This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജര്‍മന്‍ മീസില്‍സ് (റൂബെല്ലാ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജര്‍മന്‍ മീസില്‍സ് (റൂബെല്ലാ)

ഒരു പകര്‍ച്ചവ്യാധി. വൈറസാണ് രോഗഹേതു. അഞ്ചാം പനിയെക്കാള്‍ തീക്ഷ്ണത കുറഞ്ഞ രോഗമാണിത്. 14 മുതല്‍ 21 ദിവസം വരെയാണ് രോഗ പ്രത്യക്ഷകാലം. ദേഹാസ്വാസ്ഥ്യം, തലവേദന, പനി, ലഘുവായ കണ്‍ജങ്റ്റിവൈറ്റിസ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശരീരമാസകലം കാണുന്ന തിണര്‍പ്പാണ് കുട്ടികളില്‍ പ്രാരംഭ ലക്ഷണം. ലസികാപര്‍വങ്ങള്‍ (Lymph nodules) വീര്‍ക്കും. നെറ്റിയിലും മുഖത്തും നിന്നാംരംഭിക്കുന്ന തിണര്‍പ്പുകള്‍ പിന്നീട് ശരീരം ഒട്ടാകെ വ്യാപിക്കും. തിണര്‍പ്പുകള്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്ക്കും. തിണര്‍പ്പുകള്‍ അപ്രത്യക്ഷമായശേഷവും ലസികാപര്‍വ വീക്കം കുറേ ദിവസം നീണ്ടു നില്ക്കും. സന്ധിനോവും ലഘുവായ തോതില്‍ സന്ധികള്‍ക്കു വീക്കവും ഉണ്ടാകും. രോഗത്തിന്റെ മറ്റു ലക്ഷണങ്ങള്‍ അപ്രത്യക്ഷമായ ശേഷം ഏതാണ്ട് 14 ദിവസം വരെ കാല്‍മുട്ടുകള്‍, മണിബന്ധം, വിരലുകള്‍ എന്നിവയ്ക്ക് വേദനയും വീക്കവും തുടര്‍ന്നു എന്നു വരാം.

ഗര്‍ഭധാരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഈ രോഗം പകര്‍ന്നു കിട്ടിയാല്‍ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏല്ക്കും. അന്ധത, ബധിരത, ഹൃദയം-ശ്വാസകോശരോഗങ്ങള്‍, നാഡീ വൈകല്യങ്ങള്‍ തുടങ്ങി മരണം വരെ സംഭവിക്കാം. ഗര്‍ഭിണികള്‍ക്കു ജര്‍മന്‍ മീസില്‍സ് ബാധയുണ്ടായാല്‍ ഗര്‍ഭഛിദ്രം നടത്തുകയാണ് ഉത്തമം. ശരീരത്ത് തിണര്‍പ്പു കാണുന്നതിന് ഒരാഴ്ച മുമ്പു മുതല്‍ തിണര്‍പ്പുണ്ടായി ഒരാഴ്ച കഴിയുന്നതുവരെ രോഗിയില്‍ നിന്നു രോഗം പകരും. ജര്‍മന്‍ മീസില്‍സിന് പ്രത്യേക ചികിത്സ ഇല്ല. പനി, സന്ധിവേദന, എന്നിവ കുറയ്ക്കുന്നതിന് ആസ്പിരിന്‍ നല്കാറുണ്ട്. 1970 മുതല്‍ പ്രതിരോധ കുത്തിവയ്പു നിലവിലുണ്ട്. വാക്സിനേഷന്‍ നടത്തിക്കഴിഞ്ഞാല്‍ മൂന്നുമാസം വരെ ഗര്‍ഭം ധരിക്കാന്‍ പാടില്ല എന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍