This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാപ്ലിന്‍, ചാര്‍ളി (1889 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാപ്ലിന്‍, ചാര്‍ളി (1889 - 1977)

Chaplin, Charlie

ചാര്‍ളി ചാപ്ലിന്‍

ലോക പ്രശസ്തനായ ബ്രിട്ടീഷ് ഹാസ്യസിനിമാനടന്‍. പൂര്‍ണനാമം ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന്‍. 'ട്രാംപ്' ആണ് ഇദ്ദേഹത്തിന്റെ പ്രമുഖവേഷം. ചലച്ചിത്രനിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും ലോകപ്രശസ്തി നേടിയ ഇദ്ദേഹം സംഗീത-നൃത്ത വിനോദപരിപാടികളില്‍ ഏര്‍പ്പെട്ടിരുന്ന ചാള്‍സ്-ഹന്നാ ചാപ്ലിന്‍ ദമ്പതികളുടെ മകനായി 1889 ഏ. 16-ന് ദക്ഷിണ ലണ്ടനിലെ ലാംബെത്തില്‍ ജനിച്ചു. ദക്ഷിണ ലണ്ടനില്‍ കെന്നിങ്ടന്‍ എന്ന സ്ഥലത്തു ബാല്യകാലം ചെലവഴിച്ചു. അച്ഛനമ്മമാരില്‍നിന്നും സംഗീതവും നൃത്തവും പഠിച്ച ചാപ്ലിന്‍ എട്ടാമത്തെ വയസ്സില്‍ 'എയ്ക്ലങ്കാഷയര്‍ ലാഡ്സ്' എന്ന ക്ലോഗ് നൃത്തത്തില്‍ പങ്കെടുത്ത് അഭിനയത്തിന്റെ ഹരിശ്രീകുറിച്ചു. പിതാവിന്റെ അകാലമൃത്യുവും ഇടയ്ക്കിടെ മാതാവിനുണ്ടായ മനോരോഗവും കാരണം ചാപ്ലിന് കുറേക്കാലം അനാഥാലയത്തില്‍ കഴിയേണ്ടിവന്നു. 1900 ജനു. 15-ന് ലണ്ടന്‍ ഹിപ്പോട്രോമിന്റെ ആദ്യസംരംഭമായ ഗിഢിഒസ്റ്റന്റ് എന്ന നാടകത്തില്‍ അഭിനയിച്ചു. 1904-ല്‍ പീറ്റര്‍ പാന്‍ എന്ന നാടകത്തില്‍ ചെന്നായയുടെ വേഷമണിഞ്ഞു. ദ് പെയിന്‍ഫുള്‍ പ്രെഡിക്കമെന്റ് ഒഫ് ഷെര്‍ലക്ഹോംസ് എന്ന നാടകത്തില്‍ വില്യം ഹില്ലെറ്റ്, ഐറീന്‍ വാന്‍ഡ്രഗ് എന്നിവരുടെ കൂടെ അഭിനയിച്ചു. 1906-ല്‍ ഫ്രെഡ് കാര്‍ണോ കമ്പനിയില്‍ ചേര്‍ന്ന ചാപ്ലിന്‍ 1913 വരെ അവരുടെ നൃത്ത-സംഗീത-ഹാസ്യാഭിനയ പരിപാടികളില്‍ പ്രധാന പങ്കുവഹിച്ചു. കാര്‍ണോക്കമ്പനി അമേരിക്കയില്‍ പര്യടനം നടത്തുന്നതിനിടയിലാണ് ന്യൂയോര്‍ക്കില്‍വച്ച് കീസ്റ്റോണ്‍ കമ്പനിയിലെ മാക്ക്സെന്നറ്റുമായി ചാപ്ലിന്‍ പരിചയപ്പെടുന്നതും ചലച്ചിത്രരംഗത്തേക്കു കടക്കുന്നതും (1913 ഡി.). ഒരു വര്‍ഷത്തിനകം ചാപ്ലിന്‍ 35 ഒറ്റ റീല്‍ കോമഡികള്‍ നിര്‍മിച്ചു. 1913 ഡി.-നു ശേഷം ചാപ്ലിന്‍ നാടകവേദിയിലേക്കു മടങ്ങിയില്ല. 1914-ല്‍ പുറത്തുവന്ന 'മേക്കിങ് എ ലിവിങ്' ആണ് ചാപ്ലിന്റെ ആദ്യ ചലച്ചിത്രം.

പില്ക്കാലത്തു ലോക പ്രശസ്തിനേടിയ ലിറ്റില്‍ ട്രാംപ് എന്ന കഥാപാത്രത്തെ ആദ്യമായി ചാപ്ലിന്‍ അവതരിപ്പിച്ചത് രണ്ടാമത്തെ ചിത്രമായ കിഡ് ഓട്ടോ റേസസ് അറ്റ് വെനീസില്‍ (1914) ആണ്. ആര്‍ദ്രതയും ഹാസ്യവും കൂടിക്കലര്‍ന്ന ഒരു സവിശേഷ കഥാപാത്രമാണ് ലിറ്റില്‍ ട്രാംപ്. ഡര്‍ബിത്തൊപ്പി, ചാക്കുപോലെയുള്ള (ബാഗി) പാന്റ്, ശരീരത്തില്‍ ഇറുകിക്കിടക്കുന്ന ഇറക്കം കുറഞ്ഞകോട്ട്, പാദങ്ങളെ അപേക്ഷിച്ച് അസാധാരണ വലുപ്പമുള്ള ഷൂകള്‍, റ്റൂത്ത്ബ്രഷിനെ അനുസ്മരിപ്പിക്കുന്ന മീശ, അറ്റം വളഞ്ഞമുളവടി-ഇതൊക്കെച്ചേര്‍ന്നതാണ് വേഷവിധാനം. ഇഴഞ്ഞു വലിഞ്ഞ്, ഒഴിഞ്ഞു മാറിയുള്ള നടത്തം, വിളറിയ ചിരി, ഔപചാരികത്വം നിറഞ്ഞ ശരീര ചലനങ്ങള്‍ തുടങ്ങിയ പ്രത്യേകതകള്‍ ഈ കഥാപാത്രത്തെയും ചാപ്ലിനെയും ശ്രദ്ധേയനാക്കി. 1915-ല്‍ ചാപ്ലിന്‍ എസ്സനേ കമ്പനിയുമായും 1916-ല്‍ മ്യൂച്വല്‍ കമ്പനിയുമായും കരാറിലേര്‍പ്പെട്ടു. 1916-17-ല്‍ ചാപ്ലിന്‍ നിര്‍മിച്ച മികച്ച ഹ്രസ്വചിത്രങ്ങളാണ് 'ദ് ഫ്ലോര്‍വാക്കര്‍', 'വണ്‍ എ.എം.', 'ദ് പാണ്‍ ഷോപ്പ്, ഈസി സ്റ്റ്രീറ്റ്', 'ദി ഇമ്മിഗ്രന്റ്' എന്നിവ. 1917-ല്‍ ചാപ്ലിന്‍ ഫസ്റ്റ് നാഷണല്‍ എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു. 1913 ഡി. മുതല്‍ 18 വരെ ചാപ്ലിന്റെ പ്രശസ്തിയുടെ തോത് വ്യക്തമാക്കുന്നതാണ് പ്രതിഫലത്തുകയിലുണ്ടായ ഭീമമായ വര്‍ധനവ്. കീസ്റ്റോണില്‍ (1913) പ്രവര്‍ത്തിക്കുന്ന കാലത്തു ഒരാഴ്ചത്തെ പ്രതിഫലം 150 ഡോളറായിരുന്നു. മ്യൂച്വലിലെത്തിയപ്പോഴേക്ക് അത് 10,000 ഡോളായി ഉയര്‍ന്നു. കരാര്‍ ഒപ്പിട്ടതിനു പ്രതിഫലത്തിനു പുറമേ ബോണസായി ഒന്നരലക്ഷം ഡോളറും.

1918-ല്‍ ഇദ്ദേഹം സ്വന്തമായൊരു സ്റ്റുഡിയോ സ്ഥാപിച്ചു. 'ഫസ്റ്റ് നാഷണല്‍' ഫിലിംസിനുവേണ്ടി ചാപ്ലിന്‍ നിര്‍മിച്ച എട്ടു ചലച്ചിത്രങ്ങളില്‍പ്പെട്ടതാണ് (മൊത്തം പ്രതിഫലം പത്തുലക്ഷം ഡോളര്‍) 'ഷോള്‍ഡര്‍ ആംസ്' (1918), 'ദ് കിഡ്' എന്നിവ. 1923-ല്‍ നിര്‍മിച്ച 'ദ് പില്‍ഗ്രിം' എന്ന ചിത്രത്തോടെ ഫസ്റ്റ് നാഷണല്‍ ഫിലിമുമായുള്ള കരാര്‍ അവസാനിച്ചു. പിന്നീട് 1966 വരെ സ്വന്തം കമ്പനിക്കുവേണ്ടി മാത്രമേ ഇദ്ദേഹം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളൂ. മറ്റൊരു ചലച്ചിത്രനിര്‍മാണ സ്ഥാപനത്തിനും താങ്ങാനാകാത്ത വിധത്തില്‍ ഉയര്‍ന്നതായിരുന്നു ചാപ്ലിന്റെ പ്രതിഫലനിരക്ക്. 1966-ലാണ് യൂണിവേഴ്സലിനുവേണ്ടി ഇദ്ദേഹം 'എ കൗണ്ടസ്സ് ഫ്രം ഹോങ്കോങ്' നിര്‍മിച്ചത്.

ഡി. ഡബ്ള്യു. ഗ്രിഫിത്ത്, ഡഗ്ളസ് ഫെയര്‍ബാങ്ക്സ്, മേരിപിക് ഫോര്‍ഡ്, ചാപ്ലിന്‍ എന്നിവര്‍ 1932-ല്‍ 'യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്സ് കോര്‍പ്പറേഷന്‍' ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ നിര്‍മിതികളാണ് 'ലിറ്റില്‍ ട്രാംപ്' ഫീച്ചര്‍ ചലച്ചിത്രങ്ങളായ 'ദ് ഗോള്‍ഡ് റഷ്' (1925), 'ദ് സര്‍ക്കസ്' (1928), 'സിറ്റി ലൈറ്റ്സ്' (1931), 'മോഡേണ്‍ ടൈംസ്' (1936), 'ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍' (1940) എന്നിവ. രണ്ടാം ലോകയുദ്ധത്തിനുശേഷം ചാപ്ലിന്‍ ലിറ്റില്‍ ട്രാംപ് വേണ്ടെന്നുവച്ചു. പിന്നീട് ചാപ്ലിന്‍ എഴുതി, അഭിനയിച്ച്, സംവിധാനം ചെയ്തു നിര്‍മിച്ച ചിത്രങ്ങളാണ് 'മെസ്യൂ വെര്‍ദൂ' (1947), 'ലൈംലൈറ്റ്' (1952), 'എ കിങ് ഇന്‍ ന്യൂയോര്‍ക്ക്' (1957) എന്നിവ. മര്‍ലിന്‍ മണ്‍ട്രോ, സോഫിയാ ലോറന്‍ എന്നിവര്‍ അഭിനയിച്ച എ കൗണ്ടസ്സ് ഫ്രം ഹോങ്കോങ് (1966) എന്ന ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും മാത്രമേ ചാപ്ലിന്‍ നിര്‍വഹിച്ചിട്ടുള്ളൂ.

ചാപ്ലിന്റെ വ്യക്തിജീവിതം പ്രക്ഷുബ്ധമായിരുന്നു. ഇദ്ദേഹം നാല് വിവാഹം കഴിച്ചു. മില്‍ഫ്രെഡ് ഹാരിസ് (1918), ലിറ്റാ ഗ്രേ (1924), പൗളെറ്റ് ഗൊഡാര്‍ഡ് (1936) എന്നിവര്‍ക്കുശേഷം 1943-ല്‍ പ്രശസ്ത നാടകകൃത്തായ യുജിന്‍ ഓനീലിന്റെ പുത്രി ഊന ഓനീലിനെ വിവാഹം കഴിച്ചു.

1913 മുതല്‍ 52 വരെ യു.എസ്സില്‍ കഴിഞ്ഞിട്ടും ചാപ്ലിന്‍ ഒരിക്കലും യു.എസ്. പൗരത്വം സ്വീകരിച്ചിരുന്നില്ല. ചാപ്ലിന്റെ 'മെസ്യൂ വെര്‍ദൂ' (1947) എന്ന ചലച്ചിത്രം അമേരിക്കന്‍ സേനയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. മുന്‍കാലനികുതി ഉടന്‍ അടയ്ക്കണമെന്ന് യു.എസ്. ഗവണ്‍മെന്റ് ചാപ്ലിനെ നിര്‍ബന്ധിച്ചതോടൊപ്പം അദ്ദേഹം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ആരോപണം പത്ര-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉന്നയിക്കുകയും ചെയ്തതോടെ ചാപ്ലിന് യു.എസ്സിലെ ജീവിതം പ്രയാസകരമായിത്തീര്‍ന്നു. ഒഴിവുകാലം ചെലവഴിക്കാന്‍ ഭാര്യയും മക്കളുമൊത്ത് 1952-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ എത്തിയ ചാപ്ലിനു യു.എസ്സില്‍ മടങ്ങിവരാന്‍ കഴിയാത്ത വിധത്തില്‍ യു.എസ്. അറ്റോര്‍ണി ജനറല്‍ വിലക്കു കല്പിച്ചു. ഇതിനുപുറമേ ചാപ്ലിന്‍ 1957-ല്‍ ലണ്ടനില്‍ നിര്‍മിച്ച 'ദ് കിങ് ഇന്‍ ന്യൂയോര്‍ക്ക്' എന്ന ചലച്ചിത്രം ഇദ്ദേഹത്തെ കമ്യൂണിസ്റ്റ് അനുഭാവി എന്ന് മുദ്രകുത്താനും ഇടയാക്കി. ഇതിനു മറുപടിയായി 'ഞാന്‍ ഒരു വിശ്വപൗരനാണ്' എന്ന പ്രഖ്യാപനമാണ് ചാപ്ലിന്‍ നടത്തിയത്. എന്തായാലും 1952 മുതല്‍ മരണംവരെ ചാപ്ലിന്‍കുടുംബം സ്വിറ്റ്സര്‍ലണ്ടില്‍ത്തന്നെ കഴിഞ്ഞു.

1972-ല്‍ 'അക്കാദമി ഒഫ് മോഷന്‍ പിക്ചേഴ്സ് ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സി'ന്റെ സ്പെഷ്യല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ചാപ്ലിന്‍ യു.എസ്സില്‍ എത്തിയിരുന്നു. ചാര്‍ളി ചാപ്ലിന് ആദ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത് 1973-ലാണ് 'ലൈംലൈറ്റി'ലെ (1952) അഭിനയത്തിന്. 1975-ല്‍ എലിസബത്ത് രാജ്ഞി കക നൈറ്റ് സ്ഥാനം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1969-ല്‍ ചാപ്ലിന്‍ തന്റെ ആത്മകഥ(മൈ ആട്ടോബയോഗ്രഫി)യും 1974-ല്‍ മൈ ലൈഫ് ഇന്‍ പിക്ചേഴ്സ് എന്ന ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തി.

1977 ഡി. 25-ന് സ്വിറ്റ്സര്‍ലണ്ടിലെ കോസിയേസര്‍-വേവി എന്ന സ്ഥലത്തു ചാപ്ലിന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍