This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, ഐവിന്‍ഡ് (1900 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, ഐവിന്‍ഡ് (1900 - 76)

Johnson, Eyvind

നോബല്‍ സമ്മാനിതനായ സ്വീഡിഷ് നോവലിസ്റ്റ്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം മറ്റൊരു സ്വീഡിഷ് സാഹിത്യകാരനായ ഹാരി എഡ്മണ്ട് മാര്‍ട്ടിന്‍സണോടൊപ്പം പങ്കിട്ടു (1974).

ഐവിന്‍ഡ് ജോണ്‍സണ്‍

1900 ജൂല. 29-നു വടക്കന്‍ സ്വീഡനിലെ ബോഡനില്‍ ജനിച്ചു. ബാല്യം ദാരിദ്ര്യത്തിലായിരുന്നതിനാല്‍ പ്രാഥമികവിദ്യാഭ്യാസം നേടുവാനേ കഴിഞ്ഞുള്ളൂ. ഉപജീവനത്തിനായി വളരെ ചെറുപ്പത്തിലേ പാറമടയിലും മരപ്പണിശാലയിലും ഇഷ്ടികചൂളയിലും പണിയെടുത്തു. 19-ാമത്തെ വയസ്സില്‍ ലോകം ചുറ്റാനിറങ്ങി. സ്റ്റോക്ക് ഹോം, ബര്‍ലിന്‍, പാരിസ് എന്നിവിടങ്ങളിലെ യാത്ര അറിവിന്റെയും അനുഭവങ്ങളുടെയും ചക്രവാളം വികസിക്കുന്നതിന് ഉപകരിച്ചു പ്രസിദ്ധ സാഹിത്യകാരന്മാരുടെ കൃതികളുമായി പരിചയപ്പെടുന്നതിനും ഈ യാത്ര അവസരമുണ്ടാക്കി.

എണ്‍പതില്‍പരം നോവലുകളും അനേകം കഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. 'അധ്വാനിക്കുന്ന വര്‍ഗത്തിന്റെ എഴുത്തുകാരന്‍' എന്നറിയപ്പെടുന്ന ജോണ്‍സണിന്റെ ആദ്യകാല കൃതികളില്‍ കാണാന്‍ കഴിയുന്നത് തന്റെ ബാല്യത്തിലെ യാതനകളുടെ ചിത്രമാണ്. സിറ്റി ഇന്‍ ഡാര്‍ക്ക്നസ് (1927); സിറ്റി ഇന്‍ ലൈറ്റ് (1928); റിമംബേഡ് (1928); കമന്ററി ഒണ്‍ എ ഫാളിങ് സ്റ്റാര്‍ (1929) തുടങ്ങിയവയില്‍ സ്വീഡിഷ് ജനതയുടെ, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ഹൃദയത്തുടിപ്പുകളാണുള്ളത്. രണ്ടാം ലോകയുദ്ധകാലത്ത് ഐവിന്‍ഡ് നാസിസത്തിനും ഏകാധിപത്യപ്രവണതകള്‍ക്കും എതിരായി ധീരമായ നിലപാടെടുത്തു. 1941-നും 44-നുമിടയ്ക്ക് എഴുതപ്പെട്ട ക്രൈലോണ്‍ പരമ്പരയില്‍ നാസിസത്തെയും ഏകാധിപത്യത്തെയും നിശിതമായി വിമര്‍ശിക്കുന്നു. ദ് ഡേയ്സ് ഒഫ് ഹിസ് ഗ്രേസ് (1961), റിട്ടേണ്‍ ടു ഇതാക്ക (1946) തുടങ്ങിയ ചരിത്രനോവലുകളില്‍ മാനുഷിക മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന ഒരു എഴുത്തുകാരനെയാണ് കാണാന്‍ കഴിയുക. നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ദ നോവല്‍ ഒഫ് ഒലോഫ് ആത്മകഥാംശമുള്ള നോവലാണ്. ഐവിന്‍ഡിന്റെ ഏറ്റവും മികച്ച കൃതിയായി ഇതു കണക്കാക്കപ്പെടുന്നു.

സ്വീഡിഷ് അക്കാദമി മെംമ്പര്‍ (1957) ആയിരുന്നു ഇദ്ദേഹം. സാഹിത്യത്തിനുള്ള നോര്‍ഡിക് കൗണ്‍സില്‍ സമ്മാനം (1962), നോബല്‍ സമ്മാനം (1974) എന്നിവ ജോണ്‍സണ്‍ ഐവിന്‍ഡിനെ തേടിയെത്തുകയുണ്ടായി.

'ആഖ്യാനകലയുടെയും കാലദേശങ്ങളെ അതിജീവിക്കുന്ന ചിന്തകളുടെയും' പേരിലാണ് ഇദ്ദേഹത്തിനു നോബല്‍ സമ്മാനം നല്കുന്നതെന്ന് അവാര്‍ഡുകമ്മിറ്റി എടുത്തുപറയുകയുണ്ടായി.

1976 ആഗ. 25-നു സ്റ്റോക്ക് ഹോമില്‍ ഐവിന്‍ഡ് നിര്യാതനായി.

(വി. ജയതിലകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍