This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാഫ്രി, അലി സര്‍ദാര്‍ (1913 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാഫ്രി, അലി സര്‍ദാര്‍ (1913 - )

അലി സര്‍ദാര്‍ ജാഫ്രി

ഉര്‍ദു സാഹിത്യകാരന്‍. കവിതയിലൂടെയും സാഹിത്യവിമര്‍ശനത്തിലൂടെയും തൊഴിലാളിവര്‍ഗസൗന്ദര്യശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഇദ്ദേഹം 1913 ന. 19-ന് ്ബല്‍സാംപൂരില്‍ ജനിച്ചു. അലിഗഢ്, ഡല്‍ഹി, ലഖ്നൌ എന്നീ സര്‍വകലാശാലകളിലായിരുന്നു പഠനം. ദേശീയ പ്രക്ഷോഭങ്ങളിലെ സജീവപങ്കാളിത്തം കാരണം ബിരുദാനന്തരബിരുദപഠനം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ആവേശപൂര്‍വം പങ്കെടുത്ത ഇദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ 1940 ഡിസംബറിലും 1941 ജൂണിലും ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

ആദ്യകൃതി ഒരു ചെറുകഥാസമാഹാരമായിരുന്നു-മന്‍സില്‍ (1938). എന്നാല്‍ ഉര്‍ദുകവിതയ്ക്കു പുത്തന്‍ദിശാബോധം നല്കിയ പുരോഗമന സാഹിത്യത്തിന്റെ ഉദയകാലത്ത് അതിന്റെ ശക്തനായ പ്രയോക്താവായിത്തീര്‍ന്നതോടെയാണ് ഇദ്ദേഹം സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. ഉര്‍ദു സാഹിത്യത്തെ ഒരു ബഹുജന മാധ്യമമാക്കിത്തീര്‍ക്കുന്നതില്‍ സമകാലികരോടൊപ്പം ഇദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്. 1939 ഏപ്രിലില്‍ പുറത്തിറങ്ങിയ ഉര്‍ദുവിലെ പ്രഥമ പുരോഗമന ജേര്‍ണലിന്റെ സഹപത്രാധിപര്‍ ജാഫ്രിയായിരുന്നു.

പര്‍വാസ് (1944) ആണ് ആദ്യകവിതാസമാഹാരം. നയി ദുനിയാ കോ സലാം (പുത്തന്‍ ലോകത്തിന് അഭിവാദ്യങ്ങള്‍-1947), ഖൂന്‍ കി ലക്കീര്‍ (രക്തരേഖ-1949), ആം കാ സിതാരാ (ശാന്തി നക്ഷത്രം-1950), ഏഷ്യ ജാഗ് ഉഠാ (ഏഷ്യ ഉണര്‍ന്നു-1952), പത്ഥര്‍ കീ ദീവാര്‍ (കന്മതില്‍-1953), ഏക് ഖ്വാബ് ഔര്‍ (മറ്റൊരു സ്വപ്നം കൂടി-1965), പൈരാഹന്‍-എ-ഷരാര്‍ (1966), ലഹു പുകാര്‍ത്താ ഹൈ (രക്തം വിളിക്കുന്നു-1980) എന്നിവയാണ് ഇതര കവിതാസമാഹാരങ്ങള്‍. പണിയാളക്കൂട്ടായ്മകളുടെ നോവുകളും നിനവുകളും അമര്‍ഷങ്ങളുമാണ് ഈ സമാഹാരങ്ങളിലെ പ്രതിപാദനവിഷയം. അധീശത്വത്തിന്റെ എല്ലാ അടരുകളെയും ഭേദിച്ചുകൊണ്ട് ഉണര്‍ന്നെഴുന്നേല്ക്കുന്ന മാനവചേതനയുടെ ചുരുട്ടിപ്പിടിച്ച കരങ്ങളാണ് ഇതിലെ കാവ്യങ്ങളുടെയോരോന്നിന്റെയും നട്ടെല്ല്. തൊഴിലാളികള്‍ ജാഫ്രിക്ക്, 'തൊഴിലിന്റെ ദേവതകളാണ്; സൃഷ്ടിയുടെ പ്രവാചകരാണ്' ('അവുധിലെ ശില്പികള്‍' എന്ന കവിതയില്‍ നിന്ന്).

ഇതിവൃത്തതലത്തിലെന്നപോലെ ആവിഷ്കാരരംഗത്തും ഇദ്ദേഹം തന്റെ പുരോഗമനപരമായ കാവ്യാദര്‍ശത്തെ മുന്‍നിര്‍ത്തി തിരുത്തിക്കുറിക്കലുകള്‍ നടത്തി. പറയുന്നത് പരുക്കന്‍ യാഥാര്‍ഥ്യങ്ങളായതുകൊണ്ട് ജാഫ്രിക്കു പ്രിയം വിശദാംശങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ദീര്‍ഘകാവ്യങ്ങളോടായിരുന്നു. ബിംബകല്പനയിലും അലങ്കാരപ്രയോഗത്തിലും മൌലികമായ പരിഷ്കാരങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

കവിതയിലെന്നപോലെ സാഹിത്യവിമര്‍ശന രംഗത്തും ഇദ്ദേഹം മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. പുരോഗമനസാഹിത്യത്തെക്കുറിച്ചുള്ള തരഖി പസന്ത് അദാബ് (1951) ആണ് ഈ രംഗത്തുള്ള മുഖ്യസംഭാവന. ഇക്ബാലിനെക്കുറിച്ചുള്ള ഗ്രന്ഥമായ ഇക്ബാല്‍ ഷനാസി(1977)യാണ് മറ്റൊരു ശ്രദ്ധേയ കൃതി. പൈഘാം ബരന്‍-എ-സുഖന്‍ ആണ് മറ്റൊരു വിമര്‍ശനഗ്രന്ഥം.

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍, പത്രപ്രവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഉര്‍ദു അക്കാദമി അവാര്‍ഡുകള്‍ക്കു പുറമേ 1965-ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1967-ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 1997-ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍