This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലന്‍ (സു. എ.ഡി. 130-200)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാലന്‍ (സു. എ.ഡി. 130-200)

Galen

ഗ്രീക് ഭിഷഗ്വരന്‍. ഹിപ്പൊക്രാറ്റസിനുശേഷം ഏറ്റവും അധികം പ്രശസ്തി നേടിയ ഇദ്ദേഹം ഏഷ്യാമൈനറില്‍ മിസിയയുടെ തലസ്ഥാനമായ പെര്‍ഗാമില്‍ ജനിച്ചു. ജനന വര്‍ഷത്തെക്കുറിച്ച് തര്‍ക്കം നിലനില്ക്കുന്നു. ഗാലന്റെ ജീവചരിത്രം വളരെയേറെ പഠിച്ചിട്ടുള്ള ജെ. ഇല്‍ബര്‍ഗിന്റെ അഭിപ്രായത്തില്‍ ഗാലന്‍ ജനിച്ചത് എ.ഡി. 128-ലാണ്; എന്നാല്‍ ജെ. വാല്‍ഷ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍ എ.ഡി. 130 സെപ്. 22-നും.

ഗാലന്‍

ഗാലന്റെ പിതാവായ നിക്കണിന് വാസ്തുശില്പം, ജ്യാമിതി എന്നിവയില്‍ അവഗാഹം ഉണ്ടായിരുന്നു. ബാല്യകാലത്തുതന്നെ ഈ വിജ്ഞാനം മകനു പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പ്ലേറ്റോണിക്, പെരിപാടെറ്റിക്, സ്റ്റോയിക്, എപിക്യൂറിയന്‍ പ്രസ്ഥാനങ്ങളുമായി ആദ്യകാലങ്ങളില്‍ ബന്ധപ്പെട്ടിരുന്ന ഗാലന്‍ എ.ഡി. 146-ല്‍ വൈദ്യശാസ്ത്രപഠനം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ വൈദ്യശാസ്ത്ര ഗുരു സാറ്റിറസ് ആയിരുന്നു. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ഗാലന്‍ രചിച്ചുതുടങ്ങി. ഗര്‍ഭപാത്രത്തിന്റെ അനാട്ടമി, നേത്രരോഗനിര്‍ണയം, വൈദ്യശാസ്ത്ര അനുഭവങ്ങള്‍ തുടങ്ങിയവയായിരുന്നു അന്നു രചിച്ച പ്രബന്ധങ്ങള്‍. പെലോപ്പ് എന്ന പ്രസിദ്ധ  ഭിഷഗ്വരന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇദ്ദേഹം എ.ഡി. 148-ല്‍ സ്മിര്‍നയില്‍   എത്തി. വിജ്ഞാനസമ്പാദനത്തിനായി ഗ്രീസ്, സൈലീഷ്യ, ഫൊണീസിയ, പലസ്തീന്‍, ക്രേറ്റ്, സൈപ്രസ് എന്നിവിടങ്ങില്‍ കുറേക്കാലം ചെലവഴിച്ചശേഷം അലക്സാന്‍ഡ്രിയയിലെ അധ്യാപനരീതിയില്‍ അസംതൃപ്തനായി കഴിഞ്ഞുവന്ന ഗാലന്‍ ഏകദേശം 30-ാം വയസ്സില്‍ പെര്‍ഗാമില്‍ തിരിച്ചെത്തി. മല്ലയുദ്ധവീരന്മാരുടെ ഭിഷഗ്വരനായി കുറേക്കാലം ചെലവഴിച്ചു. ചില നാഡികളുടെയും ടെന്‍ഡനു(കുണ്ഡരം)കളുടെയും പ്രവര്‍ത്തനരീതികള്‍ മനസ്സിലാക്കാനും പില്ക്കാല ഗവേഷണങ്ങളില്‍ ഈ പഠനങ്ങള്‍ പ്രയോജനപ്പെടുത്താനും ഇവിടത്തെ സേവനം ഇദ്ദേഹത്തിനു സഹായകമായി.

എ.ഡി. 164-ല്‍ ഗാലന്‍ റോമില്‍ താമസം ഉറപ്പിച്ചു. അവിടെ അത്യുന്നതരായ പലരുടെയും സുഹൃത്തായിത്തീരാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഇവരില്‍ കോണ്‍സല്‍ ആയ ഫ്ളേവിയസ് ബൊതിയസ്, ഭാവിചക്രവര്‍ത്തിയായ ലൂസിയസ് സെപ്റ്റിമിയസ് സെവെറസ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരൊക്കെ ഗാലന്റെ പ്രഭാഷണങ്ങളും പരീക്ഷണങ്ങളും ശ്രദ്ധിച്ചിരുന്നു. ഒരു പ്രത്യേക പ്രസ്ഥാനവുമായി ഗാലന്‍ ബന്ധം സ്ഥാപിച്ചിരുന്നില്ലെങ്കിലും അരിസ്റ്റോട്ടലിസത്തോട് മമതയുണ്ടായിരുന്നു. സമകാലികരായ ഭിഷഗ്വരന്മാരെയും ശാസ്ത്രകാരന്മാരേയും കടുത്ത ഭാഷയില്‍ ഗാലന്‍ വിമര്‍ശിച്ചുവന്നു. ഗാലന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും അവരെ അരിശംകൊള്ളിച്ചു. ഇതു ഗാലന്റെ മനസ്സുഖത്തെ നശിപ്പിക്കുകയും പെര്‍ഗാമിലേക്കു തിരിച്ചുപോകാന്‍ ഗാലന്‍ തീരുമാനിക്കുകയും ചെയ്തു. ഏകദേശം 38 വയസ്സു കഴിഞ്ഞപ്പോള്‍ ഗാലന്‍ പെര്‍ഗാമിലെത്തി; എന്നാല്‍ ജര്‍മേനിയന്‍ യുദ്ധത്തില്‍ സേവനം അനുഷ്ഠിക്കാനായി റോമാചക്രവര്‍ത്തി മാര്‍ക്കസ് ഔറേലിയസ് ഗാലനെ തിരിച്ചുവിളിച്ചു. പക്ഷേ, യുദ്ധരംഗത്ത് സേവനം അനുഷ്ഠിക്കുന്നതിനു പകരം മാര്‍ക്കസ് ഔറേലിയസിന്റെ പിന്‍ഗാമിയുടെ ശുശ്രൂഷയിലേര്‍പ്പെട്ടു കഴിയാന്‍ ഗാലന്‍ ശ്രദ്ധിച്ചു. ഇക്കാലത്തിനു ശേഷമുള്ള ഗാലന്റെ ജീവിതത്തെക്കുറിച്ചു യാതൊരു വിവരവും ലഭ്യമല്ല. എ.ഡി. 191-ലെ തീപിടിത്ത സമയത്ത് ഗാലന്‍ റോമില്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. ഗാലന്റെ ഗ്രന്ഥങ്ങളിലധികവും അന്ന് കത്തിനശിക്കുകയുണ്ടായി. സിസിലിയില്‍ വച്ച് എ.ഡി. 200-ല്‍ ഗാലന്‍ മരണമടഞ്ഞതായി ഊഹിക്കപ്പെടുന്നു.

ഗ്രീക് ഭാഷയില്‍ രചിച്ച 400 പ്രബന്ധങ്ങള്‍ ഗാലന്റേതായുണ്ട്. ഇദ്ദേഹത്തിന്റെ ഡി ലിബ്രിയസ് പ്രൊപീസ് എന്ന ഗ്രന്ഥത്തില്‍ പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവരുടെ രചനകളെപ്പറ്റിയും മറ്റുമുള്ള 124 തത്ത്വശാസ്ത്രപ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാചീന ശുഭാന്ത നാടകങ്ങളെ സംബന്ധിച്ച് അഞ്ച് പ്രബന്ധങ്ങള്‍ ഗാലന്‍ രചിച്ചിരുന്നു. അവ നഷ്ടപ്പെട്ടുപോയി; ചെറിയൊരംശം വൈദ്യശാസ്ത്രവിഷയകമല്ലാത്ത രചനകളുടെ കൂട്ടത്തില്‍ അവശേഷിക്കുന്നുണ്ട്. ഗാലന്റേതായി ശേഖരിച്ചുവച്ചിട്ടുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ 98 എണ്ണം പൂര്‍ണമാണ്. 19 എണ്ണം ഇദ്ദേഹത്തിന്റേതുതന്നെയോ എന്നു സംശയിക്കപ്പെടുന്നു. 45 എണ്ണം വ്യാജമാണ്. 19 എണ്ണം ഭാഗികമായി നഷ്ടപ്പെട്ടു കഴിഞ്ഞു.

ശരീരഘടനാപരമായി ഗാലന്‍ നടത്തിയ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് അക്കാലത്ത് എതിര്‍പ്പുണ്ടായിരുന്നില്ല. അതിന്റെ പൂര്‍ണതയെക്കുറിച്ചും കൃത്യതയെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ശവശരീരം കീറിമുറിച്ച് അവയുടെ ഘടന വിവരിക്കുന്നതില്‍ ഗാലന്‍ അതുല്യനായിരുന്നു. കുരങ്ങുകളെയും ചെറുതരം ഇഴജന്തുക്കളെയും ആണ് നിരീക്ഷണത്തിനുപയോഗിച്ചത്. ഇതില്‍ മനുഷ്യശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗ്രന്ഥങ്ങളില്‍ വിവരിച്ചുവന്നു. ജിഹ്വാപേശി, ക്ഷീരഗ്രന്ഥികള്‍, സബ്മാക്സിലറി ഗ്രന്ഥികള്‍ എന്നിവയൊക്കെ ഗാലന്‍ വിശദീകരിച്ചിട്ടുണ്ട്. സുഷുമ്നാകാണ്ഡസംബന്ധമായ പരീക്ഷണങ്ങള്‍ നടത്തുകയും ചലനശക്തിക്ഷയം, ഇച്ഛാശക്തിയില്ലായ്മ എന്നിവ ഉണ്ടാകുന്നവിധം മനസ്സിലാക്കുകയും ചെയ്തു. ഹൃദയത്തെക്കുറിച്ച് ഇദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തി. ഹൃദയത്തിന്റെ മൂന്നു പാളികളിലുള്ള നാരുകളെ പേശിയായി ഗാലന്‍ കണക്കാക്കിയിരുന്നില്ല. ഹൃദയത്തിന്റെ കവാടങ്ങളെപ്പറ്റി (valves) ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. ഹൃദയധമനികളില്‍ വായുവല്ല, രക്തമാണെന്നു തെളിയിച്ചതായിരുന്നു ഗാലന്റെ ഏറ്റവും വലിയ നേട്ടം. ഗാലനു മുമ്പുള്ള നാലു ശതാബ്ദം അല്സാന്‍ഡ്രിയന്‍ സമ്പ്രദായക്കാര്‍ കരുതിയിരുന്നത് ധമനികളില്‍ വായു നിറഞ്ഞിരിക്കുന്നു എന്നാണ്. ധമനിവീക്കത്തെപ്പറ്റിയും കഥീറ്ററിന്റെ ഉപയോഗത്തെപ്പറ്റിയും ഗാലന്റെ ഗ്രന്ഥങ്ങളില്‍ വിവരണങ്ങളുണ്ട്. ജീവസന്ധാരണ ക്രിയകളെല്ലാംതന്നെ ആത്മാവിന്റെ നിയന്ത്രണത്തിലാണെന്ന് ഗാലന്‍ പ്രസ്താവിച്ചതാണ് ഇദ്ദേഹത്തിന്റെ ഒരു വീഴ്ചയായി ശാസ്ത്രകാരന്മാര്‍ കണക്കാക്കുന്നത്.

തത്ത്വശാസ്ത്രം, മതം തുടങ്ങിയ മേഖലകളിലും ഗാലന് അതീവ താത്പര്യം ഉണ്ടായിരുന്നു. പ്രപഞ്ചസ്രഷ്ടാവിന്റെ അഭൗമശക്തിയില്‍ ഗാലന് ദൃഢവിശ്വാസം ഉണ്ടായിരുന്നു. ശരീരത്തിന്റെ ഘടനയും പ്രവര്‍ത്തനവും ഏറ്റവും കുറ്റമറ്റതാണെന്നും അതിനാല്‍ കൂടുതല്‍ നല്ല സംവിധാനത്തിന്റെ ആവശ്യം ഉണ്ടാകുകയില്ലെന്നും ഇദ്ദേഹം വിശ്വസിച്ചു. എല്ലാ കര്‍മങ്ങളും നിശ്ചയിക്കുന്നത് ഈശ്വരനാണെന്ന് ഗാലന്‍ വിശ്വസിച്ചു. സ്രഷ്ടാവിന്റെ മഹത്ത്വം സൃഷ്ടിയുടെ പൂര്‍ണതയിലൂടെ മനസ്സിലാക്കാമെന്ന് ഗാലന്‍ സമര്‍ഥിച്ചു. ഓണ്‍ ദ യൂസസ് ഒഫ് ദ പാര്‍ട്സ് ഒഫ് ദ ബോഡി ഒഫ് മാന്‍ എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്റെ കൈകളെക്കുറിച്ച് വിവരിക്കുന്നിടത്ത് ഗാലന്‍ സ്രഷ്ടാവിന്റെ മഹത്ത്വം എടുത്തു പറയുന്നുണ്ട്. ജൂഡേയിസത്തെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചും ഗാലന്‍ തന്റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ മതങ്ങളോട് ഇദ്ദേഹത്തിന് ബഹുമാനം ഉണ്ടായിരുന്നില്ല. പ്രകൃതിനിയമത്തില്‍ ഗാലന്‍ വിശ്വാസമര്‍പ്പിച്ചു. ഈശ്വരനിശ്ചയം നിയമാധിഷ്ഠിതമാണെന്നും പ്രകൃതി നിയമത്തിലൂടെ ദൈവത്തെ മനസ്സിലാക്കാമെന്നും ഗാലന്‍ വിശ്വസിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍