This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലസേചനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ജലസേചനം

കാര്‍ഷികവിളകളുടെ ഉത്പാദനം ലക്ഷ്യമാക്കി കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ചു പ്രകൃതിദത്തമായ ജലത്തെ സംഭരിക്കുകയും നിയന്ത്രിതമായി ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനം.

ആമുഖം

മനുഷ്യസംസ്കാരത്തിന്റെ ആവിര്‍ഭാവം മുതല്ക്കുതന്നെ ജലസേചനവും തുടങ്ങിയിരുന്നു. ബാബിലോണ്‍, ഈജിപ്ത്, ചൈന, ഇന്ത്യ എന്നിവിടങ്ങളിലൊക്കെ ജലസേചന സമ്പ്രദായം നിലവിലിരുന്നു. ഈജിപ്ത്, ചൈനീസ് ചരിത്രങ്ങളില്‍ ജലസേചനത്തെ സംബന്ധിച്ച പ്രസ്താവങ്ങളുണ്ട്. ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ് യമന്‍ റിപ്പബ്ലിക്കില്‍ വാഡിഷിബ്വനിനു കുറുകെയുണ്ടായിരുന്ന കല്‍ക്കെട്ടണയും ഇറാനിലെ ഖുറാസാന്‍ പ്രവിശ്യയില്‍ ഇപ്പോഴും നിലവിലുള്ള ഫരിമാന്‍ ഡാമും. ആദ്യത്തേത് രണ്ടായിരം വര്‍ഷത്തോളം നിലനിന്നുവെങ്കിലും എ.ഡി. 300-ല്‍ നശിച്ചുപോയി. രണ്ടാമത്തേത് ആയിരം കൊല്ലത്തെ പഴക്കമുണ്ടെങ്കിലും കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികളും ബലപ്പെടുത്തലുംകൊണ്ട് ഇന്നും നിലനില്ക്കുന്നു. പണിതപ്പോള്‍ ഉണ്ടായിരുന്ന 4 മീ. ഉയരം കാലക്രമേണ വര്‍ധിപ്പിച്ച് 25 മീ. വരെ ഉയര്‍ത്തിയിരുന്ന അണക്കെട്ടിന് 5 മീ. കൂടി ഉയരം വര്‍ധിപ്പിക്കുന്നതിനുള്ള പണികള്‍ നടക്കുകയാണ്. മാത്രമല്ല, ആധുനിക രീതിയിലുള്ള മോണിറ്ററിങ് ഉപകരണങ്ങള്‍ അണക്കെട്ടില്‍ സ്ഥാപിക്കാന്‍ പോകുകയാണ്. ഇന്ത്യയിലാകട്ടെ ഋക്, യജുര്‍, അഥര്‍വവേദങ്ങളില്‍ ജലസേചനത്തെ സംബന്ധിച്ചുള്ള സൂചന കാണാം. എന്നാല്‍ തെളിവുകള്‍ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതന ജലസേചനപ്രവര്‍ത്തനങ്ങള്‍ ബി.സി. 3-ാം ശ.-ത്തില്‍ മൗര്യസാമ്രാജ്യവുമായി ബന്ധപ്പെട്ടതാണ്. ചന്ദ്രഗുപ്തമൗര്യന്റെ ഭരണസംവിധാനങ്ങളില്‍ ജലസേചന പണികളുടെ മേല്‍നോട്ടം സംബന്ധിച്ചുള്ള കാര്യങ്ങള്‍ യവന ചരിത്രകാരന്‍ മെഗസ്തനിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോളഭരണകാലത്ത് ദക്ഷിണേന്ത്യയില്‍ ജലസേചനത്തിനു വേണ്ടിയുള്ള തോടുകളുടെയും ചിറകുകളുടെയും മറ്റും ഒരു വന്‍ വ്യൂഹം തന്നെയാണുണ്ടായിരുന്നത്. കാവേരി നദിക്കു കുറുകെയുള്ള ഗ്രാന്റ് അണക്കെട്ടു നിര്‍മിച്ചത് എ.ഡി. 2-ാം ശ.-ത്തില്‍ കരികാല ചോളനായിരുന്നു. ഉത്തരേന്ത്യയില്‍ തുഗ്ലക്ക് ഭരണത്തിന്‍ കീഴിലും തുടര്‍ന്നു മുഗളരുടെ കാലത്തും കാര്യമായ ജലസേചന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, 1840-ല്‍ അന്നത്തെ യുണൈറ്റഡ് പ്രോവിന്‍സിലുള്ള ഒരു ദശലക്ഷം ഏക്കര്‍ സ്ഥലം കൃഷിക്കുപയുക്തമാക്കുന്നതിനായി ഗംഗാ ജലം ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു ബൃഹത്പദ്ധതി ആദ്യമായി നടപ്പില്‍വരുത്തി. വെസ്റ്റേണ്‍ യമുനാ കനാല്‍, ഈസ്റ്റേണ്‍ യമുനാ കനാല്‍, കാവേരി ഡെല്‍റ്റാ സിസ്റ്റം, അപ്പര്‍ ബാരി-ദോ ആബ് കനാല്‍, ഗോദാവരി ഡെല്‍റ്റാ സിസ്റ്റം തുടങ്ങിയവയും 19-ാം ശ-ത്തിന്റെ ഉത്തരാര്‍ധത്തില്‍ പ്രവര്‍ത്തനക്ഷമമായ പദ്ധതികളാണ്. പെരിയാര്‍, പേച്ചിപ്പാറ അണക്കെട്ടുകളും ഈ കാലയളവില്‍ നിര്‍മിതമായി. 20-ാം ശ.-ത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ടവയാണ് കൃഷ്ണരാജസാഗര്‍, മേട്ടൂര്‍ അണക്കെട്ടുകള്‍.

സ്വാതന്ത്ര്യനന്തരം, ആസൂത്രിത വികസനം പഞ്ചവത്സര പദ്ധതികള്‍ വഴി നടപ്പിലാക്കവേ, ജലസേചനത്തിനു പ്രാമുഖ്യം നല്കിയിരുന്നു. ആദ്യത്തെ രണ്ടു ദശകങ്ങള്‍ വന്‍കിട അണക്കെട്ടുകളുടെ കാലഘട്ടമായിരുന്നു. ഒറീസയിലെ ഹിറാക്കുഡ്, ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയിലെ തുംഗഭദ്ര, ഉത്തര്‍പ്രദേശിലെ റീഹാന്‍ഡ്, പഞ്ചാബിലെ ഭക്രാ-നംഗല്‍, ദാമോദര്‍വാലി എന്നിവ എടുത്തു പറയത്തക്കതാണ്. ഒന്നാം പദ്ധതിയില്‍ (1951-52--55-56) 3.44 ദശലക്ഷം ഹെക്ടറും, രണ്ടാം പദ്ധതിയില്‍ 4.21 ദശലക്ഷം ഹെക്ടറും ഭൂമി പുതുതായി ജലസേചനത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടിരുന്നെങ്കിലും ലക്ഷ്യത്തിന്റെ 50 ശതമാനത്തോളം മാത്രമായിരുന്നു കൈവരിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടു പഴയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായിരുന്നു മൂന്നാം പദ്ധതിയില്‍ ഊന്നല്‍ നല്കിയത്. 5.2 ദശലക്ഷം ഹെക്ടറായിരുന്നു അന്നു ലക്ഷ്യമിട്ടതെങ്കിലും 50 ശ.-മാനത്തിനു താഴെ മാത്രമേ സഫലീകരിക്കാന്‍ കഴിഞ്ഞുള്ളു. തുടര്‍ന്നുള്ള പദ്ധതികളില്‍ പുതിയ വന്‍കിട, ഇടത്തരം പദ്ധതികള്‍ക്കു വീണ്ടും പ്രാധാന്യം ലഭിച്ചു. ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് ചെറുകിട ജലസേചന പദ്ധതികള്‍ക്കും ഭൂഗര്‍ഭ ജലമുപയോഗിച്ചുള്ള പദ്ധതികള്‍ക്കും ഉള്ളത്. ഇന്ത്യയുടെ ആസൂത്രിത വികസനപരിപാടിയില്‍ ജലസേചനത്തിനു നല്‍കിയിരുന്ന പ്രാധാന്യത്തിനു തെളിവാണ്, ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആരംഭത്തില്‍ രാജ്യത്തെ ജലസേചനശേഷി 22 ദശലക്ഷം ഹെക്ടറായിരുന്നത്, 1996 മാ. അവസാനത്തില്‍ 87 ദശലക്ഷം ഹെക്ടറായി ഉയര്‍ന്നുവന്നത്. എന്നാല്‍ 78 ദശലക്ഷം ഹെ. ശേഷിയേ പ്രയോജനപ്പെടുത്താന്‍ സാധിച്ചുള്ളുവെന്ന വസ്തുത അവശേഷിക്കുന്നു. വികസനപ്രക്രിയയിലെ ഈ പൊരുത്തക്കേടു പരിഹരിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ അധീനപ്രദേശ വികസനം ഇനിയും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എട്ടാം പദ്ധതി(1992-97)യില്‍ ജലസേചനത്തിനു വകയിരുത്തിയതിന്റെ 70 ശ.മാ. വന്‍കിട-ഇടത്തരം പദ്ധതികള്‍ക്കും 30 ശ.മാ. ചെറുകിട പദ്ധതികള്‍ക്കും അധീശനപ്രദേശ വികസനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും കൂടിയാണു നീക്കിവച്ചിരുന്നത്. വന്‍കിട-ഇടത്തരം പദ്ധതികളിലൂടെ ലക്ഷ്യമിട്ടിരുന്ന അധികശേഷിയില്‍ 61 ശ.മാ.വും അധിക പ്രയോജനപ്പെടുത്തലിന്റെ 70 ശ.മാ.വും മാത്രമേ നേടുവാന്‍ കഴിഞ്ഞിട്ടുള്ളു. ചെറുകിടപദ്ധതികളുടെ കാര്യത്തില്‍ അവ യഥാക്രമം 70 ശ.മാനവും 66 ശ.മാനവും മാത്രമായിരുന്നു. ഒമ്പതാം പദ്ധതിയുടെ (1997-2002) രൂപരേഖയില്‍ ജലം ഒരു ദുര്‍ല്ലഭ സ്രോതസ്സായി കരുതിക്കൊണ്ടുള്ള പരിപാടിയാണു ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്ത് ജലസേചന സാധ്യമായി കണക്കാക്കപ്പെട്ടിട്ടുള്ള 75 ദശലക്ഷം ഹെ. ഭൂമിയില്‍ 50 ശ.മാ.-ത്തോളം മാത്രമേ ജലസേചനത്തില്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളു. എങ്കില്‍പ്പോലും ജലസേചന ലഭ്യതയുള്ള ഭൂവിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നിലാണ്. ജലസേചന ശാസ്ത്രവികസനത്തിലും ഇന്ത്യ മുന്‍പന്തിയിലാണ്.

സ്ഫോടകമായ ലോക ജനസംഖ്യാപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍, ആനുപാതികമായി വേണ്ടിവരുന്ന ഭക്ഷ്യോത്പാദന വര്‍ധനവിനുള്ള പ്രഥമോപാധി, വര്‍ധിതമായ ജലസേചന സൗകര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ലോകത്തെ ജല ലഭ്യത പരിമിതമാണെന്നിരിക്കെ കാര്യക്ഷമമായ ജലോപഭോഗത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ലഭ്യമായ ജലത്തിന്റെ 84 ശ.മാ.വും ജലസേചനത്തിനു വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത് എന്നതിനാല്‍ ഈ രംഗത്തെ കാര്യക്ഷമതാ വര്‍ധനവ് വരുകാലങ്ങളില്‍ അത്യധികം പ്രാധാന്യമുള്ളതായിരിക്കും.

ജലസേചനം-ഒരു സാങ്കേതികവിദ്യ

വിളകളുടെ ഉത്പാദനത്തിനുവേണ്ടി, കൃത്രിമമാര്‍ഗങ്ങളുപയോഗിച്ചു ജലത്തെ മണ്ണില്‍ പ്രയോഗിക്കുന്നതാണു ജലസേചനം. പ്രകൃതിദത്തമായ ജലത്തെ, കൃഷിക്കുപയുക്തമാക്കുന്നതിനായി സംഭരിക്കുകയും നിയന്ത്രിതമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടര്‍ഥമാക്കുന്നത്. ഏതൊരു പ്രദേശത്തും നിശ്ചിതമായ കാലയളവില്‍ ലഭിക്കുന്ന വര്‍ഷപാതം, അവിടത്തെ കൃഷിയാവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത വിധമായിരുന്നാല്‍ ജലസേചനം വേണ്ടിവരും.

ജലസേചന ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ വര്‍ഷപാതവും വെള്ളപ്പൊക്കസമയത്തുണ്ടാകുന്ന കരകവിഞ്ഞൊഴുക്കുമായിരുന്നു കൃഷിക്കുപയുക്തമായ ജലസ്രോതസ്സുകള്‍. പിന്നെ നദിയുടെ ഇരുഭാഗങ്ങളിലേക്കും കൈത്തോടുകള്‍ വെട്ടി നീരൊഴുക്കു തിരിച്ചുവിട്ടു കൃഷി നടത്താന്‍ തുടങ്ങി. കൃഷിയുടെ വ്യാപനവും കൃഷിയിടങ്ങളുടെ വിപുലീകരണവുംമൂലം ജലാവശ്യം അധികരിച്ചപ്പോള്‍, നദിക്കു കുറുകെ മണ്ണും കല്ലും തടിയും മറ്റും ഉപയോഗപ്പെടുത്തി തടയണകള്‍ നിര്‍മിച്ചു. ഇത്തരത്തില്‍ സാങ്കേതികവിദ്യ പുരോഗമിച്ചുണ്ടായതാണ് ആധുനിക അണക്കെട്ടു നിര്‍മാണം. ജലസേചന ശാസ്ത്രവും അതോടൊപ്പം പുരോഗതിനേടി.

ജലസേചനത്തിന്റെ ഗുണദോഷവിചിന്തനം

ജലസേചനംമൂലം ഗുണങ്ങളെന്നപോലെ ദോഷങ്ങളുമുണ്ടാകാം. എന്നാല്‍ ഗുണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദോഷങ്ങള്‍ തുലോം കുറവായിരിക്കും. ലോകത്തു ലഭ്യമായ ജലത്തില്‍ ഏറിയകൂറും ഉപയോഗിക്കപ്പെടുന്നതു ജലസേചനത്തിനു വേണ്ടിയാണെന്ന യാഥാര്‍ഥ്യം തന്നെ, അതിനുപോദ്ബലകം.

1. ജലസേചനം കൊണ്ടുള്ള ഗുണങ്ങള്‍

i. ജലസേചനത്തിലൂടെ വിളവര്‍ധനവും ഭക്ഷ്യസ്വയംപര്യാപ്തതയും കൈവരിക്കുവാന്‍ സാധിക്കുന്നു.

ii. ജലസേചന പദ്ധതികള്‍ നടപ്പിലാകുമ്പോള്‍ തത്സ്ഥലങ്ങളിലെ സമ്പദ്സ്ഥിതി മെച്ചപ്പെടുകയും അതോടൊപ്പം കൂടുതല്‍ വിഹിതങ്ങള്‍ സര്‍ക്കാരിലേക്കു വസൂലാക്കുവാന്‍ സാധിക്കുകയും അങ്ങനെ രാജ്യം മൊത്തത്തില്‍ സാമ്പത്തികഭദ്രത നേടുകയും ചെയ്യുന്നു.

iii. ജലസേചന സൗകര്യം ലഭിക്കുന്ന പ്രദേശങ്ങളില്‍ കാര്‍ഷിക വരുമാനം അധികരിക്കുകയും ഭൂമിക്കു മതിപ്പു വര്‍ധിക്കുകയും ചെയ്യുന്നത് കര്‍ഷകര്‍ക്കു നേട്ടമാകുന്നു.

iv. ജലസേചനംമൂലം മേല്‍ത്തരം വിളകള്‍ കൃഷി ചെയ്യുന്നതിനോ കൂടുതല്‍ ആദായകരമായ മറ്റു വിളകളുത്പാദിപ്പിക്കുന്നതിനോ കര്‍ഷകര്‍ക്കു കഴിയുന്നു.

v. ജലസേചനപദ്ധതികള്‍ പുതിയ ഗതാഗത സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. വലിയ കനാലുകള്‍ പ്രസ്തുത പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുമ്പോള്‍ അവയിലൂടെ ജലഗതാഗതം സാധ്യമാകുന്നു. നിര്‍മിക്കപ്പെടുന്ന പുതിയ നിരത്തുകള്‍ റോഡ് ഗതാഗതത്തിനും പ്രയോജകീഭവിക്കുന്നു.

vi. കൂടുതല്‍ ആളുകള്‍ക്കും പ്രദേശങ്ങള്‍ക്കും കുടിനീര്‍ ലഭ്യമാകുന്നു.

ജലസേചനം മൂലമുണ്ടാകുന്ന ദോഷങ്ങള്‍

i. നീര്‍ വാര്‍ന്നു പോകുന്നതിനു സുകരമായ അവസ്ഥയല്ല മണ്ണിനെങ്കില്‍ ജലസേചനത്തിനു കൊണ്ടുവരുന്ന ജലം കെട്ടിനില്ക്കുകയും അതു വമ്പിച്ച നാശനഷ്ടങ്ങള്‍ക്കിടവരുത്തുകയും ചെയ്യും.

ii. കെട്ടിനില്‍ക്കുന്ന ജലം കൊതുകിനും മറ്റു ക്ഷുദ്രജീവികള്‍ക്കും പെരുകാനിട നല്കുന്നതുമൂലം പൊതുജനാരോഗ്യത്തിനു വിനയായിത്തീരും.

വിവിധ ജലസേചന രീതികള്‍

ഒഴുക്കു ജലസേചനവും ഉദ്വഹന ജലസേചനവും

ഒഴുക്കു ജലസേചനവും (Flow irrigation) ഉദ്വഹന ജലസേചനവും (lift irrigation). കൃഷിയിടങ്ങളെക്കാള്‍ ഉയര്‍ന്ന നിരപ്പില്‍ ആവശ്യത്തിനു വേണ്ടത്ര ജലം ലഭ്യമായിരിക്കുകയും ആയതു നേരിട്ട് കൃഷിയിടങ്ങളിലേക്ക് ഒഴുക്കി വിടുവാന്‍ സാധിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ ഒഴുക്കു ജലസേചന രീതി സ്വീകരിക്കാം. എന്നാല്‍ കൃഷിസ്ഥലങ്ങളെക്കാള്‍ താഴ്ന്ന നിരപ്പിലാണു ലഭ്യമായ ജലം സ്ഥിതിചെയ്യുന്നതെങ്കില്‍, കൃത്രിമ മാര്‍ഗം ഉപയോഗിച്ച് അതിനെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതാണ് ഉദ്വഹന ജലസേചന രീതി. കിണറുകളിലോ ജലാശയങ്ങളില്‍ നിന്നോ ജലം പമ്പു ചെയ്തോ മറ്റു വിധത്തില്‍ കോരിയെടുത്തോ കൃഷിക്കുപയുക്തമാക്കുന്നതും ഈ രീതിക്കുദാഹരണമാണ്.

ചിരസ്ഥായി ജലസേചനവും നിമഗ്ന ജലസേചനവും

ചിരസ്ഥായി ജലസേചനവും (Perennial irrigation) നിമഗ്ന ജലസേചനവും (Inundation irrigation). കൃഷിയിറക്കി കഴിഞ്ഞതിനു ശേഷം വിളവെടുക്കുന്നതുവരെയും ആവശ്യാനുസരണം തുടര്‍ച്ചയായും ജലമെത്തിച്ചുകൊടുക്കുന്ന സമ്പ്രദായമാണ് ചിരസ്ഥായി ജലസേചനം. എന്നാല്‍, നിമഗ്ന ജലസേചന രീതിയില്‍ കൃഷിയിറക്കുന്നതിനു മുമ്പുതന്നെ വയലില്‍ വെള്ളം കെട്ടിനിര്‍ത്തുകയും മണ്ണിനുള്‍ക്കൊള്ളാവുന്ന പരമാവധി ജലം പ്രദാനം ചെയ്തതിനുശേഷം കൃഷിയിറക്കുകയുമാണു ചെയ്യുക. തുടര്‍ന്നു വേണ്ടിവരുന്ന ജലാവശ്യത്തിനു മഴയോ വല്ലപ്പോഴും ലഭ്യമാകുന്ന ഇടവിട്ടുള്ള ജലസേചന സൗകര്യമോ ആയിരിക്കും ആശ്രയം. ഈ രണ്ടു രീതികളും ഒഴുക്കു ജലസേചന രീതിയുടെ അവാന്തര വിഭാഗങ്ങളാണ്.

നേരിട്ടുള്ള ജലസേചനവും ചെറുസംഭരണികള്‍ വഴിയുള്ള ജലസേചനവും

നേരിട്ടുള്ള ജലസേചനവും (Direct irrigation) ചെറുസംഭരണികള്‍ വഴിയുള്ള ജലസേചനവും (Tank irrigation). സംഭരണോപാധികളില്ലാതെ നദിയില്‍ നിന്നോ അരുവിയില്‍ നിന്നോ നേരിട്ടു ജലം തിരിച്ചുവിടുന്നതാണ് ആദ്യത്തെ രീതി. രണ്ടാമത്തെത് ലഘുസംഭരണികള്‍ വഴി ശേഖരിക്കുന്ന ജലം തിരിച്ചു വിട്ടു നടത്തുന്നതുമാണ്. ഇവയും ഒഴുക്കു ജലസേചനരീതിയുടെ ഉപവിഭാഗങ്ങളാണ്. ഇവയിലേതാണ് ഒരു പ്രത്യേക പ്രദേശത്തെ ജലസേചനത്തിനനുയോജ്യമെന്നതിന്റെ മാനദണ്ഡം. അവിടേക്കു ജലം പ്രദാനം ചെയ്യുന്ന നദിയിലോ അരുവിയിലോ കൃഷിപ്പണിയുടെ ഏതൊരു ഘട്ടത്തിലും ആവശ്യം വരുന്നതില്‍ കുറയാതെയുള്ള ജലലഭ്യതയുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ നേരിട്ടുള്ള ജലസേചനരീതി തന്നെ അവലംബിക്കാം. എന്നാല്‍ ആണ്ടു വട്ടത്തില്‍ മുഴുവനുമോ കൃഷി സീസണിലാകെയോ മൊത്തം ലഭിച്ച ജലം ആകെ കൃഷിയാവശ്യത്തിനു വേണ്ടിവരുന്നതിന്റെയത്രയാണെങ്കിലും ഘട്ടത്തിലെ ജലലഭ്യത ആവശ്യത്തിനപര്യാപ്തമാണെങ്കില്‍ സംഭരണം വഴി നിയന്ത്രിതമായിട്ടുള്ള ജലസേചനമാര്‍ഗം കൈക്കൊള്ളേണ്ടിവരും.

ജലസേചന പദ്ധതി. പദ്ധതി,

ചിലപ്പോള്‍ സംയുക്തമായി ജലസേചന-ജലവൈദ്യുത സംരംഭമായിട്ടോ വിവിധോദ്ദേശ്യപരമായിട്ടോ ഉള്ളതായേക്കാം. എന്നാല്‍ ഇവിടെ വിവരിക്കപ്പെടുന്നത് അവയിലെ ജലസേചന ഭാഗം മാത്രമാണ്.

ഭൂമി കൃഷിക്കുപയുക്തമാക്കുന്നതിന് ജലസേചനം ആവശ്യമെന്നു ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഏതു സ്രോതസ്സില്‍ നിന്നാണ് അതിനുള്ള ജലം ലഭ്യമാക്കുക എന്നതാണ് പ്രധാനം. നീരുറവകള്‍, നദികള്‍, ഭൂഗര്‍ഭജലവാഹിനികള്‍ തുടങ്ങിയ വിവിധ സ്രോതസ്സുകള്‍ പരിഗണനാര്‍ഹമാണ്. ആധുനിക യുഗത്തില്‍, സമുദ്രജലത്തെ ലവണവിമുക്തമാക്കിയോ, മേഘങ്ങളില്‍ നിന്നു കൃത്രിമ മഴ പെയ്യിച്ചോ കൃഷിക്കുവേണ്ട ജലം ലഭ്യമാക്കാമെന്നായിട്ടുണ്ട്. നദികള്‍ സുലഭമായ ഇന്ത്യയില്‍ ജലസേചന പദ്ധതി എന്നതുകൊണ്ട് നദീതടപദ്ധതികളെയാണു സൂചിപ്പിക്കുന്നത് എന്നു വരികിലും ജലസേചനരംഗത്തു ചെറുകിട ജലസേചനപദ്ധതികള്‍ക്കും ഭൂഗര്‍ഭജലസേചന പദ്ധതികള്‍ക്കും ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണുള്ളത്. 1950 മുതല്‍ 80 വരെയുള്ള മൂന്നു ദശവത്സരക്കാലയളവില്‍ ഇന്ത്യയിലെ ജലസേചന ശേഷിയിലുണ്ടായ വര്‍ധനവു പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാകും (പട്ടിക 1).

ഭൂഗര്‍ഭജലം വിനിയോഗിച്ചുള്ള ജലസേചനത്തിലുണ്ടായ കുതിച്ചുചാട്ടമാണ് പട്ടിക-1 സൂചിപ്പിക്കുന്നത്. ചെറുകിട ജലസേചന പദ്ധതികളുടെ കാര്യത്തില്‍ പറയത്തക്ക പുരോഗതി ഉണ്ടായിട്ടില്ല. വ്യാപ്തിയിലും സങ്കീര്‍ണതയിലും പ്രയോജനത്തിന്റെ കാര്യത്തിലും അധികരിച്ചു നില്ക്കുന്ന വന്‍കിട(നദീതട) ജലസേചന പദ്ധതിയെ സംബന്ധിച്ചാണ് ഇവിടെ വിവരണം നല്കുന്നത്. അതിനു രൂപം നല്കുന്നതും നടപ്പിലാക്കുന്നതും താഴെപ്പറയുന്ന വിവിധഘട്ടങ്ങളിലൂടെയാണ്.

അന്വേഷണ പ്രവര്‍ത്തനം

അന്വേഷണ പ്രവര്‍ത്തനം (Investigation). ഒരു ജലസേചനപദ്ധതിക്കു വേണ്ടുന്നതായ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും അവയുടെ അടിസ്ഥാനത്തില്‍ അതിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതു സങ്കീര്‍ണവും സമ്മിശ്രവുമായ പ്രക്രിയയാണ്. ജലസേചനസൗകര്യം ലഭിക്കേണ്ടതായ പ്രദേശത്തിന്റെ സ്വഭാവം, വിസ്തീര്‍ണം, മണ്ണിന്റെ സ്വഭാവങ്ങളും സവിശേഷതകളും, നദിയിലെ ജലലഭ്യത, പര്യാപ്തത, ഹെഡ്വര്‍ക്കും തോടുകളും സംബന്ധിച്ച ഭൂഗര്‍ഭശാസ്ത്ര വിവരങ്ങള്‍, കുടിയൊഴുപ്പിക്കേണ്ടിവരുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവ സര്‍വപ്രധാനമാണ്.

നദിയിലെ ജലലഭ്യത കണക്കാക്കുന്നതിനു വര്‍ഷമാപിനികള്‍ വഴി ശേഖരിച്ച മഴയുടെ അളവും നീരൊഴുക്കിന്റെ അളവും ആസ്പദമാക്കാം. എത്ര ഏറെ വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണോ അതിനനുസരിച്ചായിരിക്കും ജലലഭ്യത തിട്ടപ്പെടുത്തലിന്റെ സൂക്ഷ്മത. നിര്‍ദിഷ്ട പ്രദേശങ്ങളിലെല്ലാം ആവശ്യമായത്ര ജലം എല്ലാക്കാലത്തും നദിയില്‍ ലഭ്യമാണെങ്കില്‍ സംഭരണം വേണ്ടിവരില്ല. ഉള്ള വെള്ളം ചില കാലങ്ങളില്‍ കൃഷിക്ക് അപര്യാപ്തമായിരിക്കുകയും മറ്റു ചിലപ്പോള്‍ ആവശ്യത്തിലധികമാവുകയുമാണെങ്കില്‍ സംഭരണി ആവശ്യമാണ്. ഇങ്ങനെ സംഭരിച്ചാലും ലഭ്യമായ മൊത്തം ജലം അപര്യാപ്തമെന്നു കണ്ടാല്‍, വെള്ളം എത്തിക്കേണ്ട സ്ഥലങ്ങള്‍ പരിമിതപ്പെടുത്തണം. കൃഷിസ്ഥലത്തിന്റെ വ്യാപ്തിയും ലഭ്യമായ ജലത്തിന്റെ അളവും നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ആലോചിക്കേണ്ടത് വെള്ളം വേണ്ട സ്ഥലങ്ങളിലെത്തിക്കുന്നതിനെക്കുറിച്ചാണ്. നദിയില്‍ എല്ലാക്കാലത്തും ജലം ആവശ്യത്തില്‍ കവിഞ്ഞുണ്ടായിരിക്കുകയും ജലനിരപ്പ് കൃഷിയിടങ്ങള്‍ക്കു മുഴുവനും ഉതകത്തക്കവിധം ഉയര്‍ന്നിരിക്കുകയുമാണെങ്കില്‍, അതു വഹിച്ചുകൊണ്ടുപോകേണ്ട തോടുകള്‍ അവയിലേക്കുള്ള ജലപ്രവേശം നിയന്ത്രിക്കുന്നതിനുള്ള റഗുലേറ്ററുകളും നിര്‍മിച്ചാല്‍ മതി. എന്നാല്‍ ജല ലഭ്യത അപര്യാപ്തവും നദീജലനിരപ്പ് താഴ്ന്നുമാണെങ്കില്‍, ജലവിതാനമുയര്‍ത്താന്‍ വേണ്ടുന്നതായ വിയറോ, ബരാജോ നിര്‍മിക്കേണ്ടിവരും. വിയര്‍ ചിലപ്പോള്‍, വെള്ളപ്പൊക്ക സമയത്തു കൂടുതല്‍ പ്രദേശങ്ങളിലേക്കു വെള്ളം കയറുന്നതിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനുമിടയാക്കാം. അങ്ങനെ വന്നാല്‍ ഷട്ടറുകളോടു കൂടിയ ബരാജ് ആണ് നിര്‍മിക്കേണ്ടത്. ജലം തിരിച്ചുവിടേണ്ടയാവശ്യമില്ലാത്ത സമയങ്ങളില്‍ ഷട്ടറുകള്‍ തുറന്നുവച്ച് നദിയൊഴുക്കിനെ നിര്‍വിഘ്നമായി വിടുന്നതിനും നാശനഷ്ടങ്ങളൊഴിവാക്കുന്നതിനും കഴിയും.

അണക്കെട്ടിനുളള സ്ഥലനിര്‍ണയവും സര്‍വേയുമാണ് അടുത്ത നടപടി. സംഭരിക്കാന്‍ കഴിയുന്ന ജലത്തിന്റെ അളവ് അണക്കെട്ടിന്റെ ഉയരത്തെ ആശ്രയിച്ചിരിക്കും. ജലവിതരണത്തിനാവശ്യമായ പണികള്‍ എതെല്ലാമെന്നു തീരുമാനിക്കുകയും അതിനുള്ള സര്‍വേകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.

പ്രോജക്റ്റ് റിപ്പോര്‍ട്ട്.

പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് ഉണ്ടാക്കണം. ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ അവശ്യം ഉള്‍ക്കൊള്ളിക്കേണ്ടതായ വിവരങ്ങള്‍ താഴെപ്പറയുന്നവയാണ്:

a. പൊതുവിതരണവും പദ്ധതിയുടെ മുഖ്യഘടകങ്ങളും

b. ജലവിഭവസമ്പത്തും തത്സംബന്ധമായ കാര്യങ്ങളും

c. ജലസംഭരണിയെ സംബന്ധിച്ച വിവരങ്ങള്‍

d. അണക്കെട്ട്/വിയര്‍/ബരാജ് സംബന്ധിച്ച വിവരങ്ങള്‍

e. വിതരണവ്യൂഹം, വെള്ളപ്പൊക്ക നിയന്ത്രണം, ജലഗതാഗത വികസനം, മത്സ്യസമ്പത്ത്, ഉല്ലാസ സൗകര്യങ്ങള്‍, വൈദ്യുതോത്പാദന സാധ്യത തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങള്‍.

f. പദ്ധതിയുടെ ഭൂഗര്‍ഭശാസ്ത്രപരമായ വിവരങ്ങളും നിരീക്ഷണ ഫലങ്ങളും

g. നിര്‍മാണ വസ്തുക്കള്‍

h. നിര്‍മാണ സമയത്ത് നദിയെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

i. മെക്കാനിക്കല്‍ യന്ത്രസാമഗ്രികള്‍

j. വിശദമായ എസ്റ്റിമേറ്റ്

k. പദ്ധതിയുടെ പ്രയോജനവും ചെലവും തമ്മിലുള്ള താരതമ്യ വിശകലനം

l. പരിസ്ഥിതി ആഘാത വിലയിരുത്തല്‍

m. മാപ്പുകളും രൂപകല്പനാ ചിത്രങ്ങളും

ജലസേചന പദ്ധതിയെ സംബന്ധിച്ച് ചില അടിസ്ഥാനവസ്തുതകള്‍.

ജലസേചനത്തിനുള്ള ജലം

വിളകളുടെ സ്വഭാവവും മഴയുടെ ലഭ്യതയും മണ്ണിന്റെ തരവും കൃഷിരീതിയും മറ്റുമനുസരിച്ച് ജലസേചനത്തിനു വേണ്ടുന്ന ജലത്തിന്റെ അളവ് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ജലസേചനം നടത്താവുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണവും അതിലേക്കാവ്യമുള്ള വെള്ളത്തിന്റെ അളവും തമ്മിലുള്ള ബന്ധമാണ് ഡ്യൂട്ടി. ഒരു യൂണിറ്റ് വെള്ളംകൊണ്ട് ജലസേചിതമാകുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണത്തിനാണു വെള്ളത്തിന്റെ ഡ്യൂട്ടി എന്നു പറയുന്നത്. സംഭരിക്കപ്പെടുന്ന ജലത്തിന്റെ അളവില്‍ ഡ്യൂട്ടി നിര്‍വചിക്കുമ്പോള്‍ അത് ഒരു ദശലക്ഷം ഘ.മീ.-ന് ഇത്ര ഹെ. എന്നും; ഒരു സെക്കന്‍ഡില്‍ ഒരു ഘ.മീ. എന്ന തോതില്‍ വിളവുകാലം മുഴുവന്‍ വെള്ളമൊഴുകിയാല്‍, ജലസേചനം നടത്താവുന്ന കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ഹെക്ടര്‍/ക്യുമെക് ആയി കണക്കാക്കാം. ഡ്യൂട്ടിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.

a. കൃഷി രീതി

b. ജലസേചന രീതി

c. ജലവിതരണത്തിനുള്ള തോടുപോകുന്ന സ്ഥലത്തെ മണ്ണിന്റെ സ്വഭാവം.

d. കൃഷി സ്ഥലത്തെ മണ്ണിന്റെ സ്വഭാവം

e. മണ്ണ് ഇളക്കുന്ന രീതി

f. ശീതോഷ്ണാവസ്ഥ

g. വിളവുകാലം

h. വിളവിന്റെ തരം

കൃഷി ചെയ്യുന്ന രീതിയനുസരിച്ച് ഡ്യൂട്ടി വ്യത്യാസപ്പെടും. കൃഷിസ്ഥലം ഉഴുതു വളം മണ്ണിനോടു നല്ലപോലെ ചേര്‍ത്തിട്ടുണ്ടെങ്കില്‍ കൂടുതല്‍ ഡ്യൂട്ടി ലഭ്യമാകും.

ജലസേചനം ചെയ്യുന്ന രീതിയും ഡ്യൂട്ടിയെ സ്വാധീനിക്കും. തുടര്‍ച്ചയായുള്ള ജലസേചനം ആണെങ്കില്‍ കുറഞ്ഞ നിരക്കിലുള്ള ഒഴുക്കുകൊണ്ടു കൂടുതല്‍ സ്ഥലത്തു ജലസേചനം നടത്താന്‍ കഴിയും. അങ്ങനെ ഡ്യൂട്ടി വര്‍ധിക്കും. ഇടവിട്ടുള്ള ജലസേചനത്തിന്‍ കീഴില്‍ ഡ്യൂട്ടി കുറവായിരിക്കും.

ജലസേചന തോട് കടന്നുപോകുന്ന ഇടങ്ങളിലെ മണ്ണിന്റെ സ്വഭാവമനുസരിച്ച് ഭൂമിയിലേക്കു താണുപോകുന്ന ജലത്തിന്റെ അളവു വ്യത്യാസപ്പെടും. കളിമണ്‍ പ്രദേശത്തെയപേക്ഷിച്ചു മണല്‍ പ്രദേശത്തു താണുപോകുന്ന വെള്ളം കൂടുതലായിരിക്കും. അതായത് മണല്‍ പ്രദേശത്തു ഡ്യൂട്ടി കുറവായിരിക്കും.

കൃഷിസ്ഥലത്തെ മണ്ണിന്റെ സ്വഭാവത്തെ ആശ്രയിച്ചും ഡ്യൂട്ടി വ്യത്യാസപ്പെടും. വെള്ളം കൂടുതലായി താണുപോകുന്ന മണല്‍പ്രദേശമാണെങ്കില്‍, ഡ്യൂട്ടി കുറയും. കളകളുണ്ടെങ്കില്‍ ഡ്യൂട്ടി കുറയും.

എന്നാല്‍ കൃഷിസ്ഥലത്ത് ഒരു വിളവിന് ആകെ വേണ്ടുന്നതായ ജലത്തിന്റെ ആഴം ആണ് ഡെല്‍റ്റ. ഡെല്‍റ്റയില്‍ നിന്നും ഡ്യൂട്ടി കണക്കാക്കാവുന്നതാണ്. വിവിധയിനം വിളകള്‍ക്കു ഡെല്‍റ്റ വിവിധങ്ങളായിരിക്കും. ഉദാ. നെല്ലിനും കരിമ്പിനും 120 സെ.മീ. വീതവും ഗോതമ്പിന് 30 സെ.മീറ്ററുമാണ് ഡെല്‍റ്റ.

ഊറല്‍

ഊറല്‍ (Silt). ഒഴുക്കുജലത്തില്‍ക്കൂടി ഒഴുകിപ്പോകുന്നതും എന്നാല്‍ വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കാത്തതുമായ ഘനപദാര്‍ഥങ്ങള്‍ക്കാണ് ഊറല്‍ എന്നു പറയുന്നത്. അത് വെള്ളത്തില്‍ക്കൂടി ഒഴുകിപ്പോകുന്നതോ വെള്ളത്തിനടിയില്‍ക്കൂടി ഉരുണ്ടുപോകുന്നതോ ആകാം. വെള്ളത്തില്‍ തങ്ങിനില്ക്കുന്ന ഊറല്‍ കണങ്ങളുടെ വലുപ്പം ഒഴുക്കിന്റെ വേഗതയെ ആശ്രയിച്ചിരിക്കും. കനാലുകളുടെ രൂപകല്പനയ്ക്ക് ഊറല്‍കണങ്ങളുടെ വലുപ്പം അറിഞ്ഞിരിക്കേണ്ടത് അന്ത്യന്താപേക്ഷിതമാണ്. വലിയ കണങ്ങള്‍ വെള്ളത്തില്‍ താഴ്ന്ന് അടിത്തട്ടിലടിഞ്ഞ് ജലപ്രവാഹത്തിനു തടസ്സം സൃഷ്ടിക്കും. താരതമ്യേന ചെറുതായിട്ടുള്ള ഊറല്‍ കണങ്ങള്‍ വെള്ളത്തില്‍ തങ്ങിനിന്ന് ഒഴുകി ജലസേചനം ചെയ്യുന്ന സ്ഥലങ്ങളിലെത്തും. കനാലുകളില്‍ ഊറല്‍ നിയന്ത്രണത്തിനും നിരോധനത്തിനും ഉപയുക്തമായ സാങ്കേതിക മാര്‍ഗങ്ങളുണ്ട്.

നദികള്‍ ഒഴുകി പതനസ്ഥാനത്തോടടുക്കുമ്പോള്‍ പ്രവാഹവേഗത കുറയുകയും ഊറല്‍ അടിഞ്ഞ് ഡെല്‍റ്റ രൂപംകൊള്ളുന്ന പ്രവണത ദൃശ്യമാകുകയും ചെയ്യുന്നു. ഡെല്‍റ്റ ഉണ്ടാകുന്നതോടെ നദി ശാഖകളും ഉപശാഖകളുമായി മാറുന്നു. ഊറല്‍ അടിഞ്ഞുണ്ടാകുന്ന കര സാധാരണയായി ത്രികോണാകൃതിയിലായിരിക്കും. അതുകൊണ്ടാണ് ഇപ്രകാരമുണ്ടാകുന്ന കരയ്ക്ക് ഗ്രീക്കുഭാഷയിലെ വലിയ അക്ഷരമായ 'ഡെല്‍റ്റ' എന്ന പേരു സിദ്ധിച്ചത്.

കൃഷിസ്ഥലത്തു ജലം വിടുന്നതിന്റെ കാര്യക്ഷമത.

കൃഷിസ്ഥലത്ത് ജലം വിടുന്നത് ഒരിക്കലും നൂറു ശ.മാ. കാര്യക്ഷമമാക്കാന്‍ സാധ്യമല്ല. കാര്യക്ഷമത കര്‍ഷകരുടെ കഴിവും ശ്രദ്ധയുമനുസരിച്ചും മണ്ണിന്റെ സ്വഭാവം, ഭൂപ്രകൃതി, ജലസേചന രീതി എന്നിവയെ ആശ്രയിച്ചുമാണിരിക്കുന്നത്. സാധാരണയായി കൃഷി സ്ഥലത്തേക്കു ജലം വിടുമ്പോള്‍ 5 മുതല്‍ 10 ശ.മാ. വരെ കാര്യക്ഷമത നഷ്ടപ്പെടുമെന്നാണു കണക്ക്. ബാഷ്പീകരണം മുഖേനയും കിനിവു മുഖേനയുമാണ് ഏറെയും ജലം നഷ്ടപ്പെടുക. കിനിവു നഷ്ടമാണ് ഏറെ പ്രധാനം. തോടുകളുടെ ഡിസൈനില്‍ വിവിധതരം മണ്ണുകളിലുണ്ടാകുന്ന കിനിവു നഷ്ടം കണക്കിലെടുക്കുന്നത് പട്ടിക(പട്ടിക-2)യില്‍ പറയുംപ്രകാരമാണ്.

ജലവിതരണ വ്യൂഹം

ഒരു ജലവിതരണ വ്യൂഹത്തില്‍ പ്രധാന തോടുകള്‍, ഉപതോടുകള്‍, വിതരിക, കുല്യകള്‍ എന്നിവ ഉള്‍പ്പെടും. ഹെഡ് വര്‍ക്സില്‍ നിന്നു തുടങ്ങുന്നവയാണ് പ്രധാന തോടുകള്‍. പ്രധാന തോടുകളില്‍ നിന്ന് ഉപതോടുകളും അവയില്‍ നിന്നു വിതരികയും ആരംഭിക്കും. വിതരികയില്‍ നിന്നു വയലിലേക്ക് കൃഷിക്കാര്‍ നിര്‍മിക്കുന്ന ചെറിയ തോടുകളാണ് കുല്യകള്‍. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാര്യക്ഷമമായി ജലവിതരണം നടത്താന്‍ കഴിയുന്ന ഒരു വിതരണവ്യൂഹം സംവിധാനം ചെയ്യുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രധാനമാണ്:

a. തോടുകളുടെ നീളം കഴിയുന്നത്ര കുറഞ്ഞിരിക്കണം

b. തോടുകള്‍ കഴിയുന്നതും തിണ്ടുകളില്‍ക്കൂടി സംവിധാനം ചെയ്യണം.

c. ജലസേചനം ചെയ്യേണ്ട സ്ഥലങ്ങളുടെ മധ്യത്തിലൂടെയാണ് കഴിയുന്നതും തോടുകളും ഉപതോടുകളും പോകേണ്ടത്.

d. പാറക്കെട്ടുകള്‍, പെര്‍കൊലനം കൂടുതലായ മണല്‍പ്രദേശങ്ങള്‍, ആള്‍പ്പാര്‍പ്പുള്ളതും വിലകൂടുതലുള്ളതുമായ സ്ഥലങ്ങള്‍ തുടങ്ങിയവ കനാല്‍ നിര്‍മാണത്തില്‍ കഴിയുന്നത്ര ഒഴിവാക്കണം.

e. വളവുകള്‍ എത്രയും കുറഞ്ഞിരിക്കുന്ന വിധത്തിലും അവശ്യം വേണ്ടിവരുന്ന സ്ഥാനങ്ങളില്‍ വ്യാസം ആവുന്നത്ര കൂടിയവിധത്തിലും ആയിരിക്കണം തോടുകള്‍.

f. കുഴിക്കുന്നതിന്റെ ആഴവും നികത്തുന്നതിന്റെ ഉയരവും കഴിയുന്നത്ര കുറഞ്ഞിരിക്കണം.

g. ഒരു സ്ഥലത്തെ തോടിന്റെ പൂര്‍ണപ്രദാന നിരപ്പ് അവിടെ ജലസേചനം ചെയ്യാനുദ്ദേശിക്കുന്ന വയലുകളില്‍ നിന്നും ഉയര്‍ന്നിരിക്കണം.

തോടിന്റെ രൂപകല്പന. ജലസേചന തോടുകളുടെ രൂപകല്പന വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ രൂപകല്പനയിലൂടെയാണ് അവയുടെ അടിത്തട്ടിന്റെ വീതി, പൂര്‍ണപ്രദാന ആഴം, അടിത്തട്ടിന്റെയും വശങ്ങളുടെയും ചരിവ്, ഒഴുക്കിന്റെ പ്രവേഗം എന്നിവ നിര്‍ണയിക്കപ്പെടുക.

തോടുപോകുന്ന സ്ഥലത്തെ മണ്ണിന്റെ സ്വഭാവവും തോടിന്റെ പൂര്‍ണപ്രദാന നിസ്സരണവും കണക്കിലെടുത്ത് അടിത്തട്ടിന്റെ വീതിയും വെള്ളത്തിന്റെ ആഴവും കണക്കാക്കുന്നു. തോടിന്റെ വിവിധ ഘടകങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് തോടിന്റെ അവസാനഭാഗത്തുനിന്നും ആരംഭിച്ച് ആദ്യഭാഗത്തേക്കു വരുന്ന രീതിയിലാണ്. പ്രവേഗത്തെ സംബന്ധിച്ചിടത്തോളം അത് ഊറലോ കരളലോ ഉണ്ടാവാത്ത വിധത്തിലായിരിക്കണം. കഴിയുന്നത്ര സന്തുലിത മണല്‍ വേലയില്‍ തോടിന്റെ നിര്‍മാണം ഒതുങ്ങണം. അതായത് ആകെ കുഴിച്ചെടുക്കേണ്ട മണ്ണും നികത്തേണ്ട സ്ഥലത്തേക്കാവശ്യമായ മണ്ണും തുല്യ അളവില്‍ ആവണം.

കുഴിക്കുന്ന ഭാഗത്തെ വശങ്ങളുടെ ചരിവ് സാധാരണ 1:1 (അതായത് വിലങ്ങനെ 1; കുത്തനെ 1), പൊക്കുന്ന ഭാഗത്ത് 1 1/2 : 1(വിലങ്ങനെ 1 1/2; കുത്തനെ 1) എന്ന കണക്കിലായിരിക്കും. മണ്ണിന്റെ സ്വഭാവമനുസരിച്ച് ഇതില്‍ മാറ്റം വരുത്തേണ്ടി വരാം. ഉദാ. മണല്‍പ്രദേശങ്ങളില്‍ 1 1/2 : 1 താഴ്ത്തുന്ന ഭാഗങ്ങളിലും 2:1 പൊക്കുന്ന ഭാഗങ്ങളിലും കൊടുക്കേണ്ടിവരും. ഉപതടം (ഇടത്തിണ്ട്) എന്ന ഭാഗത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഭൂമിയുടെ നിരപ്പിലുണ്ടാകുന്ന സാരമായ വ്യതിയാനഫലമായി, കുഴിക്കല്‍ ഭാഗത്തും പൊക്കല്‍ ഭാഗത്തുമുള്ള വ്യത്യസ്ത ചരിവുകള്‍ വഴി വന്നുപെടുന്ന അനഭിലഷണീയ മാറ്റങ്ങള്‍ ഇല്ലാതാക്കാന്‍ ഉപതടം പ്രയോജനപ്പെടും. മാത്രമല്ല, പൊക്കല്‍ ഭാഗത്തിനെ തോടിലുണ്ടാകുന്ന അലകളില്‍ നിന്നും മഴവെള്ളം ഒലിച്ചിറങ്ങുന്നതിനെ തടസ്സപ്പെടുത്തിയും സംരക്ഷിക്കും. പൊക്കല്‍ഭാഗം (ബണ്ട്) തോടിനു മുക്താന്തരം പ്രദാനം ചെയ്യുന്നതിനും പരിശോധനാ സൗകര്യത്തിനുവേണ്ടിയുള്ള റോഡ് നിര്‍മിക്കുന്നതിനും ഉപകരിക്കുന്നു.

കനാല്‍ ലൈനിങ്. പെര്‍കൊലനം മുഖേന കനാലില്‍ നിന്നും നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് കൂടുതലാണെങ്കില്‍ അതുമൂലമുണ്ടാകുന്ന നഷ്ടം തടയുന്നതിന് ലൈനിങ് ഉപകരിക്കും. പാരഗമ്യമല്ലാത്ത ഒരു വസ്തുകൊണ്ടു തോടിന്റെ നനയുന്ന ഭാഗങ്ങളില്‍ മുഴുവന്‍ കെട്ടുന്നതിനാണു ലൈനിങ് എന്നു പറയുന്നത്. ഇഷ്ടിക, കല്ല്, പഡില്‍ കളിമണ്ണ്, ഷോട്ട്ക്രീറ്റ് (സിമന്റ് ചാന്ത് സമ്മര്‍ദിതാവസ്ഥയില്‍ അടിച്ചേല്പിക്കുന്നത്), സിമന്റ് കോണ്‍ക്രീറ്റ്, ആസ്ഫാള്‍ട്ട് തുടങ്ങിയ വസ്തുക്കള്‍ ലൈനിങ് നിര്‍മിതിക്കുപയോഗിക്കാറുണ്ട്. എണ്ണക്കടലാസുപയോഗിച്ചും ലൈനിങ് ചെയ്യാം.

ലൈനിങ് കൊണ്ടുള്ള പ്രയോജനങ്ങള്‍

a) ജലനഷ്ടം കുറയുന്നതുകൊണ്ട് കൂടുതല്‍ സ്ഥലങ്ങളില്‍ ജലസേചനം നടത്താന്‍ കഴിയുന്നു.

b) പെര്‍കൊലനം മൂലമുണ്ടാകുന്ന ജലം കെട്ടിനിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാകുന്നു

c) കനാല്‍ ബണ്ടുകളിലെ പൊട്ടല്‍ സാധ്യതയും സംരക്ഷണ ചെലവുകളും കുറയുന്നു.

d) കനാല്‍ അടിത്തട്ടിന്റെ ചരിവ് കുറയ്ക്കാന്‍ കഴിയുമെന്നതുകൊണ്ട് കൂടുതല്‍ ഉയരെ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലും ജലസേചനം സാധ്യമാകുന്നു.

e) കളകള്‍ വളരാന്‍ സാധ്യമാകാതെ വരുന്നതുകൊണ്ട് നിസ്സരണക്ഷമത കൂടുന്നു.

ലൈനിങ് കൊണ്ടുണ്ടാകുന്ന അധികച്ചെലവ് ലൈനിങ് മൂലമുള്ള പ്രയോജനത്തെ അപേക്ഷിച്ചു കുറവായിരുന്നാല്‍ മാത്രമാണ് ലൈനിങ് അഭികാമ്യമാകുന്നത്.

റഗുലേറ്ററുകള്‍. ഒരു വിതരികയുടെ ആരംഭത്തില്‍ ജലം നിയന്ത്രിച്ചുവിടുന്നതിനുള്ള നിയന്ത്രകമാണ് റഗുലേറ്റര്‍. പ്രധാന തോടില്‍ നിന്നു വിതരികയിലേക്കു കടത്തിവിടുന്ന ജലത്തിന്റെ അളവിനെ നിയന്ത്രിക്കുകയെന്നതാണ് റഗുലേറ്ററിന്റെ മുഖ്യചുമതല. കടത്തിവിടുന്ന ജലത്തിന്റെ അളവു കണക്കാക്കുക, എക്കല്‍ നിയന്ത്രിക്കുക എന്നിവയും റഗുലേറ്ററിന്റെ ഉദ്ദേശ്യങ്ങളാണ്. ഹെഡ് റഗുലേറ്റര്‍ എന്ന നിര്‍മിതിയാണ് ഒരു ജലസേചന തോടിന്റെ ആരംഭസ്ഥാനത്തു സ്ഥാപിക്കുക. ഇതുകൊണ്ട് ആവശ്യമുള്ളത്ര ജലം ആവശ്യമുള്ള വിതാനത്തില്‍ തോടിലേക്ക് കടത്തിവിടാന്‍ സാധിക്കുന്നു.

വിഭാജക അണകള്‍. ഒരു തോട് രണ്ടോ അതിലധികമോ ആയി പിരിയുന്ന സ്ഥലത്ത് ഉണ്ടാക്കുന്ന നിര്‍മിതിയാണ് വിഭാജക അണ.

സ്ളൂയിസുകള്‍ (sluices). ജലസംഭരണികളില്‍ നിന്നു തോടുകളിലേക്കും അവയില്‍നിന്ന് ഉപതോടുകളിലേക്കും വെള്ളം നിയന്ത്രിച്ചു വിടുന്നതിന് സ്ളൂയിസുകള്‍ നിര്‍മിക്കാം. ഒരു കലുങ്കിന്റെ രീതിയിലോ കുഴലായിട്ടോ ആണ് സ്ളൂയിസുകള്‍ നിര്‍മിക്കുക.

കുഴല്‍ നിര്‍ഗമം. വിതരികയില്‍ നിന്നു കുല്യകളിലേക്കു വെള്ളം തിരിച്ചുവിടുന്നതിന് കുഴലുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് 10 സെ.മീ. മുതല്‍ 30 സെ.മീ. വരെ വ്യാസമുണ്ടായിരിക്കും.

ജലനിര്‍ഗമങ്ങള്‍. വിതരികയില്‍ നിന്നു കുല്യയിലേക്കു ജലം നിര്‍ഗമിക്കുന്ന ഇവ, നിസ്സരണം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന തലത്തിലുള്ള നിര്‍ഗമങ്ങള്‍, അര്‍ധ മോഡ്യൂളുകള്‍, ദൃഢ മോഡ്യൂളുകള്‍ എന്നു മൂന്നുതരമാണ്. ഇവയില്‍ ആദ്യത്തെ മാര്‍ഗം സ്വീകരിച്ചാല്‍ നിസ്സരണം തോടിലെയും കുല്യകളിലെയും ജലനിരപ്പുകളില്‍ വരുന്ന വ്യതിയാനമനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുമൂലം എല്ലാ കര്‍ഷകര്‍ക്കും തുല്യമായ രീതിയില്‍ വെള്ളം വിട്ടുകൊടുക്കാന്‍ സാധ്യമല്ലാതായിത്തീരും. വെള്ളം കൂടുതല്‍ ആവശ്യമുള്ള സമയങ്ങളില്‍ തോടിന്റെ താഴെ അറ്റത്തുള്ള വയലുകളിലേക്ക് ആവശ്യാനുസരണം ജലം എത്തിച്ചുകൊടുക്കാനും പ്രയാസപ്പെടേണ്ടിവരും. എന്നാല്‍ മോഡ്യൂറുകള്‍ നിര്‍മിക്കുകയാണെങ്കില്‍, തോടിന്റെ താഴെ അറ്റത്തെ നിര്‍ഗമങ്ങളില്‍ ആവശ്യാനുസരണം വെള്ളം എത്തിക്കാന്‍ കഴിയുന്നതാണ്. പക്ഷേ ദൃഢമോഡ്യൂളുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ നിര്‍ഗമങ്ങളിലേക്കും ആവശ്യമുള്ളത്ര ജലം വിടുന്നതിന് ആവശ്യമായ ജലം തോടിലുണ്ടായിരിക്കണം. തോടിലെ നിസ്സരണം ഇതിലും കുറവായാല്‍ തോടിന്റെ ആദ്യഭാഗങ്ങളിലുള്ള മോഡ്യൂളുകളില്‍ വെള്ളമൊഴുകുമെങ്കിലും താഴെ അറ്റത്തുള്ളവ ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍ തോടിലെ നിസ്സരണം കൂടുതലായാല്‍ താഴെ അറ്റത്തു വെള്ളം കരകവിഞ്ഞൊഴുകാനിടവരും. അര്‍ധമോഡ്യൂളുകള്‍ കുറേക്കൂടി പ്രയോജനപ്രദമാണ്. ഇവിടെ വിതരികകളിലെ ജലനിരപ്പില്‍ വരുന്ന വ്യത്യാസങ്ങള്‍ മോഡ്യൂളുകളിലെ നിസ്സരണത്തെ ബാധിക്കില്ല.

ഹെഡ്വര്‍ക്കുകള്‍.

പൊതുവായി ഇവ രണ്ടുതരമാണ്.

i. ഗതിമാറ്റല്‍ പണികള്‍

ii. സംഭരണികള്‍

ആദ്യത്തെത് നേരിട്ടുള്ള ഒഴുക്കു ജലസേചനവുമായും രണ്ടാമത്തെതു ജലാശയങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും ഒരു വിയറും ഒരു ഹെഡ് സ്ളൂയിസും ഒരു കരളല്‍ സ്ളൂയിസും അടങ്ങുന്നതാണ് ഗതിമാറ്റല്‍ പണികള്‍. നദിയുടെ ഋജുവായ ഭാഗത്തും നേരെ കുറുകെയുമാണ് വിയര്‍ സ്ഥാപിക്കുക. ഇത് കൃഷിസ്ഥലം മുഴുവനും ജലസേചനം നടത്തുന്നതിന് ഉതകത്തക്ക ഒരു സ്ഥലവുമായിരിക്കണം. എക്കല്‍ കൂടുതലുള്ള നദികളില്‍, കഴിയുന്നത്ര കുറച്ചുമാത്രം എക്കല്‍ തോടില്‍ കടക്കുന്ന രീതിയിലാണ് ഹെഡ് സ്ളൂയിസ് നിര്‍മിക്കുക. വിയറിന്റെ മുകള്‍ നിരപ്പുവരെ വെള്ളമുള്ളപ്പോള്‍ ഹെഡ് സ്ളൂയിസില്‍ക്കൂടി ജലസേചനത്തിനാവശ്യമുള്ളത്ര വെള്ളം വിടാന്‍ കഴിയേണ്ടതാണ്. ഹെഡ് സ്ളൂയിസിനു മുമ്പുള്ള നദിയിലെ നിരപ്പ് എക്കല്‍ അടിഞ്ഞുയരുമ്പോള്‍ ആ എക്കല്‍, നദിയിലേക്കൊഴുക്കിക്കളഞ്ഞ് ഹെഡ് സ്ളൂയിസിനു മുമ്പുള്ള തറനിരപ്പു നികന്നു പോകാത്ത രീതിയില്‍ നിലനിര്‍ത്തുന്നതിനാണ് കരളല്‍ സ്ളൂയിസ് നിര്‍മിക്കുന്നത്. ഉച്ചിയില്‍ കൂടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു അണയെ വിയര്‍ എന്നു പറയുന്നു. ഇതു ജലം തടഞ്ഞുനിര്‍ത്തി ശേഖരിച്ചു തോടുകളിലേക്കു വിടുന്ന തരത്തിലുള്ള സംഭരണ വിയറോ അല്ലെങ്കില്‍ തോടുകളിലേക്കു നദീ ജലത്തെ തിരിച്ചുവിടുന്നതിന് മാത്രമുള്ള ഗതിമാറ്റല്‍ വിയറോ ആകാം. ആദ്യത്തെ ഇനം ഉയരം കൂടിയ തരത്തിലുള്ളതും, 4.5 മുതല്‍ 18 മീ. വരെ ഉയരത്തിലുള്ളതുമാകാം. രണ്ടാമത്തെതിന് 9 മീ. വരെ മാത്രമേ ഉയരം നല്കാറുള്ളു.

a. ഒരു ജലസംഭരണിയുടെ പ്രധാന ഘടകങ്ങള്‍ ഇവയാണ്:

b. ജലം തടഞ്ഞുനിര്‍ത്തുന്നതിനു വേണ്ടിയുള്ള അണക്കെട്ട്

c. സംഭരണിയില്‍ നിന്നും ജലം തുറന്നു വിടുന്നതിനുള്ള സ്ളൂയിസുകള്‍

d. ആവശ്യത്തില്‍ കവിഞ്ഞുള്ള ജലം തുറന്നു വിടുന്നതിനുള്ള അതിവാഹങ്ങള്‍.

അണക്കെട്ടിനുള്ള സ്ഥാനനിര്‍ണയം നടത്തുമ്പോള്‍ ഏറ്റവും വലുപ്പം കുറഞ്ഞ അണ നിര്‍മിച്ചാല്‍ ആവശ്യത്തിനു ജലം സംഭരിക്കാനുതകണമെന്നതായിരിക്കണം മാനദണ്ഡം. എന്നാല്‍ തെരഞ്ഞെടുക്കുന്ന സ്ഥാനം ഭൂഗര്‍ഭശാസ്ത്രപരമായി നോക്കുമ്പോള്‍ അനുയോജ്യമായിരിക്കുകയും വേണം. നിര്‍മിതിക്കാവശ്യമായ പദാര്‍ഥങ്ങളുടെ ലഭ്യത, അധികജലം തുറന്നു വിടുന്നതിനുള്ള സൗകര്യം എന്നീ കാര്യങ്ങളും സ്ഥാനനിര്‍ണയത്തില്‍ പരിഗണനാര്‍ഹമാണ്. അണ സാധാരണയായി മണ്ണുകൊണ്ടോ, കല്‍പ്പണികൊണ്ടോ, കോണ്‍ക്രീറ്റ് കൊണ്ടോ ആണ് നിര്‍മിക്കുക. അപൂര്‍വമായി ചിലപ്പോള്‍ തടിയോ ഉരുക്കോ ഉപയോഗിച്ചും അണക്കെട്ടു നിര്‍മിക്കാവുന്നതാണ്. ബാഹ്യബലങ്ങളെ നേരിടുന്ന രീതിയുടെ അടിസ്ഥാനത്തിലുമുണ്ട്, അണക്കെട്ടുകള്‍ക്കു തരംതിരിവ്.

a. ഭാരാശ്രിത അണക്കെട്ട്

b. കമാന അണക്കെട്ട്

ഭാരാശ്രിത അണക്കെട്ട് (Gravity dam). സ്വന്തം ഭാരംകൊണ്ടാണ് ബാഹ്യബലങ്ങളെ നേരിടുക. ഇവ ഏറിയകൂറും കല്‍പണികളിലോ കോണ്‍ക്രീറ്റിലോ ആണു നിര്‍മിക്കപ്പെടുന്നത്. ഇവയ്ക്കു താഴെപ്പറയുന്ന വിധത്തിലുള്ള സുരക്ഷിതത്വമുണ്ടായിരിക്കേണ്ടതാണ്.

a. അണക്കെട്ട് മറിഞ്ഞു പോകാതിരിക്കണം

b. അതിന്റെ ഒരു ഭാഗത്തും വലിവുമൂലം പൊട്ടല്‍ ഉണ്ടാകരുത്.

c. അണക്കെട്ട് തെന്നിപ്പോകരുത്.

d. അതിന്റെ ഒരു ഭാഗത്തും ക്രഷിങ് കേടു സംഭവിക്കരുത്.

കമാന അണക്കെട്ട്. ഇത് ജലമര്‍ദത്തെ രണ്ടു കരകളിലേക്കും തിരിച്ചുവിടുന്നു; ഒപ്പം സ്വന്തം ഭാരവും മറ്റു ബാഹ്യബലങ്ങളും. നദിയില്‍ അണക്കെട്ടു നിര്‍മിക്കുന്ന ഭാഗം വളരെ വീതി കുറഞ്ഞിരിക്കുകയും രണ്ടു കരകളും നല്ല ഉറപ്പുള്ള പാറക്കെട്ടുകളായിരിക്കുകയും ചെയ്യുമ്പോള്‍ അതു കമാന അണക്കെട്ടിന് ഏറ്റവും അനുയോജ്യമാകുന്നു (ഇത്തരമൊരു സ്ഥാനത്താണ്, ഇടുക്കിയില്‍ പെരിയാറിന് കുറുകെ, കുറത്തി-കുറവന്‍ മലകള്‍ക്കിടയിലായി ഇടുക്കി കമാന അണക്കെട്ട് നിലകൊള്ളുന്നത്). അണയുടെ നീളം അതിന്റെ ഉയരത്തോടു താരതമ്യപ്പെടുത്തുമ്പോള്‍, കുറഞ്ഞിരിക്കുകയാണെങ്കില്‍ മാത്രമേ കമാന അണക്കെട്ട് ഭാരാശ്രിത അണയെ അപേക്ഷിച്ചു ലാഭകരമാകുകയുള്ളു. കമാനത്തിന്റെ വ്യാസാര്‍ധം 150 മീ.-ല്‍ കൂടുതലാണെങ്കിലും അത്തരം അണക്കെട്ട് ലാഭകരമാകയില്ല.

മണ്‍ അണകള്‍. പുരാതന കാലം മുതല്ക്കേ ഇന്ത്യയിലും വിദേശങ്ങളിലും മണ്ണുകൊണ്ടുള്ള അണകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. നിരവധി ജലസേചന പദ്ധതികളുടെ ഭാഗമായി പഴയതും പുതിയതുമായ ഒട്ടനവധി മണ്‍ അണകള്‍ ഇന്ത്യയിലുണ്ട്. ശാസ്ത്രീയമായ രീതിയിലല്ലാതെ, മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു മുന്‍കാലങ്ങളില്‍ മണ്‍ അണകള്‍ പണിതിരുന്നത്. മണ്‍ബലതന്ത്രം വികസിച്ചുവന്നതിനു ശേഷമുള്ള ദശകങ്ങളില്‍ ഇത്തരം അണകളുടെ രൂപകല്പനയും നിര്‍മാണവും വളരെ സുകരമായിത്തീര്‍ന്നിട്ടുണ്ട്.

മണ്‍ അണ നിര്‍മിക്കുന്നതിനു മണലും ചരലും പോലെ അധികമായി പ്രവേശ്യഗുണമുള്ളതും അതേസമയം സംസഞ്ജനം ഇല്ലാത്തതുമായ സാധനങ്ങളോ കളിമണ്ണും എക്കലും പോലെ പ്രവേശ്യമല്ലാത്തതും അതേസമയം സംസഞ്ജന ശക്തിയുള്ളതുമായ സാധനങ്ങളോ ഉപയോഗിക്കാവുന്നതാണ്. നിര്‍മാണത്തിനു ശേഖരിക്കുന്ന സാധനങ്ങള്‍ അണക്കെട്ടില്‍ നിന്നും അണക്കെട്ടിന്റെ രണ്ടു മുതല്‍ മൂന്നിരട്ടി വരെ അകലത്തില്‍ നിന്നും മാത്രമേ കുഴിച്ചെടുക്കുവാന്‍ പാടുള്ളു. ഇപ്രകാരം കുഴിച്ചെടുക്കുന്ന മണ്ണ് അണ നിര്‍മിക്കുന്ന സ്ഥലത്തെത്തിച്ച് അവിടെ ഘനം കുറഞ്ഞ അടുക്കുകളായി ഇട്ട് അനുകൂലതമ ജലാംശത്തിന് (ഒരു മണ്ണില്‍ എത്ര ജലാംശത്തോടുകൂടി അത് അമര്‍ത്തപ്പെടുമ്പോഴാണോ ഏറ്റവും കൂടുതല്‍ ഒതുക്കമുണ്ടാകുന്നത്, ആ ജലാംശത്തിന്റെ അളവിനാണു പ്രസ്തുത മണ്ണിന്റെ അനുകൂലതമ ജലാംശം എന്നു പറയുന്നത്) ആവശ്യമുള്ള ജലം ഒഴിച്ചു നിര്‍ത്തുന്നു.

അടിത്തറയുടെ സ്വഭാവമനുസരിച്ച് മണ്‍ അണയുടെ രൂപകല്പനയില്‍ മാറ്റങ്ങള്‍ വരും. അടിത്തറകള്‍ പൊതുവേ, ആഴത്തില്‍ അപ്രവേശ്യമായത്, കുറച്ച് ആഴത്തില്‍ പ്രവേശ്യവും അതിനു താഴെ അപ്രവേശ്യവും ആയത്, വളരെ ആഴത്തില്‍ പ്രവേശ്യമായത് എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് അപ്രവേശ്യമായ അടിത്തറയുള്ള സ്ഥലത്തു നിര്‍മിക്കുന്നതിനനുയോജ്യമായ ഒരു ഡിസൈന്‍ ആണ്. എക്കല്‍ കലര്‍ന്ന കളിമണ്ണും പരുക്കന്‍ മണലും ധാരാളം ലഭ്യമായ സ്ഥലങ്ങളില്‍ ഇതു നിര്‍മിക്കാം. ഉള്‍ഭാഗത്തു കളിമണ്ണുകൊണ്ടുള്ള ഒരു കോര്‍ നിര്‍മിച്ചു രണ്ടു വശത്തും പ്രവേശ്യസാമഗ്രികളിട്ട് ഇതു നിര്‍മിക്കാം.

അണക്കെട്ടില്‍ കൂടിയുണ്ടാകുന്ന കിനിവിനെ സ്വീകരിച്ചു വെളിയില്‍ കളയുന്നതിനു പാറകൊണ്ടുള്ള ഒരു പാദം നല്കണം.

ക്രോസ്സ് ഡ്രെയിനേജ് പണികള്‍.

ജലസേചന തോടുകള്‍ പ്രകൃത്യാ ഉള്ള ഡ്രെയിനേജിനു കുറുകെ കടത്തിവിടേണ്ടിവരുമ്പോള്‍ പ്രസ്തുത തോടുകളില്‍ കൂടുതലായുണ്ടാക്കേണ്ടിവരുന്ന നിര്‍മിതികള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചെലവേറിയ കാര്യമായതിനാല്‍ അവയുടെ എണ്ണം പരമാവധി കുറയ്ക്കേണ്ടതാണ്.

ഇവ മൂന്നു തരത്തിലുണ്ട്:

(a) ജലസേചന തോട് പ്രകൃത്യാ ഉള്ള ഡ്രെയിനേജിനു മുകളില്‍ക്കൂടി

(b) ജലസേചന തോട് പ്രകൃത്യാ ഉള്ള ഡ്രെയിനേജിന്റെ അടിയില്‍ക്കൂടി

(c) പ്രകൃത്യാ ഉള്ള ഡ്രെയിനേജിലെ വെള്ളം ജലസേചന തോടില്‍ക്കൂടി

ഒരു ജലസേചന തോട് ഡ്രെയിനേജ് തോടിനു മുകളില്‍ക്കൂടി കുറുകെ ഡ്രെയിനേജ് തോടിന്റെ നിരപ്പ് ഒട്ടും താഴ്ത്താതെ കൊണ്ടുപോകുന്ന നിര്‍മിതിയാണ് അക്വിഡക്റ്റ്. അക്വിഡക്റ്റിനു താഴെക്കൂടി ഡ്രെയിനേജ് തോടിന്റെ നിരപ്പു താഴ്ത്തിക്കൊണ്ടു പോകുന്ന നിര്‍മിതിക്ക് സൈഫണ്‍ അക്വിഡക്റ്റ് എന്നു പറയുന്നു.

ജലസേചന തോട് ഡ്രെയിനേജിനു താഴെക്കൂടി കുറുകെ കടത്തിവിടുന്നതിനുള്ള നിര്‍മിതിയാണ് സൂപ്പര്‍ പാസേജ്. എന്നാല്‍ ജലസേചന തോട് ഡ്രെയിനേജില്‍ക്കൂടി, കുറുകെ, അടിത്തട്ടിന്റെ നിരപ്പില്‍ വ്യത്യാസം വരുത്താതെ കടത്തിക്കൊണ്ടു പോകുന്നതിനുള്ള നിര്‍മിതിക്ക് ലവല്‍ ക്രോസിങ് എന്നാണ് പേര്. ജലസേചനതോടിന്റെ വശങ്ങളില്‍ക്കൂടി തോടിലേക്കു ഡ്രെയിനേജിലെ ജലം തിരിച്ചുവിടുന്നതിനുള്ള നിര്‍മിതിക്ക് ഇന്‍ലറ്റ് എന്നു പറയുന്നു. ജലസേചന തോടിലെ അധികജലത്തെ ഡ്രെയിനേജിലേക്കു വിടുന്നതിനുള്ള നിര്‍മിതിക്ക് ഔട്ട്ലറ്റ് എന്നാണു പറയുക.

നിര്‍മാണ യന്ത്രങ്ങള്‍.

ജലസേചന പദ്ധതികളുടെ നിര്‍മാണത്തിലേക്ക് പ്രധാനമായി ഉപയോഗിക്കുന്ന സാമഗ്രികള്‍ മണ്ണ്, കല്ല്, സിമന്റ്, ഉരുക്ക് എന്നിവയാണ്. മറ്റു ലോഹങ്ങള്‍, തടികള്‍, പെയിന്റ് മുതലായവ ചെറിയ തോതില്‍ ഉപയോഗപ്പെടുന്നു. ഈ സാമഗ്രികള്‍ യന്ത്രസഹായത്തോടുകൂടിയോ മനുഷ്യശക്തിയുപയോഗിച്ചോ ചെയ്യാവുന്നതാണ്. യന്ത്രസഹായത്തിന്റെ ആവശ്യകത നിര്‍ണയിക്കുന്നതിനു താഴെപ്പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്:

(a) ജോലിയുടെ വ്യാപ്തിയും സ്വഭാവവും

(b) സമയലഭ്യത

(c) സ്ഥല സൗകര്യം

(d) ജോലിക്കാരുടെ ലഭ്യതയും അവര്‍ക്കു ജോലി കൊടുക്കേണ്ടതിന്റെ ആവശ്യകതയും

(e) യന്ത്രസഹായമുപയോഗിച്ചും അല്ലാതെയും പണി നടത്തിയാലുള്ള ചെലവിന്റെ താരതമ്യ പഠനം

(f) ഉള്ള ജോലിക്കാരുടെ ജോലി ചെയ്യാനുള്ള കഴിവ്

(g) സാങ്കേതിക വിദഗ്ധരുടെ ലഭ്യത

ചെറിയ വേലകള്‍ മനുഷ്യപ്രയത്നം മാത്രമുപയോഗിച്ചു ചെയ്യുന്നതാണ് നന്ന്. എന്നാല്‍ വ്യാപ്തി അധികരിച്ച വേലകള്‍ സമയബന്ധിതമായും ത്വരിതഗതിയിലും ചെയ്യേണ്ടിവരുക എന്നതാണ് ജലസേചനപദ്ധതികള്‍ പോലുള്ള പണികളില്‍ സ്വാഭാവികം. അവ എത്രവേഗം പൂര്‍ത്തിയാക്കുന്നുവോ അത്രയും വേഗം പ്രയോജനം ലഭിക്കും. ഇവിടെയാണ് നിര്‍മാണയന്ത്രങ്ങളുടെ പ്രസക്തി.

ഒരു ജലസേചനപദ്ധതിക്കു വേണ്ടിവരുന്ന വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും അവയ്ക്കുതകുന്ന നിര്‍മാണയന്ത്രങ്ങളും താഴെപ്പറയുന്നവയാണ്:

a) ഡ്രില്ലിങ് (തുരക്കല്‍). ജാക്ക്ഹാമര്‍, ഡ്രിഫ്റ്റര്‍, ചേണ്‍ഡ്രില്‍ തുടങ്ങിയ ഹാമര്‍ ഡ്രില്ലുകളും അവഘര്‍ഷണഡ്രില്‍, ആഗറുകള്‍ എന്നീ പിസ്റ്റണ്‍ ഡ്രില്ലുകളും ഇതിനുപയുക്തമാണ്.

b) മണ്ണുമാറ്റലും കുഴിക്കലും. ബുള്‍ഡോസര്‍, സ്ക്രേപ്പര്‍, ക്ളാംഷെല്‍, ഡ്രാഗ്ലൈന്‍ തുടങ്ങിയവ മണ്ണു കുഴിച്ചു ദൂരസ്ഥലങ്ങളിലേക്കു മാറ്റുന്നതിനും ഡമ്പര്‍, ട്രെയ്ലര്‍, വാഗണ്‍ തുടങ്ങിയവ മണ്ണു മാറ്റുന്നതിനും ഷവല്‍, ബാക്ക്ഹോ, എലിവേറ്റിങ് ഗ്രേഡര്‍ തുടങ്ങിയവ മണ്ണു കുഴിക്കുന്നതിനും ഉപയോഗിക്കും.

c) പൈല്‍ ഡ്രൈവിങ്. ക്രെയിന്‍ ബൂമും ഹാമറും ആണ് ഇതിനാവശ്യമായവ.

d) ഭാരം ഉയര്‍ത്തല്‍. ജാക്ക്, വിവിധതരം ക്രെയിനുകള്‍ എന്നിവ ഉപയോഗിക്കാം.

e) കോണ്‍ക്രീറ്റ് നിര്‍മാണം. ക്രഷര്‍, ബാച്ചര്‍, വൈബ്രേറ്റര്‍ എന്നിവ ഇതിനാവശ്യമാണ്.

കേരളത്തിലെ ജലസേചന പദ്ധതികള്‍. കേരളത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ ജലസേചന പദ്ധതികള്‍ പട്ടിക 3-ല്‍ ചേര്‍ത്തിരിക്കുന്നു.

(വി.എം. വല്‍സലന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%B8%E0%B5%87%E0%B4%9A%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍