This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലൂക്യന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:20, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചാലൂക്യന്മാര്‍

ഡക്കാണില്‍ ആറാം ശ.-ത്തിനും 12-ാം ശ.-ത്തിനും മധ്യേ ഭരിച്ചിരുന്ന രാജവംശം. ഈ വംശത്തെ ചാലീക്യര്‍ എന്നും വിളിക്കാറുണ്ട്. വാതാപിയിലെ ചാലൂക്യന്മാര്‍, വെങ്കിയിലെ ചാലൂക്യന്മാര്‍, കല്യാണിലെ ചാലൂക്യന്മാര്‍ എന്ന് ഇവര്‍ ഭരിച്ചിരുന്ന തലസ്ഥാനങ്ങളെ ആസ്പദമാക്കി തരം തിരിച്ചിട്ടുണ്ട്. കാലക്രമമനുസരിച്ചാണെങ്കില്‍ ചാലൂക്യന്മാരെ നാലായി വിഭജിക്കാം. വാതാപിയിലെ ചാലൂക്യന്മാര്‍ 535 മുതല്‍ 642 വരെയും, പില്ക്കാല വാതാപിയിലെ ചാലൂക്യന്മാര്‍ 655 മുതല്‍ 753 വരെയും വെങ്കിയിലെ ചാലൂക്യന്മാര്‍ 615 മുതല്‍ 1076 വരെയും കല്യാണിലെ ചാലൂക്യന്മാര്‍ 973 മുതല്‍ 1190 വരെയുമാണ് ഭരിച്ചിരുന്നത്.

ഗോത്രവംശജരായ ഇവരുടെ ഉദ്ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. രജപുത്താനയില്‍നിന്നുവന്ന ഗൂര്‍ജാരവംശത്തില്‍പ്പെട്ടവരാണെന്നും കര്‍ണാടകക്കാരായ ക്ഷത്രിയരാണെന്നും ആന്ധ്രവംശജരാണെന്നും അഭിപ്രായങ്ങളുണ്ട്. ഡക്കാണിലെ ശാതവാഹനന്മാരുടെ പതനത്തിനുശേഷം ചാലൂക്യന്മാര്‍ അവിടെ ആധിപത്യം ഉറപ്പിച്ചു. ആന്ധ്രയുടെ സാമന്തന്മാരായിരുന്നു ഇവര്‍. തെക്കന്‍ ആന്ധ്രയിലെ ഹിരണ്യരാഷ്ട്രം ആസ്ഥാനമാക്കി വിജയാദിത്യന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. ഇദ്ദേഹമായിരിക്കാം ആദ്യത്തെ അറിയപ്പെടുന്ന ചാലൂക്യരാജാവെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ജയസിംഹനാണ് ചാലൂക്യവംശം സ്ഥാപിച്ചതെന്ന അഭിപ്രായവുമുണ്ട്. വിജയാദിത്യനുശേഷം വിഷ്ണുവര്‍ധനന്‍, ജയസിംഹന്‍, രണരാഗന്‍ തുടങ്ങിയവര്‍ ആന്ധ്രയുടെ വടക്കന്‍ പ്രദേശത്ത് മുന്നേറുകയും വാതാപിപുരത്തിനു ചുറ്റുമുള്ള പ്രദേശത്ത് സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്നുവന്ന പുലകേശന്‍ ക ആണ് ആദ്യത്തെ സ്വതന്ത്രരാജാവ്. ബിജാപ്പൂരില്‍ കലാടി ജില്ലയിലെ വാതാപിപുരം (ബാദാമി) തലസ്ഥാനമാക്കി ഇദ്ദേഹം ഭരിച്ചു. അതിനാലാണ് ഇവരെ വാതാപിയിലെ ചാലൂക്യന്മാര്‍ എന്നു വിളിക്കുന്നത്. സത്യാശ്രയന്‍, രണവിക്രമന്‍, പൃഥ്വീവല്ലഭന്‍ തുടങ്ങിയ പേരുകള്‍ ഇദ്ദേഹം സ്വീകരിച്ചിരുന്നു. പുലകേശന്റെ ബാദാമി ശിലാലിഖിതത്തില്‍ (543) വലിയ കോട്ട കെട്ടിയതായും പ്രതിരോധിച്ചിരുന്നതായും കാണാം. ഇദ്ദേഹം ഒരു അശ്വമേധയാഗവും നടത്തിയിരുന്നു.

പുലകേശനുശേഷം കീര്‍ത്തിവര്‍മന്‍ I (566-97) കൊങ്കണിലെ മൌര്യന്മാരെയും ബെല്ലാരി-കൂര്‍ണൂല്‍ ജില്ലകളിലെ നളന്മാരെയും കാനറയെയും കാദംബന്മാരെയും തോല്പിച്ചു. വാതാപിയില്‍ ഇദ്ദേഹം ക്ഷേത്രങ്ങള്‍ നിര്‍മിച്ചു.

കീര്‍ത്തിവര്‍മന്റെ പുത്രനും പിന്‍ഗാമിയുമായ മംഗളേശന്‍ (577-610) കൊങ്കണിലെ രത്നഗിരി ജില്ല പിടിച്ചടക്കുകയും ഡക്കാണിലെ കലചൂരികളെ സ്വന്തം അധീനതയില്‍ കൊണ്ടുവരികയും ചെയ്തു. 610-ല്‍ സഹോദരപുത്രനായ പുലകേശന്‍ II (610-42) ഇദ്ദേഹത്തെ വധിച്ച് രാജാവായി. വാതാപിയിലെ ചാലൂക്യന്മാരില്‍ പ്രധാനിയായ ഇദ്ദേഹം വനവാസിയിലെ കാദംബന്മാരെയും മൈസൂറിലെ ഗംഗന്മാരെയും കൊങ്കണിലെ മൌര്യന്മാരെയും ഗുജറാത്തിലെ ലതാസികളെയും മാളവന്മാരെയും ഗൂര്‍ജരന്മാരെയും തോല്പിച്ചു. കോസലവും കലിംഗവും ചാലൂക്യരുടെ അധീനതയിലായി. കനൌജിലെ രാജാവായ ഹര്‍ഷവര്‍ധനനെ തോല്പിച്ചു. ഇദ്ദേഹം പല്ലവരാജാവായ മഹേന്ദ്രവര്‍മന്‍ I-നെ തോല്പിച്ച് കാഞ്ചി പിടിച്ചെടുത്തു. കാവേരിനദി കടക്കുന്ന സമയത്ത് ചോള, പാണ്ഡ്യ, കേരളര്‍ ഇദ്ദേഹത്തിനു കീഴടങ്ങി. കാവേരി മുതല്‍ നര്‍മദ വരെ ഇദ്ദേഹത്തിന്റെ അധീനതയില്‍ കൊണ്ടുവന്നു. മഹേന്ദ്രവര്‍മന്റെ പിന്‍ഗാമിയായ നരസിംഹവര്‍മപല്ലവന്‍ വാതാപി ആക്രമിച്ച് പുലകേശനെ തോല്പിച്ചു. പല്ലവന്മാരുമായുണ്ടായ യുദ്ധത്തില്‍ പുലകേശന്‍ മരിച്ചു. ഇദ്ദേഹത്തിന്റെ സാമ്രാജ്യം പ. ഗുജറാത്ത് മുതല്‍ മൈസൂര്‍ വരെയും കി. കലിംഗ മുതല്‍ പാണ്ഡ്യരാജ്യംവരെയും വ്യാപിച്ചു. ഹുയാങ് സാങ് ഇദ്ദേഹത്തിന്റെ കാലത്ത് ഡക്കാണ്‍ സന്ദര്‍ശിച്ചു. പേര്‍ഷ്യന്‍ രാജാവായ കുസ്രു II മായി നയതന്ത്രബന്ധമുണ്ടായിരുന്നതായി 'തബരി' രേഖപ്പെടുത്തുന്നു.

നരസിംഹവര്‍മപല്ലവന്റെ കാലത്ത് വിശാഖപട്ടണം മുതല്‍ നെല്ലൂര്‍ വരെയുള്ള പ്രദേശം കൈവശപ്പെടുത്തുകയും സഹോദരന്‍ വിഷ്ണുവര്‍ധനനെ (ഭ.കാ. 615-33) അവിടത്തെ വൈസ്രോയിയാക്കുകയും ചെയ്തു. പിന്നീട് വിഷ്ണുവര്‍ധനന്‍ വെങ്കി ആസ്ഥാനമാക്കി പുതിയൊരു ചാലൂക്യവംശം സ്ഥാപിച്ചു. ഈ വംശത്തെ വെങ്കിയിലെ കി. ചാലൂക്യന്മാര്‍ എന്നു വിളിക്കുന്നു. തുടര്‍ന്ന് ജയസിംഹന്‍ I (633-63), ഇന്ദ്രവര്‍മന്‍, വിഷ്ണുവര്‍ധനന്‍ II, ജയസിംഹന്‍ II, വിക്രമാദിത്യന്‍ തുടങ്ങിയ രാജാക്കന്മാര്‍ ഭരിച്ചു. 709 മുതല്‍ 746 വരെ ഭരിച്ച വിഷ്ണുവര്‍ധനന്‍ III കലിംഗത്തിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ പുത്രനായ വിജയാദിത്യന്‍ I (746-64)ന്റെ കാലത്താണ് വാതാപിയിലെ ചാലൂക്യന്മാര്‍ രാഷ്ട്രകൂടന്മാരെ നിഷ്കാസനം ചെയ്തത്. വിജയാദിത്യന്‍ III (844-88) രാഷ്ട്രകൂടരാജാവായ കൃഷ്ണന്‍ II-നെ തോല്പിച്ച് തലസ്ഥാനമായ മാല്‍ഖഡ് നശിപ്പിച്ചു. ഇദ്ദേഹം ഗംഗന്മാരെ കീഴടക്കി. തുടര്‍ന്നുവന്ന പല ചാലൂക്യരാജാക്കന്മാരും അശക്തരായിരുന്നു. 10-ാം ശ.-ത്തിന്റെ അവസാനം ചോളരാജാവായ രാജരാജന്‍ ക ഇവരെ പരാജയപ്പെടുത്തി. തുടര്‍ന്നുണ്ടായ വിവാഹബന്ധത്തിലൂടെ വെങ്കി, ചോളസാമ്രാജ്യത്തോടുചേര്‍ത്തു.

പുലകേശനു ശേഷമുള്ള 13 വര്‍ഷം ചാലൂക്യന്മാര്‍ പല്ലവന്മാരുടെ അധീനതയിലായിരുന്നു. 7-ാം ശ.-ത്തിന്റെ മധ്യകാലഘട്ടത്തില്‍ പുലകേശന്റെ പുത്രന്‍ വിക്രമാദിത്യന്‍ ക (655-81) പല്ലവന്മാരോട് യുദ്ധം ചെയ്തു സാമ്രാജ്യം വീണ്ടെടുത്തു. ഇവരെ പില്ക്കാല ചാലൂക്യന്മാര്‍ എന്നു വിളിക്കുന്നു. ചോള, ചേര, പാണ്ഡ്യന്മാരെ തോല്പിച്ച് ചാലൂക്യന്മാരുടെ അധീനതയില്‍ക്കൊണ്ടുവന്ന ഇദ്ദേഹത്തിന്റെ കാലത്ത് തെ. ഗുജറാത്തില്‍ ജയസിംഹവര്‍മന്റെ നേതൃത്വത്തില്‍ ചാലൂക്യവംശം സ്ഥാപിച്ചു.

വിക്രമാദിത്യനുശേഷം രാജാവായ വിനയാദിത്യന്‍ I (681-96) ചോള, ചേര, പാണ്ഡ്യന്മാരോടും പല്ലവന്മാരോടും മാളവന്മാരോടും തുടര്‍ച്ചയായി യുദ്ധം ചെയ്തു. തുടര്‍ന്നുവന്ന വിജയാദിത്യന്‍ (696-737) പരമേശ്വരവര്‍മപല്ലവനെ തോല്പിച്ച് തലസ്ഥാനമായ കാഞ്ചി ചാലൂക്യസാമ്രാജ്യത്തോടു ചേര്‍ത്തു. ഇദ്ദേഹത്തിന്റെ പുത്രനായ വിക്രമാദിത്യന്‍ II (734-45) കാഞ്ചി അധീനതയിലാക്കി. വിക്രമാദിത്യന്‍ II-ന്റെ ശ്രമഫലമായി ചോളന്മാരും, പാണ്ഡ്യന്മാരും യുദ്ധം താത്കാലികമായി നിര്‍ത്തി. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാനനേട്ടം അറബികളുടെ ഡക്കാണിലോട്ടുള്ള മുന്നേറ്റം തടഞ്ഞു നിര്‍ത്തിയതാണ്. അവസാനത്തെ വാതാപിരാജാവായ കീര്‍ത്തിവര്‍മന്‍ II (746-57) രാഷ്ട്രകൂടരാജാവായ ദന്തിദുര്‍ഗനെ 753-ല്‍ തോല്പിച്ചു. തുടര്‍ന്നുവന്ന രാഷ്ട്രകൂടരാജാവായ കൃഷ്ണന്‍ I ചാലൂക്യസാമ്രാജ്യം മാല്‍ഖഡിനോട് ചേര്‍ത്തു. ഇതോടുകൂടി വാതാപിയിലെ ചാലൂക്യന്മാര്‍ അധഃപതിച്ചു.

വാതാപിയിലെ ചാലൂക്യന്മാരുടെ പതനത്തിനുശേഷം ഡക്കാണില്‍ രാഷ്ട്രകൂടന്മാര്‍ ആധിപത്യം സ്ഥാപിച്ചു. ചാലൂക്യവംശത്തിന്റെ ചില ശാഖകള്‍ ഡക്കാണില്‍ അങ്ങിങ്ങ് ഭരിച്ചിരുന്നെങ്കിലും അവര്‍ രാഷ്ട്രകൂടന്മാരുടെ കീഴിലായിരുന്നു. എട്ടാം ശ.-ത്തില്‍ രാഷ്ട്രകൂടന്മാരുടെ പതനത്തോടെ ചാലൂക്യന്മാര്‍ വീണ്ടും ഡക്കാണില്‍ സാമ്രാജ്യം സ്ഥാപിച്ചു. കല്യാണ്‍ ആസ്ഥാനമാക്കി സാമന്തരാജാവായ തൈലപന്‍ (793-97) രാഷ്ട്രകൂടവംശത്തിലെ അവസാന രാജാവായ അമോഘവര്‍ഷന്‍ IV-നെ തോല്പിച്ച് സ്വതന്ത്രപദവി വീണ്ടെടുത്തു. ഛേദി, ഒഡീഷ എന്നീ സ്ഥലങ്ങള്‍ ആക്രമിച്ച ഇദ്ദേഹം മാളവത്തിലെ പരമാര രാജാവിനെ യുദ്ധത്തില്‍ വധിച്ചു. ഇദ്ദേഹത്തിനുശേഷം സത്യാശ്രയന്‍, ദശവര്‍മന്‍, വിക്രമാദിത്യന്‍ V, ജയസിംഹന്‍ I, ജഗദേവമല്ലന്‍ എന്നീ രാജാക്കന്മാര്‍ ഭരിച്ചു. തുടര്‍ന്നുവന്ന സോമേശ്വരന്‍ I (1042-68) തലസ്ഥാനം മാനഘോതത്തില്‍നിന്ന് കല്യാണിലോട്ട് മാറ്റി. മാളവം, മണ്ഡു, ഉജ്ജയിനി, ധാര തുടങ്ങിയ സ്ഥലങ്ങള്‍ പല്ലവസഹായത്തോടെ പിടിച്ചെടുത്തു. കല്യാണിലെ കലചൂരികളെയും മിഥില, മഗധ, അംഗ, വങ്ക എന്നീ രാജ്യങ്ങളെയും ഇദ്ദേഹം കീഴടക്കി. ചോളരാജാവായ രാജാധിരാജനെ തോല്പിച്ചു വധിച്ചു (1053-54). തുടര്‍ന്നുവന്ന ചോളരാജാവായ രാജേന്ദ്രന്‍ സോമേശ്വരനെ തോല്പിച്ചു.

സോമേശ്വരന്‍ II (1068-76) എട്ടുകൊല്ലം ഭരിച്ചു. തുടര്‍ന്ന് സഹോദരനായ വിക്രമാദിത്യന്‍ ഢക ഇദ്ദേഹത്തെ തോല്പിച്ച് രാജാവായി (1076-1126). ചോളരാജാക്കന്മാരെ കീഴടക്കി. കലയ്ക്കും സാഹിത്യത്തിനും പ്രോത്സാഹനം നല്കിയ വിക്രമാദിത്യന്റെ രാജസദസ്സില്‍ സാഹിത്യകാരനായ ബില്‍ഹണനും നിയമജ്ഞനായ വിനാനേശ്വരനും ഉണ്ടായിരുന്നു. ചാലൂക്യ-വിക്രമകലയുടെ തുടക്കം ഇദ്ദേഹത്തിന്റെ കാലം മുതല്ക്കാണ്.

വിക്രമാദിത്യന്റെ പുത്രനായ സോമേശ്വരന്‍ III (1126-38) കലയും സാഹിത്യവും പ്രോത്സാഹിപ്പിച്ചു. ജഗദേകമല്ലന്‍ (1138-51) മാളവത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തു. ഹൊയ്സാലന്മാരുടെ ഡക്കാണിലോട്ടുള്ള മുന്നേറ്റം തടഞ്ഞു. തുടര്‍ന്നു രാജാവായ തൈലപന്‍ III (1551-63)-ന്റെ കാലത്ത് മന്ത്രിയായ വിജ്ജലന്‍ സിംഹാസനം പിടിച്ചെടുത്തു. എന്നാല്‍ 12-ാം ശ.-ത്തിന്റെ അവസാനം സോമേശ്വരന്‍ കഢ സാമ്രാജ്യം തിരിച്ചുപിടിച്ചു. എന്നാല്‍ ഹൊയ്സാലന്മാരുടെയും യാദവന്മാരുടെയും ആക്രമണത്തോടെ കല്യാണിലെ ചാലൂക്യസാമ്രാജ്യം നാമാവശേഷമായി.

6-ാം ശ.-ത്തോടുകൂടിത്തന്നെ ചാലൂക്യന്മാര്‍ ഗുപ്തകാല വാസ്തുവിദ്യയ്ക്ക് സമാന്തരവും എന്നാല്‍ ഒട്ടൊക്കെ മൌലികവുമായ ഒരു ശില്പകലാന്വേഷണം ആരംഭിക്കുകയുണ്ടായി. ഇന്നത്തെ ധാര്‍വാറിലെ ബിജാപ്പൂരിനടുത്തുള്ള നഗരങ്ങളായ അയ്ഹോള്‍, ബാദാമി, പട്ടാടക്കല്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു മിക്കവാറും പരീക്ഷണങ്ങള്‍ നടന്നത്. വിഭിന്നകാലങ്ങളിലെ ചാലൂക്യതലസ്ഥാനങ്ങളായിരുന്നു ഈ നഗരങ്ങള്‍. അവിടത്തെ ക്ഷേത്രശൈലിയില്‍ ഗുപ്തകാലക്ളാസ്സിസത്തിന്റെയും പ്രാദേശികതലങ്ങളില്‍ നിലനിന്നിരുന്ന കലാവൈവിധ്യങ്ങളുടെയും സമ്മിശ്രകാന്തി പ്രകടമാണ്.

ഗുപ്തഭരണകാലത്തുതന്നെ ഹൈന്ദവ ആരാധനാലയങ്ങള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയിരുന്നെങ്കിലും ആ വഴിക്കുള്ള സമഗ്രമായ പരീക്ഷണങ്ങള്‍ നടന്നത് ഹിന്ദുമതവിശ്വാസികളായ ചാലൂക്യരുടെ കാലത്താണ്.

അയ്ഹോള്‍ ശിലാക്ഷേത്രങ്ങള്‍. അയ്ഹോളില്‍ (സു. 620 എ.ഡി.) ശിലാക്ഷേത്രങ്ങളുടെ ഒരു ശൃംഖല പടുത്തുയര്‍ത്തിക്കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്. ക്ഷേത്രനഗരമായ അയ്ഹോള്‍ 'ഹൈന്ദവ വാസ്തുവിദ്യയുടെ കളിത്തൊട്ടിലായി' പില്ക്കാലത്ത് അറിയപ്പെട്ടു. അയ്ഹോളില്‍ ആര്യദേവതമാര്‍ക്ക് ആരാധനാലയങ്ങള്‍ ഉണ്ടാക്കുന്നതിനായി ചാലൂക്യര്‍ ഒരു സംഘം കരകൗശലവിദഗ്ധരെ നിയമിക്കുകയാണുണ്ടായത്. അവരില്‍ മിക്കപേരും അജന്താഭാഗത്തു നിന്നുള്ളവര്‍ ആയിരുന്നു. അതുകൊണ്ട് ഗുപ്തകാല ക്ഷേത്രവാസ്തുവിദ്യയില്‍ നിന്നും ബൌദ്ധമന്ദിര സങ്കല്പങ്ങളില്‍ നിന്നും അവര്‍ക്ക് പൂര്‍ണമായും വിടുതല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മൌലികമായൊരു ചാലൂക്യശൈലിയുടെ ആവിര്‍ഭാവത്തിന് വിഘാതമായിത്തീര്‍ന്നു. ഹൈന്ദവ പുരോഹിതര്‍ക്കാകട്ടെ വിഗ്രഹാരാധനയ്ക്ക് ഉചിതവും ആകര്‍ഷകവുമായ ഒരു മന്ദിരം വേണമെന്നല്ലാതെ, അതിന്റെ ഘടനയെക്കുറിച്ചോ ശൈലിയെക്കുറിച്ചോ സമഗ്രമായ ഒരു സങ്കല്പം ഇല്ലായിരുന്നു. അതുകൊണ്ട് അയ്ഹോളിലെത്തിയ കലാകാരന്മാര്‍ അതിനടുത്തുള്ള പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വാസ്തുശില്പശൈലി കടംകൊള്ളുകയാണുണ്ടായയത്. തടികൊണ്ടു നിര്‍മിച്ചതും, 'ശാന്താഗാരം' എന്നറിയപ്പെട്ടിരുന്നതുമായ ഗ്രാമസഭാ മന്ദിരത്തിന്റെ മാതൃകയെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചത്. അതനുസരിച്ച് നിര്‍മിച്ച ആദ്യത്തെ ക്ഷേത്രമാണ് ലാധ്ഖാന്‍ ക്ഷേത്രം.

ലാധ്ഖാന്‍ ക്ഷേത്രം. എ.ഡി. 620-ലാണ് പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. താഴ്ന്നുപരന്ന മേല്‍ക്കൂരയോടുകൂടിയ ഒരു കെട്ടിടമാണിത്. ഏതാണ്ട് 15 മീ. വരുന്ന സമചതുരമാണ് ആകൃതി. പ്രധാന ക്ഷേത്രത്തിന്റെ മൂന്നുവശവും കല്‍ച്ചുവരുകളാല്‍ മറച്ചിട്ടുണ്ട്. ഇരുവശങ്ങളിലെയും ചുവരുകളില്‍ വെളിച്ചം കടന്നുവരുന്നതിനായി ആകര്‍ഷകമായ രീതിയില്‍ കൊത്തിയുണ്ടാക്കിയ സുഷിര ജാലകങ്ങളുണ്ട്. കിഴക്കുവശത്ത് തുറന്ന മുഖമണ്ഡപമാണുള്ളത്. അതിനോടനുബന്ധിച്ച് നിരവധി സ്തൂപങ്ങള്‍ നിറഞ്ഞ ശാലയുണ്ട്. സ്തൂപങ്ങളില്‍ നദീദേവതമാരുടെ ശില്പങ്ങള്‍ കമനീയമായി കൊത്തിവച്ചിട്ടുണ്ട്. സ്തംഭനിരകള്‍കൊണ്ടുതീര്‍ത്ത ശാല ഒന്നിനകത്ത് മറ്റൊന്ന് എന്ന നിലയിലുള്ള രണ്ട് ചതുരക്കളങ്ങളായി വിഭജിച്ചിട്ടുണ്ട്. അകത്തെ കളത്തില്‍ സ്ഥാപിച്ചിട്ടുള്ള നന്ദികേശ്വരന്റെ വലിയ വിഗ്രഹം അതിമനോഹരമാണ്. ശാലയ്ക്കു പിന്നിലായാണ് ഗര്‍ഭഗൃഹം. അത് പിന്‍ഭിത്തി ചതുരാകൃതിയില്‍ തുരന്നാണ് ഉണ്ടാക്കിയിട്ടുള്ളത്.

ദുര്‍ഗാക്ഷേത്രം. അയ്ഹോള്‍ ബുദ്ധചൈതന്യമന്ദിരത്തിന്റെ ചുവടുപിടിച്ചുണ്ടാക്കിയ ഒരു ഹൈന്ദവാരാധനാലയമാണിത്. 8-ാം ശ.-ത്തിലാണ് ഇതു പണികഴിപ്പിച്ചതെന്നാണ് ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായം. ഗജപൃഷ്ഠാകൃതിയില്‍ 18 മീ. നീളത്തിലും 11 മീ. വീതിയിലും നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രം ഹൈന്ദവക്ഷേത്രകലയ്ക്കായി ആദ്യകാല ചാലൂക്യര്‍ നടത്തിയിട്ടുള്ള പരീക്ഷണങ്ങള്‍ക്ക് നല്ലൊരു മാതൃകയാണ്. മുഖ്യക്ഷേത്രത്തിനു മുന്നിലായി 7 മീ. നീളത്തില്‍ ഒരു പൂമുഖം കൂടെയുണ്ട്. അങ്ങനെ ക്ഷേത്രത്തിന്റെ ആകെ നീളം 26 മീ. ആണ്. ഗര്‍ഭഗൃഹത്തിന് നേര്‍മുകളില്‍ത്തന്നെയാണ് ശിഖരത്തിന്റെ സ്ഥാനം. അതിന് 9 മീ. ഉയരമുണ്ട്. തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിക്കെട്ടിയ പീഠത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാനപ്രത്യേകത വിശാലമായ പ്രദക്ഷിണവഴിയാണ്. ഭാരിച്ച ശീര്‍ഷകങ്ങളോടുകൂടിയ വണ്ണമേറിയ ചതുരസ്തംഭങ്ങള്‍ പ്രദക്ഷിണപഥത്തിന്റെ ചുറ്റുമായുണ്ട്. ആ സ്തംഭങ്ങള്‍ക്കു മുകളിലും മുഖ്യക്ഷേത്രത്തിലുമായി നിരത്തിയ ഫലകങ്ങള്‍ അതിന് മേല്‍ക്കൂരയായുണ്ട്.

ഈ രണ്ടു ക്ഷേത്രങ്ങളിലെന്നപോലെതന്നെ അയ്ഹോളിലെ ക്ഷേത്രസമുച്ചയത്തില്‍ ഓരോന്നിലും ഒരു നൂതന വാസ്തുവിദ്യയ്ക്കായുള്ള ചുവടുവയ്പുകള്‍ കാണാം. തടികൊണ്ടുണ്ടാക്കിയ ഗ്രാമസഭയുടെയും ബുദ്ധ-ചൈതന്യ വിഹാരങ്ങളുടെയും ശൈലികൂടിക്കലര്‍ത്തിയിട്ടുള്ളവയാണ് അവയില്‍ പലതും. ചില ക്ഷേത്രങ്ങളില്‍ ഗുപ്തശൈലിയുടെയും ആന്ധ്രാശൈലിയുടെയും അനുരഞ്ജനവും കാണാം. പൊതുവേ, ക്ഷേത്രാവശ്യങ്ങള്‍ക്കു യോജിച്ച വിധത്തിലല്ല അവയില്‍ മിക്കവയുടെയും നിര്‍മാണശൈലി. എങ്കിലും പില്ക്കാലത്തെ ഹൈന്ദവക്ഷേത്ര വാസ്തുവിദ്യയുടെ ഘടകങ്ങളായി മാറിയ പല പരിഷ്കാരങ്ങളുടെയും നാമ്പുകള്‍ അയ്ഹോളിലാണ് ഉദയംചെയ്തത്. നിലനിന്നിരുന്ന ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു അവിടത്തെ ശിഖരം (അല്പം ചരിഞ്ഞതോ പരന്നതോ ആയ ക്ഷേത്രമേല്പുരയാണ് ശിഖരം). ഉത്തരേന്ത്യയില്‍ ശിഖരങ്ങള്‍ വൃത്താകൃതിയിലാണ് കാണപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലാകട്ടെ വലുപ്പം ഒന്നിനൊന്നു കുറയുന്ന ചതുരാകൃതിയിലുള്ള തട്ടുകളായിട്ടാണ് കാണപ്പെട്ടിരുന്നത്. അയ്ഹോളില്‍ ഈ രണ്ടു മാതൃകകളും സംയോജിപ്പിക്കാനുള്ള പ്രവണതയാണ് കാണുന്നത്. ഗര്‍ഭഗൃഹത്തിനുമുന്നിലെ സ്തംഭനിരകളാല്‍ തീര്‍ത്ത ശാലയാണ് മറ്റൊരു പ്രത്യേകത. ചുവര്‍ത്തൂണുകളും പുതിയൊരു ശൈലിയുടെ നാന്ദികുറിക്കുന്ന തരത്തിലുള്ളവ ആയിരുന്നു. മുകളിലേക്ക് പോകുന്തോറും വണ്ണം കുറഞ്ഞുവരുന്ന തൂണും സസ്യചിത്രാലങ്കാരമുള്ള മേല്പലകയോടുകൂടിയ ശീര്‍ഷവുമാണ് അതിന്റെ പൊതുലക്ഷണം. അത് പിന്നീട് ദ്രാവിഡ ക്ഷേത്രവാസ്തുവിദ്യയുടെ മുഖമുദ്രയായിത്തീര്‍ന്നു. ചില സ്തംഭശീര്‍ഷങ്ങള്‍ താമരപ്പൂവിന്റെ ആകൃതിയിലും കാണാം. ചാരിയിരിക്കാന്‍ പാകത്തില്‍ മുഖമണ്ഡപത്തിനു മുന്നിലായി കല്ലുകൊണ്ടുണ്ടാക്കിയ ഇരിപ്പിടം പല ക്ഷേത്രങ്ങളിലും ഉള്ള ഒരു പ്രത്യേകതയാണ്. മേല്‍ക്കൂരയുടെ നിര്‍മാണവും സവിശേഷമായ രീതിയിലാണ്. ചാലുകള്‍ മുഖേന തമ്മില്‍ ഘടിപ്പിച്ചിട്ടുള്ള നീണ്ട, വീതികുറഞ്ഞ ശിലാഫലകങ്ങള്‍ നിരത്തിയാണ് അത് നിര്‍മിച്ചിരിക്കുന്നത്.

അയ്ഹോളിലെ ക്ഷേത്രസമുച്ചയം വെളിപ്പെടുത്തുന്ന മറ്റൊരു വസ്തുത, ആദ്യകാല ചാലൂക്യക്ഷേത്രകല ഒരിടത്തുതന്നെ കേന്ദ്രീകരിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നതാണ്. ഗുപ്തകാലത്ത് ഒറ്റയൊറ്റ ക്ഷേത്രങ്ങളായിരുന്നു നിലവിലിരുന്നത്. അയ്ഹോളില്‍ നിരവധി ക്ഷേത്രങ്ങളുടെ ഒരു സമുച്ചയശൈലിയാണ് ഉള്ളത്.

ചാലൂക്യകലയുടെ വികാസത്തിന്റെ അടുത്തഘട്ടം രണ്ടാമത്തെ തലസ്ഥാനമായ ബാദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അവിടെ മൂന്നു ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ജൈനക്ഷേത്രവുമാണുള്ളത്. അവ മംഗളേശ്വരന്റെ കാലത്ത് പണികഴിപ്പിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി. 578-ല്‍ ആണ് അവ സ്ഥാപിച്ചതെന്ന് അവിടെയുള്ള ഒരു ശിലാലിഖിതം വ്യക്തമാക്കുന്നുണ്ട്. അത് ശിലാവാസ്തുവിദ്യയുടെ വികാസഘട്ടങ്ങളെക്കുറിച്ചുള്ള ആധികാരികരേഖകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അവിടത്തെ എല്ലാ ഗുഹാക്ഷേത്രങ്ങള്‍ക്കും ഒരു പൊതുഘടന ഉണ്ട്. പുറമേ നിന്നുനോക്കിയാല്‍ നാലു തൂണുകള്‍ മാത്രമേ കാണാനാകൂ. എന്നാല്‍ ഓരോന്നിന്റെയും ഉള്ളില്‍ സ്തൂപങ്ങള്‍ നിറഞ്ഞ വരാന്തയും സ്തംഭശാലയും, സ്തംഭനിരകളാല്‍ കളങ്ങളാക്കി തിരിക്കപ്പെട്ടിട്ടുള്ള ഉള്‍വശവും ഉണ്ട്. പാറയില്‍ തുരന്നുണ്ടാക്കിയ ഗര്‍ഭഗൃഹമാണ് എല്ലായിടത്തുമുള്ളത്.

മുഖപ്പില്‍ ആകര്‍ഷകമായ കൊത്തുപണികളൊന്നുമില്ല. പക്ഷേ, അകത്തെ പണികള്‍ സ്വപ്നസദൃശമായൊരു മായികലോകത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ പര്യാപ്തമായവയാണ്. വൈഷ്ണവഗുഹ എന്നറിയപ്പെടുന്ന നാലാം ഗുഹയിലെ വരാന്തയില്‍ അനന്തന്റെ പുറത്തിരിക്കുന്ന വിഷ്ണുവിന്റെയും നരസിംഹത്തിന്റെയും ശില്പങ്ങളുണ്ട്. വിരാട്, ഭോഗി ഭോഗശനാശിനന്‍, വരാഹം എന്നീ രൂപങ്ങളിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങളും അവിടെയുണ്ട്. ചുവരിലും മച്ചിലും നിറച്ച് അതിവിശിഷ്ടമായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അജന്തയിലെന്നപോലെ നിരത്തിവരയ്ക്കുന്ന രീതിയാണ് അവയിലും ഉള്ളതെങ്കിലും പല ഘടകങ്ങളിലും അത് വ്യത്യസ്തമാണ്. ബാദാമി ചിത്രങ്ങള്‍ ഒരു ഭാവത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം ഇന്ദ്രിയഗോചരമാക്കാത്തതരത്തില്‍ സൂക്ഷ്മമാണ്. നിറങ്ങളുടെ ആധിക്യവും മറ്റൊരു പ്രത്യേകതയാണ്. മൂന്നാമത്തെ ഗുഹയിലെ ചുവര്‍ച്ചിത്രങ്ങള്‍ ബ്രാഹ്മണചിത്രകലയുടെ അസാധാരണമായ ശക്തി സൌന്ദര്യങ്ങള്‍ ദ്യോതിപ്പിക്കുന്ന തരത്തിലുള്ളവയാണ്.

ചാലൂക്യചിത്രകലയ്ക്ക് ഉത്തമ നിദര്‍ശനങ്ങളാണ് ബാദാമി ഗുഹകളിലെ ചുവര്‍ച്ചിത്രങ്ങള്‍. അജന്ത ആദ്യത്തെ ബൌദ്ധ ചിത്രകലാകേന്ദ്രവും സിട്ടണ്ണവാസല്‍ ജൈനചിത്രകലാകേന്ദ്രവും ആണെന്നതുപോലെ ആദ്യത്തെ ബ്രാഹ്മണചിത്രകലാ ആസ്ഥാനമാണ് ബാദാമി, ഇവിടത്തെ ശില്പകലയും പ്രശംസനീയമാണ്. വിഗ്രഹങ്ങളില്‍ രൂപവടിവ് മാത്രമല്ല, സവിശേഷമായൊരു ശാന്തി ചൈതന്യവും ആവാഹിച്ചിട്ടുള്ളതായി അനുഭവപ്പെടുന്നു. മൂന്നാമത്തെ ഗുഹയിലെ അനന്തശായിയില്‍ ഗൂഢമായൊരു ശാന്തഗംഭീരഭാവവും, നാലിലെ ത്രിവിക്രമനില്‍ ദിവ്യക്രോധവും കാണാം. ചലനാത്മകത മിക്ക ശില്പങ്ങളുടെയും അടിസ്ഥാനലക്ഷണമാണ്. മുഖ്യദേവതകള്‍ പൌരുഷത്തിന്റെ ഊര്‍ജസ്വലത പേറുമ്പോള്‍ പാര്‍ശ്വദേവതകള്‍ക്ക് സ്ത്രൈണഭംഗിയാണുള്ളത്.

ഗുഹാക്ഷേത്രനിര്‍മിതി പല്ലവകാലത്തുതന്നെ പ്രബലമായിരുന്നു. ബാദാമിയിലും അവരുടെ ശൈലി സ്വാധീനിച്ചിട്ടുള്ളതായി കാണാം. എങ്കിലും ബ്രാഹ്മണസമൂഹം തങ്ങള്‍ക്കനുയോജ്യമായ ഒരു ക്ഷേത്ര വാസ്തുവിദ്യയ്ക്കായി നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ സൃഷ്ടിയാണ് ബാദാമിയിലെ ക്ഷേത്രങ്ങള്‍.

മൂന്നാമത്തെ തലസ്ഥാനമായ പട്ടാടക്കലിലെ ക്ഷേത്രങ്ങളാണ് ചാലൂക്യകലയുടെ വളര്‍ച്ചയിലെ അടുത്തപടി. ഇവിടെ ആകെ 10 ക്ഷേത്രങ്ങളാണുള്ളത്. അവയില്‍ ഏറ്റവും പ്രസിദ്ധമായവ പാപനാഥക്ഷേത്രം (സു. 680 എ.ഡി.), സംഗമേശ്വരക്ഷേത്രം (സു. 725 എ.ഡി.), വിരൂപാക്ഷക്ഷേത്രം (സു. 740 എ.ഡി.) എന്നിവയാണ്.

വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും നിലനിന്നിരുന്ന ക്ഷേത്രനിര്‍മാണകലയുടെ ഹൃദ്യമായ സമ്മേളനം പാപനാഥക്ഷേത്രത്തില്‍ കാണാം. എങ്കിലും വ്യത്യസ്ത മന്ദിരങ്ങളുടെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധമില്ലായ്മ മുഴച്ചുനില്‍ക്കുന്നു. ആകെ 27 മീ. നീളമുള്ള ഈ ക്ഷേത്രത്തിന് പക്ഷേ അതിനുതക്ക ഉയരമില്ല. ഗോപുരങ്ങള്‍ നന്നേ ചെറുതാണ്. പുറത്തെ ചുറ്റുമതിലില്‍, മേല്‍ക്കട്ടിയോടുകൂടിയ ചുവരറകളാല്‍ വീര്‍ത്ത ദേവമന്ദിരങ്ങളുടെ നിരയുണ്ട്. അവ ആവര്‍ത്തനത്താല്‍ വിരസത ഉണ്ടാക്കുന്നു.

വിരൂപാക്ഷക്ഷേത്രം നിരവധി സവിശേഷതകള്‍ ഉള്ളതാണ്. കാഞ്ചീപുരത്തുനിന്നും കൊണ്ടുവന്ന കലാകാരന്മാരായിരുന്നു ഇതിന്റെ ശില്പികള്‍. അതുകൊണ്ടുതന്നെ അവിടത്തെ കൈലാസനാഥക്ഷേത്രത്തിന്റെ സ്വാധീനം പ്രകടമാണ്. എങ്കിലും പുറമേ നിന്നുള്ള കാഴ്ചയ്ക്ക് അതിമനോഹരമായ തരത്തിലുള്ള അതിന്റെ ശൈലി വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ഗുണ്‍ഡ എന്നൊരാളായിരുന്നു ശില്പികളില്‍ പ്രധാനി. 'മൂന്നു ലോകങ്ങളിലെയും വാസ്തുവിദ്യാഗുരു' എന്ന ബഹുമതി ആ ക്ഷേത്രനിര്‍മിതികൊണ്ടുതന്നെ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അവിടത്തെ ശില്പവേലയുടെ ആധിക്യവും മേന്മയും വിവിധ ഘടകങ്ങളുടെ ചിട്ടയായ സംവിധാനവും ശ്രദ്ധേയമാണ്. മുഖ്യമന്ദിരത്തിനു പുറത്ത് ഒരു നന്ദികേശ്വരാലയമുണ്ട്. പുറമതിലിന്റെ വെളിഭാഗം ചുവര്‍ത്തൂണുകളാല്‍ അറകളായി വിഭജിച്ചിട്ടുണ്ട്. അറകളില്‍ ജനാലയും കലാശില്പവും ഒന്നിടവിട്ട് പണിതിട്ടുണ്ട്. ശിവന്‍, നാഗന്മാര്‍, നാഗിനിമാര്‍ എന്നിവരുടെ രൂപങ്ങളോടൊപ്പം രാമായണത്തിലെ രംഗങ്ങളും കലാശില്പങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ക്ഷേത്രത്തെക്കുറിച്ച് പെഴ്സി ബ്രൌണ്‍ പറയുന്നതിങ്ങനെയാണ്-'ശില്പകല വാസ്തുവിദ്യയിലേക്ക് ഇടതടവില്ലാതെ സുഗമമായി ഒഴുകുന്നു. രൂപകല്പന ചെയ്യുകയും സ്വന്തം കൈകള്‍കൊണ്ട് പണിനടത്തുകയും ചെയ്തവരുടെ ആത്മാക്കള്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന അപൂര്‍വം കെട്ടിടങ്ങളിലൊന്നാണ് വിരൂപാക്ഷക്ഷേത്രം.'

ആദ്യകാല ചാലൂക്യരുടെ വാസ്തുശില്പമാതൃകകളായ ഈ ക്ഷേത്രനഗരങ്ങള്‍ കേടുപാടുകളോടെയെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലുണ്ടായ ക്ഷേത്രശില്പകലാപരമായ പരീക്ഷണങ്ങള്‍ പിന്നീട് പലവിധ സ്വാധീനങ്ങള്‍ക്കും വശംവദമായിട്ടുണ്ട്. അവയില്‍ പ്രമുഖം ദ്രാവിഡപാരമ്പര്യമായിരുന്നു. എങ്കിലും ചാലൂക്യര്‍ വരുത്തിയ പരിഷ്കാരങ്ങള്‍ പ്രസക്തമായിത്തന്നെ നിലനിന്നു. 'വിമാന'ത്തിന്റെ സംവിധാനം, ചുവരുകളുടെ സംസ്കരണം, ശിഖരത്തിന്റെ രൂപം, തൂണുകളുടെ രൂപകല്പന എന്നീ ഘടകങ്ങളില്‍ അത് പുലര്‍ത്തിയ വ്യത്യസ്തത ശ്രദ്ധേയമാണ്. പൊതുവേ ദ്രാവിഡ ക്ഷേത്രങ്ങളിലെ വിമാനങ്ങള്‍ സമചതുരാകൃതിയിലുള്ളതാണ്. എന്നാല്‍ ചാലൂക്യശൈലിയില്‍ അനേകം മൂലകളോടുകൂടിയ ബഹുഭുജാകൃതിയാണുള്ളത്. ആദ്യം തറ വിമാനത്തിന്റെ തന്നെ ആകൃതിയില്‍ കെട്ടിയുയര്‍ത്തും. അതിനു മുകളില്‍ അല്പം വിസ്താരം കുറച്ച്, എന്നാല്‍ അതേ ആകൃതി നിലനിര്‍ത്തിക്കൊണ്ടാണ് വിമാനം പണിതുയര്‍ത്തുന്നത്. തറയില്‍ അവശേഷിക്കുന്ന സ്ഥലം പ്രദക്ഷിണവഴിയായി ഉപയോഗിച്ചിരുന്നു. പരിച്ഛേദവിസ്താരം ക്രമേണ കുറഞ്ഞ് തിരശ്ചീനത നിലനിര്‍ത്തി മുകളിലേക്ക് വക്രാകൃതിയില്‍ ഉയരുന്ന തരത്തിലാണ് വിമാനത്തിന്റെ പൊതുവായ രൂപകല്പന. ഇതിന് ശില്പസൌന്ദര്യം ധാരാളമുണ്ട്. അനേകം തിരശ്ചീന നിരകളുള്ള ചുമരില്‍ ഒരാള്‍പൊക്കത്തില്‍ കൊത്തിവച്ച പ്രതീകാത്മക രൂപങ്ങള്‍ സാധാരണമാണ്. പുരാണകഥാപാത്രങ്ങളും സംഭവങ്ങളുമാണ് പൊതുവേ കൊത്തിവയ്ക്കാറുള്ളത്. താരതമ്യേന ഉയരം കുറഞ്ഞ ശിഖരത്തിനാണ് ചാലൂക്യകല മുന്‍ഗണന കൊടുത്തിരുന്നത്. തൂണുകള്‍ അധികവും ഒറ്റക്കല്ലില്‍ത്തീര്‍ത്തവ ആയിരുന്നു. പീഠാകൃതിയിലുള്ള ശീര്‍ഷങ്ങളും അതിനുമുകളിലായുള്ള തുലാംതാങ്ങികളും സ്തൂപങ്ങളുടെ മറ്റു സവിശേഷതകളാണ്.

ചാലൂക്യഭരണത്തിന്റെ ഉത്തരഘട്ടത്തില്‍ (സു. 10-11 ശ.) തനതായ ഒരു കലാശൈലി രൂപപ്പെടാന്‍ തുടങ്ങി. ഉത്തര ചാലൂക്യകാലത്തെ ക്ഷേത്രങ്ങള്‍ ഇതു തെളിയിക്കുന്നവയാണ്. അവയില്‍ മിക്കവയും കൃഷ്ണാനദിയുടെയും തുംഗഭദ്രയുടെയും തീരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. കുക്കനൂരിലെ നവലിംഗക്ഷേത്രം, കല്ലേശ്വരക്ഷേത്രം, ലക്കുന്‍ഡിയിലെ കാശിവിശ്വേശ്വരക്ഷേത്രം, ഇത്താശിയിലെ മഹാലിംഗക്ഷേത്രം, കരുവത്തിയിലെ മല്ലികാര്‍ജുനക്ഷേത്രം എന്നിവ പ്രസിദ്ധമായവയാണ്. ഹാവേരി, ഹംഗള്‍, ബങ്കാവൂര്‍, ഡംബാര്‍, ഗസാഗ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈ ക്ഷേത്രങ്ങളുടെ മുഖ്യപ്രവേശനമാര്‍ഗം ഇരുവശങ്ങളിലുമാണ്. പുറംമതിലുകള്‍ ശില്പകലാനിബിഡമാണ്. തൂണുകള്‍ അച്ചില്‍ കടഞ്ഞെടുത്തവയാണ്. സ്തംഭശീര്‍ഷത്തിനു ചുവടെയുള്ള അരികുകള്‍ പിച്ചാത്തിവായ്ത്തലപോലെ ഉന്തിനില്‍ക്കുന്നവയാണ്. പ്രവേശനകവാടങ്ങളിലെ കൊത്തുപണികള്‍ മികവുറ്റതാണ്. വിമാനങ്ങളില്‍ ആദ്യകാല ചാലൂക്യക്ഷേത്രങ്ങളുടെ സോപാനനിലകളുടെയും, പില്ക്കാലഹോയ്ശാല ശൈലിയിലെ അടുത്തടുത്തുവാര്‍ത്ത തട്ടുകളുടെയും അനുരഞ്ജനം കാണാം. ആദ്യകാലചാലൂക്യരുടെ ശിഖരവുമായി ഒത്തുപോകുന്നതും എന്നാല്‍ പില്ക്കാലത്ത് ദ്രാവിഡവാസ്തുവിദ്യയുടെ പ്രധാനഘടകമായി മാറിയ ഗോപുരത്തോട് അടുക്കുന്നതുമായ ശൈലിയാണ് മുകള്‍ഭാഗത്തുള്ളത്. വാതിലലങ്കാരവും പുതിയ ശൈലിയിലാണ്. ചുവരില്‍നിന്ന് പാതി പുറത്തേക്കുന്തിനില്ക്കുന്ന ചതുരത്തൂണുകളാണ് വാതിലിനുള്ളത്. ഇരുവശത്തും കൊത്തുപണികളുള്ള മേല്‍പ്പടി, മുകള്‍ഭാഗത്ത് മുമ്പോട്ടുതള്ളിനില്‍ക്കുന്ന കല്പണി തുടങ്ങിയവയെല്ലാം ഈ വ്യത്യസ്തരീതിക്ക് തെളിവുകളാണ്.

ആദ്യകാല ചാലൂക്യരില്‍ നിന്ന് ഉത്തരചാലൂക്യരിലൂടെ വികാസം പ്രാപിച്ച വാസ്തുശില്പകലാശൈലി ഹോയ്ശാല രാജവംശത്തിലൂടെയാണ് പൂര്‍ണവളര്‍ച്ചയെത്തിയത്. അത് പില്ക്കാലത്ത് ചാലൂക്യ-ഹൊയ്സാല കല എന്നറിയപ്പെട്ടു.

വാസ്തുവിദ്യയുടെ രംഗത്തു മാത്രമല്ല ഇതരകലകളുടെയും സാഹിത്യത്തിന്റെയും മേഖലകളിലും ചാലൂക്യര്‍ ഒരു പ്രോത്സാഹന ശക്തിയായി വര്‍ത്തിച്ചിട്ടുണ്ട്. ഹൈന്ദവ ക്ഷേത്രനിര്‍മാണകലയുടെ വികാസത്തിന് മികച്ച സംഭാവനകള്‍ നല്കിയപ്പോഴും മതസഹിഷ്ണുത പുലര്‍ത്തിയിരുന്ന അവര്‍ ജൈന-ബൌദ്ധക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. അതിനുപരി കലാകാരന്മാരെ ഉദാരമായി സഹായിക്കുകയും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ചാലൂക്യര്‍ ദക്ഷിണഭാരതത്തിലെ കലാപരമായ ഉന്നമനത്തില്‍ പങ്കാളികളാവുകയും ചെയ്തു.

ഹൈന്ദവമതാനുയായികളായ ചാലൂക്യന്മാര്‍ മറ്റു മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നു. ബുദ്ധമതം ക്ഷയിക്കാന്‍ തുടങ്ങിയെങ്കിലും ജൈനമതം പുരോഗതി പ്രാപിച്ചു. ധാരാളം ബുദ്ധ, ജൈന വിഹാരങ്ങള്‍ ഇക്കാലത്ത് നിലവില്‍വന്നു. പുലകേശന്‍ II -ന്റെ അയ്ഹോള്‍ ശിലാശാസനം എഴുതിയത് ജൈനമതാനുയായിയായ രവികീര്‍ത്തിയാണ്. അയ്ഹോളിലെ ക്ഷേത്രങ്ങള്‍ ഇന്ത്യന്‍ ക്ഷേത്ര വാസ്തുവിദ്യയുടെ ഉദാഹരണങ്ങളാണ്. പട്ടടയ്ക്കലെ വിരൂപാക്ഷ ക്ഷേത്രവും സോമേശ്വരക്ഷേത്രവും അയ്ഹോളിലെ വിഷ്ണുക്ഷേത്രവും ചാലൂക്യശില്പകലയുടെ മികച്ച മാതൃകകളാണ്. ജൈന-ബൌദ്ധ മാതൃകയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍മിച്ചു. ഗുഹാക്ഷേത്രങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മിച്ചിട്ടുണ്ട്. നോ: അയ്ഹോള്‍ ശാസനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍