This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജറൂസലേം (യരുശലെം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജറൂസലേം (യരുശലെം)

പശ്ചിമേഷ്യയിലെ ഒരു പ്രമുഖ നഗരവും 1950 മുതല്‍ ഇസ്രയേല്‍ രാഷ്ട്രത്തിന്റെ തലസ്ഥാനവും. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും തീര്‍ഥാടനകേന്ദ്രം എന്ന നിലയിലും ജറൂസലേമിന് പ്രശസ്തിയുണ്ട്.

മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 56 കി.മീ. ദൂരെയായി ജൂഡിയന്‍ മലനിരകളില്‍ 6,500 മീ. ഉയരത്തിലാണ് ജറൂസലേമിന്റെ സ്ഥാനം. പുരാതനങ്ങളായ പല രാജപാതകളും നഗരത്തിലൂടെ കടന്നുപോകുന്നു. 23 കി.മീ. കിഴക്കുള്ള ജോര്‍ദാന്‍ നദിക്കരയില്‍ നിന്നാരംഭിക്കുന്ന ജറിക്കോ റോഡ് ആണ് മുഖ്യപാത. ഇത് കുത്തനെ ഇറങ്ങി വരുന്ന രീതിയിലാണ്. നഗരത്തിന് 56 കി.മീ. വ. പടിഞ്ഞാറായി മറ്റൊരു പ്രധാന നഗരമായ ടെല്‍-അവീവ് സ്ഥിതിചെയ്യുന്നു. ഈ പട്ടണവും ജറൂസലേമുമായി റെയില്‍മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ഈ പട്ടണത്തില്‍ ധാരാളം വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നു. വൈരം-പോളിഷിങ്, വൈദ്യുതോപകരണങ്ങള്‍, പ്ലാസ്റ്റിക് ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവ മുഖ്യ വ്യവസായങ്ങളാകുന്നു.

തെക്കു-കിഴക്കന്‍ ദിശയിലാണ് പഴയ പട്ടണം സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ പഴയ നഗരത്തിലെ കിഴക്കു-പടിഞ്ഞാറ് ദിശയില്‍ കാണുന്ന താഴ്വര ബൈബിളില്‍ പ്രതിപാദിച്ചിട്ടുള്ള ഹീനോം താഴ്വരയായിരിക്കുമെന്നാണ് ഭൂമിശാസ്ത്രജ്ഞരുടെ അനുമാനം. അറബിയില്‍ ഈ താഴ്വരയ്ക്ക് 'വാദി-എര്‍-റാബാബെ' എന്ന് പേര്‍ വിളിക്കുന്നു. 'കിന്നരങ്ങളുടെ താഴ്വര' (Valley of Flute) എന്നും ഇത് അറിയപ്പെടുന്നുണ്ട്.

നഗരത്തില്‍ ജലദൗര്‍ലഭ്യം സാധാരണമാണ്. 'സ്പ്രിങ് ഒഫ് ദ് സ്റ്റെപ്പ്സ്' എന്നും 'സ്പ്രിങ് ഒഫ് മൈ ലേഡി മേരി' എന്നും വിശേഷിപ്പിക്കപ്പെടുന്ന ഒരരുവിയായിരുന്നു മുമ്പ് നഗരത്തിലെ ഏക ജലസ്രോതസ്സ്. ഇതിലെ ജലവും ഇതോടൊപ്പം ടാങ്കുകളിലും റിസര്‍വോയറുകളിലും ശേഖരിക്കുന്ന മഴവെള്ളവും ഒരുമിച്ച് ഇവിടത്തെ ജലദൗര്‍ലഭ്യം ഒരു പരിധിവരെ പരിഹരിക്കുന്നു. ശരാശരി വാര്‍ഷിക വര്‍ഷപാതം 65 സെ.മീറ്റര്‍. മഴയുടെ മുഖ്യപങ്കും മഞ്ഞുമാസങ്ങളില്‍ ലഭിക്കുന്നു. മേയ് മുതല്‍ ഒക്ടോബര്‍ കാലയളവില്‍ മഴ തീരെ ലഭിക്കുന്നില്ല.

ജറൂസലേം -ഒരു ദൃശ്യം

ചരിത്ര പശ്ചാത്തലം വളരെയേറെ പഴക്കം അവകാശപ്പെടാവുന്ന നഗരമാണ് ജറൂസലേം. പുരാതന ശിലായുഗത്തിലും നവീന ശിലായുഗത്തിലും ഇവിടം ആദിവാസി കേന്ദ്രമായിരുന്നു. ഏതാണ്ട് ആറായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് കാനാന്‍ വംശജര്‍ (Cananites) ഈ പ്രദേശത്ത് അധിനിവേശം ഉറപ്പിച്ചു. 'മെല്‍ക്കിസേദെക്ക്' എന്നൊരു പുരോഹിത രാജാവ് ഈ പ്രദേശം ഭരിച്ചിരുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പൂര്‍വ പിതാവായ അബ്രഹാം ഇക്കാലത്ത് ജറൂസലേം ഉള്‍പ്പെട്ട പലസ്തീനില്‍ താമസിച്ചിരുന്നതായും ബൈബിളില്‍ പരാമര്‍ശമുണ്ട് (ഉല്പത്തി. 14:17). ഈജിപ്തിലെ 'തൂത്ത്മോസ് മൂന്നാമന്‍' എന്ന ഫറവോന്റെ കാലത്ത് പലസ്തീന്‍ ഈജിപ്തിന്റെ അധിനിവേശ പ്രദേശമായി മാറി. മോശയുടെ പിന്‍ഗാമിയായ ജോഷ്വയുടെ കാലത്ത് ജറൂസലേം ഉള്‍പ്പെട്ട പലസ്തീന്‍ പ്രദേശം യഹൂദരുടെ നിയന്ത്രണത്തില്‍ വന്നുചേര്‍ന്നു. ദാവീദ് രാജാവ് ഭരണമേറ്റതോടുകൂടി ജറൂസലേം പലസ്തീന്‍ നാട്ടിന്റെ തലസ്ഥാനവും യഹൂദമതത്തിന്റെ കേന്ദ്ര ആസ്ഥാനവും ആയിത്തീര്‍ന്നു. യഹൂദര്‍ ഭക്ത്യാദരപൂര്‍വം സൂക്ഷിച്ചിരുന്ന വാഗ്ദാന പേടകം ജറൂസലേമില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. അതോടുകൂടി യഹൂദരെ സംബന്ധിച്ചിടത്തോളം ജറൂസലേം ഒരു വിശുദ്ധനഗരമായി മാറി. ദാവീദിന്റെ പുത്രനായ സോളമന്റെ കാലത്ത് മനോഹരമായ ദേവാലയം ജറൂസലേമില്‍ നിര്‍മിക്കപ്പെട്ടു. അതിനെത്തുടര്‍ന്ന് വാഗ്ദാന പേടകവും അതിലെ സംപൂജ്യവസ്തുക്കളും ജറുസലേം ദേവാലയത്തിലേക്കുമാറ്റി. ദേവാലയത്തിന് തൊട്ടടുത്തായിത്തന്നെ രാജകീയ കൊട്ടാരവും മറ്റനേകം ഔദ്യോഗിക മന്ദിരങ്ങളും കോട്ടകൊത്തളങ്ങളും നിര്‍മിക്കപ്പെട്ടതോടുകൂടി ജറൂസലേം മനോഹരമായൊരു നഗരമായി. സോളമന്റെ മരണത്തെത്തുടര്‍ന്ന് ജറൂസലേമിന്റെ പ്രതാപം ക്ഷയിക്കുവാന്‍ തുടങ്ങി. കാലക്രമത്തില്‍ ഈ നഗരം നിരവധി കൈയേറ്റങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമായിത്തീര്‍ന്നു. ബി.സി. 917-ല്‍ ഈജിപ്തിലെ രാജാവായിരുന്ന സെസാക്ക് ജറൂസലേമിനെ ആക്രമിച്ച് കൊള്ളയടിച്ചു. ബി.സി. 8-ാം ശതകത്തില്‍ ദമാസ്കസിലെ 'ഹയാസേല്‍' (Hazail) രാജാവ് ജറൂസലേം ആക്രമിച്ച് പാപ്പരാക്കി. ബി.സി. 6-ാം ശ.-ത്തില്‍ ബാബിലോണിയക്കാര്‍ ഈ ഭൂപ്രദേശം ആക്രമിച്ചുകൊണ്ട് ജറൂസലേമിനെ തകര്‍ത്തു. ദാവീദ് നിര്‍മിച്ച കോട്ടയും സോളമന്‍ നിര്‍മിച്ച ദേവാലയവും കൊട്ടാരവും നാമാവശേഷമായി. യഹൂദരെല്ലാം ജറൂസലേം വിട്ടോടി. അനേകം യഹൂദരെ അടിമകളാക്കി ബാബിലോണിയയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു.

പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസ് ബി.സി. 538-ല്‍ പുറപ്പെടുവിച്ച വിളംബരമനുസരിച്ച്, ബാബിലോണിയയില്‍ തടവുകാരായി കഴിഞ്ഞിരുന്ന യഹൂദരെല്ലാം സ്വതന്ത്രരായി. അവര്‍ പലസ്തീനിലേക്കു മടങ്ങിയതോടുകൂടി ജറൂസലേമിന്റെ പ്രതാപം പുനരാരംഭിച്ചു. പഴയ ദേവാലയത്തിന്റെ സ്ഥാനത്ത് പുതിയ ദേവാലയം പണികഴിപ്പിക്കപ്പെട്ടു. ബി.സി. 331-ല്‍ അലക്സാണ്ടറുടെ ആക്രമണത്തെത്തുടര്‍ന്ന് ജറൂസലേം ഗ്രീക്ക് ആധിപത്യത്തിന്‍കീഴില്‍ വന്നുചേര്‍ന്നു. ബി.സി. 198-ല്‍ സിറിയയിലെ അന്തിയോക്കസ് രാജാവ് ജറൂസലേമിനെ ആക്രമിച്ചുകൊള്ളയടിച്ചു. എങ്കിലും യഹൂദരിലെ മക്ബായ വിഭാഗക്കാര്‍ ജറൂസലേമിനെ സംരക്ഷിക്കുന്നതിനുവേണ്ടി പൊരുതിനിന്നു. ബി.സി. 63-ല്‍ റോമന്‍ ജനറല്‍ 'പോമ്പി' ജറൂസലേമിനെ ആക്രമിച്ചു കീഴടക്കി റോമിന്റെ ഭാഗമാക്കി.

ബി.സി. 37-ല്‍ റോമിലെ ജൂലിയസ് സീസറുടെ അംഗീകാരത്തോടെ പലസ്തീന്‍ പ്രദേശത്തിന്റെ ഭരണാധികാരിയായ ഹെറോദ് ജറൂസലേം പുതുക്കിപ്പണിതു. ഗ്രീക്ക്-റോമന്‍ മാതൃകയില്‍ അനേക മാളികകളും കൊട്ടാരങ്ങളും കോട്ടകളും അദ്ദേഹം പണിതുയര്‍ത്തി. ജറൂസലേം ദേവാലയവും അദ്ദേഹം പുതുക്കിപ്പണിതു. ക്രിസ്തു ജീവിച്ചിരുന്ന കാലത്ത് ജറൂസലേം അതിമനോഹരവും ഗാംഭീര്യം നിറഞ്ഞതുമായ നഗരമായിരുന്നു. ഗലീലിയാ സ്വദേശിയായിരുന്നുവെങ്കിലും ക്രിസ്തുവിന്റെ ജീവിതം ജറൂസലേമുമായി ബന്ധപ്പെട്ടിരുന്നു. ക്രിസ്തു ജറൂസലേം ദേവാലയത്തില്‍ പതിവായി പ്രാര്‍ഥന നടത്തുകയും ജറൂസലേമിന്റെ പതനത്തെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തു. ക്രിസ്തു തന്റെ ശിഷ്യരെ പഠിപ്പിച്ചതും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും ക്രൂശിതനായതും സംസ്കരിക്കപ്പെട്ടതും ജറൂസലേമില്‍വച്ചായിരുന്നു.

ജറൂസലേമിലെ കോട്ടകള്‍ ജറൂസലേം നഗരത്തിന്റെ പ്രൌഢി വര്‍ധിപ്പിച്ചിരുന്നത് അവിടത്തെ കോട്ടകളായിരുന്നു. ഇവിടെ നടത്തിയ പര്യവേക്ഷണങ്ങള്‍ അനേകം പുരാതന കോട്ടകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ കോട്ടകളെപ്പറ്റി ബൈബിളില്‍ പരാമര്‍ശമുണ്ട്. ഒരു കോട്ട ദാവീദ് രാജാവിന്റെ കാലത്ത് പണി തുടങ്ങി സോളമന്‍ രാജാവിന്റെ കാലത്ത് പൂര്‍ത്തിയാക്കിയെന്നാണ് പാരമ്പര്യ വിശ്വാസം. 'എഫ്രെയിം കവാടം' എന്നൊരു ഗോപുരവാതിലും ഈ കോട്ടയിലുണ്ടായിരുന്നു. നഗരത്തിന്റെ വടക്കുഭാഗത്തെ സംരക്ഷിച്ചിരുന്ന രണ്ടാമത്തെ കോട്ടയും അതിലെ ഗോപുരങ്ങളും നിര്‍മിച്ചത് നെഹെമിയാ രാജാവിന്റെ കാലത്താണ്. അജകവാടം (Sheep Gate), ശതഗോപുരം (Tower of Hundred), ഹനാനേല്‍ ഗോപുരം (Tower of Hananeel), മത്സ്യകവാടം (Fish Gate), പ്രാചീന കവാടം (Old Gate), ചൂള ഗോപുരം (Tower of Ovens), മൂല കവാടം (Corner Gate) തുടങ്ങിയവ ഈ കോട്ടയുടെ ഭാഗമായിരുന്നു. ഹെറോദ് രാജാവിന്റെ കാലത്ത് ഇവിടെ മൂന്നാമത്തെ കോട്ട പണികഴിപ്പിക്കപ്പെട്ടു. ഈ കോട്ടകളെല്ലാം വിദേശീയാക്രമണങ്ങളുടെ ഫലമായി തകര്‍ന്നു.

ജറുസലേമും ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ മരണശേഷം ജറുസലേമിലുണ്ടായിരുന്ന ക്രൈസ്തവര്‍ ഒരു സമൂഹമായി രൂപംകൊണ്ടു. അപ്പോസ്തലനായ ജെയിംസ് ആയിരുന്നു അവരുടെ ബിഷപ്പ്. 63-ല്‍ ജെയിംസ് രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അപ്പോസ്തലനായ സൈമണ്‍ അടുത്ത ബിഷപ്പായി സ്ഥാനമേറ്റു. 70-ല്‍ റോമന്‍ മേല്‍ക്കോയ്മയ്ക്കെതിരെ യഹൂദര്‍ സംഘടിച്ചു നടത്തിയ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി റോമന്‍ പടയാളികള്‍ ജറൂസലേമിനെ തകര്‍ത്തു തരിപ്പണമാക്കി. ഇതിനെത്തുടര്‍ന്ന് യഹൂദരോടൊപ്പം ക്രിസ്ത്യാനികളും ജറൂസലേമില്‍നിന്ന് പലായനം ചെയ്തു. റോമന്‍ ചക്രവര്‍ത്തി ഹദ്രിയാന്‍ ജറൂസലേം പുതുക്കിപ്പണിതപ്പോള്‍ (132) ക്രൈസ്തവരായി വളരെക്കുറച്ച് പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. 4-ാം ശതകത്തിന്റെ ആരംഭത്തില്‍ റോമാ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ജറൂസലേം കൂടുതല്‍ മോടി പിടിപ്പിച്ചതോടെ നഗരം ഒരു ക്രൈസ്തവ കേന്ദ്രമായിത്തീര്‍ന്നു. ഇക്കാലത്ത് നിരവധി ക്രൈസ്തവ ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും ഇവിടെ ഉയര്‍ന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ ബസ്ലിക്കകള്‍ പണിതുയര്‍ത്തുവാന്‍ കോണ്‍സ്റ്റന്റയിന്‍ പ്രത്യേകം ശ്രദ്ധിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ക്രൈസ്തവ തീര്‍ഥാടകര്‍ ജറൂസലേമിലേക്ക് പ്രവഹിച്ചുതുടങ്ങി. പൗരസ്ത്യ റോമാ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയനും ജറൂസലേമിന്റെ വളര്‍ച്ചയെ കാര്യമായി സഹായിച്ചു. 614-ല്‍ ജറൂസലേം പേര്‍ഷ്യക്കാര്‍ ആക്രമിച്ച് കീഴടക്കി. ക്രിസ്ത്യന്‍ വിരോധികളായ പേര്‍ഷ്യക്കാര്‍ ജറൂസലേം നഗരത്തിലെ മനോഹരമായ മന്ദിരങ്ങള്‍ക്ക് ഗണ്യമായ നാശനഷ്ടങ്ങള്‍ വരുത്തി.

ജറൂസലേമും മുസ്ലിങ്ങളും ഖാലീഫാ ഉമറിന്റെ നേതൃത്വത്തിലുള്ള അറബികള്‍ 636-ല്‍ ജറൂസലേം ആക്രമിച്ചു. 638-ല്‍ ജറൂസലേം പൂര്‍ണമായും മുസ്ലിങ്ങളുടെ ആധിപത്യത്തിന്‍കീഴിലായി. മുമ്പ് ജറൂസലേമില്‍ യഹൂദ ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥാനത്ത് മുസ്ലിങ്ങള്‍ അവരുടെ ദേവാലയങ്ങള്‍ പണിതു. അതോടുകൂടി ജറൂസലേം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പരിശുദ്ധ നഗരമായി മാറി. അതിനെത്തുടര്‍ന്ന് ജറൂസലേമിലേക്ക് മുസ്ലിങ്ങളുടെ പ്രവാസം ആരംഭിച്ചു. മുസ്ലിങ്ങളുടെ അനുവാദത്തോടുകൂടി അനേകം യഹൂദരും ജറൂസലേമില്‍ തിരിച്ചുവന്നു. തുടര്‍ന്നുള്ള ഏതാനും ശതകങ്ങളില്‍ ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, യഹൂദര്‍ എന്നീ വിഭാഗക്കാര്‍ വളരെ സൗഹാര്‍ദ മനോഭാവത്തോടുകൂടി ജറൂസലേമില്‍ കഴിഞ്ഞുകൂടി. നഗരത്തിലെ ഭൂരിപക്ഷം ജനങ്ങളും ക്രിസ്ത്യാനികളായിരുന്നുവെങ്കിലും നഗരത്തിന്റെ ഭരണാധികാരം മുസ്ലിങ്ങള്‍ക്കായിരുന്നു. ക്രൈസ്തവ സ്ഥാപനങ്ങളോടൊപ്പം അനേകം ഇസ്ലാമിക സ്ഥാപനങ്ങളും ജറൂസലേമില്‍ പ്രത്യക്ഷപ്പെട്ടു. 1009-ല്‍ ഖലീഫാ അല്‍-ഹക്കീം ഒരു ക്രൈസ്തവ ദേവാലയം തീവച്ചു നശിപ്പിച്ചതോടുകൂടി ക്രൈസ്തവ-മുസ്ലിം സംഘര്‍ഷം പുനരാരംഭിച്ചു. ഇതേത്തുടര്‍ന്നാണ് ജറൂസലേമിന്റെ പേരിലുള്ള കുരിശുയുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കുരിശുയുദ്ധകാലത്ത് മുസ്ലിങ്ങള്‍ ജറൂസലേമിലെ അനേകം ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിച്ചു. 1099 ജൂല. 15-ന് ക്രിസ്ത്യന്‍ സൈനികര്‍ ജറൂസലേമിനെ മുസ്ലിം ആധിപത്യത്തില്‍നിന്ന് വിമോചിപ്പിച്ചു. തുടര്‍ന്ന് 'ഗോഡ്ഫ്രെ' പ്രഭു ജറൂസലേമിലെ രാജാവായി. ഗോഡ്ഫ്രെയുടെ മരണ(1100)ശേഷം സഹോദരനായ 'ബാള്‍ഡ്വിന്‍' രാജാവായി. ബാള്‍ഡ്വിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ പശ്ചമേഷ്യയിലെ ഒട്ടേറെ സ്ഥലങ്ങള്‍ മുസ്ലിങ്ങളില്‍നിന്നും പിടിച്ചെടുത്തു.

മുസ്ലിം തുര്‍ക്കി ഭരണാധികാരിയായിരുന്ന സലാഹുദ്ദീന്‍ ജറൂസലേമിനെ ക്രിസ്ത്യാനികളുടെ ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ചു (1187). തുടര്‍ന്ന് ദീര്‍ഘകാലം ജറൂസലേം മുസ്ലിം ആധിപത്യത്തിന്‍കീഴില്‍ കഴിഞ്ഞുകൂടി. ജറൂസലേം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടുകൂടി പാശ്ചാത്യരായ ക്രൈസ്തവ ഭരണാധികാരികള്‍ നടത്തിയ കുരിശുയുദ്ധങ്ങള്‍ മധ്യപൂര്‍വദേശത്തെ മുസ്ലിങ്ങള്‍ പരാജയപ്പെടുത്തി. 1516-ല്‍ സുല്‍ത്താന്‍ സലിം I-ന്റെ കാലത്ത് ജറൂസലേം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. എങ്കിലും ക്രിസ്ത്യാനികളും യഹൂദരും വലിയ തീര്‍ഥാടകസംഘങ്ങളെന്ന വിധത്തില്‍ ജറൂസലേമില്‍ വന്ന് താമസിച്ചുകൊണ്ടേയിരുന്നു.

ഒന്നാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ (1917) ജനറല്‍ അല്ലെന്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം ഈ പ്രദേശം കീഴടക്കുകയുണ്ടായി. യുദ്ധത്തിനുശേഷം തുര്‍ക്കികളില്‍നിന്നും മുക്തമായ ഈ പ്രദേശത്തെ പലസ്തീനിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ജൂതന്മാരും അറബികളും തമ്മിലുണ്ടായിക്കൊണ്ടിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ 1947-ല്‍ യു.എന്‍. ഒരു 'വിഭജന പദ്ധതി' മുന്നോട്ടുവച്ചെങ്കിലും അറബികള്‍ അതംഗീകരിച്ചില്ല. ബ്രിട്ടീഷുകാര്‍ ഇവിടെനിന്ന് പിന്‍വാങ്ങി (1948). ഇതിനെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ പുതിയനഗരം അറബികള്‍ക്ക് നഷ്ടമാവുകയും പഴയനഗരം ജോര്‍ദാന്റെ ഭാഗമാകുകയും ചെയ്തു.

ജറൂസലേം ആധുനിക ഇസ്രയേല്‍ രാഷ്ട്രത്തില്‍ 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നപ്പോള്‍ ജറൂസലേം ഇസ്രയേലിന്റെ ഭാഗമായിത്തീര്‍ന്നു. എങ്കിലും പഴയ ജറൂസലേമിന്റെ ഒരു ഭാഗം ജോര്‍ദാന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നു. 1950-ല്‍ ജറൂസലേം ഇസ്രയേല്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1967-ല്‍ ഉണ്ടായ അറബി-ഇസ്രയേല്‍ സംഘട്ടനത്തിന്റെ ഫലമായി ജോര്‍ദാന്റെ അധീനതയിലായിരുന്ന ജറൂസലേം ഇസ്രയേല്‍ സേന പിടിച്ചെടുത്തു. ഇന്ന് ജറൂസലേം പൂര്‍ണമായും ഇസ്രയേലിന്റെ ഭാഗമാണ്.

ജറൂസലേം ഒരു വിശുദ്ധ നഗരമെന്ന നിലയില്‍ യഹൂദരെ സംബന്ധിച്ചിടത്തോളം ജറൂസലേം തലസ്ഥാന നഗരി എന്നതിലുപരി ഒരു പവിത്രമായ ആശയമാകുന്നു. യഹൂദ ജനത, ഇസ്രയേല്‍ ദേശം, യഹൂദ ദേവാലയം തുടങ്ങിയ ആശയങ്ങളെല്ലാംതന്നെ ജറൂസലേമിനെ കേന്ദ്രീകരിച്ചുള്ളവയാണ്. ഈ ആശയങ്ങളെല്ലാം സംയോജിച്ച് സ്വര്‍ഗീയ ജറൂസലേം എന്നൊരു സങ്കല്പംതന്നെ യഹൂദരുടെയിടയില്‍ രൂപംകൊണ്ടിരുന്നു. അടിമകളെന്ന നിലയിലും മറ്റു വിധത്തിലും നിരവധി പ്രാവശ്യം യഹൂദര്‍ക്ക് ജറൂസലേം നഗരം വിട്ടുപോകേണ്ടിവന്നിട്ടുണ്ട്. പലതവണ ജറൂസലേം നഗരം തകര്‍ക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ സ്വര്‍ഗീയ ജറൂസലേം എന്ന സങ്കല്പം യഹൂദരുടെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. യഹൂദമതത്തിന്റെ കേന്ദ്രബിന്ദുതന്നെ സ്വര്‍ഗീയ ജറൂസലേം എന്ന ആശയത്തില്‍ അധിഷ്ഠിതമായിരുന്നു. സോളമന്‍ രാജാവും നെഹമിയാ രാജാവും നിര്‍മിച്ച ദേവാലയങ്ങള്‍ ജറൂസലേമില്‍നിന്നും അപ്രത്യക്ഷമായിട്ട് അനേകം ശതകങ്ങള്‍ കഴിഞ്ഞു എങ്കിലും അവ ഇപ്പോഴും പഴയസ്ഥാനത്ത് പഴയ പരിശുദ്ധിയോടും പ്രതാപത്തോടുംകൂടി സ്ഥിതിചെയ്യുന്നുവെന്നാണ് ഓരോ യഹൂദന്റെയും മനസ്സിലെ സങ്കല്പം.

ക്രിസ്ത്യാനികളും ജറൂസലേമിനെ ഭക്ത്യാദരപൂര്‍വം മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ജറൂസലേമിന്റെ പതനത്തെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിരുന്നു. പവിത്രമായ ജറൂസലേമിലെ ജനങ്ങള്‍ പാപകരമായ ജീവിതമാര്‍ഗങ്ങളിലേക്ക് തിരിഞ്ഞതിനെ അനുസ്മരിച്ചുകൊണ്ടാണ് നഗരത്തിന്റെ തകര്‍ച്ചയെക്കുറിച്ച് ക്രിസ്തു മുന്നറിയിപ്പ് നല്കിയത്.

ക്രിസ്തുവിന്റെ പ്രവചനം ശരിയാണെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട്, 70-ല്‍ റോമന്‍ സൈന്യം ജറൂസലേം നഗരത്തെ പൂര്‍ണമായും തകര്‍ത്തു. ഈ സംഭവത്തിനുശേഷമാണ് അപ്പോസ്തലനായ യോഹന്നാന്‍ ജറൂസലേമിനെക്കുറിച്ച് തനിക്കുണ്ടായ ദര്‍ശനത്തെ ബൈബിളിലെ വെളിപാട് പുസ്തക-രൂപത്തില്‍ രചിച്ചത്.

ഇസ്ലാമിക വിശ്വാസികളും സ്വര്‍ഗീയമായ ഒരു പരിവേഷം ജറൂസലേമിന് നല്കിയിട്ടുണ്ട്. പുണ്യനഗരമായ മക്കയില്‍ സ്ഥിതിചെയ്യുന്ന 'കഅ്ബ' (Kaaba) ലോകാവസാന നാളിലെ അന്ത്യവിധിയോടനുബന്ധിച്ച് മക്കയില്‍നിന്നും ജറൂസലേമിലേക്ക് യാത്ര ചെയ്യുമെന്ന് ഒരു വിശ്വാസം മുസ്ലിങ്ങളുടെയിടയിലുണ്ട്.

(പ്രൊഫ. നേശന്‍ ടി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍