This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ്, വില്യം (1746 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സ്, വില്യം (1746 - 94)

Jones, William

ബ്രിട്ടിഷ് പൗരസ്ത്യ ഭാഷാപണ്ഡിതന്‍. താരതമ്യഭാഷാശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹം 1746 സെപ്. 28-ന് ലണ്ടനില്‍ ജനിച്ചു. ഓക്സ്ഫഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1765-ല്‍ സ്പെന്‍സര്‍ പ്രഭുവിന്റെ പുത്രന്റെ അധ്യാപകനായി. 1774 മുതല്‍ അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടു. ലത്തീന്‍, ഗ്രീക്ക്, മറ്റ് ആധുനിക യൂറോപ്യന്‍ ഭാഷകള്‍ എന്നിവയോടൊപ്പം ഹീബ്രു, അറബിക്, പേര്‍ഷ്യന്‍, ടര്‍ക്കിഷ്, സംസ്കൃതം എന്നീ ഭാഷകളിലും ഇദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. ഇന്തോ-യൂറോപ്യന്‍ ഭാഷകുടെ പൊതുവായ വംശപരമ്പര ദര്‍ശിക്കാന്‍ കഴിഞ്ഞ ആദ്യത്തെ ഭാഷാപണ്ഡിതന്‍ എന്ന നിലയിലാണ് ജോണ്‍സിന്റെ പ്രസക്തി.

പേര്‍ഷ്യന്‍ ഭാഷയുടെയും (പേര്‍ഷ്യന്‍ ഗ്രാമര്‍-1772) പേര്‍ഷ്യന്‍-അറബിക് പദ്യകൃതികളുടെയും (ലാറ്റിന്‍ കമന്ററീസ് ഓണ്‍ ഏഷ്യാറ്റിക് പൊയട്രി01774) മധ്യപൂര്‍വദേശ സാഹിത്യ-ദാര്‍ശനിക ഗ്രന്ഥങ്ങളുടെയും പരിഭാഷകളും പഠനങ്ങളുമാണഅ ഇദ്ദേഹത്തിന്റെ ആദ്യകാല പ്രമുഖകൃതികള്‍. ജാമ്യത്തെക്കുറിച്ചും ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് (1781). പ്രഭുപദവി ലഭിച്ച ഇദ്ദേഹം കല്‍ക്കത്തയിലെ ബ്രിട്ടീഷ് സുപ്രിം കോടതിയിലെ ജഡ്ജിയായി നിയമിതനായി (1783). ഈ വര്‍ഷം തന്നെയാണ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്കിയത്.

കല്‍ക്കത്ത സുപ്രിം കോടതിയില്‍ സേവനം അനുഷ്ഠിച്ച കാലത്ത് ഇദ്ദേഹം സംസ്കൃതത്തില്‍ കൂടുതല്‍ അവഗാഹം നേടുകയും സംഗീതം, കാലഗണനാശാസ്ത്രം, ചെസ്, സസ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഗ്രന്ഥരചന നടത്തുകയും ചെയ്തു. മനുസ്മൃതി, കാളിദാസന്റെ ശാകുന്തളം, ഹിതോപദേശം വേദങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവ ഇക്കാലത്ത് പരിഭാഷപ്പെടുത്തി.

സംസ്കൃതം, ഗ്രീക്ക്, ലത്തീന്‍ എന്നീ ഭാഷകള്‍ക്ക് (പേര്‍ഷ്യന്‍, ഗോഥിക്, കെല്‍ടിക് ഭാഷകളെയും ഇദ്ദേഹം പിന്നീട് ഇവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി) പൊതുവായ സാദൃശ്യങ്ങളുണ്ടെന്നും അവ ഒരു പൊതു സ്രോതസ്സില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും ഇദ്ദേഹം വിശദമാക്കി. ഈ ഭാഷകളുടെ പൂര്‍വികന്‍ പ്രോട്ടോ-ഇന്തോ-യൂറോപ്യന്‍ ആണെന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ സംസ്കാരങ്ങളോട് പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് ആദരവുണ്ടാക്കാന്‍ വില്യം ജോണ്‍സിന്റെ ഭാഷാഗവേഷണങ്ങള്‍ക്ക് സഹായകമായി. 1794 ആഗ. 27-ന് ഇദ്ദേഹം കല്‍ക്കത്തയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍