This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗജ്ഡുസെക്, ഡാനിയേല്‍ കാര്‍ലെട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗജ്ഡുസെക്, ഡാനിയേല്‍ കാര്‍ലെട്ടന്‍

Gajdusek, Daniel Carleton (1923 - 2008)

ഡാനിയേല്‍ കാര്‍ലെട്ടന്‍ ഗജ്ഡുസെക്

നോബല്‍ സമ്മാനിതനായ (1976) അമേരിക്കന്‍ ജീവാണുശാസ്ത്രജ്ഞന്‍. 1923 സെപ്. 9-ന് ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ ജനിച്ചു. റോചെസ്റ്റര്‍, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1946-ല്‍ എം.ഡി. ബിരുദം നേടി. ഒരു ശിശുരോഗ വിദഗ്ധന്‍ എന്ന നിലയിലാണ് പ്രാക്റ്റീസ് ആരംഭിച്ചത്. മെഡിക്കല്‍ കോര്‍, ബേബീസ് ഹോസ്പിറ്റല്‍ ഒഫ് കൊളംബിയ, പ്രെസ്ബിറ്റീരിയന്‍ മെഡിക്കല്‍ സെന്റര്‍ (ന്യൂയോര്‍ക്ക്), സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ടെഹറാനിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മാഡ്രിഡ് സര്‍വകലാശാല; മെല്‍ബണിലെ വാള്‍ട്ടര്‍ ആന്‍ഡ് എലിസാഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് എന്നിവിടങ്ങളില്‍ ജോലി നോക്കിയശേഷം 1958-ല്‍ ബെതെസ്ഡായിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തില്‍ പ്രവേശിച്ചു.

ന്യൂഗിനിയയിലെ ആദിവാസികളെ ബാധിക്കുന്ന ഒരു പ്രത്യേക നാഡീരോഗത്തെപ്പറ്റി 1950-കളില്‍ ഇദ്ദേഹം ഗവേഷണം ആരംഭിച്ചു. നരഭോജികളായ ഇവര്‍ ഈ രോഗത്തെ 'കുറു' (Kuru) എന്നാണ് വിളിച്ചുവന്നത് (ആദ്യം ബുദ്ധിമാന്ദ്യവും തുടര്‍ന്ന് ഭ്രാന്തുമാണ് രോഗലക്ഷണം. 3-6 മാസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും). ഈ രോഗത്തെക്കുറിച്ച് 10 വര്‍ഷത്തോളം ഗജ്ഡുസെക് ഗവേഷണം നടത്തി. മരിച്ചുപോയ ബന്ധുജനങ്ങളുടെ തലച്ചോറ് ഭക്ഷിക്കുന്നത് ആചാരമായി കരുതിവന്ന ഈ വര്‍ഗക്കാരില്‍ 'കുറു' ഉണ്ടാകുന്നത് പ്രസ്തുത സ്വഭാവംമൂലമാണെന്ന് ഇദ്ദേഹം സംശയിച്ചു. 'കുറു' ബാധിച്ച പലരുടെയും തലച്ചോറ് പഠനവിധേയമാക്കിയെങ്കിലും രോഗകാരിയെ കണ്ടെത്താന്‍ ഇദ്ദേഹത്തിനു സാധ്യമായില്ല. തലച്ചോറിന്റെ അംശങ്ങള്‍ അരിച്ചെടുത്ത് ചിമ്പാന്‍സികളുടെ തലച്ചോറില്‍ കുത്തിവച്ച് ഇദ്ദേഹം നിരീക്ഷണങ്ങള്‍ നടത്തി. പന്ത്രണ്ടു മാസത്തിനുശേഷം ചിമ്പാന്‍സികള്‍ക്ക് 'കുറു' ബാധയുണ്ടായതായി ഇദ്ദേഹം കണ്ടെത്തി. മനുഷ്യരെ സാവധാനം ബാധിക്കുന്ന വൈറസ്രോഗത്തെ സംബന്ധിച്ച ആദ്യത്തെ തെളിവായി ഈ പരീക്ഷണം കണക്കാക്കപ്പെടുന്നു. 'കുറു' മാത്രമല്ല മറ്റു ചില നാഡീരോഗങ്ങളും ഇത്തരത്തില്‍ സാവധാനം പകരുന്നവയാണെന്ന് ഗജ്ഡുസെക്കും സംഘവും തെളിയിച്ചു. മധ്യവയസ്കരില്‍ കണ്ടുവരുന്ന ഒരുതരം ബുദ്ധിഭ്രമമായ 'ക്രോയ്റ്റ്സ്ഫെല്‍റ്റ്-യാക്കോബ് രോഗം' (Creutzfeldt-Jacob disease) ഒരുദാഹരണമാണ്. ഈ കണ്ടുപിടിത്തങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം, മള്‍ട്ടിപ്പിള്‍ സ്ക്ളിറോസിസ് എന്നിങ്ങനെയുള്ള കീറാമുട്ടികളായ പല രോഗങ്ങളുടെയും കാരണം സാവധാനമുള്ള വൈറസ് ആക്രമണമാണോ എന്നു പരിശോധിക്കാന്‍ ശാസ്ത്രലോകത്തിന് താത്പര്യം ഉണ്ടാക്കിയിട്ടുണ്ട്.

'കുറു'വിന്റെ കാരണം കണ്ടുപിടിച്ചതിനെ പുരസ്കരിച്ചാണ് ഫിസിയോളജിക്കും മെഡിസിനുമുള്ള നോബല്‍ സമ്മാനം ബറൂച് ബ്ളംബര്‍ഗിനൊപ്പം ഇദ്ദേഹം പങ്കിട്ടത്. സമ്മാനത്തുകകൊണ്ട് ഗജ്ഡുസെക് ആദിവാസികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. പസിഫിക് പര്യവേക്ഷണകാലത്ത് മെലനേഷ്യയില്‍ നിന്നും മൈക്രോനേഷ്യയില്‍ നിന്നും ഇദ്ദേഹം 36 കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

അമേരിക്കന്‍ അക്കാദമി ഒഫ് പീഡിയാട്രിക്സിന്റെ 'മീഡ് ജോണ്‍സണ്‍ അവാര്‍ഡ്' (1961), 'ഡൗട്രെബാന്‍ഡ് പ്രൈസ്' (1976), 'കോട്സിയാസ് പ്രൈസ്' (1978) ഉള്‍പ്പെടെ നിരവധി മറ്റു പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഹെമറേജിക് ഫീവേഴ്സ് ആന്‍ഡ് മൈക്കോ ടോക്സികോ സെസ് (1959), സ്ളോ, ലേറ്റന്റ് ആന്‍ഡ് ടെപെറേറ്റ് വൈറസ് ഇന്‍ഫെക്ഷന്‍സ് (1965), കറസ്പോണ്ടന്‍സ് ഓണ്‍ ദ ഡിസ്കവറി ഒഫ് കുറു (1976), കുറു (1980) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ രചനകള്‍. 2008 ഡി. 12-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍