This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗജാനന്‍മാധവ് മുക്തിബോധ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:03, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗജാനന്‍മാധവ് മുക്തിബോധ്

Gajanan Madhav Muktibodh (1917 - 64)

ഹിന്ദി സാഹിത്യകാരന്‍. 1917 ന. 13-ന് മധ്യപ്രദേശിലെ ഗ്വാളിയറില്‍ ജനിച്ചു. ഇന്‍ഡോര്‍, ഉജ്ജയിനി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിനുശേഷം 1938-ല്‍ ബി.എ. ബിരുദവും തുടര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. കൂടാതെ മനഃശാസ്ത്രത്തിലും മാര്‍ക്സിസത്തിലും അവഗാഹം നേടി. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു. നയാഘൂന്‍, വസുധ, വിശ്വബന്ധു, ഹംസ്, സമത, നടൂ ഏജ്, സാരഥി എന്നീ പത്രമാസികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറാഠി മാതൃഭാഷയായിരുന്നിട്ടും ആധുനിക ഹിന്ദി എഴുത്തുകാരില്‍ ഉന്നതസ്ഥാനത്തെത്താന്‍ മുക്തിബോധിനു കഴിഞ്ഞു.

കവിതയിലെ നൂതനധാരകളെ പ്രതിനിധാനം ചെയ്ത, അതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത ഏഴു കവിതകളുടെ രചനകള്‍ ഉള്‍പ്പെടുത്തി 1943-ല്‍ അജ്ഞേയ് പ്രസാധനം ചെയ്ത താരസപ്തക് എന്ന കവിതാസമാഹാരമാണ് മുക്തിബോധിനെ പ്രശസ്തനാക്കിയത്. ഈ സമാഹാരത്തില്‍ ഇടംനേടിയ കവികളെല്ലാം പില്ക്കാലത്ത് പ്രശസ്തരായി. ഈ സംഘത്തിലെ സമുന്നതനായ കവിയാണ് ഗജാനന്‍മാധവ് മുക്തിബോധ്. ജീവിച്ചിരുന്ന കാലത്ത് ഒരു കാവ്യസമാഹാരംപോലും സ്വന്തമായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മുക്തിബോധിന്റെ കാവ്യപ്രതിഭ തിരിച്ചറിഞ്ഞത് മരണശേഷമാണ്. കവിതാപ്രസ്ഥാനം എന്ന ആഖ്യാനകവിതാരീതിയും ആധുനിക കാവ്യനിരൂപണവും ആരംഭിച്ചത് ഇദ്ദേഹമാണ്. ആക്ഷേപഹാസ്യത്തിന്റെ പ്രയോഗത്തിലും മുക്തിബോധ് കാണിച്ച മികവ് ശ്രദ്ധേയമാണ്. ഭാവനയും അറിവും ജീവിതാനുഭവവും മുക്തിബോധ് കവിതയുടെ സവിശേഷതയായി പറയാം. സ്വന്തം ജീവിതചിത്രണമായിരുന്നു ഇദ്ദേഹം ഓരോ കവിതയിലൂടെയും വര്‍ണിച്ചത്. പിന്നീടവ ജീവിത പ്രതീകങ്ങളായിമാറി. 'ആത്മാകേ മിത്ര് മേരേ', 'മൃത്യു ഔര്‍ കവി', 'ഖോല്‍ ആംഖേം', 'ഹേമഹാന്‍', 'നൂതന്‍ അഹം', 'ദൂര്‍താര', 'അശക്ത് വിഹാര്‍', 'നാഗ് ദേവത', 'സ്യജണ്‍ക്ഷണ്‍', 'പൂംജിവാദി', 'സമാജ്കേ പ്രതി', 'അന്തര്‍ദര്‍ശന്‍', 'വ്യക്തിത്വ ഔര്‍ ഖണ്ഡഹാര്‍ ആത്മസംവാദ്' എന്നിവ താരസപ്തകില്‍ ഉള്‍പ്പെടുത്തിയ മുക്തിബോധിന്റെ കവിതകളാണ്. ബ്രഹ്മരക്ഷസ്സ് ഇദ്ദേഹത്തിന്റെ മറ്റൊരു കവിതാ സമാഹാരമാണ്.

മുക്തിബോധിന്റെ ഗദ്യരചനകളില്‍ പ്രധാനം നയീകവിതാ കാ ആത്മസംഘര്‍ഷ് തഥാ അന്യനിബന്ധ്, നയേ സാഹിത്യകാ സൗന്ദര്യശാസ്ത്ര എന്നിവയാണ്. വിമര്‍ശനലേഖനങ്ങളാണീ സമാഹാരങ്ങളിലുള്ളത്. കാഠ് കാ സപ്ന, സതഹ് സേ ഉഠ്താഹുവാ ആദ്മി എന്നിവ ഇദ്ദേഹം രചിച്ച രണ്ടു ചെറുകഥാ സമാഹാരങ്ങളാണ്. വിപാത്ര് എന്ന ഒരു നോവലൈറ്റും ശ്രദ്ധേയമാണ്. ഹിന്ദിയിലെ ഡയറി സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ് മുക്തിബോധിന്റെ ഏക് സാഹിത്യക് കി ഡയറി. വളരെ കാലികപ്രധാനമുള്ള ഈ ഡയറിക്കുറിപ്പില്‍ കവിതയുടെ രചനാപ്രക്രിയയെക്കുറിച്ചുള്ള മുക്തിബോധിന്റെ നിരീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്.

വര്‍ഗസംഘര്‍ഷത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും വേണ്ടിയുള്ള അഭിനിവേശം പുലര്‍ത്തിയ സാമൂഹിക പ്രതിബദ്ധതയുള്ള കവിയാണ് മുക്തിബോധ്. പ്രതീകങ്ങളുടെയും ഭ്രമാത്മകശൈലിയുടെയും പ്രയോഗത്തില്‍ ഇദ്ദേഹം കാണിച്ച സര്‍ഗചാതുരി ഹിന്ദികവിതയുടെ ശില്പസംവിധാനത്തെ നവീകരിക്കാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. മുക്തിബോധ് മരണശയ്യയില്‍ കിടക്കുന്ന കാലത്ത് ഇദ്ദേഹത്തിന്റെ സമകാലികരായ കുറേ കവികളും ആസ്വാദകരും ചേര്‍ന്ന് സമാഹരിക്കപ്പെടാതെ കിടന്ന കവിതകള്‍ ശേഖരിച്ച് ചാന്ദ് കാ മുഹ് ടേഢാ ഹൈ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ശംശേര്‍ ബഹാദൂര്‍ സിന്‍ഹിന്റെ അവതാരികയോടുകൂടി ശ്രീകാന്ത് വര്‍മ എഡിറ്റുചെയ്ത് 1964-ല്‍ ഭാരതീയ ജ്ഞാനപീഠം ഈ സമാഹാരം പ്രസിദ്ധീകരിച്ചു. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കവിതകള്‍ സമാഹരിച്ച് 1980-ല്‍ ഭൂരി ഭൂരി ഖാക് ധൂല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ആധുനിക കാവ്യശാഖയിലെ മഹാസാഹിത്യകൃതിയായി അംഗീകരിച്ചതാണ് ചാന്ദ് കാ മുഹ് ടേഢാ ഹൈ.

പുത്തന്‍ ഉപമാനങ്ങളും ശൈലിയും ബിംബങ്ങളും നല്‍കി ഹിന്ദി കവിതയെ പരിപോഷിപ്പിച്ച മുക്തിബോധിന്റെ സാഹിത്യം പില്ക്കാലത്തെ പല കവികളും നിരൂപകരും വിലയിരുത്തിയിട്ടുണ്ട്. സാഹിത്യത്തിലൂടെ സാമൂഹിക പരിഷ്കരണവും നന്മയും നിര്‍വഹിച്ച കവിയാണിദ്ദേഹം.

മുക്തിബോധ് തിരക്കഥയും സംഭാഷണവും രചിച്ച ഹിന്ദി ചലച്ചിത്രമാണ് 'സഹ്സേ ഉഠ്താ ആദ്മി'. 1964-ല്‍ മുക്തിബോധ് അന്തരിച്ചു. സൗഭാഗ്യബ്രത ചൌധരി മുക്തിബോധിന്റെ കവിതയെ 'ബ്രഹ്മരാക്ഷസ് കാ ശിഷ്യ' എന്ന പേരില്‍ 2004-ല്‍ നാടകമായി അവതരിപ്പിച്ചു. അന്ധന്മാര്‍ക്കുള്ള ഓഡിയോ ബുക്കിനായി വിപത്ര എന്ന നോവല്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

മുക്തിബോധിന്റെ സ്മരണാര്‍ഥം മധ്യപ്രദേശ് സാഹിത്യപരിഷത് വര്‍ഷന്തോറും 'മുക്തിബോധ് പുരസ്കാര്‍' നല്‍കിവരുന്നു. 2004-ല്‍ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗോണിലുള്ള ത്രിവേണി സംഗ്രഹാലയത്തില്‍ 'മുക്തിബോധ് സ്മാരക്' സ്ഥാപിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍