This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഹദ് വാലവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:54, 18 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗഹദ് വാലവംശം

ഒരി രജപുത്ര രാജവംശം. ഉത്തര ഭാരതത്തില്‍ മുസ്ലിം ആക്രമണം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ നിന്ന് പ്രയോജനം നേടിയ വിഭാഗമാണിത്. ഇവര്‍ കന്യാകുബ്ജവും കാശിയും കൈയടക്കി. ഇവരുടെ ഉദ്ഭവചരിത്രം അജ്ഞാതമാണ്. ഗഹദ് വാലവംശചരിത്രത്തിന് നാന്ദികുറിച്ചുകൊണ്ട് ചന്ദ്രദേവന്‍ (ഉ. 1080-1110) കന്യാകുബ്ജം, കാശി, അയോധ്യ എന്നീ പ്രദേശങ്ങളില്‍ അധികാരം കരസ്ഥമാക്കി. അദ്ദേഹത്തെത്തുടര്‍ന്ന് മദനചന്ദ്രനും(1110-14) പിന്നാലെ ഗോവിന്ദചന്ദ്രനും (1114-55) രാജ്യം ഭരിച്ചു. ഗോവിന്ദചന്ദ്രന്റെ 40-ഓളം ശിലാശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ലാഹോര്‍ ഭരിച്ചിരുന്ന മുസ്ലിങ്ങളോട് ഗോവിന്ദചന്ദ്രന്‍ നിലയ്ക്കാത്ത വിദ്വേഷം പുലര്‍ത്തി. പാടലീപുത്രംവരെയും മോണ്ട്ഗീര്‍വരെയും പടനയിച്ച ഗോവിന്ദചന്ദ്രന് പാലസേനരാജവംശങ്ങളുടെ ശത്രുത സമ്പാദിക്കേണ്ടിവന്നു. 'കലചുരി' രജപുത്രന്മാരോട് വൈരം പുലര്‍ത്തിയെങ്കിലും 'ചന്ദേല' രജപുത്രന്മാരോടും ചോളന്മാരോടും സൗഹൃദം പാലിച്ചു. ചോളരാജകുമാരിയായിരുന്നു ഗോവിന്ദചന്ദ്രന്റെ പത്നിമാരില്‍ ഒരാള്‍. കാശ്മീരത്തോട് നയതന്ത്രബന്ധം പുലര്‍ത്തിയ ഗോവിന്ദചന്ദ്രന്‍ സ്വന്തം നാണയങ്ങള്‍ പുറപ്പെടുവിച്ചു. മുസ്ലിം ആക്രമണകാരികളെ എതിര്‍ത്തുതോല്പിക്കുന്നതിന് രാജ്യത്തെ സുസജ്ജമാക്കുന്നതിലേക്ക് 'തുരുക്ഷദണ്ഡം' എന്ന പ്രത്യേക നികുതിയും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദുമത വിശ്വാസിയായിരുന്ന ഗോവിന്ദചന്ദ്രന്റെ പത്നിമാരില്‍ ഒരാളായ കുമാരദേവി ബുദ്ധമതവിശ്വാസിയായിരുന്നു. മന്ത്രിയായിരുന്ന ലക്ഷ്മീധരന്‍ സ്മൃതികല്പതരു എന്ന പ്രഖ്യാതകൃതിയുടെ കര്‍ത്താവാണ്.

ഗോവിന്ദചന്ദ്രന്റെ പുത്രനായ വിജയചന്ദ്രനുശേഷം (1115-70) പൗത്രനായ ജയചന്ദ്രന്‍ (1170-93) രാജ്യഭാരം ഏറ്റു. നൈഷധത്തിന്റെയും ഖണ്ഡനകാവ്യത്തിന്റെയും കര്‍ത്താവായ ശ്രീ ഹര്‍ഷന്‍ ഗഹദ് വാല രാജവംശത്തിന്റെ പ്രോത്സാഹനം നേടിയിരുന്നു. തന്റെ ഇഷ്ടത്തിന് വിപരീതമായി സ്വപുത്രിയായ സംയുക്താദേവി കാഹമാനരാജാവായ പൃഥ്വീരാജനെ വിവാഹം ചെയ്തത് ജയചന്ദ്രനെ പൃഥ്വീരാജന്റെ ഒടുങ്ങാത്ത ശത്രുവാക്കിത്തീര്‍ത്തു. ജയചന്ദ്രന്‍ ഗയ പിടിച്ചെടുത്തു. പൃഥ്വിരാജനോടുണ്ടായിരുന്ന പകയാണ് 1192-ലെ തരേയ്ന്‍ യുദ്ധത്തില്‍ നിസ്സഹകരിക്കുന്നതിന് ജയചന്ദ്രനെ പ്രേരിപ്പിച്ചത്. വിനാശകരമായ ഈ പ്രവണതയുടെ അന്തിമഫലം മുസ്ലിം പടയുടെ വിജയവും രജപുത്രപ്രഭവത്തിന്റെ അസ്തമയവും ആയിരുന്നു. തരേയ്ന്‍ യുദ്ധക്കളത്തില്‍ നിര്‍ണായക വിജയം നേടിയ മുഹമ്മദ്ഗോറി 1193-ല്‍ ജയചന്ദ്രനെ ആക്രമിച്ചു. ചന്ദ്വാര്‍ഗ്രാമത്തില്‍വച്ച് സകല ശക്തിയും സമാഹരിച്ച് ശത്രുവിനെ എതിര്‍ത്ത ജയചന്ദ്രന്‍ യുദ്ധക്കളത്തില്‍ മരിച്ചുവീണു.

കാശിവരെ കൊള്ളയടിച്ച മുസ്ലിം സൈന്യത്തില്‍ നിന്ന് കന്യാകുബ്ജം, ജോണ്‍പൂരി, മിര്‍സാപൂര്‍ എന്നീ പ്രദേശങ്ങള്‍ പുത്രനായ ഹരിശ്ചന്ദ്രന്‍ വീണ്ടെടുത്തു. പിന്നത്തെ ഭരണാധികാരിയായ അടക്കമല്ലനെ 1226-ല്‍ മുസ്ലിം സൈന്യം തോല്പിച്ചതോടെ ഗഹദ് വാലവംശത്തിന്റെ പ്രാഭവം അസ്തമിച്ചു.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍