സാന്താമറിയാ ആന്റിക്വ ഉള്‍പ്പെടെയുള്ള പല ദേവാലയങ്ങളെയും മനോഹരമാംവിധം പുതുക്കിപ്പണിതു. മുമ്പുണ്ടായിരുന്ന ഒരു യുദ്ധത്തില്‍, മാര്‍പ്പാപ്പായുടെ അധീനതയില്‍ ആല്‍പ്സ് പ്രദേശത്തുണ്ടായിരുന്ന വമ്പിച്ച സ്വത്തുക്കള്‍ ലൊംബാര്‍ഡുകള്‍ കൈയടക്കി വച്ചിരുന്നു. പ്രസ്തുത സ്വത്തുക്കള്‍ ലൊംബാര്‍ഡ് രാജാവായ 'ആരിബെര്‍ട്ട് II' മാര്‍പ്പാപ്പായ്ക്കു മടക്കിക്കൊടുത്തു. പൗരസ്ത്യ റോമാചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ രണ്ടാമനുമായി മാര്‍പ്പാപ്പാ സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു.

ജോണ്‍ VIII. 872 ഡി. 14 മുതല്‍ 882 ഡി. 16 വരെ മാര്‍പ്പാപ്പായായിരുന്നു. പൗരസ്ത്യ യൂറോപ്പിലെ സ്ലാവ് വര്‍ഗക്കാരുടെയിടയില്‍ വേദ പ്രചരണത്തിനായി മെത്തോദിയൂസ് എന്ന മിഷണറിയെ ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. സ്ലാവ് വര്‍ഗക്കാരുടെ ആരാധനയ്ക്ക് ലത്തീന്‍ ഭാഷയ്ക്കുപകരം അവരുടെ പ്രാദേശിക ഭാഷകള്‍തന്നെ ഉപയോഗിക്കുവാന്‍ മാര്‍പ്പാപ്പാ അനുവദിച്ചിരുന്നു. 879-ല്‍ ഫോത്തിയൂസ് ബിഷപ്പിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി മാര്‍പ്പാപ്പാ അംഗീകരിച്ചു. ജോണ്‍ VIII-ന്റെ കാലത്ത് ആക്രമണകാരികളായ സാരസന്മാര്‍ റോമിലെയും ഇറ്റലിയിലെ ഇതരഭാഗങ്ങളെയും നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഈ ആക്രമണകാരികളെ നേരിടുന്നതിനുവേണ്ടി പരിശുദ്ധ റോമാചക്രവര്‍ത്തിയായ ലൂയ II-ന്റെ സഹായം മാര്‍പ്പാപ്പായ്ക്കു ലഭിച്ചു. ലൂയി II-ന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രനായ ചാള്‍സിനെ 875 ക്രിസ്തുമസ് ദിനത്തില്‍ അടുത്ത ചക്രവര്‍ത്തിയായി മാര്‍പ്പാപ്പാ വാഴിച്ചു. റോമാ ചക്രവര്‍ത്തിയുടെ സഹായത്തോടുകൂടി കോട്ടകൊത്തളങ്ങള്‍ പണിതുടര്‍ത്തിക്കൊണ്ട് റോമിനെയും മറ്റു പേപ്പല്‍ പ്രദേശങ്ങളെയും സാരസന്മാരുടെ ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ മാര്‍പ്പാപ്പായ്ക്കു കഴിഞ്ഞു.

ജോണ്‍ IX. തിയൊഡോര്‍ II-നെത്തുടര്‍ന്ന് സ്ഥാനമേറ്റ ഇദ്ദേഹം 898 ജനു. മുതല്‍ 900 ജനു. വരെ മാര്‍പ്പാപ്പായായിരുന്നു. ചുരുങ്ങിയ ഈ കാലയളവിനുള്ളില്‍ ഇദ്ദേഹം രണ്ടു സുനഹദോസുകള്‍-ഒന്ന് റോമിലും മറ്റെത് റാവെന്നയിലും-വിളിച്ചുകൂട്ടി. ഒരു രൂപതാ ബിഷപ്പിനെ മറ്റൊരു രൂപതയിലേക്കു സ്ഥലം മാറ്റുവാന്‍ പാടില്ലെന്നൊരു നിയമം ഇദ്ദേഹത്തിന്റെ കാലത്ത് നിലവില്‍വന്നു. മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പുപ്രക്രിയയില്‍ ചില മാറ്റങ്ങള്‍-റോമന്‍ സെനറ്റിന്റെ നിര്‍ദേശപ്രകാരം ബിഷപ്പുമാരും വൈദികരും കൂടിയാണ് മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കേണ്ടതെന്നും അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നയാളിനെ ചക്രവര്‍ത്തി നിയോഗിക്കുന്ന പ്രതിനിധിയുടെ സാന്നിധ്യത്തില്‍ മാത്രമേ വാഴിക്കാവൂ എന്നും-വരുത്തുവാന്‍ ജോണ്‍ IX ശ്രമിച്ചുവെങ്കിലും പ്രതികൂലസാഹചര്യം കാരണം അവ നടപ്പാക്കുവാന്‍ കഴിഞ്ഞില്ല.

ജോണ്‍ X. 914 ഏ. മുതല്‍ 928 ജൂണ്‍ വരെ മാര്‍പ്പാപ്പായായിരുന്നു. റാവെന്നയിലെ ആര്‍ച്ച് ബിഷപ്പായിരുന്നു ഇദ്ദേഹം ലാന്‍ഡസിനെത്തുടര്‍ന്നാണ് സ്ഥാനമേറ്റത്. ദക്ഷിണ ഇറ്റലിയിലെ സാരസന്മാരുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി ഇദ്ദേഹം പൗരസ്ത്യ റോമാചക്രവര്‍ത്തി കോണ്‍സ്റ്റന്റയില്‍ VII ഉള്‍പ്പെടെ ഇറ്റലിയിലെ ഭരണാധികാരികളുടെ ഒരു സഖ്യമുണ്ടാക്കുകയും നേരിട്ട് സൈന്യത്തെ നയിക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ സാരസന്മാര്‍ പരാജയപ്പെട്ടു (915). ആധ്യാത്മിക മേധാവിയായ മാര്‍പ്പാപ്പയുടെ അധികാരം സിവിലിയന്‍ ഭരണരംഗത്തേക്കും വ്യാപിക്കുവാന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണെന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് നോര്‍മന്‍ വംശജരും സ്ലാവ് വംശജരും വലിയതോതില്‍ ക്രൈസ്തവ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടു. പൗരസ്ത്യസഭയും പാശ്ചാത്യസഭയും തമ്മില്‍ നിലനിന്ന ഒരു വലിയ ഭിന്നിപ്പു പരിഹരിക്കുന്നതിന് ഇദ്ദേഹത്തിനു കഴിഞ്ഞു. മാര്‍പ്പാപ്പായുടെ ശ്രമഫലമായി ജര്‍മന്‍ ഭരണകൂടവും കത്തോലിക്കാസഭയും തമ്മിലുള്ള കലഹവും അവസാനിച്ചു. ജോണ്‍ X പൊതുവേ പ്രസിദ്ധനായിരുന്നുവെങ്കിലും ഏവര്‍ക്കും അരോചകമായ ചില നടപടികളും ഇദ്ദേഹം കൈക്കൊണ്ടു. ഹെറിബെര്‍ട്ട് എന്ന ഫ്യൂഡല്‍പ്രഭുവിന്റെ അഞ്ചുവയസു പ്രായമുള്ള പുത്രന്‍ 'ഹ്യൂ' (Hugh)വിനെ 'റെയിംസ്' രൂപതയിലെ ആര്‍ച്ച് ബിഷപ്പായി അംഗീകരിച്ച നടപടി അതില്‍ ഒന്നായിരുന്നു. ഹെറിബെര്‍ട്ട് പ്രഭു തടങ്കലില്‍ വച്ചിരുന്ന ചാള്‍സ് രാജാവിനെ മോചിപ്പിക്കുവാന്‍ വേണ്ടിയാണ് മാര്‍പ്പാപ്പാ ഇതു ചെയ്തതെങ്കിലും, ഈ നടപടി ക്രൈസ്തവ ലോകത്തില്‍ വലിയ നടുക്കവും വിമര്‍ശനവും ഉണ്ടാക്കി. ജോണ്‍ X-ന്റെ അന്ത്യകാലം ദുരിതപൂര്‍ണമായിരുന്നു. ഇറ്റലിയിലെ ഹ്യൂ രാജാവുമായി മാര്‍പ്പാപ്പാ ഉടമ്പടിയുണ്ടാക്കിയത് പ്രബലമായ ഒരു ഫ്യൂഡല്‍ പ്രഭുകുടുംബത്തിനു രസിച്ചില്ല. പ്രസ്തുത പ്രഭൂകുടുംബം ചെലുത്തിയ പ്രേരണയുടെ ഫലമായി 928-ല്‍ മാര്‍പ്പാപ്പാ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. പ്രസ്തുത ഫ്യൂഡല്‍ കുടുംബത്തിലെ മാരോസിയ പ്രഭ്വി ജോണ്‍ X-നെ തടവുകാരനാക്കി. മാരോസിയയുടെ ആജ്ഞപ്രകാരം ഭടന്മാര്‍ ജയിലില്‍ ഇദ്ദേഹത്തെ ശ്വാസംമുട്ടിച്ചു വധിച്ചു (928).

ജോണ്‍ XI. 931 മാ. മുതല്‍ 936 ജനു. വരെ മാര്‍പ്പാപ്പായായിരുന്നു. ജോണ്‍ X-ന്റെ പതനത്തിനു കാരണക്കാരിയായിരുന്ന മാരോസിയ ആയിരുന്നു ജോണ്‍ XI-ന്റെ മാതാവ്. മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇദ്ദേഹത്തിന് 25 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. പ്രഭ്വിയായ മാരോസിയ ഏറെ സ്വാധീനമുപയോഗിച്ചാണ് പുത്രനെ മാര്‍പ്പാപ്പാ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പിച്ചത്. മാര്‍പ്പാപ്പായുടെ പ്രവര്‍ത്തനങ്ങളെയെല്ലാം മാരോസിയ അണിയറയില്‍ നിന്നു നിയന്ത്രിച്ചിരുന്നു. 932-ല്‍ റോമിലുണ്ടായ ഒരു വിപ്ലവഫലമായി മാരോസിയ തടവിലാക്കപ്പെട്ടു. വിപ്ലവനേതാവും മാര്‍പ്പാപ്പായുടെ സഹോദരനുമായ ആല്‍ബെറിക് II റോമിലെ രാജാവായി സ്വയം പ്രഖ്യാപിച്ചു. അതോടുകൂടി ജോണ്‍ XI-ന്റെ അധികാരങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ആല്‍ബെറിക് രാജാവിന്റെ തടവുകാരനെന്നവണ്ണം മാര്‍പ്പാപ്പാ കഴിഞ്ഞുകൂടി. തികച്ചും ആധ്യാന്മികമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനു മാത്രമേ മാര്‍പ്പാപ്പായെ രാജാവ് അനുവദിച്ചിരുന്നുള്ളൂ.

ജോണ്‍ XII. 955 ഡി. 16 മുതല്‍ 964 മേയ് 14 വരെ മാര്‍പ്പാപ്പായായിരുന്നു. റോമിലെ രാജാവായിരുന്ന ആല്‍ബെറിക് II-ന്റെ പുത്രനായിരുന്ന ജോണ്‍ XII രാജകീയസ്വാധീനം ഉപയോഗിച്ചു തന്നെയാണ് മാര്‍പ്പാപ്പാ സ്ഥാനത്തു കടന്നുകൂടിയത്. പതിനെട്ടാമത്തെ വയസില്‍ മാര്‍പ്പാപ്പാസ്ഥാനം ഏറ്റെടുത്ത ഇദ്ദേഹത്തിന്റെ ഭരണകാലം കുപ്രസിദ്ധമായിരുന്നു. ഒരു കാലത്ത് മാര്‍പ്പാപ്പായുടെ അധീനതയിലായിരുന്ന, പിന്നീട് നഷ്ടപ്പെട്ടുപോയ, പേപ്പല്‍ പ്രദേശങ്ങളെ തിരിച്ചുപിടിക്കുന്നതിനുവേണ്ടി ഇദ്ദേഹം ജര്‍മന്‍ രാജാവ് ഓട്ടോ I-ന്റെ സഹായം തേടി. 962 ഫെ. 2-നു സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് ഓട്ടോയെ പരിശുദ്ധ റോമാചക്രവര്‍ത്തിയായി മാര്‍പ്പാപ്പാ വാഴിച്ചു. ഓട്ടോയുടെ സഹായത്തോടുകൂടി ഇറ്റലിയിലെ വളരെയേറെ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ മാര്‍പ്പാപ്പായ്ക്കു കഴിഞ്ഞു. പക്ഷേ താമസിയാതെ ഓട്ടോ ചക്രവര്‍ത്തിയും മാര്‍പ്പാപ്പായും തമ്മില്‍ ശത്രുതയിലായി. ഒരു സൈന്യവുമായി റോമിലേക്കുവന്ന ചക്രവര്‍ത്തിയെ ഭയന്ന് ജോണ്‍ XII, വമ്പിച്ച സ്വത്തുക്കളുംകൊണ്ട് തിവോലി എന്ന സ്ഥലത്തേക്ക് രക്ഷപ്പെട്ടു. ചക്രവര്‍ത്തിയാകട്ടെ, സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ ഒരു സുനഹദോസ് വിളിച്ചുകൂട്ടി, ജോണ്‍ XII-ന്റെ മേല്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ലിയോ VIII-നെ മാര്‍പ്പാപ്പായായി വാഴിച്ചു. എന്നാല്‍ 694-ല്‍ ഓട്ടോ ചക്രവര്‍ത്തി ജര്‍മനിയിലേക്കു മടങ്ങിയ തക്കം നോക്കി ജോണ്‍ XII റോമിലേക്കു മടങ്ങിവന്ന് തന്റെ മാര്‍പ്പാപ്പാ പദവി വീണ്ടെടുത്തു. 964 മേയ് 14-ന് അന്തരിച്ചു.

ജോണ്‍ XIII. 965 ഒ. 1 മുതല്‍ 972 സെപ്. 6 വരെ മാര്‍പ്പാപ്പായായിരുന്നു. ഓട്ടോ I-ന്റെ ശ്രമഫലമായിട്ടാണ് ജോണ്‍ XIII-ന് ഈ പദവി ലഭിച്ചത്. ഇക്കാരണത്താല്‍ റോമിലെ പ്രഭുക്കന്മാര്‍ മാര്‍പ്പാപ്പായ്ക്കെതിരെ വിപ്ലവമുണ്ടാക്കി. വിപ്ലവത്തില്‍ വിജയിച്ച പ്രഭുക്കന്മാര്‍ മാര്‍പ്പാപ്പായെ പിടിച്ച് കാമ്പാഞ്ഞയില്‍ തടവുകാരനാക്കി. തടങ്കലില്‍ നിന്നു രക്ഷപ്പെട്ട ജോണ്‍ XIII, ഓട്ടോ ചക്രവര്‍ത്തിയുടെ സഹായത്തോടെ 966 ന.-ല്‍ റോമിലേക്ക് തിരിച്ചുവന്ന് മാര്‍പ്പാപ്പാസ്ഥാനം വീണ്ടെടുത്തു. മാര്‍പ്പാപ്പായുടെ സഹായത്തിനായി 972 വരെ ഓട്ടോ ചക്രവര്‍ത്തി ഇറ്റലിയില്‍ത്തന്നെ താമസിച്ചു. ചക്രവര്‍ത്തിയും മാര്‍പ്പാപ്പായുംകൂടി 967 ഏ.-ല്‍ റാവെന്നയില്‍ ഒരു സുനഹദോസ് വിളിച്ചുകൂട്ടി. കത്തോലിക്കാ പുരോഹിതന്മാര്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന നിയമം രൂപംകൊണ്ടത് ഈ സുനഹദോസില്‍ വച്ചായിരുന്നു. 972 സെപ്. 6-ന് അന്തരിച്ചു.

ജോണ്‍ XIV. 985 ഡി. മുതല്‍ 984 ആഗ. വരെ മാര്‍പ്പാപ്പായായിരുന്നു. പാവിയയിലെ ബിഷപ്പായിരുന്ന ഇദ്ദേഹത്തെ മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കുന്നതിന് റോമാചക്രവര്‍ത്തി ഓട്ടോ II വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു. ഓട്ടോ II മരിച്ചപ്പോള്‍ നിസ്സഹായനായിത്തീര്‍ന്ന മാര്‍പ്പാപ്പായ്ക്കെതിരെ റോമിലെ പ്രഭുക്കന്മാര്‍ വിപ്ളവം നടത്തി. അവര്‍ ജോണ്‍ XIV-നെ സ്ഥാനഭ്രഷ്ടനാക്കി തടങ്കലില്‍ പാര്‍പ്പിച്ചു. തടങ്കലില്‍ കിടന്ന് ഇദ്ദേഹം മരിച്ചു; കൊലപ്പെടുത്തിയതാണെന്നു പറയപ്പെടുന്നു (984 ആഗ. 20).

ജോണ്‍ XV. 985 സെപ്. മുതല്‍ 996 മാ. വരെ മാര്‍പ്പാപ്പായായിരുന്നു. റോമാചക്രവര്‍ത്തിയുമായി ഇദ്ദേഹം സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. ഇംഗ്ലണ്ടിലെ രാജാവും നോര്‍മണ്ടിയിലെ ഭരണാധികാരിയായ പ്രഭുവും തമ്മിലുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിനും മാര്‍പ്പാപ്പായ്ക്കു കഴിഞ്ഞു. ഫ്രാന്‍സിന്റെ മേല്‍ ചില അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ജോണ്‍ XV വിജയിച്ചു. 990-ല്‍ പോളണ്ടിന്റെ മേല്‍ മാര്‍പ്പാപ്പായ്ക്ക് നിരവധി നിയന്ത്രണാധികാരങ്ങള്‍ ലഭിച്ചു. ഇദ്ദേഹത്തിന്റെ ദീര്‍ഘമായ ഭരണകാലം പൊതുവേ എല്ലാപേര്‍ക്കും സ്വീകാര്യമായിരുന്നു. എങ്കിലും പലപ്പോഴും ഇദ്ദേഹത്തിന്റെ പ്രകടമായിരുന്ന സ്വേച്ഛാധിപത്യ മനോഭാവവും സ്വജനപക്ഷപാദവും കാരണം ഏറെ ശത്രുക്കളും ഉണ്ടായി. അതിന്റെ ഫലമായി റോമിലെ പ്രഭുക്കന്മാരും പുരോഹിതപ്രമുഖരും ജോണ്‍ XV-നെതിരെ തിരിഞ്ഞു. തന്റെ നില ഭദ്രമല്ലെന്നു മനസ്സിലാക്കി മാര്‍പ്പാപ്പാ, റോമില്‍നിന്നും ടസ്കനിയിലേക്കു പലായനം ചെയ്തു. ഇദ്ദേഹത്തെ സഹായിക്കുവാന്‍ ഓട്ടോ III സന്നദ്ധനായി. ഇതിനിടയില്‍ റോമിലെ പ്രഭുക്കന്മാരും പുരോഹിത പ്രമുഖരും മാര്‍പ്പാപ്പായോട് അനുരഞ്ജന മനോഭാവം കാട്ടിയതിനാല്‍ ഇദ്ദേഹം റോമിലേക്കു തിരിച്ചുവന്നു. അവിടെവച്ചു 996-ല്‍ മരിച്ചു.

ജോണ്‍ XVI, ജോണ്‍ XVII. എന്നീ മാര്‍പ്പാപ്പാമാരെക്കുറിച്ചുള്ള വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. ജോണ്‍ ​XVII 1003 ജൂണ്‍ 16 മുതല്‍ ഡി. 6 വരെയുള്ള ഹ്രസ്വകാലം മാര്‍പ്പാപ്പായായിരുന്നു. സില്‍വെസ്റ്റര്‍ II-നെത്തുടര്‍ന്ന് മാര്‍പ്പാപ്പായായ ഇദ്ദേഹത്തെ ഓട്ടോ III ചക്രവര്‍ത്തി തൂക്കിക്കൊന്നു.

ജോണ്‍ XVII. 1003 ഡി. 25 മുതല്‍ 1009 ജൂ. വരെ മാര്‍പ്പാപ്പായായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് റോമില്‍ മാര്‍പ്പാപ്പായുടെ പ്രതാപം വര്‍ധിച്ചു. അനേകം രൂപതകള്‍ പുതുതായി നിലവില്‍ വന്നു. 1009 മേയില്‍ ഇദ്ദേഹം മാര്‍പ്പാപ്പാസ്ഥാനം സ്വയം ഉപേക്ഷിച്ചശേഷം റോമിലെ സെന്റ് പോള്‍ സന്ന്യാസാശ്രമത്തില്‍ ഒരു സാധാരണ സന്ന്യാസിയായിക്കഴിഞ്ഞു. 1009 ജൂണില്‍ അന്തരിച്ചു.

ജോണ്‍ XVIII. 1024 ജൂല. മുതല്‍ 1033 ജനു. വരെ മാര്‍പ്പാപ്പായായിരുന്നു. ഇറ്റലിയിലെ ഒരു പ്രബല പ്രഭുകുടുംബാംഗമായിരുന്ന ഇദ്ദേഹം തന്റെ സ്വാധീനമുപയോഗിച്ച് വിചിത്രമായ രീതിയിലാണ് മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വൈദികന്‍ പോലും അല്ലാതിരുന്ന ഇദ്ദേഹത്തിന്, കാനോനിക നിയമങ്ങളെല്ലാം ലഘിച്ചുകൊണ്ട്, വൈദികപട്ടവും ബിഷപ്പുപട്ടവും മാര്‍പ്പാപ്പാ പദവിയും ഒരേ ദിവസംതന്നെ നല്കുകയുണ്ടായി. 1027 ഈസ്റ്റര്‍ ദിനത്തില്‍ ഇദ്ദേഹം കോണ്‍റാഡ് II എന്ന റോമാചക്രവര്‍ത്തിയുടെ കിരീടധാരണം നടത്തി. തന്റെ കൊട്ടാരത്തിലെ ധനസ്ഥിതിയും ആഡംബരങ്ങളും വര്‍ധിപ്പിക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധനായിരുന്ന മാര്‍പ്പാപ്പാ, സഭയിലെ ആധ്യാത്മിക അഭിവൃദ്ധിയില്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല എന്ന് പരാതിയുണ്ട്. ഈ സന്ദര്‍ഭമുപയോഗിച്ച് മാര്‍പ്പാപ്പായ്ക്കു വലിയ തുകകള്‍ സംഭാവന നല്കി അനേകം പേര്‍ ബിഷപ്പുസ്ഥാനം നേടിയെടുത്തു.

ജോണ്‍ XX. മാര്‍പ്പാപ്പായെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല.

ജോണ്‍ XXI. 1276 സെപ്. 13 മുതല്‍ 1277 മേയ് 20 വരെ മാര്‍പ്പാപ്പായായിരുന്നു. പൗരസ്ത്യസഭയും പാശ്ചാത്യസഭയും തമ്മിലുള്ള ഭിന്നിപ്പ് അവസാനിപ്പിക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചു. തത്ത്വചിന്തകന്‍, ദൈവശാസ്ത്രപണ്ഡിതന്‍, ശാസ്ത്രീയ വൈജ്ഞാനികന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടലിന്റെ തത്ത്വശാസ്ത്രത്തില്‍ ഇദ്ദേഹം അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. ദൈവശാസ്ത്രത്തെയും തത്ത്വശാസ്ത്രത്തെയും ആധാരമാക്കി അനേകം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. വൈദ്യശാസ്ത്രത്തിലും ഇദ്ദേഹം നിരവധി ഗവേഷണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വിത്തെര്‍ബോയിലെ മാര്‍പ്പാപ്പായുടെ കൊട്ടാരത്തിന്റെ മച്ചു തകര്‍ന്നുവീണ് 1277 മേയ് 20-ന് ഇദ്ദേഹം മൃതിയടഞ്ഞു.

ജോണ്‍ XXII. (1245? - 1334). 1316 ആഗ. 7 മുതല്‍ 1334 ഡി. 4 വരെ മാര്‍പ്പാപ്പായായിരുന്നു. മാര്‍പ്പാപ്പാ സ്ഥാനം ഏറ്റെടുത്ത സമയത്ത് ഇദ്ദേഹത്തിന് 73 വയസു പ്രായമുണ്ടായിരുന്നു (ഒരു പ്രത്യേക സാഹചര്യത്തില്‍ മാര്‍പ്പാപ്പാമാര്‍ റോമാനഗരത്തില്‍ നിന്നും മാറി ഫ്രാന്‍സിലെ അവിഞ്ഞോണില്‍ താമസിച്ചിരുന്ന കാലമായിരുന്നു അത്. അതിനാല്‍ ഇദ്ദേഹത്തിന്റെ ആസ്ഥാനവും അവിഞ്ഞോണ്‍ തന്നെയായിരുന്നു). ഫ്രാന്‍സിസ്കന സന്ന്യാസസമൂഹത്തിന്റെ നേര്‍ക്കു മാര്‍പ്പാപ്പാ കര്‍ശനമായ നിലപാടു പുലര്‍ത്തിയിരുന്നു. കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ ഇദ്ദേഹം ശ്രമിച്ചു. സഭയുടെ സാമ്പത്തികനില ഗണ്യമാംവിധം മെച്ചപ്പെടുത്തുന്നതിനും ഇദ്ദേഹത്തിനു കഴിഞ്ഞു. അവിഞ്ഞോണിലെ പ്രസിദ്ധമായ പേപ്പല്‍ ലൈബ്രറി ഇദ്ദേഹമാണ് സ്ഥാപിച്ചത്. സമര്‍ഥനായ മാര്‍പ്പാപ്പാ ആയിരുന്നെങ്കിലും ഇദ്ദേഹം സ്വജനപക്ഷപാതിയാണെന്നൊരു ധാരണയുണ്ടായിരുന്നു. വിശുദ്ധന്മാരുടെ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ കത്തോലിക്കാസഭയുടെ പരമ്പരാഗത വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇക്കാരണത്താല്‍ ഇദ്ദേഹം ഒരു പാഷണ്ഡിയാണെന്നു പോലും വിമര്‍ശനമുണ്ടായി. മാര്‍പ്പാപ്പായോട് ശത്രുത പുലര്‍ത്തിയിരുന്ന ലൂയി IV ചക്രവര്‍ത്തി, തന്റെ സൈനികശക്തി ഉപയോഗിച്ച് മാര്‍പ്പാപ്പായെ സ്ഥാനഭ്രഷ്ടനാക്കി.

ജോണ്‍ XXIII. 1958 ഒ. 28 മുതല്‍ 63 ജൂണ്‍ 3 വരെ മാര്‍പ്പാപ്പായായിരുന്നു. പയസ് XII-നെത്തുടര്‍ന്ന് സ്ഥാനം ഏറ്റു. 20-ാം ശ.-ത്തിലെ ഏറ്റവും പ്രശസ്തനായ മാര്‍പ്പാപ്പായായി ഇദ്ദേഹം അറിയപ്പെടുന്നു. സുപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ സുനഹദോസ് വിളിച്ചുകൂട്ടിയതാണ് ഇദ്ദേഹത്തിന്റെ പ്രധാനനേട്ടം. കത്തോലിക്കാസഭയിലെ കാനോനിക നിയമങ്ങളെ പരിഷ്കരിച്ചതും ഇദ്ദേഹത്തിന്റെ നേട്ടമാണ് നോ: ജോണ്‍ XXIII (മാര്‍പ്പാപ്പാ).

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍