This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, ജെ.എന്‍. ജനറല്‍ (1908 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗധരി, ജെ.എന്‍. ജനറല്‍ (1908 - 83)

മുന്‍ ഇന്ത്യന്‍ കരസേനാ മേധാവി. ജയന്തോനാഥ് ചൗധരി എന്നാണ് പൂര്‍ണമായ പേര്. 1908-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്‍ക്കത്തയിലും തുടര്‍ന്ന് ലണ്ടനിലെ ഹൈഗേറ്റ് സ്കൂളിലും പഠനം നടത്തി. സാന്‍ഡ്ഹഴ്സ്റ്റ് റോയല്‍ മിലിട്ടറി കോളജില്‍ പരിശീലനം നേടിയശേഷം 1928-ല്‍ കമ്മിഷന്‍ഡ് ആഫീസറായി നിയമനം ലഭിച്ചു. നോര്‍ത്ത് സ്റ്റ്രാറ്റ് ഫോര്‍ഡ്ഷയര്‍ റെജിമെന്റിലും പിന്നീട് ഏഴാം ലൈറ്റ് കാവല്‍റിയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

ജനറല്‍ ജെ.എന്‍. ചൗധരി

1940-ല്‍ ക്വറ്റയിലെ (ഇപ്പോഴത്തെ പാകിസ്താനില്‍) സ്റ്റാഫ് കോളജ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ചൌധരി ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ 5-ാം ഡിവിഷനോടൊപ്പം സുഡാനിലേക്കു നിയോഗിക്കപ്പെട്ടു. എറിത്രിയ, അബിസീനിയ, വെസ്റ്റേണ്‍ ഡെസര്‍ട്ട് എന്നീ യുദ്ധരംഗങ്ങളില്‍ (രണ്ടാം ലോകയുദ്ധം) ഇദ്ദേഹം പ്രശസ്ത സേവനം അനുഷ്ഠിച്ചു. മിഡില്‍ ഈസ്റ്റ് യുദ്ധരംഗത്ത് 5-ാം ഇന്ത്യന്‍ ഡിവിഷനില്‍ അസിസ്റ്റന്റ് അഡ്ജുട്ടന്റും ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലുമായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് 'ഓര്‍ഡര്‍ ഒഫ് ബ്രിട്ടീഷ് എമ്പയര്‍' എന്ന ബഹുമതി ലഭിച്ചു.

ഇന്ത്യയിലേക്കു മടങ്ങി വന്ന ചൗധരിയെ ക്വറ്റയിലെ സ്റ്റാഫ് കോളജില്‍ ജനറല്‍ സ്റ്റാഫ് ആഫീസര്‍-I ആയി നിയമിച്ചു. 1944-ല്‍ 16-ാം ലൈറ്റ് കാവല്‍റിയിലെ കമാന്‍ഡറായ ഇദ്ദേഹം തന്റെ റെജിമെന്റിനെ സു. 4800 കി.മീ. ദൂരം നയിച്ച് മ്യാന്മറിലെ 'മെയ്ക്ക്തില' എന്ന യുദ്ധരംഗത്തെത്തിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ ഒരു ആര്‍മേഡ് റെജിമെന്റിനെ യുദ്ധരംഗത്തു കമാന്‍ഡ് ചെയ്ത ആദ്യത്തെ ഇന്ത്യന്‍ ആഫീസര്‍ എന്ന പദവി ഇദ്ദേഹത്തിനുള്ളതാണ്.

ബര്‍മായുദ്ധം അവസാനിച്ചപ്പോള്‍ ഇദ്ദേഹത്തെ ഇന്തോ ചീനയിലേക്ക് (ജാവ) നിയോഗിച്ചു. 1946-ല്‍ ഇദ്ദേഹം മലയാ കമാന്‍ഡില്‍ ബ്രിഗേഡിയറായി. അതേവര്‍ഷം തന്നെ രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ വിജയം ആഘോഷിക്കാന്‍ ലണ്ടനില്‍ നടന്ന ചടങ്ങില്‍ വിക്ടറി കണ്ടിന്‍ജന്റിനെ നയിച്ചത് ബ്രിഗേഡിയര്‍ ചൗധരിയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനു മേജര്‍ ജനറല്‍ പദവി ലഭിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ഒഫ് ഓപ്പറേഷന്‍സ്, ചീഫ് ഒഫ് ജനറല്‍ സ്റ്റാഫ്, ഹൈദരാബാദിലെ മിലിട്ടറി ഗവര്‍ണര്‍ എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് കരസേനാ ആസ്ഥാനത്ത് അഡ്ജുട്ടന്റ് ജനറല്‍, ചീഫ് ഒഫ് ജനറല്‍ സ്റ്റാഫ്, കോര്‍ കമാന്‍ഡര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചു. 1956-ല്‍ ചൈനയിലേക്കു നിയോഗിക്കപ്പെട്ട മിലിട്ടറി ഡെലിഗേഷന്റെ മേധാവി ജനറല്‍ ചൗധരിയായിരുന്നു. പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തില്‍ നിന്നും ഗോവയെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ചു വിജയം കൈവരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

1962 ന. 20-ന് ഇന്ത്യന്‍ കരസേനാ മേധാവിയായി (ചീഫ് ഒഫ് ആര്‍മി സ്റ്റാഫ്) ഇദ്ദേഹം നിയമിതനായി. മൂന്നു വര്‍ഷത്തെ പ്രശസ്ത സേവനത്തിനുശേഷം 1966 ജൂണ്‍ 7-ന് ജനറല്‍ ചൗധരി സര്‍വീസില്‍ നിന്നും വിരമിച്ചു. 1983 ഏ. 6-ന് അന്തരിച്ചു.

(എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍