This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുരിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുരിക

ഭാരതത്തിലെ പുരാതന ആയോധനകലയില്‍ ഉപയോഗിച്ചിരുന്ന ഒരായുധം. വടക്കന്‍ കേരളത്തില്‍ പണ്ട് ഇത് വളരെ പ്രചാരത്തിലുണ്ടായിരുന്നു. പഴയകാലത്ത് ദ്വന്ദ്വയുദ്ധങ്ങളില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതും ചുരികയാണ്. വടക്കന്‍പാട്ടില്‍ ആരോമല്‍ ച്ചേകവരുടെ ചുരികയില്‍ കള്ളപ്പണി ചെയ്ത് ചന്തുവും കൂട്ടരും ചേകവരെ ചതിച്ച കഥ പ്രസിദ്ധമാണ്.

മുറിക്കുക, ഛേദിക്കുക എന്നീ അര്‍ഥങ്ങളുള്ള സംസ്കൃതത്തിലെ 'ക്ഷുര്‍' എന്ന ധാതുവില്‍നിന്നാണ് 'ചുരിക' എന്ന പദത്തിന്റെ ഉത്പത്തി. 'ക്ഷുര്‍' എന്നതിന്റെ തദ്ഭവം 'ഛുര്‍'. ഏതൊന്നുകൊണ്ട് മുറിക്കുന്നുവോ അതിന് 'ഛുരികാ' എന്നുപറയുന്നു. 'ഛുരികാ'യുടെ തദ്ഭവമാണ് ചുരിക.

ചുരിക

ധനുര്‍വേദ സംഹിതയില്‍ പ്രയോഗരീതി അനുസരിച്ച് ആയുധങ്ങളെ മുക്തം, അമുക്തം, മുക്താമുക്തം എന്ന് മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. ഇതില്‍ അമുക്തായുധമാണ് ചുരിക. അമുക്തായുധത്തെ ശസ്ത്രമെന്നും പറയാറുണ്ട്. ശാസ്ത്രീയവിധിപ്രകാരം ഒരുത്തമ ഖഡ്ഗത്തെക്കാള്‍ നീളം കുറഞ്ഞതും എന്നാല്‍ അഗ്രം കൂര്‍ത്തതുമായ ഒന്നാണ് ചുരിക. ഇതിന്റെ ഇരുവശങ്ങള്‍ക്കും മൂര്‍ച്ചയുണ്ട്. വാളിനെക്കാള്‍ അല്പം വീതി കൂടുതലുള്ള ചുരികയുടെ അലകിന്റെ മധ്യഭാഗത്തിന് അതിന്റെ വശങ്ങളെ അപേക്ഷിച്ച് അല്പം കനക്കൂടുതലുണ്ട്. ചുരികയുടെ മറ്റൊരു പ്രത്യേകത അതിന്റെ പിടിക്ക്, വാളിനുള്ളതുപോലെ കൈമറ ഇല്ല എന്നതാണ്. വജ്റ ലേപനവിധിപ്രകാരമാണ് ചുരികയുടെ മൂലഭാഗം പിടിയില്‍ ഇണക്കിച്ചേര്‍ക്കുന്നത്.

ചുരിക കൊണ്ടുള്ള യുദ്ധത്തില്‍ പ്രതിയോഗിയുടെ ആയുധത്തെ തടുക്കാന്‍ പരിച തന്നെയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചുരിക കൊണ്ടുള്ള പ്രയോഗങ്ങള്‍ വാള്‍ ഉപയോഗിച്ച് ചെയ്യുന്നവയെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു. വാള്‍കൊണ്ട് ചെയ്യുന്ന വെട്ടലും നീട്ടലും ചുരിക ഉപയോഗിച്ചും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വാള്‍ കൊണ്ടുള്ള വീശലും മറ്റും ചുരികകൊണ്ട് ചെയ്തിരുന്നില്ല. ദ്വന്ദ്വയുദ്ധങ്ങളില്‍ ചുരിക ഉപയോഗിച്ച് പ്രതിയോഗികളെ കൊല്ലുകയായിരുന്നു പതിവ്. ആയോധനവിദ്യയില്‍ 'മൂര്‍ച്ചവെട്ടിന്' ഉപയോഗിച്ചിരുന്ന ഏക ആയുധം ചുരികയാണ്.

കേരളത്തിലെ കളരികളില്‍ പലപ്പോഴും വാളും ചുരികയും മറ്റും യഥാര്‍ഥ രൂപത്തില്‍ പ്രയോഗിക്കുന്നതിന് മുന്നോടിയായി 'പൊന്തിയും പരിചയും' ഉപയോഗിച്ചുകൊണ്ടുള്ള പയറ്റുമുറ പരിശീലിപ്പിച്ചിരുന്നു. ചൂരല്‍ ഉപയോഗിച്ചുള്ള ഇത്തരം ആയുധപ്രയോഗം വാളിനും ചുരികയ്ക്കുമുള്ള അടിസ്ഥാന പരിശീലനമായിട്ടാണ് കണക്കാക്കിയിരുന്നത്.

വേലകളിക്കാര്‍ ചുരികയ്ക്കുപകരം കൈയില്‍ കരുതുന്ന കമ്പിനെ 'ചുരികക്കോല്‍' എന്നുവിളിച്ചിരുന്നു. പയറ്റിത്തെളിഞ്ഞ അങ്കച്ചേകവന്മാരുടെ ഉള്ളംകൈയിലെ 'ചുരികത്തഴമ്പ്' പ്രസിദ്ധമാണ്.

'നേരെ വന്നാല്‍ ചുരിക

വളഞ്ഞു വന്നാല്‍ കടുത്തില' എന്നൊരു പഴമൊഴി കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത് ചുരികയ്ക്കുണ്ടായിരുന്ന പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%B0%E0%B4%BF%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍