This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ്, ഇനിഗൊ (1573 - 1652)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സ്, ഇനിഗൊ (1573 - 1652)

Jones, Inigo

ബ്രിട്ടീഷ് വാസ്തുശില്പിയും ചിത്രകാരനും രംഗസംവിധായകനും.

1573 ജൂല. 15-നു ലണ്ടനില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ യൗവനം വരെയുള്ള ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഇനിഗൊ ജോണ്‍സ്

ചിത്രകലയിലും രംഗസംവിധാനത്തിലും അറിവുനേടിയ ഇദ്ദേഹത്തിന് ഡെന്മാര്‍ക്കിലെ ക്രിസ്റ്റിയന്‍ IV-ന്റെ രാജസദസ്സില്‍ ജോലി ലഭിച്ചു (1603). അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ തിരിച്ചെത്തി രാജകൊട്ടാരത്തില്‍ ഈസല്‍ ചിത്രകാരനായി. ജയിംസ് I-ന്റെ പത്നി ആനി രാജ്ഞിയുടെ വാസ്തുശില്പിയായി നിയമിതനായ (1605) ജോണ്‍സ് നിരവധി പ്രകൃതി ചിത്രങ്ങള്‍ രചിക്കുകയും കൊട്ടാരവിനോദങ്ങള്‍ക്കുവേണ്ട ചമയങ്ങള്‍ രൂപകല്പന നടത്തുകയും ചെയ്തു. 1611-ല്‍ ഇദ്ദേഹം വെയ്ല്‍സ് രാജകുമാരന്‍ ഹെന്റിയുടെ സര്‍വേയറും വാസ്തുവിദ്യാ ഉപദേശകനുമായി. ഹെന്റിയുടെ നിര്യാണത്തിനു (1612) ശേഷം ഇദ്ദേഹം കലാ-പുരാവസ്തു ശേഖരണാര്‍ഥം അരുണ്ഡേല്‍ രണ്ടാം പ്രഭുവായ തോമസ് ഹോവാര്‍ഡിന്റെ സംഘാംഗമായി ഇറ്റലിയിലേക്കു പോയി (1613-14). ഇക്കാലത്താണ് പല്ലാഡിയോയുടെ വാസ്തുവിദ്യാരീതികളെക്കുറിച്ചു സമഗ്രപഠനം നടത്തിയത് (ദ ആര്‍ക്കിടെക്ചര്‍ ഒഫ് പല്ലാഡിയോ എന്ന ഗ്രന്ഥം 1715-ലാണ് ഇദ്ദേഹം പ്രകാശിതമാക്കിയത്). ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ജോണ്‍സ് പിന്നീട് ജയിംസ് I-ന്റെയും തുടര്‍ന്ന് ചാള്‍സ് I-ന്റെയും കാലത്തു ശില്പിയായി സേവനമനുഷ്ഠിച്ചു. ഇക്കാലത്താണ് ഗ്രീന്‍വിച്ചില്‍ രാജ്ഞിയുടെ വസതി (1616-35), വൈറ്റ്ഹാളിലെ ബാന്‍ക്വെറ്റിങ് ഹൗസ് (1619-22), സെന്റ് ജയിംസ് കൊട്ടാരത്തിലെ ക്വീന്‍സ് ചാപ്പെല്‍ (1623-27) എന്നിവ രൂപകല്പന ചെയ്തത്.

ലണ്ടനിലെ സെന്റ് ചാള്‍സ് ദേവാലയത്തിന്റെ മുന്‍വശം പുതുക്കി പണിതതും (1630) 1638-ല്‍ സെന്റ് ചാള്‍സ് പള്ളി നവീകരിച്ചതും ഈ പള്ളി ഉള്‍പ്പെട്ട കവന്റ് ഗാര്‍ഡന്‍ അങ്കണത്തിന്റെ രൂപകല്പന നിര്‍വഹിച്ചതും ഇദ്ദേഹമാണ്. സെന്റ് ചാള്‍സ് ദേവാലയം 1666-ലും സെന്റ് ചാള്‍സ് പള്ളി 1795-ലും കത്തിനശിച്ചു. പള്ളി പിന്നീട് പുതുക്കി പണിയുകയുണ്ടായി.

ഒലിവര്‍ ക്രോംവെല്‍ ഭരണം ഏറ്റതോടെ 'രാജകൊട്ടാരാനുഭാവി' എന്ന മുദ്രകുത്തി ഇദ്ദേഹത്തെ തടവിലാക്കി (1645) സ്വത്തുക്കള്‍ കണ്ടുകെട്ടി. എങ്കിലും അടുത്തവര്‍ഷം പ്രഭുസഭ ഇദ്ദേഹത്തിനു മാപ്പു നല്കുകയുണ്ടായി.

1652 ജൂണ്‍ 21-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു. ജോര്‍ജിയന്‍ ശൈലി എന്ന പേരില്‍ ബ്രിട്ടനിലും കോളനികളിലും പ്രചരിച്ച ജോണ്‍സിന്റെയും പല്ലാഡിയോയുടെയും സ്വാധീനം പുനരുജ്ജീവിപ്പിച്ചത് 18-ാം ശ.-ത്തിലെ വാസ്തുശില്പിയായ റിച്ചാര്‍ഡ് ബോയിലും ബര്‍ലിങ്ടണ്‍ പ്രഭുവും ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍