This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാള്‍ട്ടണ്‍, സര്‍ ഫ്രാന്‍സിസ് (1822 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാള്‍ട്ടണ്‍, സര്‍ ഫ്രാന്‍സിസ് (1822 - 1911)

Galton, Sir Francis

ബഹുമുഖപ്രതിഭാധനനായ ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍. മനഃശാസ്ത്രം, നരവംശശാസ്ത്രം, ജന്തുശാസ്ത്രം, സാംഖ്യികം, കാലാവസ്ഥാവിജ്ഞാനീയം എന്നീ വ്യത്യസ്തമേഖലകളിലെല്ലാം ഫ്രാന്‍സിസ് ഗാള്‍ട്ട(ണ്‍)ന്‍ സംഭാവന നല്കിയിട്ടുണ്ട്.

സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടണ്‍

1822 ഫെ. 16-ന് ബര്‍മിങ്ഹാമില്‍ ജനിച്ചു. കേംബ്രിഡ്ജില്‍ ഗണിതപഠനം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ വൈദ്യശാസ്ത്രപഠനത്തിനായി ചേര്‍ന്നു. യാത്രചെയ്യുന്നതില്‍ അടങ്ങാത്ത ആവേശം പ്രകടിപ്പിച്ച ഗാള്‍ട്ടണ്‍ നിര്‍ഭയനായ ഒരു പര്യവേക്ഷകന്‍ കൂടിയായിരുന്നു. ആഫ്രിക്കന്‍ ഭൂപടത്തില്‍ അന്നേവരെ രേഖപ്പെടുത്താതിരുന്ന പല പ്രദേശങ്ങളും താണ്ടി പല വിലപ്പെട്ട വിവരങ്ങളും ഇദ്ദേഹം സമ്പാദിച്ചു. ഭൂമിശാസ്ത്രത്തോടുള്ള കമ്പംമൂലം ഗണിതപഠനം ഇടയ്ക്കുവച്ചു നിര്‍ത്തുകയുണ്ടായി. 1853-ല്‍ റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയിലും മൂന്നു വര്‍ഷത്തിനുശേഷം റോയല്‍ സൊസൈറ്റിയിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കാലാവസ്ഥാവിജ്ഞാനീയത്തില്‍ ശ്രദ്ധേയമായ ഗവേഷണ പഠനങ്ങള്‍ ഗാള്‍ട്ടന്റെ വകയായുണ്ട്. കാലാവസ്ഥാ ഭൂപടനിര്‍മാണത്തിന് ഇന്നും ഉപയോഗിക്കുന്ന പല സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നതില്‍ ഇദ്ദേഹം മുഖ്യപങ്കുവഹിച്ചു. മര്‍ദം കൂടുതലുള്ള വായുമണ്ഡലത്തില്‍ നിന്ന് കാറ്റ് ചുഴലിരൂപത്തില്‍ നീങ്ങുമെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഇത്തരം കാറ്റിന് ആന്റിസൈക്ലോണ്‍ എന്ന പേരു നല്കിയത് ഗാള്‍ട്ടനാണ്. 1863-ല്‍ പ്രസിദ്ധീകരിച്ച മീറ്റിയറോഗ്രാഫിക്കാ (Meteorographica) എന്ന ഗ്രന്ഥത്തില്‍ തന്റെ കണ്ടുപിടിത്തങ്ങള്‍ക്കെല്ലാം സൈദ്ധാന്തിക വിശദീകരണങ്ങളും ഇദ്ദേഹം നല്കിയിട്ടുണ്ട്.

സാംഖ്യക ശാസ്ത്രത്തില്‍ റിഗ്രഷന്‍ (regression), സഹസംബന്ധം (co-relation) എന്നീ ആശയങ്ങള്‍ ആവിഷ്കരിച്ചത് ഗാള്‍ട്ടനാണ്.

മനഃശാസ്ത്രം, നരവംശശാസ്ത്രം എന്നീ ശാഖകളില്‍ ഗാള്‍ട്ടന്റെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. മാനസികാപഗ്രഥനത്തിന് അടിസ്ഥാനപരമായ പല രീതികള്‍ക്കും ഇദ്ദേഹം തുടക്കമിട്ടു. പരിണാമസിദ്ധാന്തത്തിന്റെ ആവിഷ്കരണത്തിലൂടെ പ്രസിദ്ധി നേടിയ ചാള്‍സ് ഡാര്‍വിന്റെ ഒരടുത്തബന്ധുവായിരുന്നു ഗാള്‍ട്ടണ്‍. ഡാര്‍വിന്‍ പ്രസിദ്ധീകരിച്ച ദി ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന കൃതിയിലെ ആശയങ്ങള്‍ ഇദ്ദേഹത്തെ ഒട്ടേറെ സ്വാധീനിച്ചു. മനുഷ്യനിലെ മനഃശാസ്ത്രപരമായ സവിശേഷതകളുടെയും കഴിവുകളുടെയും വികസനത്തില്‍ ജനിതക സാഹചര്യങ്ങള്‍ക്കും പാരമ്പര്യത്തിനുമുള്ള പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു മനഃശാസ്ത്രരംഗത്തു ഗാള്‍ട്ടന്റെ ഗവേഷണം. വ്യതിരിക്ത മനഃശാസ്ത്രം (Differential Psychology) എന്ന ഉപശാഖയുടെ തുടക്കം ഇതില്‍ നിന്നാണ്. മനുഷ്യന്റെ ബുദ്ധിസാമര്‍ഥ്യത്തിനു നിദാനം മുഖ്യമായും പാരമ്പര്യമാണ്; സാഹചര്യമല്ല എന്ന് ഇദ്ദേഹം വാദിച്ചു. പ്രകൃതിനിര്‍ധാരണ(Natural selection)ത്തെക്കുറിച്ചുള്ള ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ ഗാള്‍ട്ടണ്‍ ഉറച്ചു വിശ്വസിച്ചു. വംശസംസ്കരണസിദ്ധാന്ത(Theory of Eugenics) ത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഗാള്‍ട്ടണ്‍. മാനവരാശിയെ ഉദ്ധരിക്കണമെങ്കില്‍ ഗുണമേന്മയേറിയ മാതൃ-പിതൃ ജോടികളില്‍നിന്നുള്ള പ്രജനനത്തെ പ്രോത്സാഹിപ്പിക്കണമെന്നും മോശമായ ജോടികളില്‍നിന്നുള്ള പ്രജനനത്തെ നിരുത്സാഹപ്പെടുത്തണമെന്നും അനുശാസിക്കുന്നതാണ് ഈ സിദ്ധാന്തം.

പ്രശ്നാവലി (questionaire)യിലൂടെയുള്ള പൊതുജനസമ്പര്‍ക്കം, വ്യക്തിയെ തിരിച്ചറിയാനായി വിരലടയാളം അടിസ്ഥാനമാക്കല്‍, മനുഷ്യനില്‍ പരിസരസ്വാധീനത്തിന്റെ തോത് വിലയിരുത്താനായി സര്‍വസമ ഇരട്ടകളെ (identical twins) നിരീക്ഷിക്കല്‍ എന്നീ രീതികള്‍ ആദ്യമായി അവലംബിച്ചത് ഗാള്‍ട്ടനാണ്.

ജീവിതത്തില്‍ ഒരിക്കലും ഔദ്യോഗിക പദവി വഹിക്കാതിരുന്ന ഗാള്‍ട്ടണ്‍ തന്റെ പരീക്ഷണങ്ങള്‍ മിക്കതും സ്വഗൃഹത്തിലോ യാത്രക്കിടയിലോ ആണ് നടത്തിയത്. 1909-ല്‍ ഇദ്ദേഹത്തിന് നൈറ്റ് (knight) പദവി നല്കപ്പെട്ടു. റോയല്‍ സൊസൈറ്റി അംഗമായിരുന്ന ഇദ്ദേഹം സൊസൈറ്റി ഏര്‍പ്പെടുത്തിയ റോയല്‍, ഡാര്‍വിന്‍, കോപ്ളി മെഡലുകള്‍ക്കര്‍ഹനായി. 1911 ജനു. 17-നു ലണ്ടനില്‍ ഗാള്‍ട്ടണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍