This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:49, 21 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊല. 1919 ഏ. 13-ന് അമൃതസറിലെ ജാലിയന്‍വാലാബാഗിലാണ് ഇതു നടന്നത്. പഞ്ചാബിലെ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പിന്നീടു വധിക്കപ്പെടുന്നതിനും ഉദ്ദാമ് സിംഗിന്റെ രക്തസാക്ഷിത്വത്തിനും ഇടയാക്കിയത് ഈ കൂട്ടക്കൊലയായിരുന്നു. മൌലികാവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തില്‍ ഗവണ്‍മെന്റ് 1919-ല്‍ റൗലറ്റ് നിയമം നടപ്പിലാക്കി. ഇതിനെതിരെ ഇന്ത്യയില്‍ പരക്കെ പ്രതിഷേധസമരങ്ങളുണ്ടായി. ഗവണ്‍മെന്റ് ഇവയെ അടിച്ചമര്‍ത്തുകയായിരുന്നു. ഈ അടിച്ചമര്‍ത്തലുകളുടെ കൂട്ടത്തിലെ ഒരു സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.

ജാലിയന്‍വാലാബാഗ്-സ്മാരകം

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പഞ്ചാബ് പ്രവിശ്യ ഏറെ പ്രക്ഷുബ്ധമായിരുന്നു. അമൃതസറില്‍ റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രക്ഷോഭണങ്ങള്‍ക്കു നേതൃത്വം നല്കുന്നതിന് പ്ലാറ്റ്ഫോം ടിക്കറ്റ് ലഹളയിലൂടെ ജനപ്രീതി നേടിയ ഡോ. സത്യപാലും അഭിഭാഷകനായിരുന്ന സെയ്ഫുദീന്‍ കിച്ച്ലുവും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ഏ. 6-ന് നടത്തിയ അഖിലേന്ത്യാ ഹര്‍ത്താല്‍ പഞ്ചാബിലും നടന്നു. പഞ്ചാബിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന സര്‍ മൈക്കിള്‍ ഒ'ഡയര്‍ (Michael O'Dyer) സമരം അടിച്ചമര്‍ത്തുന്നതിനു നേതൃത്വം നല്കി. ക്രമസമാധാന നിയമങ്ങള്‍ കര്‍ശനമാക്കുന്നതാണെന്ന് ഇദ്ദേഹം ഏ.-7 ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഏ. 9-ന് ഡോ. സത്യപാലിനെയും കിച്ച്ലുവിനെയും അറസ്റ്റുചെയ്ത് അമൃതസറില്‍ നിന്നും പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് ഏ. 10-ന് ഡെപ്യൂട്ടി കമ്മിഷണറുടെ ബംഗ്ളാവിലേക്കു നീങ്ങിയ ജനക്കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പില്‍ ഏതാനും പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്ക്കുകയും ചെയ്തു. പ്രകോപിതരായ ജനക്കൂട്ടം ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ ആക്രമണം നടത്തി. ഇതോടെ നഗരത്തിന്റെ ഭരണച്ചുമതല സൈനിക മേധാവിയായിരുന്ന ജനറല്‍ ഡയറിനു (Reginald Edward Harry Dyer) നല്കി. നഗരത്തിലെ എല്ലാ സിവില്‍ അധികാരങ്ങളും ജനറല്‍ ഡയര്‍ ഏറ്റെടുക്കുകയും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഏ. 13-ന് ജാലിയന്‍വാലാബാഗ് സ്ക്വയറില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ചുറ്റും കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ക്കെട്ടുമായിരുന്നു സ്ക്വയറിനുണ്ടായിരുന്നത്. പുറത്തേക്കു കടക്കാന്‍ ഒരു ചെറിയ ഗേറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധയോഗം തനിക്കെതിരെയുള്ള വെല്ലുവിളിയായി കരുതിയ ജനറല്‍ ഡയര്‍ സൈന്യവുമായി മൈതാനത്തേക്കു നീങ്ങി. വെളിയിലേക്കുള്ള വഴി തടഞ്ഞു നിന്നിരുന്ന സൈന്യത്തോട് ജനക്കൂട്ടത്തിനു നേരെ വെടിവയ്ക്കാന്‍ ഡയര്‍ നിര്‍ദേശിച്ചു. അതിനു മുമ്പ് പിരിഞ്ഞുപോകാനുള്ള മുന്നറിയിപ്പൊന്നും നല്കിയിരുന്നില്ല. സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന നിരായുധരായ ജനങ്ങള്‍ക്കു നേരെ പത്തുമിനിട്ടോളം വെടിവയ്പു നടന്നു. 1600-ല്‍പ്പരം ചുറ്റ് വെടിവച്ചു. മരണസംഖ്യ ആയിരത്തില്‍പ്പരമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പരുക്കേറ്റവര്‍ക്ക് സഹായമെത്തിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവുമുണ്ടായില്ല. മറ്റുവിധത്തില്‍ സഹായമെത്തിക്കുന്നതിനെ ജനറല്‍ ഡയര്‍ തടയുകയും ചെയ്തു. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഒ'ഡയറിനും ജനറല്‍ ഡയറിനുമായിരുന്നു. വെടിയുണ്ട തീര്‍ന്നുപോയതുകൊണ്ടുമാത്രമാണ് വെടിവയ്പു നിര്‍ത്തേണ്ടിവന്നതെന്ന് പിന്നീട് ജനറല്‍ ഡയര്‍ പറഞ്ഞിരുന്നു.

ഈ കൂട്ടക്കൊലയോടെ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികളാരംഭിച്ചു. രബീന്ദ്രനാഥ ടാഗൂര്‍ തനിക്കു ലഭിച്ചിരുന്ന ബ്രിട്ടീഷ് ബഹുമതി ഉപേക്ഷിക്കുന്നതിനും സി. ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും രാജി വയ്ക്കുന്നതിനും കാരണമായത് ഈ കൂട്ടക്കൊലയായിരുന്നു. ജാലിയന്‍വാലാബാഗ് സംഭവവുമായി ബന്ധപ്പെട്ട ഒ'ഡയറും ശങ്കരന്‍ നായരുമായി കേസ് നടന്നു. ബ്രി. കോമണ്‍സ് സഭ ജനറല്‍ ഡയറിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചിരുന്നു. ഡയര്‍ നിരപരാധിയാണെന്ന് പ്രഭുസഭ സമര്‍ഥിച്ചു.

പഞ്ചാബിലെ ദേശസ്നേഹി ഉദ്ദാമ് സിങ് ഇംഗ്ലണ്ടില്‍ പോയി കൂട്ടക്കൊലയുടെ ഉത്തരവാദിയായിരുന്ന ഒ'ഡയറിനെ 1940 മാ. 13-ന് വെടിവച്ചുകൊന്നു. ഉദ്ദാമ് സിങ്ങിനെ 1940 ജൂല. 31-ന് തൂക്കിക്കൊന്നു. ഉദ്ദാമ് സിംഗിനെ അറസ്റ്റു ചെയ്തതും വിചാരണ നടത്തിയതും റിപ്പോര്‍ട്ടു ചെയ്യാന്‍ അക്കാലത്ത് പത്രങ്ങളെ അനുവദിച്ചിരുന്നില്ല. ഒ'ഡയറിന്റെ മരണത്തിന് 56 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി വേളയിലാണ് ഉദ്ദാമ്സിംഗിന്റെ കുറ്റസമ്മതമൊഴിയും മറ്റു വിശദാംശങ്ങളും പുറത്തറിയുന്നത്. നോ. ഉദ്ദാമ് സിങ് ഷഹീദ് (സര്‍ദാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍