This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീബല്‍സ്, ജോസഫ് പോള്‍ (1897 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീബല്‍സ്, ജോസഫ് പോള്‍ (1897 - 1945)

Geobbels, Joseph Paul

ജോസഫ് പോള്‍ ഗീബല്‍സ്

ജര്‍മന്‍ രാഷ്ട്രീയ പ്രചാരകന്‍. കള്ള പ്രചാരണത്തിലൂടെ നാസിസം പ്രചരിപ്പിച്ച ഇദ്ദേഹത്തിന് കെട്ടുകഥകളും അസത്യങ്ങളും, തികഞ്ഞ യാഥാര്‍ഥ്യങ്ങളാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ നേരായി ഭവിക്കും എന്നതായിരുന്നു ഗീബല്‍സിന്റെ സിദ്ധാന്തം. നാസികള്‍ക്ക് അധികാരത്തില്‍ വരുന്നതിന് ഗീബല്‍സിന്റെ ഈ കള്ള പ്രചാരണം സഹായകമായി. പില്ക്കാലത്ത് കള്ള പ്രചാരണത്തെ ഉപമിക്കാന്‍ ഗീബല്‍സിന്റെ പേര് ഉപയോഗിച്ചിട്ടുണ്ട്.

1897 ഒ. 29-നു റൈന്‍ലണ്ടനിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജോസഫ് പോള്‍ ഗീബല്‍സ് ജനിച്ചു. ഹൈഡന്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ച (1921)ശേഷം ഗീബല്‍സ് പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് 1924-ല്‍  ഇദ്ദേഹം ഹിറ്റ്ലറുടെ അനുയായി ആയി. 1925 ഒ.-ല്‍ ഗീബല്‍സ് ഉത്തരജര്‍മന്‍ നാസിപാര്‍ട്ടി ജേണലിന്റെ എഡിറ്ററായി. 1926-ല്‍ ഇദ്ദേഹം പാര്‍ട്ടിയുടെ ബര്‍ലിന്‍ ഡിസ്ട്രിക്ട് നേതാവായി. 1927-ല്‍ ഗീബല്‍സ് സ്ഥാപിച്ച ദെര്‍ അന്‍ഗ്രഫ് എന്ന പത്രത്തിലൂടെയാണ് നാസിപാര്‍ട്ടിക്കനുകൂലമായി ജനവികാരം ഇളക്കിവിട്ടത്. 1928-ല്‍ ഇദ്ദേഹത്തെ ദേശീയ നിയമസഭയായ റൈഹ് സ്റ്റാഗിലേക്ക് തെരഞ്ഞെടുത്തു. 1929-ല്‍ പാര്‍ട്ടിയുടെ പ്രചാരക വിഭാഗം മേധാവി ആയി. 1933-ല്‍ ഹിറ്റ്ലര്‍, ഗീബല്‍സിനെ പ്രചാരണമന്ത്രി ആയി നിയമിച്ചു. വാര്‍ത്താമാധ്യമങ്ങളിലും സാംസ്കാരിക മണ്ഡലങ്ങളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ട് നാസിപാര്‍ട്ടിയുടെ നയവും ലക്ഷ്യവും ഇദ്ദേഹം സമര്‍ഥമായി പ്രചരിപ്പിച്ചു. യാഥാര്‍ഥ്യ വിരുദ്ധമായ പല കാര്യങ്ങളും ജനതയെ ബോധ്യപ്പെടുത്താന്‍ തക്ക പ്രചാരണതന്ത്രമായിരുന്നു ഗീബല്‍സിന്റേത്. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനിയുടെ ആഭ്യന്തരവും വിദേശീയവുമായ പ്രചാരണത്തിന്റെ പൂര്‍ണനിയന്ത്രണം ഗീബല്‍സിനായിരുന്നു. സോവിയറ്റ് സേന ബര്‍ലിനില്‍ പ്രവേശിച്ചതോടെ കുടുംബാംഗങ്ങളോടൊപ്പം ഗീബല്‍സ് 1945 മേയില്‍ ആത്മഹത്യചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍