This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിപ്ലുങ് കര്‍ വിഷ്ണുശാസ്ത്രി (1850 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിപ്ലുങ് കര്‍ വിഷ്ണുശാസ്ത്രി (1850 - 82)

മറാഠി പത്രപ്രവര്‍ത്തകനും സാഹിത്യകാരനും. 1850-ല്‍ പൂനയില്‍ ജനിച്ചു. സംസ്കൃതത്തിലും മറാഠിയിലും പണ്ഡിതനായിരുന്ന കൃഷ്ണശാസ്ത്രിയാണ് പിതാവ്. ചിപ്ലുങ് കര്‍ 1872-ല്‍ ബി.എ. ബിരുദംനേടി. തുടര്‍ന്ന് പൂന ഹൈസ്കൂളില്‍ അധ്യാപകനായി.

കോളജില്‍ പഠിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. വിദ്യാര്‍ഥിയായിരിക്കെ ശലപത്രക് എന്ന മാസികയില്‍ കോളമിസ്റ്റായി. തുടര്‍ന്ന് നിബന്ധമാല എന്ന മാസികയില്‍ ശക്തിയേറിയ പ്രബന്ധങ്ങളെഴുതി ശ്രദ്ധേയനായി. മറാഠി പത്രപ്രവര്‍ത്തന ചരിത്രത്തില്‍ നിബന്ധമാലയ്ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്. ചിപ്ലുങ് കര്‍ ഇതിലെഴുതിയ പ്രബന്ധങ്ങള്‍ കറകളഞ്ഞ ദേശസ്നേഹത്തിന്റെയും കണിശമായ സാഹിത്യചരിത്രാവബോധത്തിന്റെയും അടിത്തറയുള്ളവയാണ്. മെക്കാളെ പ്രഭുവിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ചൊരിഞ്ഞ ഇദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കുശേഷം ചിപ്ലുങ് കര്‍ സാഹിത്യപ്രബന്ധങ്ങള്‍ രചിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇത് മറാഠി സര്‍ഗാത്മക സാഹിത്യത്തിന്റെ നവോത്ഥാനത്തിന് അടിത്തറ പാകി. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍കീഴില്‍ മൃതപ്രായമായിക്കൊണ്ടിരുന്ന മറാഠിഭാഷയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 'മറാഠിയിലെ ശിവജി' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് നിര്‍ഭയനായി പത്രപ്രവര്‍ത്തനവും പ്രബന്ധരചനയും നടത്തിയ ഇദ്ദേഹത്തിന്റെ ഓരോ വരിയിലും മാതൃഭാഷാസ്നേഹം തുടിച്ചുനില്ക്കുന്നു.

1888, 89, 90-കളിലായി നിബന്ധമാല എന്ന പേരില്‍ ചിപ്ലുങ് കറിന്റെ മുഖ്യലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചു. മറ്റു ലേഖനങ്ങളില്‍ പ്രധാനപ്പെട്ടവ കിര്‍ക്കോള്‍ ലേഖാസംഗ്രഹ എന്ന പേരില്‍ രണ്ട് വാല്യങ്ങളായി പ്രകാശിപ്പിച്ചിട്ടുണ്ട്. സംസ്കൃതകവിപഞ്ചക്, വിനോദ് മഹോപാധ്യായ് എന്നിവയാണ് ഇതര കൃതികള്‍. 1882-ല്‍ ചിപ്ലുങ് കര്‍ വിഷ്ണുശാസ്ത്രി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍