This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോലക്കുടു(ട്ടു)വന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോലക്കുടു(ട്ടു)വന്‍

നാട്ടുബുള്‍ബിളിനെക്കാള്‍ അല്പം വലുപ്പം കൂടിയ കാട്ടുപക്ഷി. മസികാപ്പിഡേ (Muscicapidae) കുടുംബത്തിലെ തിമാലൈനെ (Timaliinae) ഉപകുടുംബത്തില്‍പ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം: പൊമാറ്റോറൈനസ് ഷിസ്റ്റിസെപ്സ് ട്രാവന്‍കോറിയന്‍സിസ് (Pomatorhinus schisticeps travancoreensis).

ചോലക്കുടുവന്‍

ഹിമാലയന്‍ താഴ്വരകള്‍, പീരുമേട്, ആനമുടി, നെല്ലിയാംപതി, നീലഗിരി, പഴനിക്കുന്നുകള്‍ എന്നിവിടങ്ങളിലും ശ്രീലങ്കയിലും ഈ പക്ഷിയെ കാണാന്‍ കഴിയും. നിത്യഹരിത വൃക്ഷങ്ങളുള്ള താഴ്ന്ന പ്രദേശങ്ങളാണ് ഇവ ഇഷ്ടപ്പെടുന്നത്. 2250 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇവയെ കാണാം. മുളങ്കൂട്ടങ്ങളും പൊന്തക്കാടുകളും കുറിഞ്ഞിക്കാടുകളും ചൂരല്‍ക്കാടുകളും, ഏലം സമൃദ്ധമായി വളരുന്ന സ്ഥലങ്ങളും മലയിഞ്ചിക്കാടുകളുമാണ് ഇവ ഇഷ്ട വാസസ്ഥലങ്ങളാക്കുന്നത്.

നീണ്ടു വളഞ്ഞ് കഠാരിയുടെ ആകൃതിയില്‍ അത്യാകര്‍ഷകമായ മഞ്ഞക്കൊക്കുള്ള ചോലക്കുടുവന്റെ പുറവും ചിറകുകളും വാലും പച്ചേത്തേപ്പുള്ള കടുംതവിട്ടു നിറമാണ്. കീഴ്ത്താടിയും കഴുത്തും മാറിടവും വെളുപ്പും, ഉദരവും ദേഹത്തിന്റെ രണ്ടു പാര്‍ശ്വഭാഗങ്ങളും കടുംതവിട്ടു നിറവും ആണ്. കണ്ണിനു തൊട്ടുമീതെക്കൂടി നീണ്ടുപോയി കഴുത്തുവരെ എത്തുന്ന കറുത്ത കണ്‍പട്ടയും അതിനു തൊട്ടുമുകളില്‍ നീണ്ടു തെളിഞ്ഞുകാണുന്ന വെള്ള പുരികവും ഇതിനുണ്ട്. പൂവനും പിടയും തമ്മില്‍ വലിയ വ്യത്യാസമില്ല.

ചോലക്കുടുവന്റെ ശബ്ദം മധുരവും ആകര്‍ഷകവുമാണ്. ഇതിന്റെ ശബ്ദം ഓടക്കുഴലിന്റെ ശബ്ദത്തോട് ഏറെ സാദൃശ്യമുള്ളതാണെങ്കിലും ഇടയ്ക്കിടെ ചില മൂളലുകളും ചീറല്‍ ശബ്ദവും ഇവ പുറപ്പെടുവിക്കാറുണ്ട്. ഒരു ദിക്കില്‍ നിന്ന് ഓ...പോ... പോ... എന്നോ ഡോ... ഡോ... ഡോ... എന്നോ ഉള്ള ശബ്ദം കേള്‍പ്പിക്കുമ്പോള്‍ ഇണപ്പക്ഷി മറ്റൊരു ദിക്കില്‍ നിന്ന് താഴ്ന്ന സ്വരത്തില്‍ ക്രൂ... ക്രൂ... എന്നോ ചീര്‍, ചീയര്‍ എന്നോ ഉള്ള ശബ്ദം കേള്‍പ്പിക്കുന്നു.

ഇരതേടി നടക്കുമ്പോള്‍ ഇവ ഇണകളോടൊപ്പം ചെറുകൂട്ടങ്ങളായും കുറ്റിക്കാടുകള്‍ക്കുള്ളില്‍ ഒളിഞ്ഞു കഴിയുന്നു. തേനും ചെറുപ്രാണികളും അവയുടെ മുട്ടകളും കീടങ്ങളുമാണ് ആഹാരം. ചെറിയൊരനക്കം കേള്‍ക്കുമ്പോള്‍ത്തന്നെ ഇവ ചെടികള്‍ക്കിടയില്‍ മറയും.

ചോലക്കുടുവന്‍ മുട്ടയിടുന്നത് നവംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ്. പായലും പന്നലുകളും ചപ്പും വേരുകളും മരത്തൊലിയുടെ നാരുകളും മറ്റും ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. ഒരു ഭാഗത്ത് ദ്വാരമുള്ള പന്ത് പോലെയാണ് കൂട്. ഇവ മൂന്നോ നാലോ മുട്ടകളിടും. മുട്ടകള്‍ക്കു വെള്ള നിറമാണ്, മുട്ടയുടെ തോട് സുതാര്യവും കനം കുറഞ്ഞതുമാണ്. മുട്ടകള്‍ക്ക് 26.5 x 19.7 മി.മീ. വലുപ്പമുണ്ടായിരിക്കും. പൂവനും പിടയും കൂടിയാണ് കൂടുണ്ടാക്കുന്നതും അടയിരിക്കുന്നതും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍