This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനസംഖ്യാശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനസംഖ്യാശാസ്ത്രം

Demography

ജനസംഖ്യയെ വസ്തുനിഷ്ഠവും സാംഖ്യികവും ഗണിതശാസ്ത്രപരവുമായി വിശകലനം ചെയ്യുന്ന വിജ്ഞാനശാഖ. ജനസംഖ്യാശാസ്ത്രം വിശകലനം ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ ഇവയാണ്.

1. ജനസംഖ്യയിലെ മാറ്റം

2. ജനസംഖ്യയുടെ ഘടന, ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍

3. ജനസംഖ്യയുടെ പ്രാദേശിക വിതരണം (regional distribution of population)

വിതരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. ജനസംഖ്യയുടെ വലുപ്പം, ഘടന, വിതരണം എന്നിവയെക്കുറിച്ചും അവയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ശാഖയെ ജനസംഖ്യാശാസ്ത്രം എന്നു നിര്‍വചിക്കാം. സന്താനോത്പാദനക്ഷമത (fertility) , വിവാഹം, മര്‍ത്യത (mortality), കുടിയേറ്റം (migration), സാമൂഹികമായ ചലനാത്മകത (social mobility) എന്നീ അഞ്ചു ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള സംഖ്യിക പഠനമാണിത്. ഏതു ജനസംഖ്യയുടെയും വലുപ്പം, ഘടന, വിതരണം എന്നിവയെ നിര്‍ണയിക്കുന്നത് ഈ പ്രക്രിയകളാണ്. ഒരു ജനസംഖ്യ നിശ്ചലമായി നില്ക്കുന്നു എന്നതിനര്‍ഥം മുകളില്‍ പറഞ്ഞ ജനസംഖ്യാപ്രക്രിയകള്‍ തമ്മില്‍ താത്കാലികമായ സന്തുലിതാവസ്ഥ നിലനില്ക്കുന്നു എന്നാണ്.

ജനസംഖ്യാശാസ്ത്രത്തിനാവശ്യമായ വിവരങ്ങള്‍ സമാഹരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്രോതസ് സെന്‍സസ് ആണ്. ശാസ്ത്രീയമായ അര്‍ഥത്തില്‍ ആധുനിക ദേശീയ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടുകൂടിയാണ് സെന്‍സസ് ആരംഭിക്കുന്നതെങ്കിലും അതിന് പ്രാചീനകാലത്തോളം പഴക്കമുണ്ട്. പ്രാചീന റോമിലും ചൈനയിലും സെന്‍സസ് നടത്തിയിരുന്നതായി തെളിവുകളുണ്ട്. പത്തു വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളെ എന്യൂമറേറ്റര്‍ നേരിട്ടുകാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.

സെന്‍സസ് സമയത്ത് എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇവയാണ്.

1. ലിംഗം (sex)

2. പ്രായം (age)

3. ജാതി/മതം (caste/religion)

4. വൈവാഹിക പദവി (marital status)

5. കുട്ടികളുടെ എണ്ണം (number of children ever born)

6. സാക്ഷരത/വിദ്യാഭ്യാസ ലബ്ധി (literacy/educational attainment)

ജനസംഖ്യാ വിശകലനത്തിനുപയോഗിക്കുന്ന മറ്റൊരു സ്രോതസ്സാണ് ജനന-മരണ രജിസ്ട്രേഷന്‍. ജനനവും മരണവും സംഭവിച്ച് അധികം താമസിയാതെ തന്നെ രജിസ്റ്റര്‍ ചെയ്യുക എന്നത് മിക്ക രാജ്യങ്ങളിലും നിയമംമൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജനനം 7 ദിവസത്തിനുള്ളിലും മരണം 15 ദിവസത്തിനുള്ളിലും രജിസ്റ്റര്‍ ചെയ്യണം എന്നതാണ് ഇന്ത്യയിലെ നിയമം. ജനന-മരണ സ്ഥിതിവിവരക്കണക്കുകള്‍ (vital statistics) ജനസംഖ്യാശാസ്ത്രത്തിന്റെ ഒരു മുഖ്യ സൈദ്ധാന്തിക സാമഗ്രിയാണ്.

അടുത്തകാലം വരെ ജനസംഖ്യാ പഠനവും (population study) ജനസംഖ്യാശാസ്ത്രവും സമാനമായ അര്‍ഥത്തിലാണ് വ്യവഹരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ജനസംഖ്യാശാസ്ത്രം സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു വിജ്ഞാനശാഖയായി വളര്‍ന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രത്തിന്റെ ചരിത്രം. ആധുനിക ജനസംഖ്യാശാസ്ത്രത്തിനു തുടക്കം കുറിച്ചത് ആല്‍ഫ്രഡ് ജെ. ലോട്ട്ക്കയാണ് (1925). ജനസംഖ്യയുടെ പ്രത്യുത്പാദനത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി അദ്ദേഹം ഒരു ഗണിതശാസ്ത്ര മാതൃക വികസിപ്പിക്കുകയുണ്ടായി. ജനസംഖ്യാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇംഗ്ലീഷുകാരനായ ജോണ്‍ ഗ്രോന്റ് ആണ്. പൊതുശ്മശാനങ്ങളില്‍ നടന്ന ശവസംസ്കാരത്തിന്റെ വാരാന്ത്യ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗ്രോന്റ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചത്. 16-ഉം 17-ഉം ശ.-ങ്ങളില്‍ ഇംഗ്ലണ്ടില്‍ പ്ളേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഉണ്ടായ മരണത്തിന്റെ കണക്കുകള്‍ ആസ്പദമാക്കിയാണ് ഗ്രോന്റ് ജനസംഖ്യാവളര്‍ച്ചയെ സംബന്ധിച്ച നിയമങ്ങള്‍ക്കു രൂപം നല്കിയത്. ജനസംഖ്യാശാസ്ത്രത്തിന്റെ ചരിത്രത്തില്‍ സാമ്പത്തികശാസ്ത്ര ചിന്തകനായ തോമസ് ആര്‍. മാല്‍ത്തസിന് സുപ്രധാന സ്ഥാനമാണുള്ളത്. 1799-ല്‍ പ്രസിദ്ധീകരിച്ച ജനസംഖ്യാതത്ത്വത്തെക്കുറിച്ച് ഒരു പ്രബന്ധം എന്ന മാല്‍ത്തസിന്റെ കൃതി ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിത്തീരുകയും വളരെയേറെ വിവാദാസ്പദവുമായിത്തീരുകയും ചെയ്തു. അമിതമായ ജനസംഖ്യാവര്‍ധനവ് മനുഷ്യരുടെ സഹജപ്രവണതയാണെന്നാണ് മാല്‍ത്തസിന്റെ വിഖ്യാതമായ 'ജനസംഖ്യാതത്ത്വം' സിദ്ധാന്തിക്കുന്നത്. യുദ്ധം, ക്ഷാമം, പ്രകൃതിദുരന്തങ്ങള്‍ എന്നീ ഘടകങ്ങളാണ് പരോക്ഷമായി ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കുന്നതെന്നു മാല്‍ത്തസ് പറയുന്നു. ജനസംഖ്യാനിയന്ത്രണ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍, ജനസംഖ്യ ക്രമാതീതമായി പെരുകുമെന്ന് മാല്‍ത്തസ് ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള അമിതമായ ജനസംഖ്യാവര്‍ധനവ് മറ്റെല്ലാ സാമ്പത്തിക വികസനപദ്ധതികളെയും അപകടത്തിലാക്കുമെന്നും മാല്‍ത്തസ് മുന്നറിയിപ്പു നല്കി. യൂറോപ്പിന്റെയും അമേരിക്കയുടെയും ചരിത്രം മാല്‍ത്തസിന്റെ ജനസംഖ്യാ പ്രവചനങ്ങളിലധികവും അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുകയുണ്ടായി. പക്ഷേ, ഏഷ്യനാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യാപ്രവണതകള്‍ പരിശോധിച്ചാല്‍ മാല്‍ത്തൂസ്യന്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാണെന്നു ബോധ്യമാകും. എന്തായാലും ജനസംഖ്യാപ്രശ്നത്തെ സുപ്രധാനമായ ഒരു സാമൂഹിക ശാസ്ത്രപ്രമേയമാക്കി മാറ്റുന്നതില്‍ മാല്‍ത്തസ് നല്കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്.

എ.എം.കാര്‍ സാന്‍ഡേഴ്സ് 1922-ല്‍ പ്രസിദ്ധീകരിച്ച ജനസംഖ്യാപ്രശ്നം എന്ന കൃതി, ജനസംഖ്യാശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്. ജനസംഖ്യാവിജ്ഞാനത്തെ സംബന്ധിച്ച് സാമൂഹിക ശാസ്ത്രാധിഷ്ഠിതമായ ഒരു പരിപ്രേക്ഷ്യം വികസിപ്പിച്ചത് കാര്‍ സാന്‍ഡേഴ്സാണ്. 1925-ല്‍ ആല്‍ഫ്രഡ് ജെ. ലോട്ട്ക്ക സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ജനസംഖ്യാ മാതൃകകള്‍ ആവിഷ്കരിച്ചതോടെയാണ് ജനസംഖ്യാശാസ്ത്രം പക്വതയാര്‍ന്ന ഒരു സാമൂഹികശാസ്ത്രശാഖ എന്ന അംഗീകാരം നേടുന്നത്. 1927-ല്‍ ജനീവയില്‍ വച്ച് ലീഗ് ഒഫ് നേഷന്‍സ് ലോകജനസംഖ്യാസമ്മേളനം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് ജനസംഖ്യാ ശാസ്ത്രത്തിന് സാര്‍വദേശീയമായ അംഗീകാരം ലഭിച്ചു. 1994 സെപ്.-ല്‍ കെയ്റോയില്‍ വച്ചാണ് അവസാനത്തെ ലോകജനസംഖ്യാസമ്മേളനം നടന്നത്.

ജനസംഖ്യാവളര്‍ച്ച. ജനസംഖ്യാശാസ്ത്രത്തിന്റെ പ്രതിപാദനവിഷയങ്ങളില്‍ ഏറ്റവും പ്രധാനം ജനസംഖ്യയുടെ വളര്‍ച്ചാനിരക്കാണ്. ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് എന്നതുകൊണ്ടര്‍ഥമാക്കുന്നത് ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവോ കുറവോ ആകാം. രണ്ടു സെന്‍സസ് കണക്കുകള്‍ തമ്മിലുള്ള അന്തരത്തെ ജനസംഖ്യാവളര്‍ച്ച എന്നു നിര്‍വചിക്കാം. ഉദാ. 1991-ലെ സെന്‍സസ് പ്രകാരമുള്ള ഇന്ത്യന്‍ ജനസംഖ്യയില്‍ നിന്ന് 1981-ലെ ജനസംഖ്യ കുറച്ചാല്‍ 1981-91 കാലയളവിലെ ഇന്ത്യന്‍ ജനസംഖ്യയുടെ ദശവത്സരവളര്‍ച്ചാ നിരക്ക് ലഭിക്കും. ഈ ജനനനിരക്കിനെ വീണ്ടും 10 കൊണ്ടു ഹരിച്ചാല്‍ വാര്‍ഷികവളര്‍ച്ചാ നിരക്ക് ലഭിക്കും. ജനനം, മരണം, കുടിയേറ്റം എന്നീ ഘടകങ്ങളുടെ പരസ്പര പ്രതിപ്രവര്‍ത്തനമാണ് ജനസംഖ്യാവളര്‍ച്ച നിര്‍ണയിക്കുന്നത്. ഈ ഘടകങ്ങളുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഒരര്‍ഥത്തില്‍ ജനസംഖ്യാവളര്‍ച്ചയെന്നതുകൊണ്ടര്‍ഥമാക്കുന്നത്. ഈ സന്തുലിതാവസ്ഥ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആധുനിക കാലത്ത് ജനസംഖ്യ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. സമീപകാലത്തെ ജനസംഖ്യാവര്‍ധനയ്ക്കു പ്രധാനകാരണം ഉയര്‍ന്ന ജനനനിരക്കായിരുന്നു. മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചെങ്കിലും ജനനനിരക്ക് സാവധാനത്തിലേ കുറഞ്ഞുള്ളു.

രണ്ടു സമയത്തെ ജനസംഖ്യകള്‍ തുലനം ചെയ്യുന്നതിനു പുറമേ, ജനനമരണനിരക്കുകള്‍ തമ്മിലുള്ള തുലനത്തിലൂടെയും വളര്‍ച്ചാനിരക്ക് തിട്ടപ്പെടുത്താം. വര്‍ഷംതോറുമുള്ള ആകെ ജനനത്തില്‍ നിന്ന് ആകെ മരണം കുറച്ചാല്‍ ഈ സംഖ്യ ലഭിക്കും. ഈ സംഖ്യയെ അര്‍ധവാര്‍ഷികജനസംഖ്യ കൊണ്ടു ഭാഗിച്ചാല്‍ ജനസംഖ്യയുടെ സ്വാഭാവിക വര്‍ധനനിരക്ക് ലഭിക്കുന്നു. കുടിയേറ്റത്തിന്റെ ഫലങ്ങളെ സ്വാഭാവിക വര്‍ധനനിരക്ക് കണക്കിലെടുക്കുന്നില്ല. കുടിയേറ്റത്തിന്റെ അഭാവത്തില്‍ സ്വാഭാവിക വര്‍ധനനിരക്കും വളര്‍ച്ചാനിരക്കും ഒന്നുതന്നെയാണ്. കുടിയേറ്റമില്ലാത്ത ജനസംഖ്യയെ 'അടഞ്ഞ ജനസംഖ്യ' (closed population) എന്നു വിളിക്കുന്നു. ഗണ്യമായ തോതില്‍ കുടിയേറ്റമുള്ള ജനസംഖ്യ 'തുറന്ന ജനസംഖ്യ' (open population) എന്നറിയപ്പെടുന്നു.

ജനസംഖ്യയുടെ ഘടനയെക്കുറിച്ചുള്ള വിശകലനം ജനസംഖ്യാശാസ്ത്രത്തിന്റെ ഒരു പ്രധാനമേഖലയാണ്. ലിംഗം, പ്രായം, വൈവാഹിക പദവി, നഗര-ഗ്രാമ പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സവിശേഷതകള്‍, മതം, കുടുംബത്തിന്റെ വലുപ്പവും ഘടനയും എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത സമയത്തെ ജനസംഖ്യയുടെ ആന്തരികഘടനയെക്കുറിച്ചുള്ള അപഗ്രഥനത്തെയാണ് ജനസംഖ്യാഘടനാ സിദ്ധാന്തം (Theory of population composition) വിവക്ഷിക്കുന്നത്. ജനസംഖ്യയുടെ ഘടനയെക്കുറിച്ചു പഠിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് സ്ത്രീപുരുഷാനുപാതം (sex ratio).ആയിരം പുരുഷന്മാര്‍ക്ക് ഇത്ര സ്ത്രീകള്‍ എന്ന രീതിയിലാണ് സാധാരണയായി സ്ത്രീപുരുഷാനുപാതം കണക്കാക്കുന്നത്.

സ്ത്രീപുരുഷാനുപാതം

pf ജനസംഖ്യയിലെ സ്ത്രീകളുടെ എണ്ണം

pm ജനസംഖ്യയിലെ പുരുഷന്മാരുടെ എണ്ണം

ജനസംഖ്യാഘടനയെക്കുറിച്ചുള്ള പഠനത്തിലെ മറ്റൊരു പ്രധാന ഉപാധി പ്രായമാണ്. വിവിധ പ്രായവിഭാഗങ്ങളിലെ വ്യക്തികളുടെ എണ്ണം കണക്കാക്കുന്നതിലൂടെ ജനസംഖ്യയുടെ പ്രായഘടന മനസ്സിലാക്കാന്‍ സാധിക്കും. പ്രായഘടന മൊത്തം ജനസംഖ്യയുടെ വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഉദാഹരണമായി 45 വയസ്സിനുമേലുള്ളവര്‍ വളരെയധികമുള്ള ഒരു ജനസംഖ്യയില്‍ ജനനനിരക്ക് കുറവും മരണനിരക്ക് കൂടുതലുമായിരിക്കും. അതായത് ജനസംഖ്യാ വളര്‍ച്ച സാവധാനമായിരിക്കും എന്നര്‍ഥം.

മര്‍ത്യതാപഠനം. ജനസംഖ്യയിലെ മരണപ്രക്രിയയെക്കുറിച്ചുള്ള പഠനത്തെ മര്‍ത്യതാപഠനം എന്നു പറയുന്നു. മരണത്തിന്റെ നൈരന്തര്യം ജനസംഖ്യയെ പാടെ തുടച്ചുനീക്കുന്നില്ല. കാരണം, പ്രത്യുത്പാദനത്തിലൂടെ പുതിയ അംഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് അനുസ്യൂതമായ പ്രക്രിയയാണ്. മരണനിരക്കും ജനനനിരക്കും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ജനസംഖ്യയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത്.

മര്‍ത്യതയുടെ വിവിധ അളവുകോലുകള്‍.

i. അസംസ്കൃത മരണനിരക്ക് (Crude Death Rate-CDR). സര്‍വസാധാരണമായി ഉപയോഗിക്കുന്ന മര്‍ത്യതാമാപനമാണിത്. ഒരു നിശ്ചിത കാലയളവില്‍ സംഭവിക്കുന്ന മരണങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യ(ജനസംഖ്യയിലെ മരണ ആവൃത്തി)ത്തെയാണ് ഈ നിരക്കു സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷമുള്ള മരണങ്ങളുടെ എണ്ണവും അര്‍ധവാര്‍ഷിക ജനസംഖ്യയും തമ്മിലുള്ള അനുപാതത്തെ അസംസ്കൃതമരണനിരക്ക് എന്നു നിര്‍വചിക്കാവുന്ന-താണ്.

ചിത്രം:Scr Jan2.png

ii. പ്രായാധിഷ്ഠിത മരണനിരക്ക് (Age Specific Death Rate- ASDR). സൂക്ഷ്മമായ മര്‍ത്യതാപഠനത്തിന് അസംസ്കൃത മരണനിരക്ക് അപര്യാപ്തമാണ്. വ്യത്യസ്ത പ്രായവിഭാഗങ്ങളുടെയിടയിലുണ്ടാകുന്ന മരണത്തിന്റെ ആവൃത്തി മനസ്സിലാക്കുന്നതിന് പ്രായാധിഷ്ഠിത മരണനിരക്കുകള്‍ ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലെ മരണം അളക്കുന്നതിന് ലിംഗാധിഷ്ഠിത മരണനിരക്കാണുപയോഗിക്കുന്നത്. പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യയെ വര്‍ഗീകരിക്കുകയും വ്യത്യസ്ത വിഭാഗങ്ങളുടെ പ്രത്യേകമായ മരണനിരക്ക് കണക്കാക്കുകയും ചെയ്യുക എന്നതാണ് ഈ രീതികളുടെ പ്രത്യേകത.

iii. ശിശുമരണനിരക്ക് (Infant Mortality Rate-IMR). ശിശുക്കള്‍ക്കിടയിലെ മരണത്തിന്റെ ആവൃത്തിയെയാണ് ശിശുമരണനിരക്ക് എന്നു പറയുന്നത്. ഒരു വയസ്സിനുള്ളില്‍ സംഭവിക്കുന്ന മരണങ്ങളെയാണ് ശിശുമരണനിരക്കില്‍പ്പെടുത്തുന്നത്. ഈ നിശ്ചിത വര്‍ഷത്തിലെ മൊത്തം ജനനവും പ്രസ്തുത വര്‍ഷത്തില്‍ ഒരു വയസ്സില്‍ താഴെയുള്ള ശിശുക്കളുടെ മരണസംഖ്യയും തമ്മിലുള്ള അനുപാതത്തെ ശിശുമരണനിരക്ക് എന്നു നിര്‍വചിക്കാം. ഈ അനുപാതത്തെ 1000 കൊണ്ടു ഗുണിക്കുക പതിവാണ്. കാരണം, ജനിച്ച 1000 ശിശുക്കളില്‍ ഇത്ര കുഞ്ഞുങ്ങള്‍ ഒരു വയസ്സിനുള്ളില്‍ മരണമടഞ്ഞു എന്നു പറയുമ്പോള്‍, ശിശുമരണനിരക്ക് എന്ന സംജ്ഞ കൂടുതല്‍ വ്യക്തമാവും. ജനസംഖ്യയുടെ വൈദ്യശാസ്ത്രപരവും ആരോഗ്യപരവുമായ സുപ്രധാന സൂചകമാണ് ശിശുമരണനിരക്ക്. ഒരു സമൂഹത്തിന്റെ പൊതുവെയുള്ള വികാസനിലവാരത്തെയും ജീവിതത്തിന്റെ ഭൗതികഗുണനിലവാരത്തെയും അളക്കുന്നതിനുള്ള ഏറ്റവും പ്രധാന ഉപാധിയാണ് ശിശുമരണനിരക്ക്. വര്‍ധിച്ച ശിശുമരണനിരക്ക് താഴ്ന്ന ജീവിതഗുണനിലവാരത്തെയും സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ പിന്നോക്കാവസ്ഥയെയുമാണു സൂചിപ്പിക്കുന്നത്. എന്നാല്‍ താഴ്ന്ന ശിശുമരണനിരക്കു വ്യഞ്ജിപ്പിക്കുന്നത് ജീവിതഗുണനിലവാരത്തില്‍ ആര്‍ജിച്ച പുരോഗതിയെയും ഉയര്‍ന്ന സാമൂഹിക-സാമ്പത്തിക വികാസത്തെയുമാണ്. ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഫലമായി, പ്രത്യേകിച്ചും വൈദ്യശാസ്ത്രരംഗത്തുണ്ടായ വിസ്മയകരമായ പുരോഗതിയുടെ ഫലമായി വര്‍ത്തമാനകാലത്ത് മിക്ക രാജ്യങ്ങളിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വന്‍തോതിലുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗങ്ങളും പകര്‍ച്ചവ്യാധികളും മറ്റുമായിരുന്നു. എന്നാല്‍ രോഗങ്ങളും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കുന്നതിലുണ്ടായ നേട്ടങ്ങള്‍ മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കുന്നതിനിടയാക്കിയിട്ടുണ്ട്.

പ്രത്യുത്പാദനപഠനം (Study of fertility). ജനസംഖ്യാശാസ്ത്രത്തിലെ ഒരു സുപ്രധാനമേഖലയാണ് പ്രത്യുത്പാദനപഠനം. ഒരു ജനസംഖ്യയിലെ ജനങ്ങളുടെ ആവൃത്തിയാണ് പ്രത്യുത്പാദന പഠനത്തിന്റെ വിഷയം. സ്ത്രീകളുടെ സന്താനോത്പാദനശേഷിയുടെ ഫലമായിട്ടാണ് ജനസംഖ്യയില്‍ പ്രത്യുത്പാദനം നടക്കുന്നത്. എന്നാല്‍ സന്താനോത്പാദനശേഷി കൃത്യമായി അളക്കുക സാധ്യമല്ല. ജനസംഖ്യയിലെ ജനനക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രത്യുത്പാദനത്തെക്കുറിച്ച് സാമാന്യമായ ചില നിഗമനങ്ങളിലെത്താന്‍ സാധിക്കും. പ്രത്യുത്പാദന പഠനത്തിനാവശ്യമായ പ്രധാന സ്രോതസ്സുകള്‍ ജനനമരണ രജിസ്ട്രേഷന്‍, സെന്‍സസ് റിപ്പോര്‍ട്ടുകള്‍, സാമ്പിള്‍ സര്‍വേകള്‍ എന്നിവയാണ്.

ഒരു ജനസംഖ്യയുടെ പ്രായാധിഷ്ഠിതമായ വിതരണവും ഘടനയും പ്രത്യുത്പാദനനിലയിലെ മാറ്റങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യയിലെ യുവജനങ്ങളുടെയും വൃദ്ധജനങ്ങളുടെയും അനുപാതം പ്രധാനമായും ജനനനിരക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. ജനനനിരക്ക് കുറയുമ്പോള്‍ വൃദ്ധജനങ്ങളുടെ അനുപാതം വര്‍ധിക്കുന്നു. പ്രത്യുത്പാദനമെന്ന ജനസംഖ്യാ പ്രക്രിയയുടെ നിര്‍ണയനത്തില്‍ സന്താനോത്പാദനശേഷിക്കു പുറമെ, സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു. മിക്ക അവികസിത രാജ്യങ്ങളിലെയും കുടുംബാസൂത്രണപദ്ധതികളുടെ മുഖ്യലക്ഷ്യം തന്നെ ജനനനിരക്ക് കുറയ്ക്കുക എന്നതാണ്. സമൂഹത്തിന്റെ സദാചാരസങ്കല്പങ്ങളിലും മൂല്യസംഹിതകളിലും ആധുനികതയോടുള്ള സമീപനത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായാലേ കുടുംബാസൂത്രണ പദ്ധതികള്‍ വിജയിക്കുകയുള്ളു.

ഒരു ജനസംഖ്യയുടെ പ്രത്യുത്പാദനം മാപനം ചെയ്യുന്നതിന് വിവിധ സൂചകങ്ങള്‍ ഉപയോഗിച്ചുവരുന്നു. അസംസ്കൃത ജനനനിരക്ക് (Crude Birth Rate-CBR), പൊതു പ്രത്യുത്പാദന നിരക്ക് (General Fertility Rate-GFR), പ്രായാധിഷ്ഠിത പ്രത്യുത്പാദന നിരക്ക് (Age Specefic Fertility Rate-ASFR), മൊത്തം പ്രത്യുത്പാദന നിരക്ക് (Total Fertility Rate) എന്നിവയാണ് ഈ സൂചകങ്ങള്‍. ഒരു നിര്‍ദിഷ്ട വര്‍ഷത്തിലെ മൊത്തം ജനനങ്ങളും പ്രസ്തുതവര്‍ഷത്തിലെ അര്‍ധവാര്‍ഷിക ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് അസംസ്കൃത ജനനനിരക്ക് എന്നതുകൊണ്ടര്‍ഥമാക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളില്‍പ്പെടുന്നവരുടെ പ്രത്യുത്പാദനനിരക്ക് പ്രത്യേകമായി കണക്കാക്കുന്ന രീതിക്കാണ് പ്രായാധിഷ്ഠിത പ്രത്യുത്പാദനനിരക്ക് എന്നു പറയുന്നത്. പ്രായാധിഷ്ഠിത പ്രത്യുത്പാദനനിരക്കുകളില്‍ നിന്നും ജനസംഖ്യയുടെ പ്രത്യുത്പാദന പ്രവണതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഈ പ്രവണതകളെ ഒരു പൊതുസൂചകമായി ചിത്രീകരിക്കുമ്പോള്‍ മൊത്തം പ്രത്യുത്പാദന നിരക്ക് ലഭിക്കുന്നു. ആയിരം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു സഹജനി(cohort)ക്ക് ഒരു ആയുഷ്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കുട്ടികളുടെ എണ്ണമാണ് മൊത്തം പ്രത്യുത്പാദനനിരക്ക് എന്ന സംജ്ഞ വിവക്ഷിക്കുന്നത്. പൊതു പ്രത്യുത്പാദനനിരക്ക് എന്നതുകൊണ്ടര്‍ഥമാക്കുന്നത് ഒരു നിര്‍ദിഷ്ട വര്‍ഷത്തിലെ ജനനങ്ങളും പ്രത്യുത്പാദനശേഷിയുള്ള (15-നും 49-നും ഇടയ്ക്കു പ്രായമുള്ള) സ്ത്രീകളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ്.

ജനസംഖ്യാ സംക്രമണം (Demographic transition). ഒരു പരമ്പരാഗത കാര്‍ഷിക സമൂഹത്തില്‍ നിന്നും ആധുനിക വ്യാവസായിക സമൂഹത്തിലേക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനഘട്ടത്തില്‍, ജനസംഖ്യയുടെ പ്രത്യുത്പാദന സ്വഭാവത്തിലുണ്ടാകുന്ന സവിശേഷമായ മാറ്റങ്ങളെയാണ് ജനസംഖ്യാസംക്രമണം എന്നു പറയുന്നത്. പരമ്പരാഗത സമൂഹങ്ങളുടെ പ്രത്യേകത ജനനമരണനിരക്കുകള്‍ ഒരുപോലെ ഉയര്‍ന്നതായിരിക്കും എന്നതാണ്. ആധുനിക സമൂഹത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ വൈദ്യശാസ്ത്രപുരോഗതിയുടെയും മറ്റും ഫലമായി മരണനിരക്കുകള്‍ ഗണ്യമായി കുറയുന്നു. ജനനമരണപ്രക്രിയകള്‍ ഒരു നിശ്ചിത തുലനാവസ്ഥയില്‍ നിലനിര്‍ത്തുകയെന്നത് ഏതൊരു സമൂഹത്തിന്റെയും പ്രത്യേകതയാണ്. മരണനിരക്കിലെ കുറവിന് ആനുപാതികമായി ജനനനിരക്ക് കുറയ്ക്കേണ്ടത് ആവശ്യമാണ്. ഇത്തരം ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വാഭാവിക സംവിധാനങ്ങള്‍ എല്ലാ സമൂഹങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഉയര്‍ന്ന ജനനമരണനിരക്കുകളില്‍ നിന്നും താഴ്ന്ന ജനനമരണനിരക്കുകളിലേക്കുള്ള മാറ്റത്തെയാണ് ജനസംഖ്യാ സംക്രമണം എന്നു പറയുന്നത്. സംക്രമണഘട്ടത്തില്‍ മരണനിരക്ക് ജനനനിരക്കിനെക്കാള്‍ കുറവാണ്. അതിനാല്‍ മിതമായോ ത്വരിതഗതിയിലോ ജനസംഖ്യ വര്‍ധിക്കുന്നു. സംക്രമണാനന്തരഘട്ടത്തില്‍ ജനനമരണ നിരക്കുകള്‍ വളരെ താഴുന്നു. അതിനാല്‍ ജനസംഖ്യാവര്‍ധനവ് ഏതാണ്ട് പൂജ്യമായിരിക്കും. സംക്രമണപൂര്‍വഘട്ടത്തില്‍ ജനനനിരക്കും മരണനിരക്കും ഒരുപോലെ ഉയര്‍ന്നതാണ്. അതുകൊണ്ട് വര്‍ധനനിരക്ക് ഏതാണ്ട് പൂജ്യമാണ്. ജനസംഖ്യ ഏതാണ്ട് നിശ്ചലമായി നില്ക്കുന്നു എന്നു പറയാം. വികസിത രാഷ്ട്രങ്ങളില്‍ ആധുനിക വികാസങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പുതന്നെ ജനനമരണനിരക്കുകള്‍ കുറയാനാരംഭിച്ചിരിക്കുന്നു. അതുപോലെ തന്നെ ജനനനിരക്ക് കുറയാനാരംഭിക്കുന്നതിനു മുമ്പുതന്നെ മരണനിരക്ക് കുറഞ്ഞുതുടങ്ങിയിരുന്നു. ക്രമേണയാണ് ഈ രണ്ടു നിരക്കുകള്‍ തമ്മില്‍ തുല്യത ഉണ്ടാകുന്നത്. ഈ നിരക്കുകള്‍ തമ്മിലുള്ള അന്തരം കാരണം സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ ത്വരിതഗതിയിലാണ് ജനസംഖ്യ വര്‍ധിക്കുന്നത്.

ക്രമാതീതമായ ജനസംഖ്യാവര്‍ധനവ് സാമൂഹിക സാമ്പത്തിക പുരോഗതിയെ പിന്നോട്ടു വലിക്കുന്ന ശക്തിയാണെന്നതില്‍ സംശയമില്ല. സമൂഹത്തില്‍ ലഭ്യമായ വിഭവശേഷിക്ക് ആനുപാതികമായിരിക്കണം ജനസംഖ്യ. എന്നാല്‍ ജനസംഖ്യ അമിതമായി പെരുകിയാല്‍, വിഭവങ്ങളുടെ അമിതമായ ഉപയോഗത്തിനും ക്രമേണ വിഭവദൗര്‍ബല്യത്തിനും ഇടയാകും. ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പ്രകൃതിയിലെ വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല. ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന ഒരു സമൂഹത്തില്‍ പ്രകൃതിവിഭവങ്ങളുടെ ചൂഷണവും വര്‍ധിക്കും. ഇത് പാരിസ്ഥിതികമായ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിനിടയാക്കുകയും ചെയ്യും. ചുരുക്കത്തില്‍, പരിസ്ഥിതി നാശത്തിനിടയാക്കുന്ന ഘടകങ്ങളിലൊന്നാണ് അമിതമായ ജനസംഖ്യാവര്‍ധനവ്. അതിനാല്‍ ലഭ്യമായ വിഭവങ്ങള്‍ക്കനുസൃതമായ രീതിയില്‍, പരമാവധി സാമൂഹിക സാമ്പത്തിക പുരോഗതിയുണ്ടാക്കാന്‍ കഴിയുംവിധം ജനസംഖ്യാവളര്‍ച്ച നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ശക്തമായ ഒരു ജനസംഖ്യാനയത്തിലൂടെ മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവുകയുള്ളു. പാരിസ്ഥിതികമായി നിലനില്‍ക്കുന്ന വികസന (sustainable development)ത്തിന് അനുയോജ്യമായിരിക്കണം ആധുനിക സമൂഹങ്ങളുടെ ജനസംഖ്യാനയം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍