This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗന്നാഥ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജഗന്നാഥ ക്ഷേത്രം

പുരിയിലെ (ഒറീസ) പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം. മഹാവിഷ്ണു ലോകനാഥനാണെന്ന സങ്കല്പത്തിലാണ് ക്ഷേത്രത്തിന് ഈ പേര്‍ നല്കിയിട്ടുള്ളത്. നീലാചലം എന്നു പേരുള്ള ഒരു കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗാംഗേയ രാജാവായ ചോഡഗംഗദേവന്റെ കാലത്താണ് (എ.ഡി. 1030) ക്ഷേത്രത്തിന്റെ പണി ആരംഭിച്ചത്. 12-ാം ശ.-ല്‍ അനഘഭീമദേവന്റെ കാലത്ത് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായി. കിഴക്കു-പടിഞ്ഞാറ് ദിശയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള നാലു മന്ദിരങ്ങള്‍ ജഗന്നാഥ ക്ഷേത്രത്തിനുണ്ട്. ഭോഗ് മന്ദിര്‍, നാട് മന്ദിര്‍, ജഗമോഹന്‍, ദ്യൂള്‍ എന്നിവയാണിവ. ഇവയില്‍ ഭോഗ് മന്ദിറും നാട് മന്ദിറും 14-ാം ശ.-ലോ 15-ാം ശ.-ലോ നിര്‍മിച്ചവയാണെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിലെ കോണാകാരഗോപുരത്തിന് സു. 60 മീ. ഉയരമുണ്ട്.

ജഗന്നാഥ ക്ഷേത്രം

ക്ഷേത്രത്തിന്റെ പ്രവേശനകവാടം ശ്രീകൃഷ്ണലീലകളുടെ ചിത്രാവിഷ്കരണം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കവാടങ്ങളിലും ഭിത്തികളിലും വെണ്ണക്കല്ലില്‍ നിര്‍മിച്ച ദ്വാരപാലകരൂപങ്ങളും സിംഹരൂപങ്ങളുമുണ്ട്. ശ്രീകൃഷ്ണന്‍, ബലരാമന്‍, സുഭദ്ര എന്നിവരുടേതാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. തടിയില്‍ നിര്‍മിച്ചിട്ടുള്ള ഈ വിഗ്രഹങ്ങളുടെ കൈകാലുകളുടെ നിര്‍മാണം അപൂര്‍ണമാണ്. ഇതു സംബന്ധിച്ച ഒരു ഐതിഹ്യം ഇപ്രകാരമാണ്. മഹാവിഷ്ണു ഒരു ശില്പിയുടെ രൂപത്തില്‍ വന്നാണ് വിഗ്രഹ നിര്‍മാണം ആരംഭിച്ചത്. വിഗ്രഹങ്ങളുടെ പണി തീരുന്നതിനു മുമ്പ് മാള്‍വയിലെ രാജ്ഞി അതു കാണാന്‍ ധൃതിവച്ചെത്തി. അതോടെ വിഗ്രഹപണി പൂര്‍ത്തിയാക്കാതെ മഹാവിഷ്ണു തിരിച്ചുപോയത്രെ.

വിഗ്രഹത്തിന്റെ അപൂര്‍ണതയ്ക്ക് കാരണമായി മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. ഭഗവാന്‍ കൃഷ്ണന്റെ പകുതി ദഹിച്ച ഭൗതികശരീരം മഴവെള്ളത്തില്‍ ഒഴുകി ഇവിടെ എത്തിയിരുന്നെന്നും അതിന്റെ പ്രതീകമായിട്ടാണ് ഇവിടത്തെ പ്രതിഷ്ഠ വികലമാക്കപ്പെട്ടിട്ടുള്ളതെന്നുമാണ് ഈ ഐതിഹ്യം ഘോഷിക്കുന്നത്. പതിമൂന്ന് വര്‍ഷത്തിലൊരിക്കല്‍ പഴയ വിഗ്രഹങ്ങള്‍ മാറ്റി പുതിയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്ന പതിവും ക്ഷേത്രത്തിലുണ്ട്. ശ്രീകൃഷ്ണന്‍, ബലരാമന്‍, സുഭദ്ര എന്നീ മൂന്നു പ്രധാന പ്രതിഷ്ഠകള്‍ക്കു പുറമേ 120-ഓളം മറ്റു പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ഇവയ്ക്ക് ഓരോന്നിനും ചെറിയ ശ്രീകോവിലുകളുമുണ്ട്.

ആഷാഢമാസത്തിലെ രഥോത്സവമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ഇതിന്റെ തുടക്കമായി ഒരു പൗര്‍ണമി ദിവസം വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ നിമജ്ജനം ചെയ്യുന്നു. പിന്നീട് രണ്ടാഴ്ച വിഗ്രഹം ദര്‍ശനത്തിന് അനുവദിക്കാറില്ല. അതിനുശേഷമാണ് രഥോത്സവത്തിനായി വിഗ്രഹങ്ങള്‍ സജ്ജമാക്കുന്നത്. 16 ചക്രങ്ങളും സു. 15 മീ. ഉയരവുമുള്ള രഥത്തിലാണ് വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നും സു. 3 കി.മീ. അകലെയുള്ള ഇന്ദ്രതുമ്നയിലെ ഉദ്യാനമന്ദിരത്തിലേക്കാണ് വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുന്നത്. എട്ടു ദിവസത്തിനുശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. രഥയാത്രയില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ഇവിടെ എത്താറുണ്ട്. ഭഗവാന്റെ രഥം വലിക്കാന്‍ ലഭ്യമാകുന്ന അവസരം അപൂര്‍വഭാഗ്യമായി ഭക്തജനങ്ങള്‍ കണക്കാക്കുന്നു. രഥോത്സവത്തിനു പുറമേ വര്‍ഷത്തില്‍ 40-ഓളം മറ്റ് ഉത്സവങ്ങളും ക്ഷേത്രത്തില്‍ ആഘോഷിക്കാറുണ്ട്. ഒറീസയിലെ എല്ലാ ഉത്സവങ്ങളും ഏതെങ്കിലും വിധത്തില്‍ ജഗന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കും.

കേരളത്തിലെ തലശ്ശേരിയിലും ഒരു ജഗന്നാഥ ക്ഷേത്രമുണ്ട്. താന്ത്രിക കര്‍മങ്ങള്‍ ബ്രാഹ്ണര്‍ക്കു മാത്രമേ പാടുള്ളൂ എന്ന പതിവ് ലംഘിച്ച് 1908 ഫെ. 13-ന് ശ്രീനാരായണ ഗുരുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍