This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാട്ടുളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:55, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാട്ടുളി

വലിയ മത്സ്യങ്ങളെ പിടിക്കുന്നതിനുപയോഗിക്കുന്ന ചെറിയ കുന്തംപോലെയുള്ള ഒരു ഉപകരണം. കൂര്‍ത്ത അറ്റം എവിടെയെങ്കിലും ഏറ്റാല്‍ ഊരിപ്പോകാതെ അവിടെത്തന്നെ കോര്‍ത്തിരിക്കും. ഉടക്കുളി, അമ്പ്, പാതാളക്കരണ്ടി, ചൂണ്ടക്കൊളുത്ത് എന്നിവയുടെ അഗ്രംപോലെ ചാട്ടുളിയുടെയും അഗ്രം തുളഞ്ഞുകയറുന്നിടത്തു നിന്നും എളുപ്പം ഊരിപ്പോകാത്ത തരത്തിലാണു നിര്‍മിച്ചിരിക്കുന്നത്. ഇതിനാലാണ് ഏറ്റ ഭാഗത്തുനിന്നും ഊരിയെടുക്കുന്നത് പ്രയാസമായിത്തീരുന്നത്. ചാട്ടുളികളില്‍ ചിലതിന്റെ മൂര്‍ച്ചയില്ലാത്ത അറ്റത്ത് ചരടു കെട്ടുന്നതിനുള്ള ഒരു വളയം ഉണ്ടായിരിക്കും. വലിയ മത്സ്യങ്ങളെ വേട്ടയാടുമ്പോള്‍ അവ മുന്നോട്ടുപോകുന്നതിനനുസരിച്ച് ചരട് അയച്ചുവിട്ടുകൊടുക്കുന്നു. ഇവ സഞ്ചരിച്ചു കുറേ ക്ഷീണിക്കുമ്പോള്‍ മെല്ലെ ചരടുവലിച്ച് ജലയാനത്തോട് അടുപ്പിക്കുന്നു. ആഴക്കടലില്‍ തിമിംഗലം, സ്രാവ് എന്നിവയെ പിടിക്കാനും മുതലവേട്ടയ്ക്കും ചാട്ടുളികള്‍ ഉപയോഗിക്കാറുണ്ട്. വില്ലുപോലെ പ്രവര്‍ത്തിക്കുന്ന അതിശക്തമായ യന്ത്രസജ്ജീകരണങ്ങളില്‍ നിന്നും ലക്ഷ്യത്തിലേക്ക് ചാട്ടുളി പായിക്കുകയാണു ചെയ്യുന്നത്. ഇത് ലക്ഷ്യത്തിലുള്ള ജീവിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങും. അവ പിടച്ച് രക്ഷപ്രാപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചാട്ടുളിയുടെ ചൂണ്ടക്കൊളുത്തുപോലെയുള്ള ഭാഗം അവയുടെ ശരീരത്തില്‍ കോര്‍ക്കുന്നു. തുടര്‍ന്ന് ചാട്ടുളിയുടെ അഗ്രത്തില്‍ ബന്ധിച്ച നൈലോണ്‍ ചരട് വിഞ്ചില്‍ചുറ്റി ആ ജീവിയെ ജലയാനത്തോട് അടുപ്പിക്കുന്നു.

കായലിലും നദിയിലും മറ്റും രാത്രികാലങ്ങളില്‍ തോണിയില്‍ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തുന്നവരും ചാട്ടുളി ഉപയോഗിക്കാറുണ്ട്. അവയുടെ ചാട്ടുളിയില്‍ ചരടുകെട്ടിയിട്ടുണ്ടാവില്ല. ചാട്ടുളിയെ ഒരു കുന്തമെന്നപോലെയാണ് അവര്‍ പ്രയോഗിക്കുന്നത്. അതായത്, മീനിനെ ചാട്ടുളിയുടെ അഗ്രംകൊണ്ട് കുത്തിയെടുക്കും. മീന്‍പിടുത്തക്കാര്‍ തെളിക്കുന്ന ദീപത്തിന്റെ പ്രഭകണ്ട് മത്സ്യങ്ങള്‍ ആ ഭാഗത്തേക്കു വരുന്നു. അവയില്‍ വലിയ മത്സ്യങ്ങളുടെ നേര്‍ക്കാണ് ചാട്ടുളി പ്രയോഗിക്കുന്നത്. മത്സ്യം ഉളിയുടെ അഗ്രത്തില്‍ കോര്‍ത്തിരിക്കും. അവയെ ചൂണ്ടയില്‍ നിന്നെന്നവണ്ണം ഊരിയെടുത്ത് വഞ്ചിയില്‍ ഇട്ടശേഷം വീണ്ടും ചാട്ടുളിപ്രയോഗം നടത്തുന്നു. മത്സ്യങ്ങളെ ഒരോന്നായി മാത്രമേ പിടിക്കാന്‍ കഴിയൂവെങ്കിലും അതിശീഘ്രം ഈ പ്രയോഗം നടത്താന്‍ കഴിവുള്ളവര്‍ ഉണ്ട്.

ചാട്ടുകുന്തം, ചാട്ടുകോല് എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

(കെ. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍