This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവകാലാവസ്ഥാവിജ്ഞാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:05, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജീവകാലാവസ്ഥാവിജ്ഞാനം

Bioclimatology

ജീവജാലങ്ങളുടെ മേല്‍ നൈസര്‍ഗിക പരിസ്ഥിതി ചെലുത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനത്തെ സംബന്ധിച്ച് പഠനം നടത്തുന്ന വിജ്ഞാനശാഖ. അന്തരീക്ഷവിജ്ഞാനം ( Meteorology), ശരീരക്രിയാവിജ്ഞാനം (Physiology), രോഗവിജ്ഞാനം (Pathology) തുടങ്ങിയ ശാസ്ത്രവിഭാഗങ്ങളുടെ പരസ്പരവര്‍ത്തനമാണ് (interplay) ജീവകാലാവസ്ഥാവിജ്ഞാനത്തിലെ ഗവേഷണവിഷയം. ഏതാനും മണിക്കൂറുകളോ ദിവസങ്ങള്‍വരെയോ കൊണ്ടു പൂര്‍ത്തിയാകുന്ന പരസ്പര വ്യവഹാരങ്ങളെ സംബന്ധിച്ച പഠനങ്ങളെ ജീവഅന്തരീക്ഷവിജ്ഞാനം (Biometeorology) എന്നും വര്‍ഷക്കണക്കില്‍ തുടങ്ങി ശതവര്‍ഷങ്ങളോളം തുടരുന്ന അന്യോന്യപ്രക്രമങ്ങളെ ജീവജാലകാലാവസ്ഥാവിജ്ഞാനീയം (Bioclimatology) എന്നും സഹസ്രാബ്ദങ്ങളായി തുടരുന്നതോ ആവര്‍ത്തിക്കപ്പെടുന്നതോ ആയ പരസ്പര പ്രവര്‍ത്തനങ്ങളെ പുരാജീവകാലാവസ്ഥാവിജ്ഞാനം (Palaeo-bioclimatology) എന്നും സമയാധിഷ്ഠിതമായി വര്‍ഗീകരിച്ചിരിക്കുന്നു. ജീവകാലാവസ്ഥാവിജ്ഞാനം എന്ന് ഇവ മൊത്തത്തില്‍ വ്യവഹരിക്കപ്പെടുന്നു. സസ്യങ്ങളുടെതും ജന്തുക്കളുടെതും പൊതുവേ ഉപവിഭാഗങ്ങളായി വേര്‍തിരിക്കാം.

1. സസ്യജീവകാലാവസ്ഥാ വിജ്ഞാനം. നൈസര്‍ഗിക ഘടകങ്ങളായ താപനില, വര്‍ഷണം, കാറ്റിന്റെ ഗതിവിഗതികള്‍, അന്തരീക്ഷത്തിലെ ഊര്‍ജചംക്രമണം, ചുഴലിപ്രവാഹങ്ങള്‍, വിക്ഷോഭം (turbulence) തുടങ്ങിയവ സസ്യങ്ങളുടെ മേല്‍ ചെലുത്തുന്ന സ്വാധീനമാണ് സസ്യജീവകാലാവസ്ഥാ വിജ്ഞാനത്തിലെ മുഖ്യ പഠനവിഷയം. സസ്യഅന്തരീക്ഷ അന്യോന്യ പ്രക്രിയകളില്‍ നാല് ക്രിയാവിധികള്‍ക്കാണ് മുന്‍തൂക്കമുള്ളത്.

(i)പ്രകാശ-രാസ പ്രഭാവം (Photo-chemical effect). പ്രകാശസംശ്ലേഷണം (photosynthesis), പ്രകാശചാലനം (photo taxis) തുടങ്ങിയ അഭിക്രിയകള്‍ക്ക് പ്രചോദനം നല്കുന്നത് പ്രകാശ-രാസപ്രഭാവമാണ്. സൂര്യപ്രകാശത്തിലെ നീലയും ചുവപ്പും രശ്മികള്‍, സസ്യങ്ങളുടെ വേരുകള്‍ വലിച്ചെടുക്കുന്നതും അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നതുമായ ജലം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്സൈഡ് എന്നിവയാണ് പ്രകാശസംശ്ലേഷണം നിര്‍വഹിക്കുന്നത്. ഈ ഘടകങ്ങളില്‍ അതത് പ്രദേശത്തെ ആര്‍ദ്രോഷ്ണാവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഏറ്റക്കുറച്ചില്‍ സ്വാഭാവികമാകുന്നു.

(ii) ബാഷ്പോത്സര്‍ജനം (Evapo-transpiration). സസ്യങ്ങളിലെ അധ്യാവരണ(integument)ങ്ങളിലൂടെയും രന്ധ്രങ്ങളിലൂടെയും നടക്കുന്ന അനിവാര്യപ്രക്രിയയായ സ്വേദനം (transpiration) പ്രധാനമായും ജല ലഭ്യത, വേരില്‍നിന്ന് ഇലകളിലേക്കുള്ള ജലചംക്രമണം, ഇലകളിലെ താപനില, അന്തരീക്ഷ ജലത്തിന്റെ തോത്, സംവാതനം (ventilation) എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

(iii) നൈട്രജന്‍, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് എന്നീ അവശ്യമൂലകങ്ങളെ അതതിന്റെ ശിലാസങ്കരങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് ആഗിരണം ചെയ്യുന്ന പ്രക്രിയ.

(iv) അതിശീതനം (freezing), ഇലകളുടെ ഉണക്ക് തുടങ്ങിയ വിനാശകരമായ അവസ്ഥകളെ ഒഴിവാക്കല്‍.

2. ജന്തു-ജീവജാല കാലാവസ്ഥാ വിജ്ഞാനം. ജന്തുക്കളുടെ മേല്‍ ജീവകാലാവസ്ഥാപരമായ നാനാവിധ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ജന്തു-ജീവകാലാവസ്ഥാവിജ്ഞാനത്തിലെ പ്രതിപാദ്യങ്ങള്‍ മുഖ്യമായും മനുഷ്യനെ കേന്ദ്രീകരിച്ചുള്ളവയാണ്. വ്യത്യസ്ത ഘടകങ്ങള്‍ ചെലുത്തുന്ന പ്രഭാവങ്ങളെ ആസ്പദമാക്കി ജന്തു-ജീവകാലാവസ്ഥാവിജ്ഞാനത്തിന് ഉപവിഭാഗങ്ങള്‍ നിര്‍ണയിക്കാവുന്നതാണ്.

(i) പ്രകാശരാസപ്രഭാവം (Photochemical effect). സൂര്യതാപം മനുഷ്യശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തിനാണ് ഇതില്‍ പ്രാമുഖ്യം നല്കപ്പെട്ടിട്ടുള്ളത്. കടുത്ത വെയിലേല്ക്കുമ്പോള്‍ കണ്ണിലെ കാചപടലത്തിനും (Cornea) തൊലിക്കും വിവര്‍ണനം സംഭവിക്കുന്നു. 0.3 മുതല്‍ 0.31 വരെ തരംഗദൈര്‍ഘ്യ ങ്ങളിലുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ് സൌരവിവര്‍ണനത്തിന് (sun burn) നിദാനം. ഈ രശ്മികളുടെ തോത് പ്രകൃത്യാ നിയന്ത്രിതവുമാണ്. ത്വക്കിലെ വര്‍ണകം (pigment), സ്പര്‍ശിനീപടലം (horny layer), യൂറോകാനിക് (urocanic) അമ്ലം എന്നിവ വിവര്‍ണനത്തെ ചെറുക്കുന്നു. തവിട്ടും കറുപ്പും നിറങ്ങളിലുള്ള മനുഷ്യര്‍ക്ക് ത്വക്കിലെ വര്‍ണകം സൂര്യാതപത്തിനെതിരെ സ്ഥിരം രക്ഷാകവചമാണ്. വെയിലേല്ക്കുമ്പോള്‍ വെളുത്ത നിറമുള്ളവരില്‍ രക്ഷാശക്തിയുള്ള വര്‍ണകം ഉത്പാദിപ്പിക്കപ്പെടുമെങ്കിലും മതിയായ തോതിലാവണമെന്നില്ല. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്ക്കുന്നതിലൂടെ സ്പര്‍ശനീപടലത്തിന്റെ കനംകൂടുന്നു. ഇത് സുരക്ഷാ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടോ എന്നത് കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. വിയര്‍പ്പിലെ L (L-histidine) എന്ന അമിനോ അമ്ലത്തിന്റെ എന്‍സൈമിക പ്രവര്‍ത്തനത്തിലൂടെയാണ് യൂറോകാനിക് അമ്ലം ഉത്പാദിതമാകുന്നത്. ശരീരത്തിലെ ഒരു മി.മീ. കനത്തിലുള്ള വിയര്‍പ്പുപാട നൈസര്‍ഗിക അള്‍ട്രാവയലറ്റ് രശ്മികളുടെ 50 ശതമാനം മുതല്‍ 100 ശതമാനം വരെ ആഗിരണം ചെയ്യുവാന്‍ പ്രാപ്തമാണ്. കൃത്രിമ പ്രവിധികളിലൂടെ ഉണ്ടാകുന്ന അള്‍ട്രാവയലറ്റ് വികിരണത്തില്‍നിന്ന് രക്ഷനേടാന്‍ ഈ മൂന്ന് ഉപാധികളും അപ്രാപ്തവുമാണ്.

വെളുത്ത വര്‍ഗക്കാരിലെ വര്‍ണകോത്പാദനം (pigmentation)ഉടനടിയോ സാവധാനത്തിലോ ആവാം. ദക്ഷിണ യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലുള്ളവരില്‍ അരമണിക്കൂര്‍ വെയിലേല്ക്കുമ്പോഴേക്കും വര്‍ണകോത്പാദനം ആരംഭിക്കുന്നു. 0.3 മുതല്‍ 0.4 വരെ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് രശ്മികളെ നേരിട്ടേല്ക്കുന്നതുമൂലമാണ് ഇതുണ്ടാകുന്നത്. എന്നാല്‍ മിക്കപ്പോഴും ദിവസങ്ങളോളം വെയിലേറ്റ് കരുവാളിച്ചതിന് ശേഷമേ വിവര്‍ത്തന നിവാരിണിയായ വര്‍ണകം ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. നാവികരെപ്പോലെ നിരന്തരം വെയിലേല്ക്കുന്നവര്‍ക്ക് തൊലി വലിച്ചില്‍ (skin elastosis), തൊലിപ്പുറത്തെ അര്‍ബുദം (skin cancer) തുടങ്ങിയ രോഗങ്ങളുണ്ടാകാം.

കൃത്രിമമായി വിസരിപ്പിക്കുന്ന ചെറിയ തരംഗദൈര്‍ഘ്യങ്ങളിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ജീവാണുക്കളെ എളുപ്പത്തില്‍ നശിപ്പിക്കുന്നു. പക്ഷേ, നൈസര്‍ഗിക സൂര്യപ്രകാശത്തിന് ജീവാണുവിനാശകമായ അഭിക്രിയ തീരെയില്ല. കാരണം ഇത് ചെറിയ തരംഗദൈര്‍ഘ്യത്തിലുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഉള്‍ക്കൊള്ളുന്നില്ല എന്നതാവാം. 0.3 തരംഗദൈര്‍ഘ്യത്തിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ മാംസാഹാരപദാര്‍ഥങ്ങളിലും മനുഷ്യന്റെ ത്വക്കിലുമുള്ള നൈസര്‍ഗിക സ്റ്റീറോളുകളെ വൈറ്റമിന്‍-ഡി ആക്കി മാറ്റുന്നു.

സൗരസ്നാനം നടത്തുമ്പോള്‍ ശരീരത്തിലേല്ക്കുന്ന നൈസര്‍ഗിക അള്‍ട്രാവയലറ്റ് രശ്മികള്‍ രക്തചംക്രമണം ക്രമപ്പെടുത്തുന്നതിനും ആരോഗ്യവര്‍ധനവിനും ഉത്തമമാണ് എന്ന ധാരണ നിലവിലുണ്ട്. വെയില്‍കായല്‍ ചികിത്സയില്‍ കമ്പമുള്ളവരെ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയരാക്കി നിര്‍ണയിക്കേണ്ട വസ്തുതയാണിത്. അള്‍ട്രാവയലറ്റ് വികിരണം, ആര്‍ദ്ര-താപാഭിക്രിയകള്‍ (thermo-hygric reaction), മാനസികോദ്ദീപനം (mental stimulations) എന്നിവയുടെ ഏകോപിതമായ ഭാവമാണ് സൗരസ്നാനികളില്‍ അനുഭവപ്പെടുന്നത്.

നമ്മുടെ കണ്ണുകളില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ഏറിയ ഭാഗവും മേഘപാളികളിലോ മറ്റു പ്രതിപതനതലങ്ങളിലോ തട്ടി പ്രതിപതിച്ച് എത്തുന്നതും സൂര്യതാപത്തിന്റെ തീവ്രത, ആപതനകോണ് (angle of incidence), ഓരോ പ്രതലവും മടക്കി അയയ്ക്കുന്ന വികിരണത്തിന്റെ സ്വഭാവവും തോതും തുടങ്ങിയവയാല്‍ നിയന്ത്രിതവുമാണ്. ജലം, ഹിമം, ലോഹങ്ങള്‍, മേഘങ്ങള്‍, വെള്ളമണല്‍ തുടങ്ങിയവയുടെ പ്രതലങ്ങളില്‍നിന്ന് നിയമിത (specular) പ്രതിപതനത്തിലൂടെ വിസരിച്ചെത്തുന്ന പ്രകാശം നഗ്നനേത്രങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികം തീവ്രതയുള്ളതാണ്. ശല്യകാരികളായ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് തരംഗങ്ങളെ അരിച്ചുമാറ്റി ദൃഷ്ടിഗോചരമായ വര്‍ണരാജിയെ മയപ്പെടുത്തുന്ന വിവിധയിനം കണ്ണടകള്‍ (sun glasses) ഇതിനെ നേരിടാന്‍ സഹായകമാകുന്നു.

സൗരരാജി (solar spectrum)യുടെ തന്നെ അറ്റത്തായി വിസരിക്കുന്ന 0.3 തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവങ്ങളാണ് നേരത്തേ വിവരിച്ചത്. സ്ട്രാറ്റസ്ഫീയറിലെ ഓസോണ്‍ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നു. അന്തരീക്ഷധൂളികള്‍ (aerosols), മേഘങ്ങള്‍, പുകമഞ്ഞ് (smog) തുടങ്ങിയവ പ്രകീര്‍ണനം ചെയ്യുന്നു. മിക്ക അവസരങ്ങളിലും പ്രകീര്‍ണിതമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് നേരിട്ടെത്തുന്ന രശ്മികളുടേതിനെക്കാള്‍ കൂടുതലായിരിക്കും. നൈസര്‍ഗിക വസ്തുക്കളില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശത്തിന്റെ നേരിയ അംശം മാത്രമേ പൊതുവേ ഉത്സര്‍ജിതമാവൂ. എന്നാല്‍ ഹിമപാളികള്‍ അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള സൗരരാജിയെ ഏതാണ്ട് മൊത്തമായിത്തന്നെയാണ് മടക്കുന്നത്. ഈ രശ്മികളുടെ നേരിട്ടുള്ള ആഘാതം ഹിമാന്ധത(snow blindness)യ്ക്കും സൗരവിവര്‍ണനത്തിനും ഹേതുകമാകുന്നു. ലോഹപ്രതലങ്ങളില്‍നിന്നുള്ള ഉത്സര്‍ജനവും സാരമായ തീവ്രതയിലാണ്. റേഡിയോ ആക്റ്റീവ് ധാതുക്കളില്‍നിന്ന് വിസരിക്കുന്ന ബീറ്റാ-ഗാമാ രശ്മികളും മനുഷ്യനേത്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നവ തന്നെ.

(ii) വായുപ്രഭാവം. അന്തരീക്ഷവായുവിലെ ഓക്സിജനും നീരാവിയും മനുഷ്യശരീരത്തിന്റെ രാസഘടനയെയും താപസന്തുലനത്തെയും സാരമായി സ്വാധീനിക്കുന്നു. ശ്വസിക്കുന്ന ഓക്സിജന്റെ ആംശികസമ്മര്‍ദം, pO2 രക്തത്തെ ഓക്സിജനീകരിക്കുന്ന സജീവഘടകമാണ്. ഓരോ സ്ഥലത്തിന്റെയും ഉന്നതി(altitude)ക്കനുസരിച്ച് ഓക്സിജന്‍ സമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നു. 3,000 മീറ്ററിലേറെ ഉയരത്തിലെത്തുമ്പോള്‍ pO2 നന്നെ കുറയുന്നതുമൂലം ശാരീരികാസ്വസ്ഥതകള്‍ നേരിടുന്നു. രണ്ട് കി.മീ. വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നത് രക്തചംക്രമണം ക്രമീകരിക്കുന്നതിനും തന്മൂലം ദേഹാസ്വാസ്ഥ്യത്തിനും ഉത്തമമാണ്; എന്നാല്‍ പ്രത്യേകയിനം ഹൃദ്രോഗം ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ ഉയരം അനുയോജ്യമല്ല.

വായുവില്‍ നീരാവിയുടെ അംശം കുറയുന്നത് തൊലി വരളുന്നതിനും ശ്വാസകോശങ്ങളുടെ ലോലാവരണങ്ങള്‍ ഉണങ്ങുന്നതിനും ഇടയാക്കുന്നു. താണ താപനിലയിലുള്ള വായുവില്‍ ജലാംശം പ്രായേണ കുറവായിരിക്കും. ശൈത്യകാലത്ത് സാധാരണമായുണ്ടാകുന്ന തൊലി വരള്‍ച്ചയ്ക്കും ശ്വാസകോശാസ്വാസ്ഥ്യങ്ങള്‍ക്കും കാരണം ശൈത്യത്തെക്കാളേറെ വരള്‍ച്ച(dryness)യാണ്.

സംവാതന (ventilation) സൗകര്യമില്ലാത്ത മുറികളിലും കെട്ടിടങ്ങളിലും മനുഷ്യര്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡൈഓക്സൈഡ്, സ്വേദബാഷ്പം (sweat), ഇതരജൈവബാഷ്പങ്ങള്‍ (organic vapours) എന്നിവ അസ്വാസ്ഥ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒപ്പം അസഹ്യമായ ചൂട് അനുഭവപ്പെടുന്നതും സാധാരണമാണ്.

വ്യവസായശാലകള്‍, അഗ്നിപര്‍വതങ്ങള്‍, അഗ്നിബാധ, ധൂളീവാതങ്ങള്‍ (dust stormes), മറ്റു പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയൊക്കെ വന്‍തോതിലുള്ള ദ്രവ്യമാലിന്യങ്ങള്‍ അന്തരീക്ഷവായുവില്‍ കലര്‍ത്തുന്നു. ഇത് പുകമഞ്ഞ്, വായുമലിനീകരണം, അന്തരീക്ഷ കാലുഷ്യം (fall out) തുടങ്ങിയ ദുഃസ്ഥിതികള്‍ക്കിടയാക്കും. ഇവയുടെ നിവാരണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.

(iii) ഓസോണ്‍ പ്രഭാവം. അന്തരീക്ഷത്തിലെ ഉന്നതമണ്ഡലങ്ങളില്‍ പ്രകാശ-രാസ അഭിക്രിയകളിലൂടെ ഉരുത്തിരിയുന്ന ഘടകവസ്തുവാണ് ഓസോണ്‍ (O3). ഒരു കോടിക്ക് അഞ്ച് എന്ന തോതില്‍ ഓസോണ്‍ ഉള്‍ക്കൊള്ളുന്ന വായുവിനെ വിഷമയ(toxic)മായി കരുതാം. സ്ട്രാറ്റസ്ഫീയറിലാണ് ഓസോണിന്റെ ആധിക്യമുള്ളത്. ഇടിമിന്നലിനെ തുടര്‍ന്നും പുകമഞ്ഞും സൂര്യാതപവുമായുള്ള അന്യോന്യ പ്രക്രിയകളിലൂടെയും സാരമായ തോതില്‍ ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിക്ഷോഭങ്ങളുടെ ഫലമായി ഏറ്റവും താണ മണ്ഡലങ്ങളില്‍പോലും ഹാനികരമായ അളവില്‍ ഓസോണ്‍ എത്തിപ്പെടാനും അന്തരീക്ഷത്തിന്റെ പ്രദൂഷിതമായ അവസ്ഥ കളമൊരുക്കുന്നു. യു.എസ്സിലെ ലോസ് ആന്‍ജലസ് നഗരത്തില്‍ മൂടല്‍മഞ്ഞുബാധയെത്തുടര്‍ന്ന് ധാരാളം ആളുകള്‍ക്ക് തൊലിപ്പുറത്ത് വിണ്ടുകീറലുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓസോണ്‍ ശ്വസിച്ച് ശ്വാസകോശത്തിന്റെ ബാഹ്യചര്‍മങ്ങള്‍ക്ക് കേട് സംഭവിക്കുന്നതും ചുമയും ശാരീരികശോഷണവും അനുഭവപ്പെടുന്നതും ഇവിടെ സാധാരണമായിരിക്കുന്നു.

(iv) അന്തരീക്ഷ ധൂളീപ്രഭാവം(Aerosol effect). കാര്‍ബണ്‍ മോണോക്സൈഡ് (CO), നൈട്രസ് ഓക്സൈഡ് (N2O), സള്‍ഫര്‍ ഡയോക്സൈഡ് (SO2), ഹാനികരങ്ങളായ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയൊക്കെ വ്യവസായശാലകളുടെ വിസര്‍ജ്യങ്ങളില്‍ ധാരാളമായി അടങ്ങിക്കാണുന്നു. ഈ മാലിന്യങ്ങളില്‍ നല്ലൊരു പങ്ക് അന്തരീക്ഷധൂളിയായി പ്രവര്‍ത്തിക്കുന്നതുമൂലം താണവിതാനങ്ങളില്‍ വന്‍തോതില്‍ സംഘനനം (condensation) നടക്കുന്നതിനും നേരത്തെ സൂചിപ്പിച്ച ബാഷ്പമാലിന്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുകമഞ്ഞ് സൃഷ്ടിക്കപ്പെടുന്നതിനും ഇടയാകുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പുകമഞ്ഞ് ലണ്ടന്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ നിത്യാനുഭവമായിത്തീര്‍ന്നിട്ടുണ്ട്.

ഖര-ദ്രവാവസ്ഥകളില്‍ അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്ന അതിസൂക്ഷ്മധൂളികള്‍ മാതൃപദാര്‍ഥത്തിന്റെ അയോണുകളാണ്. ഒന്നോ രണ്ടോ വൈദ്യുത ചാര്‍ജുകളുള്ളവയാണ് ഈ അയോണുകള്‍. ഇവയുടെ ബാഹുല്യം മനുഷ്യന്റെ ത്വക്കിനും ശ്വാസകോശങ്ങള്‍ക്കും ഹാനികരമാകുന്നു. ഒറ്റ ചാര്‍ജുമാത്രമുള്ള അയോണുകളുടെ ആരോഗ്യപരമായ ഗുണദോഷങ്ങള്‍ തിട്ടപ്പെടുത്തുവാനുദ്ദേശിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒരു ക്യുബിക് സെന്റിമീറ്ററുനുള്ളില്‍ നെഗറ്റീവ് ചാര്‍ജിലുള്ള 1,000 മുതല്‍ 10,000 വരെ അയോണുകള്‍ ഉണ്ടായിരിക്കുന്നത് ഗുണകരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

(v) താപീയ-പ്രഭാവം(Thermal effect). മനുഷ്യശരീരത്തിലെ താപസന്തുലനത്തില്‍ പരിസ്ഥിതി ചെലുത്തുന്ന നിയന്ത്രണത്തെ സംബന്ധിച്ച പഠനമാണ് ഈ ഉപവിഭാഗം ഉള്‍ക്കൊള്ളുന്നത്. താപസന്തുലനം നിര്‍വചിക്കുന്ന അടിസ്ഥാന സമവാക്യങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഉപാപചയ പ്രക്രിയയിലൂടെ ഉത്പാദിതമാകുന്ന മൊത്തം താപം, ശരീരത്തിന്റെ താപസംഭരണശേഷി, ത്വക്കിലൂടെ വിനിമയം ചെയ്യപ്പെടുന്ന താപോര്‍ജത്തിന്റെ അളവ്, ശരീരോഷ്മാവ്, സൂര്യതാപം, ഇന്‍ഫ്രാറെഡ് വികിരണം, അന്തരീക്ഷത്തിലെ ബാഷ്പസമ്മര്‍ദം (Vapour pressure) തുടങ്ങിയ നിരവധി ഘടകങ്ങളുടെ അന്യോന്യപ്രക്രിയകളെ യഥാവിധി സംയോജിപ്പിച്ച് രൂപപ്പെടുത്തിയിട്ടുള്ളവയാണ് ഈ സമവാക്യങ്ങള്‍ (നോ. താപസന്തുലനം). ജലാംശത്തെ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടുന്നതിനും പുറത്തുനിന്ന് ദ്രവ-ബാഷ്പാവസ്ഥകളില്‍ ആഗിരണം ചെയ്യുന്നതിനും ത്വക്കിന് കഴിയുന്നു. വിയര്‍പ്പ് ശക്തമായ വിസര്‍ജന മാര്‍ഗമാണ്. വിയര്‍ക്കലിന്റെ ആന്തരികനിയന്ത്രണം ശരീരോഷ്മാവിനാകുന്നു. പുറത്തേക്കൊഴുകുന്ന സ്വേദനത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസ് ഗ്രന്ഥികളാണ്; ഇവയുടെ താപനിലയെ ആശ്രയിച്ച് വിയര്‍പ്പിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ത്വക്കിന്റെ താപനില പുറത്തേക്കുള്ള ഒഴുക്കിന് പരിമിതത്വം നല്കുന്ന ഘടകമായി വര്‍ത്തിക്കുന്നു. ശരീരം മുഴുവനായി വിയര്‍പ്പില്‍ മുങ്ങുമ്പോള്‍ സ്വേദനത്തിന്റെ തോത് നാലിലൊന്നായി കുറയുന്നു (വെള്ളത്തില്‍ മുങ്ങിയാലും 4:1 എന്ന അനുപാതത്തില്‍ കുറവുണ്ടാകും.) ബാഷ്പീകരണ സാധ്യത കൂടുതലായിരിക്കുമ്പോള്‍ ഈ തോതില്‍ കുറവനുഭവപ്പെടണമെന്നില്ല.

(vi)തീവ്രതാ പ്രഭാവം (effect of extremes). ചിലയിനം കാലാവസ്ഥകളില്‍ ചൂടിന്റെയും അന്തരീക്ഷ ജലാംശത്തിന്റെയും തീവ്രമായ ഏറ്റക്കുറച്ചിലുകള്‍മൂലം മനുഷ്യജീവിതം സുഖകരമല്ലാതാകുന്നു. ശരീരത്തിന്റെ സ്വതേയുള്ള പ്രതിരോധശക്തി നഷ്ടപ്രായമാകുന്നതും പ്രകൃത്യാവയവങ്ങളുടെ പ്രവര്‍ത്തനശേഷി മന്ദീഭവിക്കുന്നതും സാധാരണമാണ്. ശരീരോഷ്മാവിന്റെ ക്രമീകരണം തകരാറിലാകുന്നത് രക്തപര്യയനത്തെ ബാധിക്കുന്നു. തൊലി വിണ്ടുകീറുന്നതും പതിവാണ്. ഭവനങ്ങള്‍ക്കുള്ളിലെ താപനില കൃത്രിമമാര്‍ഗങ്ങളുപയോഗിച്ചുള്ള സംവാതനത്തിലൂടെ നിയന്ത്രിക്കുകയാണ് ഏക സുരക്ഷാമാര്‍ഗം.

3. സാംഖ്യിക-ജീവകാലാവസ്ഥാവിജ്ഞാനം(Statistical bio-climatology). ആര്‍ദ്രോഷ്ണാവസ്ഥയുടെ ആവര്‍ത്തനസ്വഭാവവും അനുക്രമമായ വ്യതിചലനങ്ങളും മനുഷ്യശരീരത്തിന്മേല്‍ അവ ചെലുത്തുന്ന സ്വാധീനവും പരസ്പരപൂരകമായി വിശകലനം ചെയ്യുന്ന വിജ്ഞാനശാഖ. ആര്‍ദ്രോഷ്ണാവസ്ഥയും രോഗബാധയും തമ്മിലുള്ള ദൈനംദിനബന്ധത്തെക്കുറിച്ചുള്ള പഠനം ഇതിലുള്‍പ്പെടുന്നു. വാതമുഖങ്ങള്‍ (fronts), ചക്രവാതങ്ങളിലെ പ്രശാന്തമേഖല, വായുവിന്റെ ഊര്‍ധ്വഗമനം എന്നിവയോടനുബന്ധിച്ച് ധമനീസ്തംഭം (embolism), ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ വര്‍ധിച്ച തോതില്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണക്കാറ്റു വീശുന്നത് വൃക്കരോഗങ്ങള്‍, രക്തദൂഷ്യം, മാനസികാസ്വാസ്ഥ്യം എന്നിവയ്ക്ക് ഹേതുവാകുന്നു. മാനസികരോഗികള്‍ മരണപ്പെടുന്നത് ഏറിയകൂറും കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് എന്നതും തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

ആര്‍ദ്രോഷ്ണ ചികിത്സ (Climotherapy). താപനിലയില്‍ തീക്ഷ്ണമായ ഏറ്റക്കുറച്ചില്‍, അത്യുഷ്ണം, വരള്‍ച്ച എന്നിവ അനുഭവപ്പെടാത്തതും പുക, പുകമഞ്ഞ്, ഓസോണ്‍, വാഹനവിസര്‍ജ്യങ്ങള്‍, വ്യാവസായികമാലിന്യങ്ങള്‍, അലര്‍ജി ഉണ്ടാക്കുന്ന ഇതരവസ്തുക്കള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളാത്ത ശുദ്ധവായു ധാരാളം ലഭിക്കുന്നതുമായ സ്വാസ്ഥ്യകേന്ദ്രങ്ങള്‍ (resorts) കാലാവസ്ഥാപരമായി നോക്കുമ്പോള്‍ ഒന്നാംകിട ചികിത്സാകേന്ദ്രങ്ങളാണ്. എന്നാല്‍ ഈയിനം കേന്ദ്രങ്ങളില്‍നിന്ന് ഒരു രോഗിക്ക് ലഭിക്കുന്ന ആശ്വാസം പൂര്‍ണമായും കാലാവസ്ഥാപരം ആയിരിക്കണമെന്നില്ല.

4. പുരാ-ജീവ കാലാവസ്ഥാ വിജ്ഞാനം(Palaeo bioclimatology). വിവിധയിനം ജീവികളുടെ-പ്രത്യേകിച്ച് മനുഷ്യന്റെ-പരിണാമപരമായ വളര്‍ച്ചയില്‍ അതത് കാലഘട്ടങ്ങളിലെ പരിസ്ഥിതിപരമായ സ്വാധീനമാണ് ഈ വിഭാഗത്തിലെ പഠനവിഷയം. ഒരോ പരിസ്ഥിതിവിഭാഗത്തിലെയും സൂക്ഷ്മകാലാവസ്ഥയ്ക്കാണ് പ്രസക്തി. ഉദാഹരണത്തിന് ഗുഹാവാസികളായ മനുഷ്യര്‍ സ്ഥായിയായ ചൂടും ആര്‍ദ്രതയുമാണ് അനുഭവിച്ചുപോന്നത്; സൂര്യപ്രകാശം നന്നെ ചെറിയ അളവിലേ ഏറ്റിരുന്നുള്ളൂ. ചൈന, ഹങ്ഗറി എന്നിവിടങ്ങളില്‍ അഞ്ചുലക്ഷം വര്‍ഷംമുമ്പ് മുതല്ക്കേ തീ ഉപയോഗിച്ച് ചൂടും വെളിച്ചവും ഉണ്ടാക്കുന്ന രീതി സ്വായത്തമായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലയിലെ നിബിഡവനങ്ങളില്‍ പാര്‍ത്തിരുന്ന ആദിമമനുഷ്യര്‍ക്ക് സൂര്യപ്രകാശം പ്രായേണ അന്യമായിരുന്നു. വെയിലേറ്റും കാഠിന്യമേറിയ കായിക പ്രവര്‍ത്തനത്താലും രോമകൂപങ്ങളിലൂടെ വിയര്‍ത്തൊഴുകാന്‍ തുടങ്ങിയ ശേഷമാകണം മനുഷ്യശരീരത്തില്‍ നിബിഡമായുണ്ടായിരുന്ന രോമസഞ്ചയം പൊഴിഞ്ഞ് ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിതമായത്. ഒരു വിസര്‍ജ്യമെന്ന നിലയില്‍ വിയര്‍പ്പൊഴുക്കുന്ന ശരീരക്രിയ മനുഷ്യന് കൈവന്നത് അവന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം താപനിയന്ത്രണം സാധിക്കാവുന്ന നിലയില്‍ പുഷ്ടമായതിനുശേഷമായിരിക്കണം. ത്വക്കിലെ താപ-സംവേദകങ്ങള്‍ (temperature sensors) ഇരുട്ടില്‍ 'ഇന്‍ഫ്രാറെഡ് നേത്ര'ങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തിരിക്കാം.

ഉഷ്ണമേഖലാ വനങ്ങളിലെ മനുഷ്യരുടെ തൊലി കറുത്തിരുണ്ടതാണ്. എന്നാല്‍ സമശീതോഷ്ണ സമുദ്ര (temperate maritime) കാലാവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ ത്വക്ക് ശൈത്യകാലത്ത് വെളുപ്പായും ഉഷ്ണകാലത്ത് തിവിട്ടുനിറം പൂണ്ടും കാണപ്പെടുന്നു. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഉഷ്ണകാലാവസ്ഥയ്ക്ക് ഇരുണ്ട നിറത്തെക്കാള്‍ അനുയോജ്യം ഇളംനിറങ്ങള്‍ തന്നെയാണ്. എന്നാലും 40 മുതല്‍ 50 വരെ ഡിഗ്രി അക്ഷാംശങ്ങളിലുള്ളവര്‍ക്ക് ശരീരം അനാവൃതമായിരിക്കുമ്പോള്‍, അള്‍ട്രാവയലറ്റ് രശ്മികളുടെ കെടുതികളില്‍നിന്ന് രക്ഷനേടുന്നതിന് ത്വക്കിന്റെ നിറഭേദം അത്യാവശ്യമാകുന്നു. ഉഷ്ണകാലത്ത് ധാരാളമായി ലഭിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ശൈത്യകാല സുരക്ഷയ്ക്ക് അത്യാവശ്യമായ വൈറ്റമിന്‍-ഡി ഉത്പാദിപ്പിച്ച് സംഭരിക്കുവാന്‍ ത്വക്ഗ്രന്ഥികളെ സഹായിക്കുന്നത് ഈ വര്‍ണവ്യത്യാസമാണ്. ശിലായുഗത്തിലെ മനുഷ്യര്‍ ജീവകസമ്പന്നമായ ഭക്ഷണരീതിയെയാണ് അവലംബിച്ചിരുന്നത് എന്നനുമാനിക്കാം. ഇന്നത്തെ മനുഷ്യരില്‍ തുടര്‍ച്ചയായി വെയിലേല്ക്കുമ്പോഴുണ്ടാകുന്ന സൗരവിവര്‍ണനം പ്രാചീനമനുഷ്യരില്‍ അനുഭവസിദ്ധമായിരുന്നില്ല. പരിണാമപരമായ വ്യതിയാനങ്ങളില്‍ സൗരവിവര്‍ണനത്തിനോ, ജീവക മാനത്തിനോ പറയത്തക്ക സ്വാധീനം ഉണ്ടായിരുന്നുമില്ല.

മാതൃകാ-ജീവകാലാവസ്ഥ(Ideal-bioclimate). ഭൂമുഖത്തെ സമസ്ത ജനങ്ങള്‍ക്കും ഒരുപോലെ സ്വാസ്ഥ്യകരമായ ഒരു മാതൃകാകാലാവസ്ഥ നിര്‍ദേശിക്കുന്നതെളുപ്പമല്ല. നന്നെ ശൈശവത്തില്‍ തന്നെ ഓരോ വ്യക്തിയുടെയും ശരീരവും മനസ്സും വ്യതിരിക്ത പരിസ്ഥിതികളോട് ചായ്വു പുലര്‍ത്തുന്നു. ഈജിപ്ത്, മെസപ്പൊട്ടേമിയ, ദക്ഷിണ ചൈന, പെറു തുടങ്ങിയ അതിപ്രാചീന ജനപദങ്ങളിലോരോന്നിലും അടഞ്ഞ ഭവനങ്ങളില്‍ പാര്‍പ്പു തുടങ്ങുന്നതിനുമുമ്പ് പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു വളര്‍ന്ന ചരിത്രമാണ് മനുഷ്യനുള്ളത്. 'ഭവനതാപന സമ്പ്രദായം' (ൃീീാ വലമശിേഴ) ആദ്യം പ്രാവര്‍ത്തികമാക്കിയത് റോമാക്കാരായിരുന്നു. 45ഛ വടക്ക് അക്ഷാംശത്തിന് ഇരുപുറവുമായി വളര്‍ന്ന പരിഷ്കൃത സമൂഹങ്ങള്‍ പാര്‍പ്പിടങ്ങള്‍ക്കുള്ളില്‍ സുരക്ഷാകരമായ സൂക്ഷ്മകാലാവസ്ഥകള്‍ (ാശരൃീരഹശാമലേ) വികസിപ്പിച്ചെടുത്തു. ഏറെക്കാലം കഴിഞ്ഞാണ് വാതാനുകൂലനം (മശൃ രീിറശശീിേശിഴ) തുടങ്ങിയ ആധുനിക പ്രവിധികള്‍ പ്രയോഗക്ഷമമായത്. യു.എസ്സില്‍, ഇഷ്ടാനുസൃതമായ കാലാവസ്ഥയില്‍ പാര്‍പ്പിടമൊരുക്കുവാന്‍ സൌകര്യം നല്കപ്പെട്ടവര്‍ പ്രാതികൂല്യങ്ങള്‍ ഏറെയുള്ള മെഡിറ്ററേനിയന്‍ (കാലിഫോര്‍ണിയ) ഉഷ്ണമരുഭൂമി (ആരിസോണാ) എന്നീ വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന നല്കിയത്. മാതൃകാകാലാവസ്ഥ എന്നത് നിരര്‍ഥകമായ പ്രമേയമാണെന്നത് ഇതില്‍നിന്ന് വെളിവാകുന്നു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍