This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദാസാഹിബ് (? - 1752)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദാസാഹിബ് (? - 1752)

കര്‍ണാട്ടിക്കിലെ നവാബ്. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം (1565) ഡെക്കാനിലെ ആര്‍ക്കാട്ട് ആസ്ഥാനമാക്കി ഒരു മുസ്ലിം രാജവംശം ഭരിച്ചു. 18-ാം ശ.-ത്തിന്റെ ആദ്യകാലഘട്ടത്തില്‍ ഈ വംശം ഭരിച്ചിരുന്ന ദോസ്ത് അലിയുടെ ജാമാതാവും ദിവാനുമായിരുന്നു ചന്ദാസാഹിബ്. ഹുസൈന്‍ ദോസ്ത്ഖാന്‍ എന്ന ഇദ്ദേഹം ചന്ദാസാഹിബ് എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1732-ല്‍ തൃശ്ശിനാപ്പള്ളിയിലെ രാജാവായ വിജയനഗര ചൊക്കനാഥന്റെ (അവസാനത്തെ മധുരനായിക്) നിര്യാണത്തോടെ, വിധവ മീനാക്ഷി റാണിയായി. ഈ അവസരത്തില്‍ ദോസ്ത് അലിയുടെ പുത്രനായ സഫ്ദര്‍ അലിയുടെയും ചന്ദാസാഹിബിന്റെയും നേതൃത്വത്തില്‍ മുസ്ലിംസേന തൃശ്ശിനാപ്പള്ളിയിലേക്കു നീങ്ങി. ചന്ദാസാഹിബ് റാണിയുമായി കൂടിയാലോചന നടത്തി, അവരെ സഹായിക്കാനാണ് വന്നതെന്ന് വിശ്വസിപ്പിച്ച് കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് റാണിയെ ബന്ധനസ്ഥയാക്കുകയും തൃശ്ശിനാപ്പള്ളി കൈവശപ്പെടുത്തുകയും ചെയ്തു. മീനാക്ഷി ആത്മഹത്യ ചെയ്തു. പിന്നീട് ഇദ്ദേഹം മധുരയും ദിണ്ടിഗലും പിടിച്ചടക്കുകയും നായിക് സാമ്രാജ്യത്തിന്റെ അധിപനാവുകയും ചെയ്തു. 1740-ല്‍ മഹാരാഷ്ട്രര്‍, കര്‍ണാട്ടിക് ആക്രമിച്ച് നവാബായ ദോസ്ത് അലിയെ വധിച്ചു. ആര്‍ക്കാട്ടു കോട്ടയുടെ കമാന്‍ഡറായ ചന്ദാസാഹിബ് മഹാരാഷ്ട്രര്‍ക്കെതിരെ പൊരുതി. 1741-ല്‍ തന്റെ പുത്രന്‍ ബഡേസാഹിബിനെ, മഹാരാഷ്ട്രര്‍ വധിച്ചപ്പോള്‍ ചന്ദാസാഹിബ് കീഴടങ്ങി. തുടര്‍ന്ന് തൃശ്ശിനാപ്പള്ളി മഹാരാഷ്ട്രര്‍ പിടിച്ചടക്കി. ചന്ദാസാഹിബിനെ സത്താറ ജയിലില്‍ പാര്‍പ്പിച്ചു. അന്‍വറുദ്ദീന്‍ഖാന്‍ (ഭ.കാ. 1743-49) കര്‍ണാട്ടിക്കിലെ നവാബായി. ഏഴുകൊല്ലത്തെ ജയില്‍വാസത്തിനുശേഷം 1748-ല്‍ ചന്ദാസാഹിബ് മോചിതനായി. പുതിയ നവാബിനെ ഇദ്ദേഹം അംഗീകരിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹം നവാബുപദം കരസ്ഥമാക്കാനുള്ള യത്നം തുടങ്ങി. ജയിലിലായിരുന്നപ്പോള്‍ ചന്ദാസാഹിബിന്റെ ഭാര്യയും കുടുംബവും പോണ്ടിച്ചേരിയില്‍ അഭയം പ്രാപിച്ചിരുന്നു. അന്നു ഫ്രഞ്ച് ഗവര്‍ണറായ ഡ്യൂപ്ലേ (1696-1763) ഇരുവരുമായി സൌഹൃദം പുലര്‍ത്തി. അതിനാല്‍ ജയിലില്‍നിന്നും പുറത്തുവന്ന ചന്ദാസാഹിബിന് ഫ്രഞ്ചുകാരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ആംഗ്ലോ1-ഫ്രഞ്ച് ശത്രുതയുടെ പശ്ചാത്തലത്തില്‍ അന്‍വറുദീനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ഫ്രഞ്ചുകാരുമായി സഖ്യമുണ്ടാക്കി. 1749 ആഗ. 3-ന് വെല്ലൂരിനു തെ.കിഴക്കുള്ള ആംബൂരില്‍വച്ച് ചന്ദാസാഹിബിന്റെയും ഫ്രഞ്ചുകാരുടെയും സംയുക്തസൈന്യം അന്‍വറുദീനെ വധിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദലി തൃശ്ശിനാപ്പള്ളിയില്‍ അഭയം പ്രാപിച്ചു. ചന്ദാസാഹിബിനെ കര്‍ണാട്ടിക്കിലെ നവാബായി വാഴിച്ചു. ഇതിനു പ്രതിഫലമായി ചന്ദാസാഹിബ് പോണ്ടിച്ചേരിക്കു സമീപമുള്ള 80 ഗ്രാമങ്ങള്‍ ഫ്രഞ്ചുകാര്‍ക്കു വിട്ടുകൊടുത്തു. മുഹമ്മദലിയെ നേരിടാന്‍ 1751-ല്‍ ചന്ദാസാഹിബിന്റെ സൈന്യം തൃശ്ശിനാപ്പള്ളി വളഞ്ഞു. ശ്രീരംഗം പിടിച്ചടക്കുകയും, കൊയിലാടി ദുര്‍ഗത്തില്‍ നിന്ന് ബ്രിട്ടീഷുകാരെ ഓടിക്കുകയും ചെയ്തു. ഇതിനിടയില്‍ മുഹമ്മദലി, ബ്രിട്ടീഷുകാരുടെയും തഞ്ചാവൂരിന്റെയും സഹായത്തോടെ സംയുക്ത സൈന്യത്തെ നേരിട്ടു. റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം 1751 ഒക്ടോബറില്‍ ആര്‍ക്കാട്ടുകോട്ട പിടിച്ചടക്കി. കോട്ട തിരിച്ചുപിടിക്കാനുള്ള ചന്ദാസാഹിബിന്റെ ശ്രമം വിജയിച്ചില്ല. ചന്ദാസാഹിബ് തഞ്ചാവൂര്‍ ജനറലിന് കീഴടങ്ങി. 1752-ല്‍ അദ്ദേഹത്തെ വധിച്ചു. നോ: അന്‍വറുദ്ദീന്‍, കര്‍ണാട്ടിക് യുദ്ധങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍