This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോക്കൂര്‍ ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോക്കൂര്‍ ശാസനം

മലബാറിലെ ചോക്കൂര്‍ക്ഷേത്രത്തില്‍ കൊ.വ. 107-ല്‍ (എ.ഡി. 932) ആലേഖനം ചെയ്തിട്ടുള്ള ശാസനം. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരസാമ്രാജ്യാധിപനായിരുന്ന കോത രവിവര്‍മയാണ് (917-47) ശാസനകര്‍ത്താവ്. ശാസനത്തിന്റെ ഭാഷ പ്രാകൃത മലയാളമാണ്. കോത രവിവര്‍മയുടെ ഭരണകാലഘട്ടത്തിലേക്കും രാജ്യാതിര്‍ത്തികളിലേക്കും വെളിച്ചം വീശുന്ന പ്രസ്തുത ശാസനം, ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന തേവടിച്ചി സ്ഥാനം അഥവാ ദേവദാസി സമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. ദേവദാസി സമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തിന്റെ രേഖാചിത്രം കൂടിയുണ്ട് ഈ ശാസനത്തില്‍. നങ്ങൈ, നങ്ങൈയാര്‍, നങ്ങച്ചി എന്നീ പേരുകളില്‍ ശാസനങ്ങളിലും ചെപ്പേടുകളിലും പരാമര്‍ശിച്ചിരിക്കുന്നത് ദേവദാസികളായ നര്‍ത്തകികളെയാണ്. 'തേവടിച്ചി', 'കൂത്തച്ചി' എന്നീ പേരുകളിലും ഇവര്‍ അറിയപ്പെട്ടിരുന്നു. നങ്ങയെക്കുറിച്ച് പ്രതിപാദിക്കുന്ന കേരളീയ ലിഖിതങ്ങളില്‍ ഏറ്റവും പുരാതനമാണ് ചോക്കൂര്‍ ശാസനം. കോത രവിപ്പെരുമാളുടെ 15-ാം ഭരണവര്‍ഷം ആണ് ചോക്കൂര്‍ ശാസനത്തിന്റേതെന്ന് രേഖകള്‍ വെളിവാക്കുന്നു. തിരുവല്ല ചെപ്പേടില്‍ തേവടിച്ചികള്‍, കൂത്തച്ചികള്‍ എന്നീ പേരുകളില്‍ ഈ നര്‍ത്തകികള്‍ പരാമൃഷ്ടരായിരിക്കുന്നു. ക്ഷേത്രത്തിലെ മറ്റു കലാകാരന്മാര്‍ക്കൊപ്പം വിവരിക്കപ്പെടുന്നതില്‍ നിന്നാണ് നങ്ങകള്‍ ആട്ടക്കാരികളായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നത്. നങ്ങമാര്‍ക്ക് 'ജീവിത'മായി ലഭിച്ചിരുന്ന അരിയെക്കുറിച്ചു മാത്രമേ മറ്റു ചില ലിഖിതങ്ങളില്‍ പ്രസ്താവമുള്ളൂ. എന്നാല്‍ ചോക്കൂര്‍ ലിഖിതത്തില്‍ ചിറ്റരൈയില്‍ നങ്ങൈയാര്‍ ക്ഷേത്രത്തിലേക്കു നല്കുന്ന ഭൂമിയുടെ കാര്യം പറയുന്നുണ്ട്. ഭാസ്കര രവിയുടെ 11-ാം ഭരണ വര്‍ഷത്തിലുണ്ടായ (978) നെടുമ്പുറം തളിയിലെ രേഖയില്‍ ത്രിഭുവന മഹാദേവിയായ ചിരിതര നങ്ങച്ചി ക്ഷേത്രത്തിലേക്ക് ആണ്ടുതോറും കൊടുക്കേണ്ട നെല്ലിനെക്കുറിച്ച് പറയുന്നിടത്ത് അവരുടെ കൈവശമുള്ള ഭൂമിയെപ്പറ്റി പ്രസ്താവം കാണാം. ചോക്കൂര്‍ ക്ഷേത്രപരിസരത്ത് ഇന്നും നിലനില്ക്കുന്ന 'നങ്ങപ്പറമ്പ്', 'നങ്ങച്ചിക്കുന്ന്' എന്നിവ നങ്ങൈയാര്‍ ക്ഷേത്രത്തിന് ഭൂമി നല്കിയിരുന്നു എന്ന വസ്തുതയെ ബലപ്പെടുത്തുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍