This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോബിനോ, ജോസഫ് ആര്‍തര്‍ (1816 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോബിനോ, ജോസഫ് ആര്‍തര്‍ (1816 - 82)

Gobineau, Joseph Arthur

ജോസഫ് ആര്‍തര്‍ ഗോബിനോ

ഫ്രഞ്ച് സാഹിത്യകാരനും നയതന്ത്രജ്ഞനും. 1816 ജൂല. 14-ന് പാരിസിനടുത്തുള്ള വീ ദുവ്രെ എന്ന സ്ഥലത്ത് ഒരു സമ്പന്ന ബോര്‍ദോ കുടുംബത്തില്‍ ജനിച്ചു. സ്വിറ്റ്സര്‍ലണ്ടിലെ ഒരു കോളജില്‍ സ്വകാര്യാധ്യാപകരുടെ കീഴില്‍ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരുന്ന കാലത്ത് ഇദ്ദേഹത്തിന് പാശ്ചാത്യ-പൗരസ്ത്യ ഭാഷകളില്‍ അഭിനിവേശമുണ്ടായി. സെന്റ് സിറിലെ സൈനിക അക്കാദമിയില്‍ പ്രവേശനം നേടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫൗള്‍ബര്‍ഗ് സെന്റ് ജര്‍മെയിനിലെ അഭിജാത സമൂഹങ്ങള്‍ ഇദ്ദേഹത്തെ ഹാര്‍ദമായി സ്വീകരിച്ചു. ഇക്കാലത്ത് ഇദ്ദേഹം ചില തുടര്‍ക്കഥകള്‍ രചിച്ചിരുന്നു. 1845-ല്‍ വിവാഹിതനായി. അലക്സി ദ് തോക്ക്വീയ് വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് ഗോബിനോ കാബിനറ്റ് സെക്രട്ടറിയായി നിയമിതനായി (1849). പിന്നീട് (1851) നയതന്ത്ര രംഗത്തേക്കു തിരിഞ്ഞു. ബേണ്‍, ഹാനോവര്‍, ഫ്രാങ്ക് ഫര്‍ട്ട് (1851-54), ടെഹെറാന്‍ (1855-59, 1861-64), ആഥന്‍സ് (1864-69), റിയോ ഡി ജനീറോ (1869-72), സ്റ്റോക്ഹോം (1872-77) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1877-ല്‍ ഇദ്ദേഹം വിവാഹബന്ധം വേര്‍പെടുത്തി കോംതസ് ദ് ല തൂര്‍ (മാറി മതില്‍ദ് റൂയിനാര്‍) എന്ന സ്ത്രീയുമായി ബന്ധത്തിലേര്‍പ്പെട്ടു. 1877-ല്‍ ഉദ്യോഗത്തില്‍ നിന്നു പിരിഞ്ഞശേഷം ഗോബിനോ ടൂറിനില്‍ (ഇറ്റലി) സ്ഥിരതാമസമാക്കി.

ഇദ്ദേഹത്തിന്റെ സാഹിത്യ രചനയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. തുടക്കത്തില്‍ ഒരു നരവംശ ശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. 1853-55 കാലത്ത് ഇദ്ദേഹം രചിച്ച എസ്സേ സ്യൂര്‍ ലിനി ഗാലിതെ ദെ റാസ് (The Inequality of Human Races) ജര്‍മനിയില്‍ വളരെയേറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. ജനാധിപത്യത്തെ നിന്ദിക്കുകയും ഇതര വര്‍ഗങ്ങളെ അപേക്ഷിച്ച് വെള്ളക്കാര്‍ക്ക് ആഭിജാത്യമുണ്ടെന്ന് സ്ഥാപിച്ച് ആര്യന്‍ വര്‍ഗത്തിന്റെ വംശമഹിമയെ പുകഴ്ത്തുകയും ചെയ്യുന്ന ചിന്തകളായിരുന്നു ഈ കൃതിയിലെ ഉള്ളടക്കം. ഗോബിനിയന്‍ വര്‍ഗ ചിന്തകള്‍ ജര്‍മനിയില്‍ പിന്നീട് പ്രചാരത്തില്‍ വന്ന 'ഗോബിനിസം' എന്ന വര്‍ഗമഹിമാസിദ്ധാന്തത്തിനു വഴിതെളിച്ചു. എന്നാല്‍ ജര്‍മനിയിലെ ഗോബിനിസം തന്റെ ചിന്തകളുടെ ഒരു വികല രൂപമാണെന്ന് ഗോബിനോ കരുതിയിരുന്നു. ആര്യഗോത്രമെന്ന സംജ്ഞ നല്കി. ഗോബിനോ വിശേഷിപ്പിച്ചിരുന്ന വര്‍ഗമേധാവിത്വമാണ് ജര്‍മന്‍ 'നാസിസ'ത്തിനു വഴിതെളിച്ചത്. ആര്യന്‍ ആധിപത്യം ലക്ഷ്യമാക്കി ജൂതന്മാരെ കൂട്ടക്കൊല നടത്താന്‍ അഡോള്‍ഫ് ഹിറ്റ്ലറെ പ്രേരിപ്പിച്ചത് ഗോബിനിയന്‍ ചിന്തകളായിരുന്നു.

എസ്സേയുടെ രചനയ്ക്കുശേഷം ഗോബിനോ സര്‍ഗാത്മക സാഹിത്യ രചനയിലേക്കു കടന്നു. ത്രെയ്തെ ദെ എക്രീത്യൂര്‍ ക്യൂനെ ഫോമ് (1864, 2 വാല്യം) ഹിസ്ത്വാര്‍ ദെ പെര്‍സ് (1869, 2 വാല്യം) എന്നിവയുടെ രചനയ്ക്കുശേഷം 1874-ല്‍ ഇദ്ദേഹം ലെ പ്ളെയാദെ രചിച്ചു. ആയിരത്തൊന്നു രാവുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഗോബിനോ ഈ നോവല്‍ രചിച്ചത്. ഇദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു കൃതികള്‍ സുവെനീര്‍ ദ വൊയാഷ് (1872), ലെ നുവെല്‍ ഏസ്യാതിക് (1876), ല റിനെയ്സാങ്സ് എന്നിവയാണ്.

1882 ഒ. 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍