This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഫിത്ത്, ഡേവിഡ് വാര്‍ക്ക് (1875 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:56, 18 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രിഫിത്ത്, ഡേവിഡ് വാര്‍ക്ക് (1875 - 1948)

Griffith, David Wark

അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവും സംവിധായകനും. 1875 ജനു. 23-നു കെന്റക്കിയിലെ ക്രൈസ്റ്റ്വുഡില്‍ ജനിച്ചു. പിതാവ് ജേക്കബ് ഗ്രിഫിത്ത് പട്ടാള ഉദ്യോഗസ്ഥനായിരുന്നു. നാടകരചനയില്‍ തത്പരനായ ഗ്രിഫിത്ത് സാമ്പത്തിക പരാധീനതകളാല്‍ ചലച്ചിത്ര നടനായി. റെസ്ക്യൂസ് ഫ്രം ആന്‍ ഈഗ്ള്‍സ് നെസ്റ്റ് എന്ന ലഘുചിത്രത്തിലാണ് തുടക്കം. 1908-ല്‍ 'ബയോഗ്രാഫ്' എന്ന ചലച്ചിത്രനിര്‍മാണ കമ്പനിയില്‍ തിരക്കഥാകൃത്തായി. ദ അഡ്വഞ്ചേഴ്സ് ഒഫ് ഡോളി ആദ്യചിത്രമാണ്. ധാരാളം ലഘുചിത്രങ്ങള്‍ നിര്‍മിച്ചു. ചിത്രനിര്‍മാണത്തില്‍ സാങ്കേതിക പരിജ്ഞാനം നേടി. പുതിയ പരീക്ഷണങ്ങളായി പിന്നീട്. ലോങ് ഷോട്ടുകള്‍ക്കിടയ്ക്കു മിഡ് ഷോട്ടുകളും ക്ലോസപ്പുകളും ഉപയോഗപ്പെടുത്തി. സ്ഥലകാലപരിമിതികളില്‍ ഒതുങ്ങാതെ ഷോട്ടുകള്‍ ഒരു സീനില്‍ നിന്നും മറ്റൊന്നിലേക്ക് ദ്രുതഗതിയില്‍ നീങ്ങി. ചലച്ചിത്ര നിര്‍മാണത്തിലെ പ്രധാന ഏകകം 'ഷോട്ട്' ആയിത്തീര്‍ന്നു.

1913-ല്‍ പുറത്തിറങ്ങിയ ആദ്യ ഫീച്ചര്‍ഫിലിമായ ജൂഡിഥ് ഒഫ് ബെഥൂലിയയ്ക്കു നാലു റീലുകളുണ്ടായിരുന്നു. ഇതോടെ ബയോഗ്രാഫില്‍ നിന്നു പിരിഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ നീണ്ട പത്തു വര്‍ഷങ്ങള്‍ (1861-71) ചിത്രീകരിക്കുന്ന ദ ക്ലാന്‍സ് മാന്‍ സ്വന്തമായി നിര്‍മിച്ച ചിത്രമാണ്. 1915-ല്‍ ലോസ് ആഞ്ജലസില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ ചിത്രം ദ ബെര്‍ത്ത് ഒഫ് എ നേഷന്‍ എന്ന പേരില്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കപ്പെട്ടു. അടുത്തവര്‍ഷം തന്നെ മറ്റൊരു ബൃഹത് സംരംഭമായ ഇന്‍റ്റോളറന്‍സ് നിര്‍മിക്കപ്പെട്ടു. ചരിത്രത്തിലെ അസഹിഷ്ണുതയുടെ നാളുകളെ പ്രതിനിധാനം ചെയ്യുന്ന ബാബിലോണിന്റെ പതനം, ക്രിസ്തുവിന്റെ ജീവിതം, സെന്റ് ബാര്‍ത്തലോമിയോയിലെ കൂട്ടക്കുരുതി, ഒരു സമകാലീന സംഭവം വിവരിക്കുന്ന 'അമ്മയും നിയമവും' എന്നിവയാണ് ഇവയില്‍ ചിത്രീകരിക്കപ്പെട്ടത്. കലാമേന്മ പുലര്‍ത്തിയ ഇത് ജനമധ്യത്തില്‍ പരാജയപ്പെട്ടത് ഗ്രിഫിത്തിന്റെ ആത്മവീര്യം കെടുത്തി.

1919-ല്‍ ചാപ്ലിനും മറ്റു രണ്ട് പേരുമൊത്ത് യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്സ് കോര്‍പ്പറേഷനു രൂപംകൊടുത്തു. 1919-ലെ ബ്രോക്കണ്‍ ബ്ളോസ്സംസും 20-ലെ വേ ഡൌണ്‍ ഈസ്റ്റും 22-ലെ ഓര്‍ഫന്‍സ് ഒഫ് ദ സ്റ്റോമും ഏറെക്കുറെ വിജയിച്ചു. പിന്നീടങ്ങോട്ടു പറയത്തക്ക വിജയമൊന്നും ചലച്ചിത്രരംഗത്തു നേടാനായില്ല. അവസാന ചിത്രമായ ദ സ്ട്രഗ്ള്‍ (1931) വിതരണത്തിനയച്ചതുപോലുമില്ല. വെള്ളിത്തിരയിലെ ഷെയ്ക്സ്പിയര്‍ എന്നറിയപ്പെട്ടിരുന്ന ഗ്രിഫിത്ത് രണ്ടുപ്രാവശ്യം വിവാഹിതനായി എങ്കിലും രണ്ടും വിവാഹമോചനത്തില്‍ കലാശിച്ചു. ചലച്ചിത്രകലയ്ക്ക് രൂപഭാവങ്ങള്‍ നല്കിയ ഈ പ്രതിഭാശാലി 1948 ജൂല. 23-ന് ഹോളിവുഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍