This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗജ്ജീവന്‍ റാം (1908 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജഗജ്ജീവന്‍ റാം (1908 - 86)

ജഗജ്ജീവന്‍ റാം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും ഭരണാധികാരിയും. ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയും ദീര്‍ഘകാലം പാര്‍ലമെന്റംഗവും ആയിരുന്നു. ബിഹാറില്‍ ഭോജ്പൂര്‍ ജില്ലയിലെ ചന്ദ്വയില്‍ ശോബിറാമിന്റെ മകനായി 1908 ഏ. 5-ന് ജഗജ്ജീവന്‍ റാം ജനിച്ചു. പാറ്റ്നാ, കല്‍ക്കത്ത, ബനാറസ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1930-ല്‍ ബിരുദമെടുത്തു. 1933-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനരംഗം ബിഹാര്‍ ആയിരുന്നു. 1933-ല്‍ ഹരിജന്‍ സേവക് സംഘിന്റെ ബിഹാര്‍ പ്രവിശ്യാ സെക്രട്ടറിയായി. 1936-37-ല്‍ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും 1937 മുതല്‍ 40 വരെ ലെജിസ്ലേറ്റീവ് അസംബ്ലിയിലും ഇദ്ദേഹം അംഗമായി. 1937 മുതല്‍ 39 വരെ ബിഹാര്‍ ഗവണ്‍മെന്റില്‍ പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിച്ചു. 1936 മുതല്‍ 46 വരെ അഖിലേന്ത്യാ അധഃകൃതവര്‍ഗ ലീഗിന്റെ പ്രസിഡന്റായിരുന്നു. ബിഹാറില്‍ കര്‍ഷകത്തൊഴിലാളികളുടെ സംഘടന രൂപവത്കരിക്കുകയും (1937) ആള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ബിഹാര്‍ ഘടകത്തിന്റെ വൈസ് പ്രസിഡന്റാവുകയും (1940) ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇദ്ദേഹം 1940 ഡി. മുതല്‍ ഒരു വര്‍ഷത്തേക്കും 1942 ആഗ. മുതല്‍ അനാരോഗ്യകാരണങ്ങളാല്‍ 1943 ഒ.-ല്‍ വിമോചിതനാകുന്നതുവരെയും ജയില്‍വാസം അനുഭവിച്ചു. 1946 ഏ.-ല്‍ ഇദ്ദേഹം കാബിനറ്റ് മിഷനില്‍ അംഗമായി. ജഗജ്ജീവന്‍ റാം 1946 മുതല്‍ 50 വരെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലും കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും 1950 മുതല്‍ 52 വരെ പ്രൊവിഷണല്‍ പാര്‍ലമെന്റിലും തുടര്‍ന്ന് മരണംവരെ ലോക്സഭയിലും അംഗമായിരുന്നിട്ടുണ്ട്.

ഇദ്ദേഹം 1946 മുതല്‍ ദീര്‍ഘകാലം കേന്ദ്രമന്ത്രിയായിരുന്നു. 1952 വരെ തൊഴില്‍ മന്ത്രിയും 1952-56-ല്‍ കമ്യൂണിക്കേഷന്‍സ് മന്ത്രിയും 1956-57-ല്‍ ഗതാഗത-റെയില്‍വേ മന്ത്രിയും 1957-62-ല്‍ റെയില്‍വേ മന്ത്രിയും 1962-63-ല്‍ ഗതാഗത-കമ്യൂണിക്കേഷന്‍സ് മന്ത്രിയും ആയിരുന്നു. കാമരാജ് പദ്ധതിയനുസരിച്ച് 1963-ല്‍ മന്ത്രിപദം രാജിവച്ച ഇദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പിന്നീട് 1966-ല്‍ തൊഴില്‍-പുനരധിവാസ മന്ത്രിയും 1967-70-ല്‍ ഭക്ഷ്യ കൃഷിവകുപ്പുമന്ത്രിയും 1970-74-ല്‍ പ്രതിരോധമന്ത്രിയും 1974-77-ല്‍ കൃഷി-ജലസേചനമന്ത്രിയും ആയിരുന്നു. ജഗജ്ജീവന്‍ റാം 1933 മുതല്‍ 77 വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 1940 മുതല്‍ 46 വരെ അതിന്റെ ബിഹാര്‍ പ്രവിശ്യാ സെക്രട്ടറിയും 1940 മുതല്‍ 77 വരെ അഖിലേന്ത്യാ കമ്മിറ്റി അംഗവും 1948 മുതല്‍ 77 വരെ പ്രവര്‍ത്തകസമിതി അംഗവും 1948 മുതല്‍ 50 വരെ സാമ്പത്തികാസൂത്രണ സബ് കമ്മിറ്റി അംഗവും 1951 മുതല്‍ 56 വരെയും 1961 മുതല്‍ 77 വരെയും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി അംഗവും 1950 മുതല്‍ 77 വരെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗവും 1962-ല്‍ പാറ്റ്നയില്‍ നടന്ന സമ്മേളനത്തിന്റെ സ്വീകരണ കമ്മിറ്റി അംഗവും 1969-ല്‍ മുംബൈയില്‍ നടന്ന പ്ലീനറി സമ്മേളനത്തിന്റെ അധ്യക്ഷനും ആയിരുന്നിട്ടുണ്ട്. 1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം ഇന്ദിരാഗാന്ധി നേതൃത്വം നല്കിയ വിഭാഗത്തിനൊപ്പം നിന്നു. 1969 മുതല്‍ 71 വരെ ജഗജ്ജീവന്‍ റാം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു.

ദേശീയ അടിയന്തിരാവസ്ഥ(1975-77)യെ തുടര്‍ന്ന് 1977 ജനു. 18-ന് പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഇന്ദിരാഗാന്ധി ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന ജഗജ്ജീവന്‍ റാം ഫെ. 2-ന് ഗവണ്‍മെന്റില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തുടര്‍ന്ന് ഇദ്ദേഹം കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് അതിന്റെ പ്രസിഡന്റായി. 1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയോടു ചേര്‍ന്നു മത്സരിച്ചു. ജനതാപാര്‍ട്ടിയില്‍ കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസിയെ ലയിപ്പിച്ചു. 1977 മാ. മുതല്‍ 1979 ജൂല. വരെ ജനതാപാര്‍ട്ടി ഗവണ്‍മെന്റില്‍ ഇദ്ദേഹം പ്രതിരോധമന്ത്രിയായിരുന്നു. 1979 ജനു. മുതല്‍ ജൂല. വരെ ഉപപ്രധാനമന്ത്രി പദവി വഹിച്ചു. 1979-ല്‍ ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റിലെ നേതാവും ലോക്സഭയില്‍ പ്രതിപക്ഷനേതാവും ആയിരുന്നിട്ടുണ്ട്. 1980-ല്‍ ഇദ്ദേഹം ഇന്ത്യന്‍ കോണ്‍ഗ്രസ് (ജെ) എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. എന്നാല്‍ ഈ പാര്‍ട്ടിക്ക് പിടിച്ചു നില്ക്കാനായില്ല.

ഗാന്ധി സ്മാരകനിധി, വല്ലഭായ് പട്ടേല്‍ ട്രസ്റ്റ്, ജവാഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെയും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986-ല്‍ പഞ്ചാബ് പ്രശ്നപരിഹാരങ്ങള്‍ക്കായി രൂപവത്കരിച്ച ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ ചെയര്‍മാനായി ഇദ്ദേഹം നിയമിതനായി. 1986 ജൂല. 6-ന് ജഗജ്ജീവന്‍ റാം ന്യൂ ഡല്‍ഹയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍