This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്തുശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ജന്തു പുരാജീവിവിജ്ഞാനീയം)
(ജന്തു പുരാജീവിവിജ്ഞാനീയം)
വരി 247: വരി 247:
ഭൂമിയുടെ മൊത്തം വയസ് ഉദ്ദേശം 450 മുതല്‍ 500 കോടി വര്‍ഷങ്ങളാണെന്ന് ശാസ്ത്രീയമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ കാലദൈര്‍ഘ്യത്തെ ഭൂവിജ്ഞാനീയകാലമെന്ന് (geologicaltime) വിളിക്കുന്നു. ജന്തുപുരാജീവി വിജ്ഞാനീയവുമായി ബന്ധപ്പെട്ട ഭൂവിജ്ഞാനീയകാല അളവ് പട്ടിക 1-ല്‍ ചേര്‍ക്കുന്നു.
ഭൂമിയുടെ മൊത്തം വയസ് ഉദ്ദേശം 450 മുതല്‍ 500 കോടി വര്‍ഷങ്ങളാണെന്ന് ശാസ്ത്രീയമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ കാലദൈര്‍ഘ്യത്തെ ഭൂവിജ്ഞാനീയകാലമെന്ന് (geologicaltime) വിളിക്കുന്നു. ജന്തുപുരാജീവി വിജ്ഞാനീയവുമായി ബന്ധപ്പെട്ട ഭൂവിജ്ഞാനീയകാല അളവ് പട്ടിക 1-ല്‍ ചേര്‍ക്കുന്നു.
-
[[ചിത്രം:478 Sr3.png|300px]]
+
[[ചിത്രം:478 Sr3.png|500px]]
ഓരോ ഭൂവിജ്ഞാനീയകാലത്തിന്റെയും പ്രധാന സവിശേഷതകളുടെ ഉത്ഖാത സംഗ്രഹം (fossil record) ചുവടേ കൊടുത്തിരിക്കുന്നു.
ഓരോ ഭൂവിജ്ഞാനീയകാലത്തിന്റെയും പ്രധാന സവിശേഷതകളുടെ ഉത്ഖാത സംഗ്രഹം (fossil record) ചുവടേ കൊടുത്തിരിക്കുന്നു.

17:19, 19 ഏപ്രില്‍ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ജന്തുശാസ്ത്രം

Zoology

മനുഷ്യനും ജന്തുക്കളും തമ്മിലുള്ള പ്രകൃതിദത്തമായ ബന്ധങ്ങളെയും പ്രതിപ്രവര്‍ത്തനങ്ങളെയും സമഗ്രമായി മനസ്സിലാക്കാനുതകുന്ന ശാസ്ത്രശാഖ.

സൂക്ഷ്മവും സ്ഥൂലവുമായ ലക്ഷോപലക്ഷം വൈവിധ്യമാര്‍ന്ന ജീവികള്‍ ഉള്‍പ്പെടുന്ന ബൃഹത്തായ ജീവമണ്ഡലമാണ് ജന്തുലോകം. ജീവിച്ചിരിക്കുന്ന ജന്തുജാതികള്‍ (സ്പീഷീസ്) ഏതാണ്ട് 17,85,600 എണ്ണം വരുമെന്നു രേഖപ്പെടുത്തിയിരിക്കുന്നു. വംശനാശം സംഭവിച്ച ജന്തുക്കള്‍ ഇതിലേറെയും. സസ്യയിനങ്ങള്‍ 2,65,500-ല്‍ അധികം വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ജൈവവൈവിധ്യത്തില്‍ സസ്യങ്ങളെക്കാള്‍ മുന്‍പില്‍ ജന്തുലോകമാണ്.

ജന്തു എന്നര്‍ഥം വരുന്ന 'സുവോണ്‍', 'ശാസ്ത്രം' എന്നര്‍ഥം വരുന്ന 'ലോഗോസ്' എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ് ജന്തുശാസ്ത്രം എന്നര്‍ഥം വരുന്ന സുവോളജി (Zoology) എന്ന ഇംഗ്ലീഷ് സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. താഴ്ന്നയിനം ജന്തുക്കളുടെ ദീര്‍ഘകാല പരിണാമത്തിലൂടെ മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടുവെന്ന ദര്‍ശനമാണ് ജന്തുശാസ്ത്രത്തിന്റെ സത്ത. ജൈവപരിണാമ സിദ്ധാന്തത്തിന് ലാമാര്‍ക്ക്, ആല്‍ഫ്രഡ് വാലസ്, ചാള്‍സ് ഡാര്‍വിന്‍ മുതലായവര്‍ അമൂല്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ശാസ്ത്രീയ ഭൗതികവാദത്തിന്റെ പിന്‍ബലമുള്ള നവഡാര്‍വീനിയന്‍ ജൈവപരിണാമസിദ്ധാന്തം (evolutionism) ഇന്ന് അതിഭൗതികവാദത്തിലധിഷ്ഠിതമായ സൃഷ്ടിസിദ്ധാന്തത്തിന്റെ (creationism) കടുത്ത വെല്ലുവിളിയെ നേരിടുകയാണ്.

ചരിത്രം

അരിസ്റ്റോട്ടല്‍

അരിസ്റ്റോട്ടല്‍ (Aristotle ബി.സി. 384-322). ജന്തുശാസ്ത്രത്തിന്റെ അടിത്തറ പാകിയത് യവന തത്ത്വചിന്തകനായ അരിസ്റ്റോട്ടല്‍ ആയിരുന്നു. തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൗതികശാസ്ത്രം, രാഷ്ട്രമീമാംസ, ജന്തുശാസ്ത്രം എന്നീ വൈജ്ഞാനികമേഖലകളില്‍ അഗാധപാണ്ഡിത്യം ഉണ്ടായിരുന്ന ഇദ്ദേഹം വിവിധ വിഷയങ്ങളിലായി രചിച്ച 300-ലേറെ ഗ്രന്ഥങ്ങളില്‍ 19 എണ്ണം പൂര്‍ണമായും ജന്തുക്കളെ സംബന്ധിക്കുന്നതാണ്; 10 ഗ്രന്ഥങ്ങളിലായി 454 ഇനം ജന്തുക്കളുടെ വിവരണങ്ങളുമുണ്ട്.

അരിസ്റ്റോട്ടല്‍

ജന്തുക്കളുടെ ചരിത്രം (The History of Animals) എന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ജന്തുശാസ്ത്രത്തെ സംബന്ധിച്ച ആദ്യത്തെ പ്രസിദ്ധീകരണം. ഈ ഗ്രന്ഥത്തില്‍ അരിസ്റ്റോട്ടല്‍ സ്വന്തം നിരീക്ഷണാനുമാനങ്ങള്‍ക്കു പുറമേ, മുന്‍ഗാമികളായ തത്ത്വചിന്തകന്മാരുടെ നിരീക്ഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ജന്തുക്കളുടെ രൂപഘടന, ജീവപരിസ്ഥിതി, വിഭാഗീകരണം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ ഇതിലുണ്ട്. പോരായ്മകളുണ്ടെങ്കിലും ഈ മേഖലയിലെ ആദ്യപ്രസിദ്ധീകരണം എന്ന സ്ഥാനം ഈ ഗ്രന്ഥത്തിനാണ്.

വാല്‍മാക്രിയി(Tadpole)നിന്ന് തവളയുടെ രൂപാന്തരണം സംബന്ധിച്ച് എബേര്‍സ് പാപൈറസി (Ebers Papyrus)ലെ വിവരണം അരിസ്റ്റോട്ടലിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തവള ചെളിയില്‍ നിന്നും ഉദ്ഭവിക്കുന്നതായിട്ടാണ് അരിസ്റ്റോട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്റെ അനാറ്റമിയെ(anatomy)ക്കുറിച്ച് ഹിപ്പോക്രേറ്റസിന്റെ പഠനങ്ങള്‍, മത്സ്യത്തിന്റെ ചെതുമ്പലുകള്‍, പക്ഷികളുടെ തൂവലുകള്‍, സസ്തനികളുടെ രോമം എന്നിവയുടെ താദാത്മ്യത്തെ സംബന്ധിക്കുന്ന എംപിഡോക്ലെസിന്റെ പഠനങ്ങള്‍ എന്നിവയും ജന്തുലോകത്തെ സംബന്ധിച്ചുള്ള പ്ലേറ്റോയുടെ നിരീക്ഷണങ്ങളും ഇദ്ദേഹം പഠനവിധേയമാക്കിയിരുന്നു.

സാമ്രാജ്യവികസനത്തോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച ജന്തുസസ്യാദികളെ മഹാനായ അലക്സാണ്ടര്‍ തന്റെ ഗുരുവായ അരിസ്റ്റോട്ടലിനു സമര്‍പ്പിച്ചിരുന്നു. ഇവയില്‍ നടത്തിയ ഗവേഷണങ്ങളാണ് അരിസ്റ്റോട്ടലിനെ ജന്തുശാസ്ത്രത്തിന്റെ പിതാവായി ഗണിക്കാന്‍ കാരണമായതും. ജന്തുവര്‍ഗീകരണത്തിന് അടിസ്ഥാനമിട്ടത് അരിസ്റ്റോട്ടലാണ്. കരയില്‍ ജീവിക്കുന്ന ജന്തുക്കളെ ഇദ്ദേഹം നാല്ക്കാലികള്‍, പക്ഷികള്‍, വിരകളായ മറ്റു കരജന്തുക്കള്‍ എന്നിങ്ങനെ മൂന്നായും സമുദ്രജന്തുക്കളായ തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും ഒരു വിഭാഗത്തിലും മത്സ്യങ്ങളെ മറ്റൊരു വിഭാഗത്തിലും ഉള്‍പ്പെടുത്തി. മത്സ്യങ്ങളെ അസ്ഥിയുള്ളവ, തരുണാസ്ഥികളുള്ളവ എന്നിങ്ങനെ ആദ്യമായി തരംതിരിച്ചത് അരിസ്റ്റോട്ടലാണ്. ആധുനിക ജന്തുവര്‍ഗീകരണത്തിന്റെ മുന്നോടിയായിരുന്നു അരിസ്റ്റോട്ടല്‍ വര്‍ഗീകരണം.

പ്ലിനി

പ്രകൃതിയിലെ വസ്തുക്കളെ അചേതനവസ്തുക്കള്‍, സസ്യങ്ങള്‍, ജന്തുക്കള്‍, മനുഷ്യന്‍ എന്നിങ്ങനെ ഇദ്ദേഹം നാലായി വിഭജിച്ചു. പ്രാചീനവും ലഘുവുമായ ജന്തു ഇനങ്ങളില്‍ നിന്നു സങ്കീര്‍ണവും നൂതനവുമായ പുതിയ ജാതികള്‍ കാലക്രമേണ പരിണമിച്ചുവെന്ന ആശയം ആദ്യമായി ആവിഷ്കരിച്ചതും ഇദ്ദേഹമാണ്. ഈ ആശയത്തെ ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് വാലസും അനുകൂലിച്ചു.

പ്ലിനി

പ്ലിനി (23-79). അരിസ്റ്റോട്ടലിന്റെ ആശയങ്ങളെ വ്യാപകമായി പ്രചരിപ്പിച്ചത് റോമന്‍ ദാര്‍ശനികനായ പ്ലിനി ആണ്. ഇദ്ദേഹം രചിച്ച പ്രകൃതി ചരിത്രം (Natural History) എന്ന ബൃഹദ്ഗ്രന്ഥത്തില്‍ (37 വാല്യം) ജന്തുശാസ്ത്രത്തിന് നാലുവാല്യങ്ങളുണ്ട്.

കോണ്‍റാഡ് ജസ്നര്‍

കോണ്‍റാഡ് ജസ്നര്‍

കോണ്‍റാഡ് ജസ്നര്‍ (1516-65). ജന്തുശാസ്ത്രത്തെക്കുറിച്ച് പിന്നീട് ഒരു സമഗ്രഗ്രന്ഥം രചിച്ചത് ഗ്രീക്ക് ഭിഷഗ്വരനായിരുന്ന കോണ്‍റാഡ് ജസ്നര്‍ ആണ്. ഇദ്ദേഹം സസ്യങ്ങളെയും ജന്തുക്കളെയും സംബന്ധിച്ച നാലു വാല്യങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജന്തുലോകത്തെക്കുറിച്ചു മാത്രമായുള്ള അഞ്ചാമത്തെ വാല്യം ഹിസ്റ്റോറിയ ആനിമാലിയം (Historia Animalium) ഇദ്ദേഹത്തിന്റെ മരണശേഷം ശിഷ്യന്മാരാണ് പ്രസിദ്ധീകരിച്ചത്. അക്ഷരമാലാക്രമത്തില്‍ ജന്തുക്കളുടെ ഒരു പട്ടിക ആദ്യമായി രചിച്ച ജസ്നര്‍ ഓരോ ജന്തുവിന്റെയും വിവിധ ഭാഷകളിലെ പേര്, ബാഹ്യഘടന, ജീവപരിസ്ഥിതി, സവിശേഷ സ്വഭാവങ്ങള്‍ എന്നിവയും വിശദമാക്കി. പ്രയുക്ത ജന്തുശാസ്ത്രത്തിന്റെ (Applied Zoology) സ്ഥാപകനായാണ് ജസ്നര്‍ പരിഗണിക്കപ്പെടുന്നത്. ജന്തുനാമത്തിന്റെ ഉത്പത്തി, മതദര്‍ശനങ്ങളില്‍ ജന്തുക്കളുടെ സ്ഥാനം, ജന്തുസംബന്ധമായ പഴമൊഴികള്‍, ഗുണപാഠകഥകള്‍, കെട്ടുകഥകള്‍ മുതലായവയുടെ വിവരണത്തിലൂടെ ജന്തുശാസ്ത്രത്തെയും മത-കലാസാഹിത്യശാഖകളെയും കോര്‍ത്തിണക്കുന്ന ഒരു ദര്‍ശനത്തിന്റെ ഉടമയായി ജസ്നര്‍ അറിയപ്പെട്ടു. ജന്തുശാസ്ത്രത്തിന്റെ വികാസത്തെ ത്വരിപ്പിക്കാനുതകുന്നതായിരുന്നു ജസ്നറുടെ സംഭാവനകള്‍.

കാള്‍ ലിനെയസ്

കാള്‍ ലിനെയസ് (Carl Linnaeus:1707-78). ജൈവവര്‍ഗീകരണ ശാസ്ത്രത്തിന്റെ (Biosystematics) പിതാവെന്ന പദവിയാണ് കാള്‍ ലിനെയസിനുള്ളത്. സസ്യ-ജന്തു ജാതികള്‍ക്കു ദ്വിപദനാമ പദ്ധതി (Binomial nomenclature) ആവിഷ്കരിച്ചതും ജന്തുശാസ്ത്ര വര്‍ഗീകരണത്തിന് (Taxonomy) അടിത്തറ പാകിയതും ഇദ്ദേഹമായിരുന്നു.

കാള്‍ ലിനെയസ്

ജന്തുലോകത്തെ ആറുവിഭാഗങ്ങളായി (classes) ലിനെയസ് തരംതിരിച്ചു:

(i) നാല്ക്കാലികള്‍ (നാല് അറകളോടുകൂടിയ ഹൃദയമുള്ളവയും ഉഷ്ണരക്തമുള്ളവയും സന്താനങ്ങളെ പ്രസവിച്ചു മുലയൂട്ടുന്നവയും ശരീരം രോമാവൃതവുമായ ജന്തുക്കള്‍). പിന്നീട് ഈ വിഭാഗം സസ്തനികള്‍ എന്നറിയപ്പെട്ടു.

(ii) പക്ഷികള്‍ (തൂവലുകളുള്ളതും മുട്ടയിടുന്നതും).

(iii) ഉഭയജീവികളും (amphibians) ഉരഗജീവികളും (Reptiles) (ശീതരക്തമുള്ളവയും ശ്വാസകോശം വഴി ശ്വസിക്കുന്നവയും). ഇന്ന് ഉഭയജീവികളെയും ഉരഗജീവികളെയും പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു.

(iv) മത്സ്യങ്ങള്‍ (ശീതരക്തമുള്ളവയും ചെകിളകളിലൂടെ ശ്വസനം നടത്തുന്നവയും).

(v) ഷട്പദങ്ങള്‍ (ശ്വേത നിറത്തിലുള്ള രക്തത്തോടുകൂടിയവയും ഖണ്ഡകാലുകളോടുകൂടിയവയും-segmented legs).

(vi) വിരകള്‍. എല്ലായിനം വിരകളും ഇതിലുള്‍പ്പെടുന്നു.

കശേരുകികളെ സംബന്ധിച്ചിടത്തോളം ലിനെയസിന്റെ ജന്തുവര്‍ഗീകരണം അല്പം ചില മാറ്റങ്ങളിലൂടെ ഇന്നും നിലനില്‍ക്കുന്നു. അകശേരുകികളുടെ വിഭാഗീകരണത്തില്‍ മൗലികമായ നിരവധി മാറ്റങ്ങള്‍ പില്ക്കാലത്തുണ്ടായി.

ഉദ്ദേശം 4200 വിവിധജാതി ജന്തുക്കളെക്കുറിച്ച് ലിനെയസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 1222 എണ്ണം സസ്തനികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവ ഉള്‍പ്പെട്ട കശേരുകികളാണ്. 1936 ജാതി ഷട്പദങ്ങളും ഞണ്ടുകള്‍, ചിലന്തികള്‍, അട്ടകള്‍ എന്നിവയുള്‍പ്പെടെ 400 ജാതി അകശേരുകികളും ലിനെയസിന്റെ വിഭാഗീകരണത്തിലുള്‍പ്പെടുന്നു. ഷട്പദവിഭാഗത്തില്‍പ്പെടുത്താന്‍ കഴിയാത്ത മറ്റെല്ലാ ജന്തുക്കളെയും ഇദ്ദേഹം വിര വിഭാഗത്തിലുള്‍പ്പെടുത്തി.

സൂക്ഷ്മാണുജീവികളെ (microbes) ലിനെയസ് പരിഗണിച്ചിരുന്നില്ല. ഇവയുടെ പഠനത്തിന് സൂക്ഷ്മദര്‍ശിനി പ്രയോജനപ്പെടുത്താനും ഇദ്ദേഹം ശ്രമിച്ചില്ല. മനുഷ്യനേത്രത്തിനു ഗോചരമല്ലാത്ത സൂക്ഷ്മാണുജീവികള്‍ സ്രഷ്ടാവായ ദൈവത്തിന്റെ ആവശ്യത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണെന്നുള്ള വിശ്വാസത്തിന്റെ ഉടമയായിരുന്നു ലിനെയസ്.

ജീന്‍ ബാപ്റ്റിസ്റ്റേ ലാമാര്‍ക്ക്

ജീന്‍ ബാപ്റ്റിസ്റ്റേ ലാമാര്‍ക്ക്

ജീന്‍ ബാപ്റ്റിസ്റ്റേ ലാമാര്‍ക്ക് (Jean Baptiste Lamarck, 1744-1829). പാരിസ് ശാസ്ത്ര അക്കാദമിയിലേക്കു സസ്യശാസ്ത്രജ്ഞനായി തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് ജന്തുശാസ്ത്രജ്ഞനായിത്തീര്‍ന്ന ലാമാര്‍ക്ക് ജന്തുലോകത്തെ, കശേരുകികളെന്നും അകശേരുകികളെന്നും വിഭജിച്ചു. ജന്തുലോകത്തെ 14 വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു. നിരവധി ജന്തുക്കളുടെ, പ്രത്യേകിച്ച് അകശേരുകികളുടെ രൂപഘടനയെക്കുറിച്ചുള്ള വിസ്മയാവഹവും വസ്തുനിഷ്ഠവുമായ വിശദീകരണങ്ങള്‍ നല്കാന്‍ ലാമാര്‍ക്കിനു കഴിഞ്ഞിരുന്നു.

ജന്തുപരിണാമപ്രക്രിയയില്‍ പരിസ്ഥിതി ചെലുത്തുന്ന സ്വാധീനമാണ് ലാമാര്‍ക്ക് പഠനവിധേയമാക്കിയത്. വ്യത്യസ്തമായ ഒരു പരിസ്ഥിതിയില്‍ വളരേണ്ടിവരുന്ന ജന്തുവിന്റെ ആവശ്യങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നു; തന്മൂലം അതിന്റെ പെരുമാറ്റങ്ങളിലും മാറ്റമുണ്ടാകാനിടയാകുന്നുവെന്നു ലാമാര്‍ക്കു സിദ്ധാന്തിക്കുകയുണ്ടായി. പെരുമാറ്റ സ്വഭാവങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നതിലൂടെ അതിന്റെ ചില അവയവങ്ങള്‍ക്കും പരിവര്‍ത്തനമുണ്ടാകുന്നു. പൂര്‍വ പരിസ്ഥിതിയില്‍ സക്രിയമായിരുന്ന അവയവങ്ങള്‍ പുതിയ പരിസ്ഥിതിയില്‍ അനിവാര്യമല്ലാതാകുന്നതോടെ അവ നിഷ്ക്രിയമാകുന്നു. ക്രമേണ ഈ അവയവങ്ങള്‍ക്കു ലോപം സംഭവിക്കുകയോ അവ അപ്രത്യക്ഷമാവുകയോ അവയ്ക്കു രൂപപരിവര്‍ത്തനം സംഭവിക്കുകയോ ചെയ്യുന്നു. പൂര്‍വപരിസ്ഥിതിയില്‍ അത്രകണ്ടു ഉപയോഗപ്പെടുത്താതിരുന്ന അവയവങ്ങള്‍, പുതിയ പരിസ്ഥിതിക്കനുയോജ്യമായ നിരന്തര പ്രയോഗത്തിലൂടെ, രൂപപരിവര്‍ത്തനത്തിനു വിധേയമാകുകയോ പുതിയ ഗുണവിശേഷങ്ങള്‍ ആര്‍ജിക്കുകയോ ചെയ്യുന്നു. ഈ നിഗമനങ്ങളെ സാധൂകരിക്കുന്നതിനുവേണ്ടി ലാമാര്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. വന്‍മരങ്ങളുടെ ശിഖരങ്ങളില്‍ നിന്ന് ഇല ശേഖരിക്കുന്നതിനുവേണ്ടിയുള്ള നിരന്തരമായ ശ്രമത്തിലൂടെ ജിറാഫിന്റെ കഴുത്തിന്റെ നീളം ഗണ്യമായി വര്‍ധിച്ചതും, ഭൂമിക്കടിയില്‍ ജീവിക്കേണ്ടി വന്നപ്പോള്‍ പെരുച്ചാഴിയുടെ കണ്ണുകളുടെ ആവശ്യം ഇല്ലാതായി അവ ലോപിച്ചതും ഉദാഹരണങ്ങളാണ്. ബാഹ്യപരിതഃസ്ഥിതികളുടെ മാറ്റങ്ങള്‍ക്കനുസൃതമായി ജന്തുലോകം പരിണാമവിധേയമാകുന്നുവെന്നുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത് ലാമാര്‍ക്കായിരുന്നു. ജന്തുക്കളുടെ ഘടനാപരവും പെരുമാറ്റസ്വഭാവപരവുമായ ആര്‍ജിത സവിശേഷതകള്‍ വരുംതലമുറകളിലേക്കു കൈമാറുന്നുവെന്നുള്ള നിഗമനത്തില്‍ ലാമാര്‍ക്ക് എത്തിച്ചേര്‍ന്നു.

ജന്തുപരിണാമത്തില്‍ ബാഹ്യപരിതഃസ്ഥിതികളുടെ മാറ്റങ്ങളോടൊപ്പം ആന്തരിക ഹേതുക്കളുടെ അഥവാ ആന്തരിക ജൈവദ്രാവകങ്ങളുടെ (internal fluids) സ്വാധീനവും ഗണ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ലാമാര്‍ക്കു കണ്ടെത്തി. എന്നാല്‍ ഈ നിഗമനത്തെ അര്‍ഹിക്കുന്നപ്രാധാന്യത്തോടുകൂടി പില്ക്കാലത്തുള്ള ജന്തുശാസ്ത്ര ചരിത്രകാരന്മാര്‍ക്കു രേഖപ്പെടുത്താന്‍ കഴിയാതെ പോയി.

പാരിസ്ഥിതികവും ആന്തരികവുമായ ഹേതുക്കളിലൂടെ ജന്തുക്കള്‍ ആര്‍ജിച്ച് വരുംതലമുറകളിലേക്കു കൈമാറിയിരുന്ന ഈ മാറ്റങ്ങളുടെ തോത് ഓരോ പുതിയ തലമുറയിലും ക്രമേണ വര്‍ധിച്ചുവെന്നും, തത്ഫലമായി പുതിയ ജന്തുരൂപങ്ങള്‍ ആവിര്‍ഭവിക്കുകയുണ്ടായെന്നും ലാമാര്‍ക്ക് സിദ്ധാന്തിച്ചു. ജൈവപരിണാമത്തില്‍ പാരിസ്ഥിതികവും ജനിതകവുമായ നിരവധി ഹേതുക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള 'നവഡാര്‍വിനിസ'ത്തിന്റെ അന്തഃസത്ത ലാമാര്‍ക്കിന്റെ ജൈവപരിണാമ സിദ്ധാന്തത്തിലും സ്പഷ്ടമായിരുന്നു.

ജോര്‍ജസ് കുവിയര്‍

ജോര്‍ജ് കുവിയര്‍

ജോര്‍ജസ് കുവിയര്‍ (Georges Cuvier, 1769-1832). ജന്തുശാസ്ത്രത്തിലെ രണ്ടു പ്രധാനശാഖകളായ താരതമ്യ അംഗശരീരശാസ്ത്രം (Comparative anatomy), ജീവാശ്മവിജ്ഞാനീയം (Palaentology) എന്നിവയുടെ ഉപജ്ഞാതാവായ കുവിയര്‍ പ്രകൃതിനിരീക്ഷണ പഠനങ്ങളിലൂടെ ജന്തുശാസ്ത്രത്തെ സമ്പന്നമാക്കി. മൃഗങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, ചിപ്പികള്‍ (Molluscs) എന്നിവയുടെ വിച്ഛേദനങ്ങളെ (dissections) കുവിയര്‍ നിരീക്ഷിക്കുകയും അവയുടെ ചിത്രങ്ങള്‍ സ്വയം വരയ്ക്കുകയും ചെയ്തിരുന്നു. താരതമ്യ ആന്തരിക ശരീരഘടന മനസ്സിലാക്കാന്‍ കുവിയര്‍ ആവിഷ്കരിച്ച മാര്‍ഗമാണ് ജന്തുശാസ്ത്രത്തില്‍ ഇന്നും തുടരുന്നത്. ജന്തുശരീരത്തിലെ ഓരോ അവയവവും നിശ്ചിതമായ ധര്‍മം നിര്‍വഹിക്കുന്നുവെന്നും ഒരു അവയവത്തിനു സംഭവിക്കുന്ന മാറ്റം മറ്റെല്ലാ അവയവങ്ങള്‍ക്കും ഒരു മാറ്റം അനിവാര്യമാക്കിത്തീര്‍ക്കുന്നുവെന്നും ഓരോ അവയവത്തിന്റെയും രൂപഘടന മൊത്തം ശരീരഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കുവിയര്‍ കണ്ടെത്തി. ഉദാ. അയവിറക്കുന്ന സസ്തനിയുടെ പല്ലുകള്‍ വീതിയുള്ളവയും പരന്നതുമായിരിക്കും. അതിനു നീളമുള്ള കുടലും വലിയ ആമാശയവും വലിയ കുളമ്പുകളും ഉണ്ടായിരിക്കുമെന്നും ഇദ്ദേഹം കണ്ടെത്തി. എന്നാല്‍ ഇരപിടിക്കുന്ന വന്യമൃഗങ്ങളുടെ പല്ലുകള്‍ കൂര്‍ത്തതും പാദങ്ങള്‍ വേട്ടയാടലിനനുസൃതമായി രൂപാന്തരപ്പെട്ടവയായിരിക്കുമെന്നും കുവിയര്‍ സിദ്ധാന്തിച്ചു. നിരവധി ജന്തുക്കളുടെ രേഖാചിത്രങ്ങളില്‍ നിന്നും ഇവയുടെ അസ്ഥികൂടങ്ങളില്‍ നിന്നും കുവിയറുടെ ജന്തുശാസ്ത്രനിഗമനങ്ങള്‍ ആധികാരികങ്ങളാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഫോസിലുകളില്‍ നിന്ന് വംശനാശം സംഭവിച്ച ജന്തുക്കളുടെ അസ്ഥികൂട ഘടനകള്‍ വിശദമാക്കാന്‍ കുവിയറിനു കഴിഞ്ഞിരുന്നു. ഒറ്റപ്പെട്ട അസ്ഥികളില്‍ നിന്ന് വംശനാശം സംഭവിച്ച 150-ലേറെ ജന്തുക്കളുടെ അസ്ഥികൂടഘടന ഇദ്ദേഹം പുനരാവിഷ്കരിച്ചിട്ടുണ്ട്. ജന്തുക്കളുടെ ആന്തരികാവയവങ്ങളുടെ പ്രത്യേകതകളനുസരിച്ചായിരുന്നു കുവിയര്‍ അവയെ തരംതിരിച്ചിരുന്നത്. ആല്‍ഫ്രഡ് വാലസും ചാള്‍സ് ഡാര്‍വിനും ആവിഷ്കരിച്ച ജൈവപരിണാമസിദ്ധാന്തത്തിന് അടിത്തറ കുവിയര്‍ വികസിപ്പിച്ചെടുത്ത താരതമ്യ അംഗശരീരശാസ്ത്രമായിരുന്നു.

ആല്‍ഫ്രഡ് വാലസ്

ആല്‍ഫ്രഡ് വാലസ് (Alfred Wallace, 1823-1913). ലിനെയസ് സൈദ്ധാന്തിക അടിത്തറ പാകിയ ജൈവപരിണാമം (Organic evolution) എന്ന ആശയം ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തത് വാലസും ഡാര്‍വിനും ആണ്. പ്രകൃതി നിര്‍ധാരണത്തിലൂടെയുള്ള ജൈവപരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ഡാര്‍വിനെ വാലസ് അംഗീകരിച്ചിട്ടുണ്ട്.

പ്രകൃതി നിരീക്ഷകനായ വാലസ് ജന്തുക്കളെ ശേഖരിച്ചും അവയെ താരതമ്യപ്പെടുത്തിയും ശാസ്ത്ര നിഗമനങ്ങളിലെത്തിച്ചേര്‍ന്നിരുന്നു. ജന്തുലോകത്തില്‍ 'ഒരു പുതിയ ജന്തുജാതിയുടെ ഉത്പത്തിയെ നിയന്ത്രിക്കുന്ന നിയമം' (On the Law which has regulated the Introduction of New Species) എന്ന ലേഖനത്തില്‍ (1855) ജന്തുലോകത്തിലെ നിതാന്തമായ മാറ്റങ്ങളെക്കുറിച്ചും പുതിയ ജന്തുജാതികളുടെ ആവിര്‍ഭാവത്തെക്കുറിച്ചും ഇദ്ദേഹം വിശദമാക്കി. എന്നാല്‍ ജന്തുപരിണാമപ്രക്രിയകളുടെ അടിസ്ഥാന കാരണങ്ങളെ അനാവരണം ചെയ്യാന്‍ ഇദ്ദേഹത്തിനോ ഡാര്‍വിനോ കഴിഞ്ഞില്ല.

സചേതനവസ്തുക്കളുടെ പരിവര്‍ത്തനത്തിന്റെ ചാലകശക്തി ഏറ്റവും അനുയോജ്യമായ ജീവികളുടെ നിലനില്പാണെന്നുള്ള (survival of the fittest) വിശദീകരണത്തിലേക്കു വാലസ് അവസാനം എത്തിച്ചേരുകയുണ്ടായി. ഡാര്‍വിനും ഇതേ വിശദീകരണത്തിലേക്കാണ് എത്തിച്ചേരുന്നത്. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പരിസ്ഥിതികളുമായി അനുവര്‍ത്തനപ്പെടാന്‍ കഴിയാതെ വരുന്ന ദുര്‍ബലജീവികള്‍ (ജാതികള്‍) കാലക്രമേണ നാശമടയുന്നതായും വാലസ് സിദ്ധാന്തിച്ചു. ജീവപരിതഃസ്ഥിതികളില്‍ ലക്ഷോപലക്ഷം വര്‍ഷങ്ങളായുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി ജന്തുലോകം പരിവര്‍ത്തനവിധേയമായെന്നുള്ള നിഗമനത്തില്‍ വാലസ് എത്തിച്ചേര്‍ന്നു. ഡാര്‍വിനും ഇതേ നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രകൃതിശാസ്ത്രത്തെക്കുറിച്ചും രാജ്യാന്തര സഞ്ചാരങ്ങളെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ വാലസ് പ്രസിദ്ധീകരിക്കുകയുണ്ടായി. ജന്തുഭൂമിശാസ്ത്ര (Zoogeography)ത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വാലസ് ജന്തുഭൂമിശാസ്ത്രത്തെക്കുറിച്ച് 1876-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഇന്നും ജന്തുശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലായി നിലനില്ക്കുന്നു.

ചാള്‍സ് ഡാര്‍വിന്‍

ചാള്‍സ് ഡാര്‍വിന്‍ (Charles Darwin, 1809-82). വിവിധ ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് ബൈബിള്‍ ഉദ്ഘോഷിക്കുന്ന സൃഷ്ടിവാദത്തെ (creationism) ശാസ്ത്രീയമായ തെളിവുകളിലൂടെ നിഷേധിക്കുന്ന ഒന്നായിരുന്നു ഡാര്‍വിന്‍ ആവിഷ്കരിച്ച പരിണാമസിദ്ധാന്തം (The Origin of Species).

ചാള്‍സ് ഡാര്‍വിന്‍

ഡാര്‍വിന്റെ ചരിത്രപ്രസിദ്ധ കൃതിയായ ദി ഒറിജിന്‍ ഒഫ് സ്പീഷീസ് (The Origin of Species- 1859) സസ്യ-ജന്തു ജാതികളുടെ പരിണാമപരമായ ഉത്പത്തിയെ സംബന്ധിക്കുന്നതാണ്.

ഡാര്‍വിന്റെ ജൈവപരിണാമ സിദ്ധാന്തം ജീവശാസ്ത്രത്തിനു പുറമേ ഭൗതികം, രസതന്ത്രം, സാമൂഹ്യശാസ്ത്രങ്ങള്‍, തത്ത്വചിന്ത എന്നിവയെയും സ്വാധീനിക്കുകയുണ്ടായി. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും (മനുഷ്യചിന്തയുള്‍പ്പെടെ) നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നുവെന്നുള്ള ശാസ്ത്രദര്‍ശനത്തിനു തുടക്കം കുറിച്ചതു ഡാര്‍വിന്റെ പരിണാമസിദ്ധാന്തമായിരുന്നു.

ബ്രിട്ടന്‍ സംഘടിപ്പിച്ച ആഗോളപര്യടന സംഘത്തിലെ ഒരു പ്രകൃതി നിരീക്ഷകനായിരുന്നു 22 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജന്തുശാസ്ത്രജ്ഞനായ ഡാര്‍വിന്‍. ബീഗിള്‍ കപ്പലില്‍ അഞ്ചുവര്‍ഷത്തെ പര്യടനത്തിനുശേഷം ഡാര്‍വിന്‍ പക്വമതിയായ ഒരു പ്രകൃതിശാസ്ത്രജ്ഞനായി മാറി.

ഒരു പ്രകൃതി നിരീക്ഷകന്റെ ദിനക്കുറിപ്പു പുസ്തകം, 2 വാല്യം (Journal of a Naturalist, 1839), ബീഗിള്‍ സമുദ്രപര്യടനത്തിന്റെ ജന്തുശാസ്ത്രം, 4 വാല്യം (Zoology of the Voyage of the Beagle), ഭൂഗര്‍ഭശാസ്ത്രത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തോടെ ഉന്നത ശാസ്ത്രജ്ഞന്മാരുടെ നിലയിലേക്കു ഡാര്‍വിന്‍ ഉയര്‍ത്തപ്പെട്ടു.

ജന്തുലോകം നിരന്തരമായ പരിവര്‍ത്തനത്തിനു വിധേയമാണെന്നുള്ള ആശയം ഡാര്‍വിന്റെ ചിന്തയില്‍ രൂഢമൂലമായിരുന്നു. ജന്തുപരിണാമത്തിന്റെ ആന്തരിക ഹേതുക്കളെക്കുറിച്ചുള്ള ലാമാര്‍ക്കിന്റെ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ ഡാര്‍വിനു കഴിഞ്ഞിരുന്നില്ല. ജന്തുപരിണാമത്തെ സംബന്ധിച്ച് ഒരു പുതിയ സിദ്ധാന്തം ആവിഷ്കരിക്കുന്നതിനുവേണ്ടി 20 വര്‍ഷത്തോളം ഡാര്‍വിന്‍ പ്രവര്‍ത്തിച്ചു. നിലനില്പിനു വേണ്ടിയുള്ള ജന്തുലോകത്തിലെ അന്തര്‍ജാതീയവും (interspecific) ആന്തരികജാതീയവു(intraspecefic)മായ പോരാട്ടം; ഈ പോരാട്ടത്തില്‍ പ്രകൃതി നിര്‍ധാരണത്തിലൂടെ നിലനില്ക്കപ്പെടുന്ന ഏറ്റവും അനുവര്‍ത്തകമായ ജന്തുജാതികള്‍ (Survival of the fittest by natural selection) എന്നിവയാണ് ജീവജാലങ്ങളുടെ പരിണാമപ്രക്രിയയിലെ രണ്ടു മുഖ്യകാരണങ്ങള്‍ എന്നുള്ള നിഗമനത്തില്‍ ഡാര്‍വിന്‍ എത്തിച്ചേര്‍ന്നു.

ജന്തുപരിണാമപ്രക്രിയയില്‍ പ്രവര്‍ത്തനക്ഷമമായ ആന്തരിക ഹേതുക്കള്‍ എന്ന ലാമാര്‍ക്കിന്റെ ആശയവും പ്രകൃതി നിര്‍ധാരണം എന്ന ഡാര്‍വിന്റെ ആശയവും മൗലികമായി ഒന്നുതന്നെയാണെന്നു സമകാലീന പരിണാമ ജനിതകം (Evolutionary Genetics) ചൂണ്ടിക്കാണിക്കുന്നു. ജൈവപരിണാമത്തിന്റെ പരിസ്ഥിതിയുടെയും (nature) പാരമ്പര്യത്തിന്റെയും (nurture) ഘടകങ്ങള്‍ ദ്വന്ദ്വാത്മകമായി പ്രവര്‍ത്തിക്കുന്നുവെന്നുള്ള നിഗമനത്തിലാണ് നവഡാര്‍വിനിസം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ജന്തുശാസ്ത്രത്തിന്റെയും മറ്റു പ്രകൃതിശാസ്ത്രങ്ങളുടെയും പുരോഗതിയില്‍ മുഖ്യമായ പങ്കുവഹിച്ചത് ഡാര്‍വിന്റെ ദി ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന ഗ്രന്ഥമായിരുന്നു. പ്രകൃതി നിര്‍ധാരണപ്രക്രിയയിലൂടെ പുതിയ ജീവജാതികള്‍ ഉദ്ഭവിക്കുന്നുവെന്നുള്ള ഉള്‍ക്കാഴ്ചയാണ് ഇദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തം മനുഷ്യരാശിക്കു സംഭാവനചെയ്തത്.

എല്ലാ ജീവജാലങ്ങളും ഒരൊറ്റ പ്രാചീന രൂപത്തില്‍ നിന്നും ഉദ്ഭവിച്ചതാണെന്നുള്ള ആശയത്തെ പ്രകൃതിനിര്‍ധാരണസിദ്ധാന്തത്തിലൂടെ ഡാര്‍വിന്‍ സ്ഥാപിക്കുകയുണ്ടായി. ജന്തുലോകത്തിലെ വിവിധ ജാതികള്‍ക്കു പൊതുവായ യാതൊരു സാദൃശ്യവുമില്ലെന്നുള്ള തെറ്റായ നിഗമനത്തിലായിരുന്നു കുവിയര്‍ എത്തിച്ചേര്‍ന്നിരുന്നത്. നേരേമറിച്ച്, ജന്തുലോകം ഒരു വന്‍വൃക്ഷത്തിന്റെ അനേകം ശാഖകളെ പ്രതിനിധാനം ചെയ്യുന്നുവെന്നും അതിനു പൊതുവായ വേരുകളും ഉടലുമാണുള്ളതെന്നും ഡാര്‍വിന്‍ തെളിയിച്ചു. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പൂര്‍വികരുടെ അനന്തരഗാമികളാണ് ആധുനിക ജന്തുക്കളെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചു. ജനിതകശാസ്ത്രത്തിന്റെയും തന്മാത്രാ ജീവശാസ്ത്ര (Molecular Biology)ത്തിന്റെയും വെളിച്ചത്തില്‍ ജന്തുപരിണാമത്തെ സംബന്ധിച്ച ഡാര്‍വിന്റെ നിഗമനം ശരിയാണെന്നു കാണാം. ജീവന്റെ അടിസ്ഥാനതന്മാത്രകളായ ഡി.എന്‍.എയുടെയും ആര്‍.എന്‍.എയുടെയും മൗലികഘടന സൂക്ഷ്മാണുജീവികള്‍, സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവയില്‍ ഒന്നു തന്നെയാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. അനന്തരഗാമികളെക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ അവയുടെ പൂര്‍വികരെക്കുറിച്ചുകൂടി മനസ്സിലാക്കണമെന്നു ഡാര്‍വിന്‍ ആവശ്യപ്പെട്ടു. ജന്തുപരിണാമശാസ്ത്രത്തെ ജന്തുപുരാജീവി വിജ്ഞാനീയവുമായി ആദ്യം ബന്ധപ്പെടുത്തിയത് ഡാര്‍വിനായിരുന്നു.

ആല്‍ഫ്രഡ് എഡ്മണ്ട് ബ്രേം

ആല്‍ഫ്രഡ് എഡ്മണ്ട് ബ്രേം

ആല്‍ഫ്രഡ് എഡ്മണ്ട് ബ്രേം (Alfred Edmund Brehm; 1829-84). ഡാര്‍വിനുശേഷം ജന്തുശാസ്ത്രത്തെ ചരിത്രപരമായി വികസിപ്പിച്ച ആല്‍ഫ്രഡ് എഡ്മണ്ട് ബ്രേം രചിച്ച ജന്തുക്കളുടെ ജീവിതം (The Life of Animals) എന്ന കൃതി ജന്തുശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായി ഇന്നും നിലനില്ക്കുന്നു. ജന്തുപെരുമാറ്റശാസ്ത്രത്തിന്റെ ( Animal Ethology) പിതാവായി ബ്രേം അംഗീകരിക്കപ്പെടുന്നു. വിയന്നാ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത ബ്രേം ലീപ്സിഗിലെ ഹൈസ്കൂളില്‍ അധ്യാപകനായി.

ആഫ്രിക്കയിലെ ജന്തുവൈവിധ്യത്തെക്കുറിച്ചും ഇവയുടെ സ്വഭാവ വൈചിത്യ്രങ്ങളെക്കുറിച്ചും ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ് വനത്തിലെ ജന്തുക്കള്‍ (Animals of the Forest). ജന്തുശാസ്ത്രസംബന്ധമായ തന്റെ യാത്രകളെക്കുറിച്ചുള്ള ഗ്രന്ഥവും (മൂന്നു വാല്യം) ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

ശാഖകള്‍

ജന്തു വര്‍ഗീകരണശാസ്ത്രം

ജന്തു വര്‍ഗീകരണശാസ്ത്രം (Animal systematics). ജന്തുലോകത്തിന്റെ ജാതി വൈവിധ്യത്തെ ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. വിവിധ ജാതി ജന്തുക്കളുടെ ശാസ്ത്രീയനാമകരണം, അവയുടെ പരിണാമപരമായ പരസ്പരബന്ധം എന്നിവയെ സംബന്ധിക്കുന്ന ഒരു ശാഖയാണിത്. ജന്തുക്കളുടെ ബാഹ്യാന്തര ഘടനകള്‍, സൂക്ഷ്മഘടനകള്‍, ശരീരശാസ്ത്രം, ജൈവരസതന്ത്രപ്രക്രിയകള്‍, പ്രത്യുത്പാദന സവിശേഷതകള്‍, പാരിസ്ഥിതിക അനുവര്‍ത്തന സ്വഭാവങ്ങള്‍ മുതലായവയുടെ അടിസ്ഥാനത്തിലുള്ള ഒരു ശാഖയായി ഇതു വികസിതമായി വരുന്നു.

ബാഹ്യഘടനയില്‍ മാത്രം സാദൃശ്യമുള്ള ജന്തുക്കളെ ഓരോ വിഭാഗത്തിലുള്‍പ്പെടുത്തിക്കൊണ്ടുള്ള വര്‍ഗീകരണമായിരുന്നു പുരാതനകാലങ്ങളില്‍ നടന്നിരുന്നത്. 1850-നുശേഷം മാത്രമാണ് ജന്തുലോകത്തിലെ മുഖ്യ ഉപവിഭാഗങ്ങളെക്കുറിച്ച് അംഗീകൃതമായ ഒരു രൂപരേഖ ഉരുത്തിരിഞ്ഞത്. ജന്തുക്കളുടെ പരിണാമ-ജനിതകബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണം സമീപകാലത്താണ് ആരംഭിച്ചത്. ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ജന്തുവര്‍ഗീകരണത്തിന്റെ രൂപരേഖ ഇങ്ങനെ സംഗ്രഹിക്കാം.

ജന്തുലോകം (Animal Kingdom). ലക്ഷോപലക്ഷം വരുന്ന സൂക്ഷ്മവും സ്ഥൂലവുമായ വിഭിന്ന ജന്തുജാതികളെ (species) പ്രോട്ടോസൊവ (protozoa), പാരാസൊവ (parazoa), മെറ്റാസൊവ (metazoa) എന്നിങ്ങനെ മൂന്ന് പ്രധാന ഉപലോകങ്ങളായി (sub kingdom) വിഭജിക്കാം. ഏകകോശമുള്ളതോ ഒന്നിലേറെ സദൃശകോശങ്ങളുള്ളതോ ആയ സൂക്ഷ്മജന്തുക്കളെ പ്രോട്ടോസൊവ (ആദിമ ജന്തുരൂപങ്ങള്‍)യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഏകകോശജന്തുക്കളെ പ്രോട്ടിസ്റ്റാ (protista) എന്ന ജീവലോകത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബഹുകോശജന്തുക്കളായ സ്പന്‍ജുകളെ (sponges - ജലം വലിച്ചെടുക്കുന്ന സുഷിരങ്ങള്‍ നിറഞ്ഞ ഉടലോടുകൂടിയവ) പാരാസൊവ എന്ന ഉപലോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. കലാവിഭജനം (tissue differentiation) ഇല്ലാത്ത ബഹുകോശജന്തുക്കളാണിവ.

ബഹുകോശങ്ങളോടുകൂടിയവയും കലാവിഭജനമുള്ളവയുമായ സ്ഥൂലജന്തുക്കളെ വിവിധ മണ്ഡലങ്ങ (phyla)ളിലായി വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. സീലെന്ററേറ്റുകള്‍ (Coelenterates) മുതല്‍ മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ബഹുകോശജന്തുക്കളെയും മെറ്റാസൊവ എന്ന ഉപലോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

ജന്തുവര്‍ഗീകരണ ശാസ്ത്രത്തില്‍ അടിത്തട്ടില്‍നിന്ന് മുകള്‍ത്തട്ടുവരെയുള്ള പരിണാമാധിഷ്ഠിതമായ വിഭാഗീകരണത്തെ ഇങ്ങനെ സംഗ്രഹിക്കാം.

ജാതി/ഉപജാതി (Species/Subspecies). വര്‍ഗീകരണത്തിന്റെ അടിസ്ഥാനഘടകം. പ്രത്യുത്പാദനത്തിലേര്‍പ്പെടാന്‍ കഴിയുന്ന ഒരേ മൂര്‍ത്തസ്വഭാവമുള്ള ജന്തുസമൂഹത്തില്‍ (populations) ഉള്‍പ്പെടുന്നവയെ വ്യതിരിക്ത ജാതി (ഉപജാതി) എന്നു വിവക്ഷിക്കപ്പെടുന്നു.

ഗണം (Genus). ബാഹ്യഘടനയിലും ജനിതകമായ പരസ്പര ബന്ധത്തിലും സദൃശങ്ങളായ വ്യത്യസ്ത ജന്തുജാതികളെ വിവിധഗണങ്ങളായി (genera) വര്‍ഗീകരിക്കുന്നു.

വിവിധ ഗണങ്ങളിലുള്‍പ്പെടുന്ന സദൃശജന്തുക്കളെ കുടുംബം (family), ഗോത്രം (order), വിഭാഗം (class), മണ്ഡലം (phylum) എന്നീ ഉപരിതല വിഭാഗങ്ങളിലുള്‍പ്പെടുത്തി വര്‍ഗീകരിക്കുകയാണ് ചെയ്യുന്നത്.

ജന്തുലോകത്തെ വിവിധ മണ്ഡലങ്ങളായി വിഭജിക്കുന്നതില്‍ ജന്തുശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഇന്നും വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. എന്നാല്‍ ജന്തുശാസ്ത്രജ്ഞന്മാര്‍ക്ക് പൊതുവേ സ്വീകാര്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചുവടേ കൊടുത്തിരിക്കുന്ന ജന്തുവര്‍ഗീകരണ മാതൃക സ്വീകാര്യമാണ്.

ജന്തുവര്‍ഗീകരണത്തില്‍ ടാര്‍ഡിഗ്രേഡ, ഒണൈക്കോഫോറ, പെന്റാസ്റ്റോമിഡ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവയെ ആര്‍ത്രോപോഡ് മണ്ഡലത്തിലുള്‍പ്പെടുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഒരു അഭിപ്രായ സമന്വയം ജന്തുശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞിട്ടില്ല.

ജന്തു ആകൃതിക വിജ്ഞാനീയം

ജന്തു ആകൃതിക വിജ്ഞാനീയം (Animal Morphology). ജന്തുക്കളുടെ ബാഹ്യരൂപം, അവയവങ്ങളുടെ രൂപഘടന, ജീവിതപരിതഃസ്ഥിതികളുമായി ഇവയ്ക്കുള്ള ബന്ധം, ധര്‍മപരമായ പ്രത്യേകതകള്‍ മുതലായവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണിത്. ജന്തുക്കളുടെ ബാഹ്യരൂപഘടനയെക്കുറിച്ചുള്ള ശാസ്ത്രീയ താരതമ്യപഠനം ഗണിതശാസ്ത്രപരമായി ഇന്നു വികസിച്ചിരിക്കുന്നു (Mathematical Taxonomy).

ജന്തു അംഗശരീരശാസ്ത്രം

ജന്തു അംഗശരീരശാസ്ത്രം (Animal Anatomy). വിവിധയിനങ്ങളില്‍പ്പെട്ട ജന്തുക്കളുടെ മൂര്‍ത്തഘടനയെക്കുറിച്ചുള്ള പഠനശാഖയാണിത്. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് (ബി.സി. 460-377) മനുഷ്യന്റെ അംഗശരീരശാസ്ത്രത്തെ അഥവാ അനാറ്റമിയെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ക്ലാഡിയസ് ഗാലന്‍ (130-200) മനുഷ്യനുള്‍പ്പെടെയുള്ള വിവിധയിനം ജന്തുജാതികളെ പരീക്ഷണവിധേയമാക്കുകയും ഇവയുടെ ശവശരീരങ്ങളെ കീറിമുറിച്ച് നിരീക്ഷണം ചെയ്യുകയുമുണ്ടായി. മനുഷ്യശരീരത്തിന്റെയും ജന്തുശരീരങ്ങളുടെയും ആന്തരികഘടനകളുടെ മൗലികവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ഗാലനു കഴിയാതെ പോയി. നോ. ഗാലന്‍

ശവശരീരങ്ങള്‍ കീറിമുറിച്ചു പഠിക്കുന്നത് മധ്യയുഗത്തില്‍ നിഷിദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ വിശദമായ അംഗശരീരശാസ്ത്ര പഠനങ്ങള്‍ നടത്തുവാന്‍ ഭിഷഗ്വരനും തത്ത്വചിന്തകനുമായിരുന്ന അവിസെന്നാ (980-1037) മുന്നോട്ടുവന്നു. തന്റെ കാലഘട്ടത്തില്‍ സമാഹരിക്കപ്പെട്ടിരുന്ന വൈദ്യശാസ്ത്രം, അനാറ്റമി, ധര്‍മശരീരശാസ്ത്രം (ഫിസിയോളജി) എന്നിവയെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ വൈദ്യശാസ്ത്രത്തിന്റെ മൗലിക തത്ത്വങ്ങള്‍ (The Canon of Medicine) എന്ന ഗ്രന്ഥം ശ്രദ്ധേയമാണ്.

ഒരു സ്വതന്ത്രശാഖയെന്ന നിലയില്‍ മനുഷ്യന്റെ അനാറ്റമി 16-ാം ശതകത്തില്‍ നിലവില്‍വന്നു. ഇതിന്റെ ഉപജ്ഞാതാവ് ആന്‍ഡ്രിയാസ് വെസാലിയസ് (1514-64) ആണ്. തന്റെ അഗാധമായ നിരീക്ഷണ പഠനങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യശരീരത്തിന്റെ ഘടന (De humani corporis fabrica) എന്ന പ്രാമാണിക ഗ്രന്ഥം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. നോ. അനാറ്റമി

ജന്തു ധര്‍മശരീരശാസ്ത്രം

ജന്തു ധര്‍മശരീരശാസ്ത്രം (Animal Physiology). ജന്തുശരീരത്തിന്റെ ജീവാവസ്ഥ നിലനിര്‍ത്തുന്നത് അതിന്റെ അവയവ വ്യൂഹങ്ങളുടെ സംഘടിതവും സഹകരണപരവുമായ അനേകം സങ്കീര്‍ണ രാസ-ഭൗതിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇതിനെ സംബന്ധിച്ചുള്ള സമഗ്രപഠനമാണ് ജന്തു ധര്‍മശരീരശാസ്ത്രം അഥവാ ജന്തു ഫിസിയോളജി. അംഗശരീരവും (Anatomy) ധര്‍മശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ജന്തുപരിണാമശാസ്ത്രത്തിന് വിലപ്പെട്ട തെളിവുകളും ധര്‍മശരീരശാസ്ത്രം പ്രദാനം ചെയ്യുന്നു. 17-ാം ശതകത്തിലാണ് ജന്തുധര്‍മശരീരശാസ്ത്രം ഒരു സ്വതന്ത്രശാഖയായി അംഗീകരിക്കപ്പെട്ടത്. ഇംഗ്ലീഷ് ഭിഷഗ്വരനായിരുന്ന വില്യം ഹാര്‍വി (William Harvey, 1578-1657)യുടെ രക്തചംക്രമണം സംബന്ധിച്ച നിരീക്ഷണങ്ങളുടെ ജന്തു ധര്‍മശരീരശാസ്ത്രം സ്വതന്ത്രശാഖയായി വികസിച്ചു. ഇതോടെ ജന്തുധര്‍മശരീരശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി ഹാര്‍വി ശാസ്ത്രചരിത്രത്തില്‍ സ്ഥാനം നേടി.

റഷ്യന്‍ ശാസ്ത്രജ്ഞന്മാരായിരുന്ന എം. ലോമനോസോവ്, പി. സഗോര്‍സ്കി, ഐ. ബുയല്‍സ്കി, ഇവാന്‍ സെക്കനോവ്, ഇവാന്‍ പാവ്ലോവ് മുതലായവരുടെ സംഭാവനകള്‍ ഈ ശാഖയെ പോഷിപ്പിക്കുകയുണ്ടായി. ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരായിരുന്ന ക്ലാഡ് ബര്‍ണാഡ്, റൈബാക്ക് മുതലായവരുടെ സംഭാവനകളും സ്മരണാര്‍ഹമാണ്.

ജീവോത്പത്തി നടന്നത് കടലിലായിരുന്നുവെന്ന് അനേകം തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാറകളുടെ ദ്രവീകരണത്തിലൂടെയും മണ്ണൊലിപ്പിലൂടെയും ഭൂപ്രതലത്തില്‍ നിന്ന് ലവണങ്ങള്‍ നദികള്‍ വഴി സമുദ്രത്തില്‍ എത്തിച്ചേരുന്നു. തുടര്‍ച്ചയായ ബാഷ്പീകരണത്തിന് വിധേയമാകുന്നതുമൂലം സമുദ്രജലത്തിന്റെ ലവണസാന്ദ്രത കാലാന്തരത്തില്‍ വര്‍ധിക്കുന്നു. ജന്തുക്കളുടെ ആവിര്‍ഭാവകാലത്ത് സമുദ്രജലത്തിന്റെ ലവണസാന്ദ്രത താരതമ്യേന കുറവായിരുന്നു. ആദ്യകാല കശേരുകികള്‍ ശുദ്ധജലാശയങ്ങളിലായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ അവയുടെ രക്തത്തിലെ ലവണസാന്ദ്രത ആദ്യകാല സമുദ്രത്തിലെ (കടലില്‍ നിന്ന് ശുദ്ധജലാശയങ്ങളിലേക്ക് മാറിയ കാലത്തുണ്ടായിരുന്ന) ലവണസാന്ദ്രതയ്ക്കു തുല്യമായിരുന്നു. അന്നുണ്ടായിരുന്ന ലവണസാന്ദ്രത ജന്തുക്കളുടെ രക്തത്തില്‍ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ജന്തുക്കളുടെ രക്തത്തിലെ ലവണസാന്ദ്രത സ്ഥായിയായി നിലനിര്‍ത്തുന്നത് നിരവധി രാസപ്രക്രിയകളിലൂടെയാണ്. ജൈവരസതന്ത്രം (Biochemistry) ജന്തു ധര്‍മശരീരശാസ്ത്രത്തിന്റെ അവിഭാജ്യഘടകമായി മാറുന്നത് ഇതുപോലുള്ള ഉദാഹരണങ്ങളുടെ വെളിച്ചത്തിലാണ്. താരതമ്യ ജന്തുധര്‍മശരീരശാസ്ത്രത്തില്‍ രക്തപര്യയന വ്യൂഹം അതിപ്രധാനമാണ്.

ജന്തുലോകത്തില്‍ രണ്ടുതരം രക്തപര്യയന വ്യൂഹങ്ങള്‍ കാണപ്പെടുന്നു: (1) അടഞ്ഞ രക്തപര്യയന വ്യൂഹം (closed circulatory system). (2) തുറന്ന രക്തപര്യയന വ്യൂഹം (open circulatory system).

എല്ലാ കശേരുകികളിലും അടഞ്ഞ രക്തപര്യയന വ്യൂഹമാണുള്ളത്. ഷട്പദങ്ങളിലും ഏതാനും ചില അകശേരുകികളിലും തുറന്ന രക്തപര്യയനവ്യൂഹമാണ് കാണപ്പെടുന്നത്. ഉയര്‍ന്ന ജാതിജന്തുക്കളുടെ അടഞ്ഞ രക്തപര്യയന വ്യൂഹങ്ങള്‍ സുസ്ഥിരവും ജലമയവുമായ ആന്തരിക പരിസ്ഥിതികള്‍ പ്രദാനം ചെയ്യുന്നു. അവയുടെ ശരീരകോശങ്ങളുടെ സചേതന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അനുപേക്ഷണീയമാണ്. സദാ മാറിക്കൊണ്ടിരിക്കുന്ന ഭൗതികപരിതഃസ്ഥിതികളെ അതിജീവിക്കാനുതകുന്ന ധര്‍മശരീരപരമായ ഒരു അനുവര്‍ത്തക തന്ത്രമാണിത്. ജന്തുശരീരകോശങ്ങളുടെ സജീവമായ നിലനില്പിന് സ്ഥിരമായ ഒരാന്തരിക പരിസ്ഥിതി അനുപേക്ഷണീയമാണ്.

ജന്തുക്കളുടെ ആന്തരികദ്രവം പ്രതികൂലമായ രാസമാറ്റങ്ങളെ നിര്‍വീര്യമാക്കുന്നു. ജീവകോശങ്ങളെ കടന്നാക്രമിക്കുന്ന വൈറസുകള്‍, ബാക്റ്റീരിയങ്ങള്‍, 'വൈദേശിക' വസ്തുക്കള്‍ എന്നിവയെ ചെറുത്തു തോല്പിക്കാനും നശിപ്പിക്കാനും ഉതകുന്ന പ്രതിരോധ വസ്തുക്കള്‍ (antibodies) ആന്തരികദ്രവത്തിലൂടെ സദാ പ്രേഷണം ചെയ്യപ്പെടുന്നു. ഇതിന്റെ മുഖ്യമായ ധര്‍മശരീരലക്ഷ്യം ആന്തരിക പരിസ്ഥിതിയുടെ സ്ഥിരീകരണമാണ്.

ഒരു ജന്തുശരീരത്തിന്റെ പചനവ്യൂഹം, ശ്വസനേന്ദ്രിയവ്യൂഹം, വിരേചനവ്യൂഹം, ഹൃദയധമനീവ്യൂഹം, നാഡീ-അന്തഃസ്രാവവ്യൂഹം, മാംസപേശീവ്യൂഹം, പ്രത്യുത്പാദനവ്യൂഹം മുതലായവ രക്തപര്യയന വ്യൂഹവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ അരുണാണുകോശങ്ങളിലുള്ള (red blood copurscels) ഹീമോഗ്ലോബിന്റെ സഹായത്താലാണ് ഓക്സിജന്‍ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നത്; കോശങ്ങളിലുണ്ടാകുന്ന കാര്‍ബണ്‍ ഡൈയോക്സൈഡിനെ ശരീരകലകളില്‍ നിന്ന് ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതും പചനവ്യൂഹത്തിന്റെ പ്രവര്‍ത്തനത്താല്‍ ദഹിക്കപ്പെട്ടതും ലേയവുമായ ഭക്ഷ്യവസ്തുവിനെ ശരീരകോശങ്ങളിലേക്ക് എത്തിക്കുന്നതും വിരേചനവസ്തുക്കളെ പുറന്തള്ളുന്നതിനുവേണ്ടി വൃക്കയിലേക്ക് എത്തിക്കുന്നതും രക്തമാണ്.

ജന്തുശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് രക്തപ്രവാഹം സംഭവിക്കുന്നത് ഹൃദയപേശികളുടെ നിരന്തരമായ സങ്കോചവികാസഫലത്താലും രക്തവാഹികളുടെ പ്രവര്‍ത്തനത്താലുമാണ്. ഈദൃശപ്രവര്‍ത്തനങ്ങളെ താളാത്മകമായി നിയന്ത്രിക്കുന്നത് നാഡീ-അന്തഃസ്രാവവ്യൂഹം (neuro endocrine system) ആണ്. നാഡീവ്യൂഹവും അന്തഃസ്രാവവ്യൂഹവും സംപൂരകമായി പ്രവര്‍ത്തിക്കുന്നു. എന്നു മാത്രമല്ല, ശരീരകോശങ്ങളുടെ ഉപാപചയപരമായ ജീവാധാരാപ്രവര്‍ത്തനങ്ങള്‍ (metabolism), ഹൃദയസ്പന്ദനത്തിന്റെ തോത്, പേശികളുടെ സങ്കോച-വികാസപ്രവര്‍ത്തനങ്ങള്‍, പ്രത്യുത്പാദനപരമായ പ്രക്രിയകള്‍ എന്നിവയെ നിയന്ത്രിക്കുന്നതും നാഡീ-അന്തഃസ്രാവവ്യൂഹങ്ങളാണ്. ജ്ഞാനേന്ദ്രിയങ്ങളിലൂടെ സമാഹരിക്കപ്പെടുന്ന ആന്തരിക ചോദനങ്ങളോടും (internal stimuli), ബാഹ്യ പരിസ്ഥിതിയില്‍ നിന്നുളവാകുന്ന ബാഹ്യചോദനങ്ങളോടും (external stimuli) സൂക്ഷ്മമായി പ്രതികരിക്കുന്നത് നാഡീ-അന്തഃസ്രവവ്യൂഹങ്ങളാണ്. ജന്തുധര്‍മശരീരശാസ്ത്രം ജീവന്റെ നിരവധി അടിസ്ഥാന രാസ-ഭൗതിക പ്രവര്‍ത്തനങ്ങളുടെ നിഗൂഢതയിലേക്ക് വെളിച്ചംവീശുന്നു. ഈ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ വാര്‍ധക്യത്തിന്റെ പ്രാരംഭത്തോടുകൂടി (aging) താളം തെറ്റാന്‍ തുടങ്ങുന്നു. ജരാരോഗവിജ്ഞാനീയം (Gerontology) ജന്തുധര്‍മശരീരശാസ്ത്രത്തിന്റെ ഒരു അവിഭാജ്യഘടകമാണ്.

സൂക്ഷ്മശരീരശാസ്ത്രം

സൂക്ഷ്മശരീരശാസ്ത്രം (Histology). ബഹുകോശജീവികളുടെ സൂക്ഷ്മ ശരീരഘടനയെ സംബന്ധിക്കുന്ന സ്വതന്ത്ര ശാസ്ത്രമാണിത്. സൂക്ഷ്മദര്‍ശിനികളുടെ കണ്ടുപിടിത്തത്തോടെ ഈ ശാസ്ത്രശാഖയും ഉപശാഖകളും ആവിര്‍ഭവിച്ചു. ഭൗതികശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ഹൂക്ക് 17-ാം ശതകത്തില്‍ കണ്ടുപിടിച്ച പ്രകാശ സൂക്ഷ്മദര്‍ശിനിയുടെ സഹായത്താല്‍ സസ്യങ്ങളുടെയും ജന്തുക്കളുടെയും കോശങ്ങള്‍, കലകള്‍ എന്നിവയുടെ സൂക്ഷ്മഘടന മനസ്സിലാക്കാമെന്നായി. സൂക്ഷ്മശരീരശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്ന പദവി ഹൂക്കിന് നല്കപ്പെടുന്നു.

സൂക്ഷ്മ ശരീരശാസ്ത്രത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും വളരെയേറെ പ്രാധാന്യമുണ്ട്. താരതമ്യ അനാറ്റമി, ജൈവപരിണാമശാസ്ത്രം, ഭ്രൂണശാസ്ത്രം മുതലായവയ്ക്ക് ഈ ശാഖയുമായി ബന്ധമുണ്ട്. രോഗബാധിതമായ അവയവങ്ങളുടെ സൂക്ഷ്മഘടന മനസ്സിലാക്കി ചികിത്സിക്കാനും ശസ്ത്രക്രിയ നടത്താനും ഈ ശാസ്ത്രശാഖ പ്രയോജനപ്പെടുന്നു.

സൂക്ഷ്മ ശരീരശാസ്ത്രത്തിന്റെ ഉപശാഖകളാണ് കലാരസതന്ത്രം (Histochemistry), കോശരസതന്ത്രം(Cytochemistry), രക്തശാസ്ത്രം (Haematology) എന്നിവ. വൈദ്യശാസ്ത്രത്തില്‍ ഇന്നു വ്യാപകമായ വിവിധതരം അത്യാധുനിക 'സ്കാനിങ്' ഉപകരണങ്ങള്‍ സൂക്ഷ്മശരീരശാസ്ത്രപഠനത്തിന്റെ സൃഷ്ടിയാണ്.

ഭ്രൂണശാസ്ത്രം

ഭ്രൂണശാസ്ത്രം (Embryology). സ്ത്രീ-പുരുഷ ബീജകോശങ്ങളുടെ സംയോജനത്തിലൂടെയുണ്ടാകുന്ന സൈഗോട്ട് നിരവധി വികാസപ്രക്രിയകള്‍ക്കു വിധേയമായി ജന്തുരൂപമായിത്തീരുന്നു. ഓരോ ജീവജാതിയുടെയും നിലനില്പിനാധാരം അതിന്റെ പ്രത്യുത്പാദന സിദ്ധിയാണ്. ഭ്രൂണവികാസത്തെ സംബന്ധിച്ച ശാഖയായ ഭ്രൂണശാസ്ത്രം വികാസ ജീവശാസ്ത്രം (Developmental Biology) എന്ന സംജ്ഞയാലാണ് ഇന്ന് അറിയപ്പെടുന്നത്.

ജന്തുഭ്രൂണത്തിന്റെ ഉത്പത്തി, വികാസം, പരിണാമം എന്നിവയുടെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു സൈഗോട്ടിന്റെ ആവര്‍ത്തിത വിഭജനം, തന്മൂലമുണ്ടാകുന്ന കോടാനുകോടി കോശങ്ങളുടെ വിഭേദനം (cell division and cellular differentiation), വ്യത്യസ്ത അവയവങ്ങളുടെ രൂപീകരണം (organogeny) മുതലായവയുടെ വിശദമായ പ്രതിപാദനം ഭ്രൂണശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നു.

ഭ്രൂണശാസ്ത്രത്തിനു ദീര്‍ഘമായ ഒരു ചരിത്രപശ്ചാത്തലമുണ്ട്. അനാക്സിമാന്‍ഡര്‍ (സു.ബി.സി. 600) ഭ്രൂണവികാസത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. കോഴിമുട്ടയുടെ ഭ്രൂണവികാസത്തെപ്പറ്റി അരിസ്റ്റോട്ടല്‍ വിശദമായി പഠിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആധുനികാര്‍ഥത്തില്‍ ഭ്രൂണശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്നത് ഫൊണ്‍ ബേയറെയാണ് (1828). ഭ്രൂണശാസ്ത്രത്തെയും ജന്തുപരിണാമശാസ്ത്രത്തെയും പില്ക്കാലത്ത് ഏണസ്റ്റ് ഹെക്കല്‍ (1866) കോര്‍ത്തിണക്കി. വീസ്മാന്‍ (1891), ഡ്രീഷ് (1900), സ്പെമാന്‍ (1901), റൂക്സ് (1905), നീഡ്ഹാം (1932), ചൈല്‍ഡ് (1933), സ്പ്രാറ്റ് (1946), ബ്രിഗ്സ് ആന്‍ഡ് കിങ് (1952), വിഗിത്സ് വര്‍ത്ത് (1966), ഡേവിഡ്സണ്‍ (1969) തുടങ്ങിയവര്‍ ഭ്രൂണശാസ്ത്രത്തിന്റെ വിവിധ ഉപശാഖകളില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വിവരണാത്മക ഭ്രൂണശാസ്ത്രം (Descriptive Embryology), താരതമ്യ ഭ്രൂണശാസ്ത്രം (Comparative Embryology), പരീക്ഷണാത്മക ഭ്രൂണശാസ്ത്രം (Experimental Embryology), രാസഭ്രൂണശാസ്ത്രം (Chemical Embryology), തന്മാത്രാ ഭ്രൂണശാസ്ത്രം (Molecular Embryology) എന്നിങ്ങനെ അഞ്ച് ഉപശാഖകളാണ് ഭ്രൂണശാസ്ത്രത്തിനുള്ളത്. 'ക്ലോണിങ്' (cloning) എന്ന അത്യാധുനിക ശാസ്ത്രസങ്കേതം ഭ്രൂണശാസ്ത്രത്തിന്റെ വിസ്മയാവഹമായ നേട്ടമാണ്. ജന്തുപരിണാമശാസ്ത്രത്തില്‍ താരതമ്യ ജന്തുഭ്രൂണശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

വിവിധ മണ്ഡലങ്ങളില്‍പ്പെട്ട വ്യത്യസ്ത വിഭാഗം ബഹുകോശജന്തുക്കളുടെ 'വികാസ ജീവശാസ്ത്രം' (Development Biology) ആണ് ജന്തുപരിണാമസിദ്ധാന്തത്തിന് ഗണ്യമായ തെളിവുകള്‍ നല്കുന്ന താരതമ്യഭ്രൂണശാസ്ത്രത്തിന്റെ അടിത്തറ.

താടിയെല്ലുകള്‍ ഇല്ലാത്ത മത്സ്യങ്ങളില്‍ നിന്ന് (Cyclostomes ̨-ചക്രമുഖികള്‍) താടിയെല്ലുകളുള്ള മത്സ്യങ്ങള്‍, ഉഭയജന്തുക്കള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നീ കശേരുകി വിഭാഗങ്ങള്‍ പരിണമിക്കുകയുണ്ടായി. ജന്തുപരിണാമ പ്രക്രിയയില്‍ നാഡീവ്യൂഹത്തെപ്പോലുള്ള അനവധി സവിശേഷതകള്‍ ഭ്രൂണവികാസപരമായി ആവിര്‍ഭവിക്കുകയും ചെയ്തു. ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍, ജനിമേഹനാളങ്ങള്‍ (urinogenital), ജ്ഞാനേന്ദ്രിയങ്ങള്‍ എന്നീ അവയവവ്യൂഹങ്ങള്‍ ഏറെക്കുറെ ഒരേ രൂപത്തിലും മാതൃകയിലുമാണ് വ്യത്യസ്ത കശേരുകി വിഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഉദാ. മനുഷ്യഭ്രൂണവികാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ രക്തചംക്രമണവ്യൂഹം മത്സ്യങ്ങളുടേതിന് സദൃശമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ഭ്രൂണവികാസത്തിലുണ്ടാകുന്ന രൂപപരിവര്‍ത്തനം മൂലമാണ് സവിശേഷമായ രക്തചംക്രമണവ്യൂഹം സസ്തനികളില്‍ രൂപപ്പെട്ടത്.

ഭ്രൂണവികാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ വിവിധവിഭാഗങ്ങളില്‍പ്പെട്ട കശേരുകികളുടെ വ്യത്യാസങ്ങള്‍ പരിമിതമാണ്. താരതമ്യ ജന്തുഭ്രൂണശാസ്ത്രം പരിണാമ പ്രക്രിയയുടെ നിഗൂഢതയിലേക്ക് പ്രകാശം പരത്തുന്നു. ഉദാ. മനുഷ്യന്റെ ചെവിയില്‍ മൂന്ന് ശ്രവണാസ്ഥി(ear bone)കളാണുള്ളത്; പ്രത്യുത, കരയില്‍ ജീവിക്കുന്ന മറ്റെല്ലാ കശേരുകികളിലും ഒരു ശ്രവണാസ്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ. സസ്തനികളുടെ ചെവിയില്‍ അധികമായി കാണപ്പെടുന്ന മറ്റു രണ്ടു ശ്രവണാസ്ഥികള്‍ വികസിക്കുന്നത് മറ്റ് കശേരുകികളുടെ 'ഹനുസന്ധാനം' (jaw articulation) വികസിക്കുന്ന അതേ ഘടകങ്ങളില്‍ നിന്നാണെന്നു കാണാം. അതായത് സസ്തനികളുടെ പരിണാമത്തില്‍ ഒരു പുതിയ ഹനുസന്ധി ശ്രവണാസ്ഥികളുമായി ബന്ധപ്പെട്ടുണ്ടായെന്നു സാരം. സസ്തനികളില്‍ കാണപ്പെടുന്ന അധികമായ ഈ രണ്ടു ശ്രവണാസ്ഥികള്‍ മറ്റു കശേരുകികളില്‍ ബന്ധപ്പെട്ടു കാണപ്പെടുന്ന താടിയെല്ലുകള്‍ക്ക് 'സജന്മ'മാണെന്ന് (homologous) വ്യക്തം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പരിണാമപരമായി പരസ്പരം ബന്ധപ്പെട്ടിട്ടുള്ള ശരീരഘടനകള്‍ ബാഹ്യമായി വിഭിന്നവും എന്നാല്‍ ഭ്രൂണശാസ്ത്രപരമായി സദൃശവും ആണെന്ന ആശയത്തെയാണ് 'സജന്മകത്വം' (Homology) എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത്. കരയില്‍ ജീവിക്കുന്ന താഴ്ന്നതരം കശേരുകികളുടെ ഏക ശ്രവണാസ്ഥി സസ്തനികളുടെ മൂന്നാം ശ്രവണാസ്ഥിക്ക് സജന്മമാണെന്ന് കാണാന്‍ കഴിയും.

അതുപോലെ തന്നെ, മത്സ്യങ്ങളുടെ ജോടിതമായ ചിറകുകളും (fins) കരജീവികളായ കശേരുകികളുടെ കൈകാലുകളും ഭ്രൂണശാസ്ത്രപരമായി സജന്മമാണ്. എന്നാല്‍ ഒരു ഷട്പദത്തിന്റെയും ഒരു പക്ഷിയുടെയും ചിറകുകള്‍ 'സധര്‍മങ്ങളാണ്' (analogous). പ്രത്യുത, ഭ്രൂണശാസ്ത്രപരമായി വിഭിന്നവുമാണ്. അതായത് മത്സ്യങ്ങളുടെ ചിറകുകള്‍ക്കും ഷട്പദങ്ങളുടെയും പക്ഷികളുടെയും ചിറകുകള്‍ക്കും തമ്മില്‍ പരിണാമപരമായ പരസ്പരബന്ധമില്ല.

ഭ്രൂണവികാസത്തോടനുബന്ധിച്ച് കശേരുകികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒരു പ്രത്യേക ശരീരകല (tissues) മറ്റൊരു ശരീരകലയില്‍ ചെലുത്തുന്ന സ്വാധീനം മൂലമാണ്. ഉദാ. ഭ്രൂണപചനപഥത്തിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന സവിശേഷ ശരീരകലയുടെ പ്രഭാവത്താലാണ് കശേരുകികളില്‍ നാഡീവ്യൂഹവികസനം ഉത്തേജിപ്പിക്കപ്പെടുന്നത്. മറ്റൊരു ഭ്രൂണത്തിന്റെ ചര്‍മത്തിനടിയിലായി പ്രസ്തുത സവിശേഷ ശരീരകല പറിച്ചുനട്ടാല്‍ ഒരു രണ്ടാം നാഡീവ്യൂഹം കൂടി വികസിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. അതുപോലെ തന്നെ, കശേരുകികളുടെ നേത്രകാചം (lens of eye) അവയുടെ ഭ്രൂണനേത്രഗോളത്തിന്റെ ചര്‍മത്തില്‍ നിന്നാണെന്ന് കാണാന്‍ കഴിയും. ഇപ്രകാരമുള്ള ഭ്രൂണവികാസ പ്രക്രിയകളില്‍ വിവിധ ജന്തുജാതികളുടെ വംശാഗതി (Heredity) ഗണ്യമായ ഒരു പങ്കുവഹിക്കുന്നുണ്ട്.

ചില പ്രാചീന കശേരുകികളിലും (Chordates) നിരവധി അകശേരുകികളിലും ഈദൃശമായ ഭ്രൂണവികാസം-ശരീരകലകളുടെ പര്സപര സ്വാധീനം-നിരീക്ഷിക്കപ്പെടുന്നില്ല. സിക്താണ്ഡഭംഗത്തിലൂടെ (cleavage of the zygote) രൂപീകൃതമാകുന്ന ഭ്രൂണകോശങ്ങളുടെ ഭാവിസാധ്യതകള്‍ എന്നെന്നേക്കുമായി ഇവയില്‍ സ്ഥിരീകരിക്കപ്പെടുന്നു. അതായത് സിക്താണ്ഡത്തിന്റെ വിഭജനകോശങ്ങളുടെ ധര്‍മം പ്രാഥമികമായി സ്ഥിരീകരിക്കപ്പെടുന്നു. ഈ വിഭജന പ്രക്രിയയിലുള്ള ഒരു സിക്താണ്ഡത്തെ രണ്ട് പകുതികളായി വിഭജിച്ചാല്‍ ഓരോ പകുതിയും വിസ്മയാവഹമായ ഭ്രൂണപിണ്ഡങ്ങളായി മാത്രമേ വികസിക്കുകയുള്ളൂ. ഉഭയജന്തുക്കളുടെ മേല്‍ നടത്തിയിട്ടുള്ള പരീക്ഷണാത്മക ഭ്രൂണശാസ്ത്രനിരീക്ഷണങ്ങള്‍ ഈ നിഗമനത്തെ സാധൂകരിക്കുന്നു.

വംശചരിത്രത്തിന്റെ (Phylogeny) ആവര്‍ത്തനം ജന്തുലോകത്തിലെ വിവിധജാതി ജന്തുക്കളുടെ ഭ്രൂണവികാസ ചരിത്രത്തില്‍ (Ontogeny) പ്രതിഫലിക്കുന്നു. ഏകകോശജീവികള്‍, ബഹുകോശജീവികള്‍, ദ്വികോശപാളി ജന്തുക്കള്‍, ത്രികോശപാളി ജന്തുക്കള്‍ എന്നിവയിലൂടെ ജന്തുലോകം പരിണമിച്ചു എന്ന ശാസ്ത്രീയ നിഗമനത്തിന് താരതമ്യ ഭ്രൂണശാസ്ത്രം തെളിവുകള്‍ നല്കുന്നു.

ജന്തു പരിസ്ഥിതിശാസ്ത്രം

ജന്തു പരിസ്ഥിതിശാസ്ത്രം (Animal Ecology). ജലം, കര, വായുമണ്ഡലം എന്നിവയുള്‍പ്പെട്ട മൊത്തം ജൈവമേഖലയില്‍ (biosphere) വിവിധ ജാതികളിലും ജനുസ്സുകളിലും ഉള്‍പ്പെടുന്ന ലക്ഷോപലക്ഷം ജന്തുരൂപങ്ങള്‍ അധിവസിക്കുന്നു. മൊത്തം ജീവിതപരിസ്ഥിതിയെ ഭൗതികം, കാലാവസ്ഥാപരം, ജൈവികം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഓരോ ജന്തുജാതിയുടെയും ബാഹ്യഘടന, അനാറ്റമി, ജീവിതരീതി, പ്രത്യുത്പാദനം, ശരീരശാസ്ത്രം, പരിണാമം, പെരുമാറ്റസ്വഭാവം മുതലായവ ബാഹ്യപരിതഃസ്ഥിതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. സങ്കീര്‍ണവും വ്യാപകവുമായ ഇത്തരം പരസ്പര ബന്ധങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന ജന്തു പരിസ്ഥിതിശാസ്ത്രം പ്രകൃതി ശാസ്ത്രങ്ങളുടെ സംഗമവേദി കൂടിയാണ്.

സസ്യ-ജന്തു പരിസ്ഥിതി ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ജര്‍മന്‍ ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കല്‍ ആണ്. ഇദ്ദേഹത്തിനുശേഷം എല്‍ട്ടന്‍ (1927), ക്ലാര്‍ക്ക് (1954), ആര്‍ദ്രേ വാര്‍ഥാ (1961) ഓഡം (1963), കെന്‍ഡീഗ് (1974) തുടങ്ങി അനേകം ശാസ്ത്രജ്ഞന്മാര്‍ ഈ ശാസ്ത്രശാഖയെ പരിപോഷിപ്പിച്ചു.

ബഹിരാകാശ ശാസ്ത്രഗവേഷണം ഇന്ന് പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീര്‍ഘകാല ബഹിരാകാശ പര്യവേക്ഷണത്തിനുപയുക്തമായ സമ്പൂര്‍ണ നവീകരണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു 'മൈക്രോകോസം' വികസിപ്പിച്ചെടുക്കാന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ മൗലിക തത്ത്വങ്ങള്‍ ഇന്നുപയോഗപ്പെടുത്തി വരുന്നു.

ജന്തു ജനിതകം

ജന്തു ജനിതകം (Animal Genetics). ജന്തു-സസ്യജാലങ്ങളുടെ വംശാഗതി (heredity), വ്യതിയാനങ്ങള്‍ (variations) എന്നിവയുടെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ചുള്ള ഈ ശാസ്ത്രശാഖയുടെ ഉപജ്ഞാതാവ് ഗ്രിഗര്‍ മെന്‍ഡല്‍ ആണ്. അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്ന തോമസ് ഹന്റ്മോര്‍ഗന്‍ ജന്തുജനിതകത്തെ പരീക്ഷണാത്മകമായി വികസിപ്പിച്ചു. അത്യാധുനിക ജൈവസാങ്കേതിക വിദ്യ (Bio technology) ഉരുത്തിരിഞ്ഞത് തന്മാത്രാജീവശാസ്ത്രത്തിലധിഷ്ഠിതമായ ജനിതകശാസ്ത്രത്തില്‍ നിന്നാണ്. നോ. ജനിതകശാസ്ത്രം

ജന്തു പുരാജീവിവിജ്ഞാനീയം

ജന്തു പുരാജീവിവിജ്ഞാനീയം (Zoo Palaeontology). വ്യത്യസ്ത ഭൂഗര്‍ഭ കാലങ്ങളിലും യുഗങ്ങളിലും കാലഘട്ടങ്ങളിലും (geological time, eras and periods) പരിണാമത്തിലൂടെ ഉദ്ഭവിച്ചവയും കാലാന്തരത്തില്‍ വംശനാശത്തിനു വിധേയമായതുമായ ലക്ഷോപലക്ഷം ജൈവജാതികളുണ്ട്. സൂക്ഷ്മാണു ജീവികള്‍ മുതല്‍ സസ്തനികള്‍ വരെ ഇവയിലുള്‍പ്പെടുന്നു. സൂക്ഷ്മാണു പുരാജീവി വിജ്ഞാനീയം (Micro Palaeontology), സസ്യപുരാജീവി വിജ്ഞാനീയം (Palaeo Botany), ജന്തുപുരാജീവി വിജ്ഞാനീയം (Zoo Palaeontology) എന്നീ മൂന്ന് മുഖ്യ ഉപശാഖകളാണ് പുരാജീവി വിജ്ഞാനീയത്തിലുള്ളത്. വംശനാശത്തിന് (extinction) വിധേയമായ ലക്ഷോപലക്ഷം ജൈവജാതികളുടെ ഉത്ഖാതങ്ങളെ സംബന്ധിച്ചുള്ള പരിണാമ ചരിത്രമാണ് പുരാജീവിവിജ്ഞാനീയത്തിന്റെ മൗലികമായ വിഷയാടിത്തറ.

ജന്തുപരിണാമത്തില്‍ ഫോസിലുകളുടെ പ്രാധാന്യം ആദ്യമായി ചൂണ്ടിക്കാണിച്ചത് ലിയോനാര്‍ഡോ ഡാവിന്‍സി (1452-1519) ആയിരുന്നു. വംശനാശത്തിനിരയായ ആനകളുടെ ഫോസിലുകളെക്കുറിച്ച് കുവിയര്‍ വിശദമായ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് (1800). ജന്തുപുരാജീവിവിജ്ഞാനീയം ഭൂവിജ്ഞാനീയവുമായി ബന്ധപ്പെട്ടതാണ്. വംശനാശത്തിനു വിധേയമായ ജൈവജാതികളുടെ സവിശേഷതകളെക്കുറിച്ച് ഇനിയും കൂടുതല്‍ വിശദമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഭൂമിയുടെ മൊത്തം വയസ് ഉദ്ദേശം 450 മുതല്‍ 500 കോടി വര്‍ഷങ്ങളാണെന്ന് ശാസ്ത്രീയമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ കാലദൈര്‍ഘ്യത്തെ ഭൂവിജ്ഞാനീയകാലമെന്ന് (geologicaltime) വിളിക്കുന്നു. ജന്തുപുരാജീവി വിജ്ഞാനീയവുമായി ബന്ധപ്പെട്ട ഭൂവിജ്ഞാനീയകാല അളവ് പട്ടിക 1-ല്‍ ചേര്‍ക്കുന്നു.

ഓരോ ഭൂവിജ്ഞാനീയകാലത്തിന്റെയും പ്രധാന സവിശേഷതകളുടെ ഉത്ഖാത സംഗ്രഹം (fossil record) ചുവടേ കൊടുത്തിരിക്കുന്നു.

പ്രോട്ടറോസോയിക് കാലത്തിന്റെ അവസാനഘട്ടത്തില്‍ വമ്പിച്ച തോതിലുള്ള ഭൂഗര്‍ഭ മാറ്റങ്ങളുണ്ടായി. തന്മൂലം വന്‍തോതില്‍ ഉത്ഖാതങ്ങള്‍ നശിച്ചു. ആര്‍ക്കിയോസോയിക്, പ്രോട്ടറോസോയിക് കാലങ്ങളെ ഒരുമിച്ച് പ്രികേംബ്രിയന്‍ (ക്രിപ്റ്റോസോയിക്) കാലമെന്നുകൂടി വിളിക്കുന്നു.

4. മീസോസോയിക് കാലം (മധ്യകാല ജീവികള്‍). സു. 15.5 കോടി വര്‍ഷം നിലനിന്ന ഈ കാലയളവിനെ ഉരഗങ്ങളുടെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്നു. കര, കടല്‍, അന്തരീക്ഷം എന്നീ ജൈവമണ്ഡലങ്ങളില്‍ ഉരഗങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. പക്ഷികളുടെയും സസ്തനികളുടെയും ഉത്പത്തിക്ക് സാക്ഷ്യം വഹിച്ച ഒരു കാലം കൂടിയായിരുന്നു ഇത്; സെഫാലപ്പോഡുകളുടെ അവസാന കാലഘട്ടവും.

മീസോസോയിക് കാലത്തെ താഴെ കൊടുത്തിരിക്കുന്ന കാലഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു.

5. സീനോസോയിക് കാലം (സസ്തനികളുടെ സുവര്‍ണകാലം). ഇന്നു കാണപ്പെടുന്ന സദൃശ ജൈവപരിസ്ഥിതികള്‍ ഉണ്ടായിരുന്ന ഒരു കാലം. ഈ കാലത്തെ രണ്ട് മുഖ്യ കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ടെര്‍ഷ്യറി ( tertiary ), ക്വാര്‍ട്ടര്‍നറി (quarternary). സു. 6.7 കോടി വര്‍ഷം നിലനിന്നിരുന്ന ടെര്‍ഷ്യറി കാലഘട്ടത്തില്‍ ധാരാളം പക്ഷിജാതികളും പ്ലാസെന്റല്‍ (placental) സസ്തനികളും ഉണ്ടായിരുന്നു.

അത്യാധുനിക മനുഷ്യജാതിയുടെ ആവിര്‍ഭാവത്തോടുകൂടി മാനവിക സാംസ്കാരിക പരിണാമത്തിന്റെ തുടക്കം കുറിച്ചു. ആധുനികയുഗത്തിന്റെ അവാന്തരഘട്ടത്തെ ചില ശാസ്ത്രജ്ഞന്മാര്‍ 'സൈക്കോസോയിക്' (psychozoic) യുഗമെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആധുനിക മനുഷ്യന്റെ മാനസികവും ബൌദ്ധികവുമായ പരിണാമം ഭൗതിക പരിണാമത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചു. ഈ യുഗത്തിന്റെ ആഗോള പ്രാരംഭത്തോടുകൂടിയായിരുന്നു മാനവിക സംസ്കാരത്തിന്റെ ഉദയം കുറിച്ചത്.

ജന്തു ഭൂമിശാസ്ത്രം

ജന്തു ഭൂമിശാസ്ത്രം (Zoogeography). വിവിധ കാലഘട്ടങ്ങളിലുള്ള ജന്തുജാതികളുടെ ഭൂതല വിതരണത്തെ സംബന്ധിക്കുന്ന ശാസ്ത്രശാഖയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ജന്തുജാതികളുടെ വിതരണത്തെ അടിസ്ഥാനമാക്കി ലോകത്തെ വ്യത്യസ്ത ജന്തുമേഖലകളായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഈ വഴിക്കുണ്ടായ ശ്രദ്ധേയമായ ശ്രമം സ്ക്ളേട്ടറുടേതായിരുന്നു (1858). ഇദ്ദേഹം ഭൂപ്രതലത്തെ വിവിധ ജന്തുമേഖലകളായി തരംതിരിച്ചു. ഇതിനെ ഹക്സ്ലി (1868) പരിഷ്കരിക്കുകയും ആല്‍ഫ്രഡ് വാലസ് കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു (1876).


വാലസ് ഭൂതലത്തെ പൌരസ്ത്യമേഖല (oriental realm), ആസ്റ്റ്രേലിയന്‍ മേഖല, നിയോട്രോപ്പിക്കല്‍ മേഖല, ഏത്യോപ്യന്‍ മേഖല, നിയാര്‍ട്ടിക് മേഖല, പാലിയാര്‍ട്ടിക് മേഖല എന്നിങ്ങനെ ആറ് ജന്തുഭൂമേഖലകളായി വിഭജിച്ചു. ഇവയുടെ വ്യാപ്തി, ഭൗതിക സവിശേഷതകള്‍, ജന്തുജാതികളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചു വാലസ് പഠനങ്ങള്‍ നടത്തി ഗ്രന്ഥം രചിച്ചിട്ടുണ്ട്.

(നോ: ജന്തുഭൂമിശാസ്ത്രം)


ജന്തു പരിണാമശാസ്ത്രം

ജന്തു പരിണാമശാസ്ത്രം (Evolutionary Zoology). എല്ലാ ജീവശാസ്ത്രശാഖകളും ജൈവപരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. അചേതന വസ്തുക്കളില്‍ നിന്നുള്ള ജീവവസ്തുവിന്റെ ദീര്‍ഘകാല ഉദ്ഭവ പരിണാമത്തിലൂടെ ജീവലോകം ഇന്നത്തെ വൈവിധ്യത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നുള്ള അന്വേഷണമാണ് ജന്തുപരിണാമശാസ്ത്രത്തിന്റെ പ്രമേയം.

19-ാം ശതകത്തിന്റെ മധ്യത്തോടെ പ്രകൃതി നിര്‍ധാരണത്തിലധിഷ്ഠിതമായ ജൈവപരിണാമസിദ്ധാന്തം ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് വാലസും സ്വതന്ത്രമായി ആവിഷ്കരിച്ചു.

അചേതന-സചേതന ലോകത്തും മാനവ സമൂഹത്തിലും നിതാന്തമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും രൂപപരിവര്‍ത്തനങ്ങളും പരിണാമസിദ്ധാന്തത്തിന്റെ (Evolutionary theory) പരിധിയിലുള്‍പ്പെടുന്ന ഒരു പൊതു സങ്കല്പനമായി മാറിയിരിക്കുന്നു.

ജൈവപരിണാമസിദ്ധാന്തമനുസരിച്ച് എല്ലാ ജീവജാലങ്ങളും അന്യോന്യം ബന്ധപ്പെട്ടവയും പൊതു പൂര്‍വികരൂപത്തില്‍ നിന്ന് കാലാന്തരത്തില്‍ പരിണമിച്ചവയുമാണ്. എന്നാല്‍ ഇന്ന് കാണപ്പെടുന്ന ജന്തു-സസ്യലോകങ്ങളിലെ വിസ്മയാവഹമായ ജാതിവൈവിധ്യത്തിന്റെ മൂലകാരണം പൂര്‍വിക ജീവരൂപങ്ങളിലുണ്ടായ വംശാഗത മാറ്റങ്ങളായിരുന്നുവെന്ന് (hereditary alterations) കരുതപ്പെടുന്നു. ജീവജാലങ്ങളുടെ ജനസംഖ്യകളില്‍ (populations) സംഭവിക്കുന്ന ജനിതക രചന(genetic coposition)യിലുണ്ടാകുന്ന മാറ്റമാണ് ജൈവപരിണാമത്തിന്റെ ചാലകശക്തിയെന്ന് ജീവശാസ്ത്രജ്ഞനായ തിയോഡോഷ്യസ് ഡോബ്ഷാന്‍സ്കി (Theodosius Dobzhansky) നിര്‍വചിച്ചിരിക്കുന്നു. തന്മൂലം പിന്‍തലമുറയിലുമുള്ള ജൈവജനസംഖ്യകളില്‍ മൗലികമാറ്റങ്ങള്‍ ഉണ്ടാകുന്നു. പ്രകൃതിയുടെ നിതാന്തമായ ഒരു പ്രക്രിയയാണ് പരിണാമം. ജീവശാസ്ത്രത്തിന്റെ മൗലിക തത്ത്വവും ഇതുതന്നെയാണ്.

ജന്തുപരിണാമ പ്രക്രിയയിലെ മുഖ്യമായ ക്രിയാവിധി പ്രകൃതി നിര്‍ധാരണ (natural selection)മാണെന്ന കാഴ്ചപ്പാട് ആദ്യമായി വികസിപ്പിച്ചെടുത്തത് ഡാര്‍വിനായിരുന്നു. ഇദ്ദേഹം ദി ഒറിജിന്‍ ഒഫ് സ്പീഷീസ് (The Origin of Species) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിലൂടെ (1859) ആയിരുന്നു ഈ കാഴ്ചപ്പാടിന് സാര്‍വലൌകികമായ അംഗീകാരം ലഭിച്ചത്.

പ്രകൃതി നിര്‍ധാരണത്തിലധിഷ്ഠിതമായ ജൈവപരിണാമസിദ്ധാന്തം ഡാര്‍വിന്‍ വികസിപ്പിച്ചെടുത്തത്, ജീവലോകത്തില്‍ ഇദ്ദേഹം നിരീക്ഷിച്ച വ്യതിയാനങ്ങളുടെയും വിസ്മയാവഹമായ പ്രത്യുത്പാദനത്തിന്റെയും യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തിലായിരുന്നു. ഓരോ ജന്തുജാതിയും വൈവിധ്യമാര്‍ന്ന വ്യതിയാനങ്ങള്‍ പ്രകടമാക്കുന്നു. അതുപോലെതന്നെ പ്രത്യുത്പാദനത്തിലൂടെ എണ്ണമറ്റ സന്താനങ്ങള്‍ക്ക് ജന്മം നല്കാനും ജീവജാതികള്‍ക്ക് കഴിവുണ്ട്. ഈദൃശ പ്രത്യുത്പാദനശേഷി സാക്ഷാത്കരിക്കപ്പെട്ടാല്‍ ഓരോ ജന്തുജാതിയുടെയും സന്താനങ്ങള്‍ താരതമ്യേന ഹ്രസ്വമായ ഒരു കാലയളവില്‍ അനിയന്ത്രിതമായി ഭൂമിയില്‍ പ്രത്യക്ഷപ്പെടുമെന്ന് ഡാര്‍വിനു ബോധ്യമായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നില്ല. ഇതിനു കാരണം, സന്താനങ്ങളുടെ നിലനില്പിനെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് ഡാര്‍വിന്‍ കണ്ടെത്തുകയുണ്ടായി. ഭക്ഷണത്തിനും ആവാസസ്ഥലത്തിനും വേണ്ടിയുള്ള സന്താനങ്ങളുടെ വമ്പിച്ച മത്സരം, പരാദങ്ങളുടെ കടന്നാക്രമണം, അനുവര്‍ത്തക സ്വഭാവത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ മുതലായവയാണ് നിഷേധഘടകങ്ങള്‍. നിലനില്പിനു വേണ്ടിയുള്ള ഈ അന്തര്‍ജാതീയ കിടമത്സരത്തില്‍ ഏറ്റവും അനുകൂലമായ വ്യതിയാനങ്ങളുള്ള സന്താനങ്ങള്‍ നിലനില്ക്കുകയും ഇല്ലാത്തവ നാശമടയുകയും ചെയ്യുന്നതായി ഡാര്‍വിന്‍ മനസ്സിലാക്കി.

ഈദൃശ ജീവവ്യക്തികള്‍ തങ്ങളുടെ സ്വന്തം അനുവര്‍ത്തകസ്വഭാവങ്ങളെ തലമുറകളിലൂടെ (ജനിതകമായി) കൈമാറുന്നു. ജന്തു/ജൈവ പരിണാമപ്രക്രിയയുടെ മൂലക്കല്ല് ജനിതകമായി ആര്‍ജിച്ചിട്ടുള്ളതും വംശാഗതമായി പ്രേഷണം ചെയ്യപ്പെടുന്നതുമായ വ്യതിയാനങ്ങളാണ്. ജനിതകമായ വ്യതിയാനങ്ങളുടെ സമാഹരണം, തലമുറകളിലൂടെയുള്ള അവയുടെ വംശാഗതി, സദാ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന ഭൗതിക-ജൈവ പരിസ്ഥിതികള്‍, ഉത്പരിവര്‍ത്തനങ്ങള്‍ (mutations) മുതലായ പുതിയ ജൈവജാതികളുടെയും ഇനങ്ങളുടെയും(new species and varieties) ഉത്പത്തിക്കു നിദാനങ്ങളായ ഘടകങ്ങളാണ്.

പുതിയ ജൈവജാതികളുടെ സ്വഭാവസവിശേഷതകളെ സംരക്ഷിക്കുന്നതിനുവേണ്ടി അവയുടെ മുന്‍ ജൈവജാതികളുമായുള്ള ഭിന്ന സങ്കരത്തെ (cross breeding) തടയാന്‍ പ്രകൃതിയില്‍ പാരിസ്ഥിതികം, ജനിതകം, ശാരീരികം തുടങ്ങിയ ഉപരോധങ്ങള്‍ (isolations) പ്രാവര്‍ത്തികമാണെന്നു കാണാം.

ജൈവ/ജന്തു പരിണാമശാസ്ത്രത്തില്‍ പ്രകൃതി നിര്‍ധാരണ സിദ്ധാന്തത്തിന് ചില ഇടക്കാല അപചയങ്ങള്‍ സംഭവിക്കുകയുണ്ടായി. വന്യജന്തുക്കളുടെ ജനസംഖ്യകളില്‍ പ്രാവര്‍ത്തികമായ പ്രകൃതി നിര്‍ധാരണം മാത്രമായിരുന്നു യഥാര്‍ഥത്തില്‍ അംഗീകരിക്കാമായിരുന്ന ഒരേയൊരു തെളിവ്. ജൈവലോകത്തിലെ അനുവര്‍ത്തക സ്വഭാവങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ആകസ്മികമായുണ്ടാകുന്ന ജനിതക വ്യതിയാനങ്ങളില്‍ പ്രാവര്‍ത്തികമായ പ്രകൃതി നിര്‍ധാരണമാണെന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ജൈവ/ജന്തു പരിണാമത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം പാരിസ്ഥിതികം (ecological), ഭൂമിശാസ്ത്രപരം (geographical), ലൈംഗികം (sexual), ജനിതകം (genetics), മനുഷ്യന്റെ ജനിതക ഇടപെടല്‍ (human genetic interventions) എന്നീ ഘടകങ്ങളുടെ സംയോജിത പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നു പറയാം. ജനസംഖ്യയുടെ വലുപ്പവും ജന്തുപരിണാമത്തിലെ ഒരു പ്രധാനഘടകമാണ്. ജനസംഖ്യാതലത്തില്‍ പരിമിതപ്പെട്ടിട്ടുള്ളവയ്ക്ക് ഉയര്‍ന്ന പരിണാമം കൈവരിക്കാനുള്ള സാധ്യത ഏറെയാണ്.

ജൈവ/ജന്തുപരിണാമ ശാസ്ത്രത്തില്‍ പ്രകൃതിനിര്‍ധാരണ തത്ത്വത്തിലധിഷ്ഠിതമായ ഡാര്‍വിനിസം മുകളില്‍ സൂചിപ്പിച്ച വിവിധ ശാസ്ത്രശാഖകളുടെ ഒരു സംഗമബിന്ദുവായി മാറിയിരിക്കുന്നു. ഇതിനെ നവ-ഡാര്‍വിനിസം (Neodarwinism) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

താരതമ്യമൂര്‍ത്തിവിജ്ഞാനീയം (Comparative Morphology), താരതമ്യ അംഗശരീരശാസ്ത്രം (Comparative Anatomy), താരതമ്യ ധര്‍മ ശരീരശാസ്ത്രം (Comparative Physiology), താരതമ്യ ജൈവരസതന്ത്രം (Comparative Biochemistry), താരതമ്യ ഭ്രൂണശാസ്ത്രം (Comparative Embryology ), ജനിതകശാസ്ത്രം (Genetics), തന്മാത്രാ ജീവശാസ്ത്രം (Molecular Biology), ജന്തു പരിസ്ഥിതി ശാസ്ത്രം (Animal Ecology), ജന്തു പുരാജീവി വിജ്ഞാനീയം (Animal Palaeontology), ജന്തു ജൈവ സാങ്കേതികശാസ്ത്രം (Animal Biotechnology), ജന്തു ഭൂമിശാസ്ത്രം (Zoogeography) മുതലായ ശാസ്ത്രശാഖകള്‍ നവ-ഡാര്‍വിനിസത്തിന് ധാരാളം തെളിവുകള്‍ നല്കുന്നു.

ഇതര ഉപശാഖകള്‍.

ജന്തുശാസ്ത്രം ഇന്ന് അനേകം ശാഖോപശാഖകളായി വികസിച്ചിട്ടുണ്ട്. ചില പ്രധാന ഉപശാഖകള്‍ ഇവയാണ്:

i. അരാക്നോളജി (Arachnology). ചിലന്തികളെ (spiders) സംബന്ധിച്ചുള്ള പഠനശാഖ. 35,000-ത്തോളം വ്യത്യസ്ത ജാതി ചിലന്തികള്‍ ഇന്നുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

ii. എന്റമോളജി (Entomology). ജന്തുലോകത്തിന്റെ നാലില്‍ മൂന്നു ഭാഗം ഷട്പദജാതികളാണ്. ഇവയുടെ പഠനം ഈ ഉപശാഖയില്‍പ്പെടുന്നു.

iii. മാലക്കോളജി (Malacology). ചിപ്പി വര്‍ഗത്തില്‍ (Molluscas)പ്പെട്ട അകശേരുകികളുടെ പഠനശാഖയാണിത്.

iv. ഇക്ത്യോളജി (Ichthyology). മത്സ്യങ്ങളെ സംബന്ധിച്ചുള്ള പഠനശാഖ.

v. ഹെര്‍പ്പറ്റോളജി (Herpetology). ഉരഗങ്ങളെക്കുറിച്ചുള്ള പഠനശാഖ.

vi. ബട്രാക്യോളജി (Batrachiology). ഉഭയജീവികളെക്കുറിച്ചുള്ള പഠനശാഖ.

vii. ഒസ്ട്രക്കോളജി (Ostracology). കൊഞ്ച്, ഞണ്ട് എന്നിവയെക്കുറിച്ചുള്ള പഠനശാഖ.

viii. ഓര്‍ണിത്തോളജി (Ornithology). പക്ഷികളെക്കുറിച്ചുള്ള പഠനശാഖ.

ix. മമ്മോളജി (Mammology or Teriology). സസ്തനികളെ സംബന്ധിച്ച പഠനശാഖ.

പാരമ്പര്യവും വൈവിധ്യവും

പാരമ്പര്യവും വൈവിധ്യവും (Heredity and Variation). ജന്തുജാതികളുടെ രൂപസാദൃശ്യം തലമുറകളിലൂടെ നിലനിര്‍ത്തുന്നതും സംരക്ഷിക്കപ്പെടുന്നതും അവയുടെ പ്രത്യുത്പാദനത്തിലൂടെയാണ്. പ്രസ്തുത പ്രക്രിയയിലൂടെ, പ്രത്യേകിച്ച് ലൈംഗിക പ്രത്യുത്പാദനത്തിലൂടെ പുതിയ സന്താന പരമ്പരകള്‍ സംജാതമാകുന്നു.

ജീവകോശങ്ങളെ പാരമ്പര്യശാസ്ത്രപ്രകാരം കായികകോശങ്ങള്‍ (somatic cells), ബീജകോശങ്ങള്‍ (reproductive cells) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഓരോ ജാതി ജന്തുക്കളുടെയും കായികകോശങ്ങളില്‍ നിശ്ചിത സംഖ്യയിലുള്ള പാരമ്പര്യഘടകങ്ങള്‍ അഥവാ 'ജീനുകള്‍' ഉള്‍ക്കൊള്ളുന്ന ദ്വിഗുണിത ക്രോമസോമുകളുണ്ട് (diploid number of chromosomes). അതേസമയം ബീജകോശങ്ങളില്‍ അഗുണിത ക്രോമസോമുകള്‍ (haploid numbers) മാത്രമാണുള്ളത്. സ്ത്രീ-പുരുഷബീജകോശങ്ങള്‍ (gametes) പക്വമാകുന്നതോടുകൂടി അവയില്‍ കായികകോശങ്ങളിലുള്ള ക്രോമസോമുകള്‍ നേരെ പകുതിയായി ലോപിക്കപ്പെടുന്നു. ബീജകോശങ്ങളുടെ സംയോജന (fertilization)ത്താലുണ്ടാകുന്ന സിക്താണ്ഡത്തില്‍ സാധാരണ ദ്വിഗുണിത ക്രോമസോം സംഖ്യ പുനഃസ്ഥാപിക്കപ്പെടുന്നു.

ക്രോമസോമുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് 'ന്യൂക്ലിയോ പ്രോട്ടീനുകള്‍' എന്ന സങ്കീര്‍ണ ജൈവബഹുലകങ്ങളാലാണ് (biopolymers). വിസ്മയാവഹമായ നിജത്വരൂപങ്ങളില്‍ നിലനില്ക്കാന്‍ കഴിവുള്ള സങ്കീര്‍ണ ജൈവതന്മാത്രകളാണിവ. ഒരു കോശത്തിലെ ക്രോമസോമുകളാണ് പാരമ്പര്യത്തിന്റെ നിര്‍ണായക ഘടകങ്ങള്‍. ഉദാഹരണമായി, മനുഷ്യപുരുഷബീജത്തില്‍ ജോടിത ക്രോമസോമുകളിലൊന്ന് വ്യത്യസ്ത ഘടനയോടു കൂടിയ ക്രോമസോം ജോടിയാണെന്നു കാണാം. ഇവയെ xy ക്രോമസോമുകള്‍ എന്നു വിളിക്കപ്പെടുന്നു. ഈ വ്യത്യാസം സ്ത്രീ ബീജത്തില്‍ കാണപ്പെടുന്നില്ല (xx). പക്വമായ പുരുഷബീജങ്ങളില്‍ പകുതി x ക്രോമസോമുകളുള്ളവയും മറ്റേ പകുതി ്യ ക്രോമസോമുകളുള്ളവയും ആയിരിക്കും. ഊനഭംഗത്തിലൂടെയാണിതു സംഭവിക്കുന്നത്. പക്വമായ എല്ലാ സ്ത്രീബീജകോശങ്ങളിലും x ക്രോമസോം മാത്രമേ കാണുകയുള്ളൂ. x ക്രോമസോമോടുകൂടിയ ഒരു പുരുഷബീജം സ്ത്രീബീജവുമായി സംയോജിച്ചു വികസിക്കുമ്പോള്‍ അതൊരു സ്ത്രീ സന്താനമായിത്തീരുന്നു (female offspring); മറിച്ച് y ക്രോമസോമോടുകൂടിയ ഒരു പുരുഷബീജമാണ് സ്ത്രീ ബീജവുമായി സംയോജിക്കുന്നതെങ്കില്‍ അതൊരു പുരുഷ സന്താനമായി വികസിക്കും. ലിംഗവിഭേദത്തിന്റെ പാരമ്പര്യാടിത്തറ പുരുഷബീജത്തിലെ ക്രോമസോമുകളാണ്.

ക്രോമസോമുകളില്‍ ജീനുകള്‍ നെടുനീളത്തില്‍ വിന്യസിച്ചിരിക്കുന്നു. എല്ലാ കായിക-ബൌദ്ധിക സ്വഭാവങ്ങളെയും നിര്‍ണയിക്കുന്നത് ജീനുകളാണ്. ലിംഗവിഭേദനം, കണ്ണിന്റെ നിറം, രോഗപ്രതിരോധം മുതലായവ ചില ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം. പരിസ്ഥിതിയുമായുള്ള ജീവികളുടെ പ്രതിപ്രവര്‍ത്തനത്തിലൂടെയാണ് പാരമ്പര്യസ്വഭാവങ്ങള്‍ ജീനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുക. അങ്ങനെ നോക്കുമ്പോള്‍ പാരമ്പര്യത്തിനും പരിസ്ഥിതിക്കും തമ്മില്‍ യാതൊരു വൈരുധ്യവുമില്ലെന്നു മനസ്സിലാക്കാന്‍ കഴിയും. അവ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നു. നോ. ക്രോമസോം

ചില സ്വഭാവസവിശേഷതകള്‍ (ഉദാ. കണ്ണിന്റെ നിറം, രക്തഗ്രൂപ്പ്, പാരമ്പര്യരോഗങ്ങള്‍) പാരമ്പര്യഘടകങ്ങളാല്‍ മാത്രം നിര്‍ണയിക്കപ്പെടുന്നു. അതേസമയം ശരീരവലുപ്പം, ബുദ്ധികൂര്‍മത, മാനസികമായ ആരോഗ്യം മുതലായവ പാരമ്പര്യഘടകങ്ങളുടെയും പരിസ്ഥിതിയുടെയും അന്യോന്യപ്രവര്‍ത്തനങ്ങളിലൂടെയാണ് നിര്‍ണയിക്കപ്പെടുക.

പാരമ്പര്യ(വംശാഗതി)ത്തെക്കുറിച്ചുള്ള മെന്‍ഡലിന്റെ നിയമങ്ങള്‍ക്കനുസൃതമായി ലൈംഗികപ്രത്യുത്പാദനത്തിലൂടെ ജീനുകള്‍ക്ക് പുനഃസംഘടിത വ്യതിയാനങ്ങള്‍ (recombinations of genes) സംഭവിക്കുന്നതായി മനസ്സിലാക്കപ്പെട്ടു. അക്കാരണത്താല്‍ രണ്ട് സന്താനങ്ങള്‍ (സമജാത ഇരട്ടകളൊഴികെ) ജനിതകമായി സദൃശങ്ങളല്ലെന്ന് ബോധ്യമാകും. ജീനുകള്‍ക്ക് പുതിയ പരിസ്ഥിതികളില്‍ ഉത്പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യുന്നു. അണുവികിരണം, ചില രാസവസ്തുക്കള്‍, മറ്റു കാരണങ്ങള്‍ എന്നിവയുടെ സ്വാധീനത്താല്‍ ജീനുകള്‍ക്ക് ഉത്പരിവര്‍ത്തനങ്ങളുണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജൈവവൈവിധ്യത്തിന്റെ ചാലകശക്തി പാരമ്പര്യവും പരിസ്ഥിതിയുമാണ്.

പ്രകൃതി നിര്‍ധാരണം

പ്രകൃതി നിര്‍ധാരണം (Natural Selection). ജീനുകള്‍ക്കിടയിലുള്ള വിഭാഗീകരണം സന്താനപരമ്പരകളില്‍ വൈവിധ്യങ്ങള്‍ ഉളവാക്കുന്നു. ഈ പ്രക്രിയ പുതിയ ജീവജാതികളുടെ ഉത്പത്തിക്കു നിദാനമാകുകയും ചെയ്യുന്നു. ഇവിടെ പാരമ്പര്യവും പരിസ്ഥിതിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കപ്പെടുന്നു. ജൈവ പരിണാമപ്രക്രിയയുടെ അടിസ്ഥാന ശിലകളായ പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സംപൂരക പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രകൃതിനിര്‍ധാരണം ഉരുത്തിരിയുന്നത്.

മറ്റു ജന്തുജാതികളെ അപേക്ഷിച്ച് മനുഷ്യന്‍ കൂടുതല്‍ വ്യാപകമായി പരിസ്ഥിതിയെ നിയന്ത്രിക്കുന്നു. ഒരു ജന്തുജാതിയുടെയും ജനസംഖ്യ അതിന്റെ പ്രത്യുത്പാദനശേഷി എത്ര വര്‍ധിച്ചതായാലും ഭൂമിയില്‍ അമിതമായി വര്‍ധിക്കാറില്ല. 'പ്രകൃതിയുടെ ഉപരോധം' (nature's resistance) ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരോ ജാതി ജന്തുവിന്റെയും സന്താനങ്ങള്‍ നിരവധി ഉപരോധങ്ങള്‍ക്ക് (ഉദാ. പരഭോജികള്‍, ഭക്ഷണത്തിന്റെ അപര്യാപ്തത, രോഗം, പ്രതികൂല കാലാവസ്ഥകള്‍) വിധേയമാണ്. തന്മൂലം ഓരോ ജാതി ജന്തുവിന്റെയും അനവധി സന്താനങ്ങളില്‍ ഏതാനും ചിലതു മാത്രമേ നിലനില്ക്കുകയുള്ളൂ. ജനിതകമായി കൂടുതല്‍ കരുത്തുള്ള സന്താനങ്ങള്‍ പ്രകൃതി നിര്‍ധാരണത്തിലൂടെ പ്രതികൂല പരിസ്ഥിതികളെ അതിജീവിക്കുകയും തലമുറകളിലൂടെ നിലനില്ക്കുകയും ചെയ്യുന്നു.

പാരമ്പര്യവ്യതിയാനങ്ങളുടെ മേല്‍ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുന്നതുമൂലമാണ് ജൈവപരിണാമം സംഭവിക്കുന്നത്. പരിസ്ഥിതിയുടെ മേല്‍ മനുഷ്യന് കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കാന്‍ കഴിയുമെന്നതിനാല്‍ സ്വന്തം പരിണാമത്തെ സ്വാധീനിക്കാന്‍ മനുഷ്യന് കഴിയും. മനുഷ്യനെ സംബന്ധിച്ചിടത്തോളം ജൈവ പാരമ്പര്യത്തോടൊപ്പം അവന്റെ സാമൂഹ്യ പാരമ്പര്യവും (social inheritance) പ്രാവര്‍ത്തികമാണ്.

പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തിന് ബദലായ പരിണാമസിദ്ധാന്തമാണ് 'ആര്‍ജിത സ്വഭാവസവിശേഷതകളുടെ' സമ്പ്രദായത്തെക്കുറിച്ചുള്ള ലാമാര്‍ക്കിന്റെ സിദ്ധാന്തം ( inheritance of acquired characters). ഇതനുസരിച്ച് ഓരോ ജീവിയും അതിന്റെ ജീവിതകാലത്ത് ആര്‍ജിക്കുന്ന സ്വഭാവങ്ങള്‍ ബീജകോശങ്ങളിലൂടെ വരുംതലമുറകളിലേക്ക് കൈമാറുന്നു. ഈ വീക്ഷണം അശാസ്ത്രീയമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ആര്‍ജിതസ്വഭാവങ്ങള്‍ വംശാഗതമായി തലമുറകളിലൂടെ കൈമാറപ്പെടുന്നില്ല. വംശാഗതമായ സവിശേഷതകളില്‍ മാത്രമേ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുന്നുള്ളൂ. എല്ലാ ജീവിജാതികളുടെയും പരിണാമത്തില്‍ ഇതു പ്രാവര്‍ത്തികമാണുതാനും.

ഓരോ ജന്തുജാതിയും കരസ്ഥമാക്കിയിട്ടുള്ള സ്ഥല വിസ്തീര്‍ണം വര്‍ധിക്കുന്നതനുസരിച്ച് അതിന്റെ സന്താനപരമ്പരകളില്‍ പ്രാദേശികമായ വിഭേദനം വംശപരമായി (races) പ്രത്യക്ഷപ്പെടുന്നു. ഈദൃശ വിഭേദനം വ്യാപകമാകുന്നതോടുകൂടി വ്യത്യസ്ത വംശജനസംഖ്യകള്‍ തമ്മിലുള്ള പ്രത്യുത്പാദനബന്ധം (ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ മാര്‍ഗതടസ്സങ്ങളിലൂടെ) നിഷേധിക്കപ്പെടുന്നു. പ്രത്യുത്പാദനപരമായി ഒരേ ജാതിയില്‍പ്പെട്ട ജന്തുജനസംഖ്യകള്‍ പരസ്പരം ഒറ്റപ്പെടുന്നതുമൂലം അവ തമ്മിലുള്ള ജീനുകളുടെ കൈമാറ്റം അസാധ്യമായിത്തീരുന്നു. തന്മൂലം ഇപ്രകാരമുണ്ടാകുന്ന രണ്ടു വ്യത്യസ്ത ജനസംഖ്യാ ഗ്രൂപ്പുകള്‍ രണ്ടു വ്യതിരിക്ത ജാതികളായി പ്രകൃതിനിര്‍ധാരണത്തിലൂടെ പരിണമിക്കപ്പെടാന്‍ വിധിക്കപ്പെടുന്നു. തദനന്തരം അവ ജനിതകമായ സ്വതന്ത്ര പരിണാമ പഥങ്ങളിലൂടെ മുന്നേറുകയും ചെയ്യുന്നു. നോ: പരിണാമം

ജന്തുക്കളുടെ നൈസര്‍ഗിക പെരുമാറ്റം

ജന്തുക്കളുടെ നൈസര്‍ഗിക പെരുമാറ്റം (Instinctive behaviour). മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജന്തുജാതികളും മുഖ്യമായി നൈസര്‍ഗിക പെരുമാറ്റങ്ങള്‍, ആര്‍ജിത പെരുമാറ്റങ്ങള്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള സ്വഭാവ സവിശേഷതകളാണ് പ്രകടിപ്പിക്കുന്നത്. ജന്തുപെരുമാറ്റങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക ജീവശാസ്ത്രശാഖ ഇതോളജി (ethology) ഇന്ന് നിലവില്‍ വന്നിരിക്കുന്നു. കോണ്‍റാഡ് ലോറന്‍സ് (Konrad Lorenz), കാള്‍ ഫൊണ്‍ഫ്രിഷ് (Karl von Frisch), നിക്കോളാസ് ടിന്‍ബെര്‍ഗന്‍ (Nicholas Tinbergen), ഗുസ്താവ് ക്രാമര്‍ (Gustav Kramer) എന്നിവരാണ് ഈ ശാസ്ത്രശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ളത്. ജന്തുക്കളുടെ നൈസര്‍ഗിക പെരുമാറ്റങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങള്‍ നടത്തിയത്. ചില പ്രത്യേക രൂപങ്ങള്‍, വര്‍ണമാതൃകകള്‍, ശബ്ദങ്ങള്‍, ചലനങ്ങള്‍ എന്നിവയ്ക്ക് ജന്തുക്കളില്‍ സ്വചലന പ്രതികരണങ്ങള്‍ (automatic responses) ഉളവാക്കാന്‍ കഴിയുമെന്ന് ഇവര്‍ കണ്ടെത്തി. ജന്തുക്കള്‍ ആശയവിനിമയം നടത്താനുപയോഗിക്കുന്ന ഉപാധികളാണിവ. പെണ്‍തേനീച്ചകള്‍ ഒരു പ്രത്യേകതരം 'നൃത്ത'ത്തിലൂടെ ആശയവിനിമയം നടത്തുന്നു. ഭക്ഷണത്തിന്റെ ഉറവിടം മറ്റു പെണ്‍തേനീച്ചകളെ അറിയിക്കുന്നതിനുവേണ്ടി സൂര്യന്റെ ഗതിയെ ആസ്പദമാക്കി അവ നൃത്തം ചെയ്യുന്നു. സൂര്യന്റെ ഗതിയെ ആസ്പദമാക്കിയുള്ള ആശയവിനിമയം ജന്തുലോകത്ത് വ്യാപകമാണ്. ഉദാ. സൂര്യന്റെ ഗതിയനുസരിച്ച് സമയകല്പന നടത്താന്‍ കഴിയുന്ന നൈസര്‍ഗികമായ ഒരു 'ജൈവഘടികാരം' (biological clock) പക്ഷികളില്‍ പ്രവര്‍ത്തനനിരതമാണ്. പക്ഷികളുടെ ദേശാടനം നൈസര്‍ഗിക പെരുമാറ്റത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്.

മറ്റു ജന്തുക്കള്‍, പ്രത്യേകിച്ച് മനുഷ്യനെപ്പോലുള്ള സസ്തനികള്‍, ഒരു വലിയ പരിധിവരെ ആര്‍ജിത പെരുമാറ്റങ്ങളാണ് പ്രകടിപ്പിക്കുക. അന്തഃസ്രാവങ്ങള്‍ (hormones), ബാഹ്യസ്രാവങ്ങള്‍ (pheromones) മുതലായ രാസവസ്തുക്കളുടെ സഹായത്താലും ചില ജന്തുജാതികള്‍ നൈസര്‍ഗികമായ ആശയവിനിമയം നടത്താറുണ്ട്. മിന്നാമിനുങ്ങുകളെ (fire-flies)പ്പോലുള്ള മറ്റു ചില ജന്തുക്കള്‍ ജൈവദീപ്തിയിലൂടെയാണ് (bioluminiscence) ആശയവിനിമയം നടത്തുന്നത്. നോ. ജന്തുപെരുമാറ്റം; ജന്തുഗന്ധങ്ങള്‍; ജന്തുമനഃശാസ്ത്രം, ജൈവഘടികാരം; ജൈവദീപ്തി

ജന്തുശാസ്ത്രത്തിന്റെ പ്രാധാന്യം

മനുഷ്യന്റെ നിലനില്പിന് അനുപേക്ഷണീയമായ ഒരു പ്രകൃതിസമ്പത്താണ് വൈവിധ്യമാര്‍ന്ന ജന്തുലോകം. മനുഷ്യന്റെ സുസ്ഥിരമായ നിലനില്പിന് പ്രകൃതിവിഭവങ്ങള്‍, വിശിഷ്യാ ജൈവവിഭവങ്ങള്‍ (സസ്യലോകം, ജന്തുലോകം, സൂക്ഷ്മാണു ജീവലോകം) അത്യന്താപേക്ഷിതമാണ്.

ഉപകാരികളും (beneficial) ഉപദ്രവകാരികളുമായ (harmful) ജീവജാലങ്ങളാണ് മനുഷ്യനു ചുറ്റുമുള്ളത്.

മൃഗചികിത്സാശാസ്ത്രം (Veterinary Science), ജന്തുപരിപാലനം (animal breeding), മത്സ്യക്കൃഷി (fishery), വന്യജീവി സംരക്ഷണം (conservation of wildlife) എന്നിവ ജന്തുശാസ്ത്രത്തിന്റെ പരിധിയിലുള്‍പ്പെടുന്നു. കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള കീടശാസ്ത്രം (Entomology), കന്നുകാലിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, ജന്തുജൈവസാങ്കേതികവിദ്യ (Zoo Biotechnology) എന്നിവയും ജന്തുശാസ്ത്ര പഠനത്തിന്റെ പരിധിയിലുള്‍പ്പെടുന്നു. കൃഷി, വ്യവസായം, ഗതാഗതം, വൈദ്യചികിത്സ എന്നീ മേഖലകളില്‍ ജന്തുശാസ്ത്രത്തിന്റെ പ്രയുക്തസ്വാധീനം വമ്പിച്ചതാണ്.

അനേകം ജന്തുരൂപങ്ങള്‍ക്ക് ബാധകമായ മൗലികതത്ത്വങ്ങള്‍ അനാവരണം ചെയ്യാന്‍ ജന്തുശാസ്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ജന്തുശാസ്ത്രം മനുഷ്യചികിത്സാശാസ്ത്രത്തിന്റെ (human medicine) നട്ടെല്ലായി മാറിയത്.

ജന്തുപരിപാലനം, വന്യജീവി സംരക്ഷണം, കീടനാശിനികളുടെ മേലുള്ള നിയന്ത്രണം, ജൈവ സാങ്കേതിക വിദ്യയുടെ വികസനം എന്നീ മേഖലകളിലുള്ള അടിസ്ഥാന ഗവേഷണങ്ങളിലല്ലാതെ മനുഷ്യരാശിയുടെ സുസ്ഥിരമായ ഭാവി സംരക്ഷിക്കപ്പെടാന്‍ കഴിയുകയില്ല. ഇവിടെയാണ് ജന്തുശാസ്ത്രത്തിന്റെ പ്രാധാന്യവും പ്രസക്തിയും.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍