This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗോത്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗംഗോത്രി

Gangotri

ഉത്തര്‍പ്രദേശില്‍ ഗാര്‍വാള്‍ (Garhwal) ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 3145 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് 6 മീ. ഘനചതുരത്തില്‍ ഒരു ശിലാക്ഷേത്രമുണ്ട്. ഗംഗോത്രിയില്‍ എത്തുന്ന തീര്‍ഥാടകരുടെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ് ഈ ക്ഷേത്രം. ഭാഗീരഥി എന്നു വിളിച്ചുവരുന്ന ഗംഗയുടെ ഉദ്ഭവം ഗംഗോത്രിയിലാണെന്നാണ് തീര്‍ഥാടകരുടെ വിശ്വാസം. ആധുനിക ഭൂമിശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിലും ഭാഗീരഥി ആദ്യം പ്രത്യക്ഷപ്പെടുന്നത് ഗംഗോത്രിയിലാണ്. ഭാഗീരഥി ദേവപ്രയാഗയില്‍ എത്തുമ്പോള്‍ അളകനന്ദയുമായി സന്ധിക്കുന്നു; അനന്തരം ഗംഗയെന്ന പേരില്‍ അറിയപ്പെടുന്നു. പ്രസിദ്ധമായ കേദാരനാഥ ക്ഷേത്രത്തില്‍ പൂജനടത്താന്‍ ഗംഗോത്രിയില്‍ നിന്ന് തീര്‍ഥാടകര്‍ ജലം ശേഖരിച്ചുകൊണ്ടു പോകാറുണ്ട്.

ഗംഗോത്രിയിലേക്കുള്ള യാത്രാവേളയില്‍ തീര്‍ഥാടകര്‍ ആദ്യം ഋഷികേശില്‍ എത്തിച്ചേരുന്നു. അവിടെ നിന്ന് ഉത്തരകാശിയിലേക്കുപോകാം. വരുണ, അസി എന്നീ നദികളാല്‍ ചുറ്റപ്പെട്ട ഉത്തര കാശിയും ഒരു പ്രമുഖ തീര്‍ഥാടനകേന്ദ്രം തന്നെ. ഇവിടെ ധാരാളം ഹൈന്ദവക്ഷേത്രങ്ങള്‍ ഉണ്ട്. ഉത്തരകാശിയില്‍ നിന്ന് റോഡുമാര്‍ഗം തീര്‍ഥാടകര്‍ക്ക് ഗംഗോത്രിയില്‍ എത്തിച്ചേരാം. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നു ധാരാളം ഭക്തജനങ്ങള്‍ തീര്‍ഥാടനത്തിനായി ഗംഗോത്രിയില്‍ എത്താറുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാത്രമാണ് ഇവിടെ സ്ഥിരതാമസക്കാരന്‍. ഭഗീരഥന്‍ അപേക്ഷിച്ച പ്രകാരം സ്വര്‍ഗഗംഗ ശിവന്റെ ജടാമകുടത്തില്‍ പതിച്ചു ഭൂമിയിലേക്കു പ്രയാണം ആരംഭിച്ചത് ഇവിടെയാണെന്ന ഐതിഹ്യവും നിലവിലുണ്ട്.

2. ഇന്ത്യയ്ക്ക് അന്റാര്‍ട്ടിക്കയില്‍ സ്ഥിരമായുള്ള ആദ്യത്തെ പര്യവേഷണ നിലയം. ദക്ഷിണഗംഗോത്രി എന്നാണ് പൂര്‍ണനാമം. ഇന്ത്യന്‍ കരസേനയിലെ എന്‍ജിനീയര്‍മാരാണ് ഈ നിലയത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ദക്ഷിണ അക്ഷാംശം 70005'37, പൂര്‍വരേഖാംശം 12000'00-ല്‍ 10 കി.മീ. വ്യാസമുള്ള ഒരിടത്താണ് ഈ നിലയത്തിന്റെ സ്ഥാനം. 150 മീ. കനമുള്ളതും വിള്ളലുകളില്ലാത്തതുമായ ഒരു ഹിമക്കട്ടയ്ക്കു മീതെയായി നിലയം പണിതുയര്‍ത്തിയിരിക്കുന്നു.

1981-82-ലാണ് ആദ്യമായി ഇന്ത്യന്‍ പര്യവേക്ഷണസംഘം അന്റാര്‍ട്ടിക്ക സന്ദര്‍ശിച്ചത്. 1982-83-ല്‍ രണ്ടാം സംഘവും 1983-84-ല്‍ മൂന്നാം സംഘവും അന്റാര്‍ട്ടിക്കയിലെത്തി. മൂന്നാം സംഘമാണ് ദക്ഷിണ ഗംഗോത്രിയുടെ സ്ഥാപകര്‍. 1984 ഫെ. 23-ന് നിലയത്തിലെ പരീക്ഷണശാലകളുടെ പണി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് 24-ന് ഇവിടെ 'ശാസ്ത്രജ്ഞ സംഘം' താമസ മാരംഭിച്ചു. അടുത്ത ദിവസം തുടങ്ങിയ 80 നോട്ട് (knot) ശക്തിയുള്ള ഹിമക്കാറ്റ് 4 ദിവസം നീണ്ടുനിന്നെങ്കിലും സംഘാംഗങ്ങള്‍ക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.

രണ്ടു നിലയിലായി പണിതിട്ടുള്ള ഈ നിലയത്തിനായി തടിയില്‍ നേരത്തേ തന്നെ ചെയ്തുവച്ചിരുന്ന (pre-fabricated) ഭാഗങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 100 നോട്ട് വരെ ശക്തിയുള്ള ഹിമക്കാറ്റിനെ നേരിടാന്‍ ഇതിനു കഴിയും. ഇരു നിലകളുള്ള രണ്ടു ബ്ളോക്കുകളെ തമ്മില്‍ ഒറ്റ നിലയുള്ള ഒരിടനാഴി ബന്ധിപ്പിക്കുന്നു. 620 ച.മീ. വിസ്തൃതിയുള്ള ഒരു അസ്തിവാരത്തിലാണ് (raft foundation) ഇത് കെട്ടിയുയര്‍ത്തിയിട്ടുള്ളത്. ഈ അസ്തിവാരം ഒരു മീ. ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്നു. വര്‍ക്ഷോപ്പുകള്‍, ലബോറട്ടറികള്‍, വാര്‍ത്താവിനിമയ മുറികള്‍, ടോയ്ലറ്റുകള്‍, വിശ്രമമുറികള്‍, അടുക്കള, കിടക്കമുറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെയുള്ള 5,000 ലി. ശേഷിയുള്ള ടാങ്ക് 8-10 ദിവസത്തിലൊരിക്കല്‍ നിറയ്ക്കണം. മഞ്ഞുരുകിയാണ് ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ചൂടുവെള്ളവും തണുത്ത വെള്ളവും ഏതു സമയത്തും കെട്ടിടത്തിന്റെ എല്ലാഭാഗത്തും ലഭ്യമാണ്. മലിനജലവും മറ്റു വിസര്‍ജ്യവസ്തുക്കളും രണ്ടു കുഴലുകളിലൂടെ ഭൂമിക്കടിയിലേക്കൊഴുക്കിവിടുന്നു. ഖരവസ്തുക്കളെ ഉരുക്കി ദ്രാവകമാക്കിയാണ് പുറന്തള്ളുന്നത്.

രണ്ടുവനിതകളും ഒരു ഫോട്ടോഗ്രാഫറുമുള്‍പ്പെടെ 16 അംഗങ്ങളാണ് ഇതിലെ ശാസ്ത്രസംഘത്തില്‍ ഉണ്ടായിരുന്നത്. മീറ്റിയറോളജി, ജിയോളജി, ജിയോഫിസിക്സ്, ഓഷ്യനോഗ്രഫി, മറൈന്‍ ബയോളജി, മൈക്രോബയോളജി, രസതന്ത്രം, ഹിമാനിപഠനം തുടങ്ങിയ എല്ലാ മേഖലകളിലും പഠനം നടത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. ശാസ്ത്ര-സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 12 പേരടങ്ങുന്ന ഒരു സംഘത്തെ ദക്ഷിണ ഗംഗോത്രിയില്‍ വിട്ടിട്ടാണ് മറ്റുള്ളവര്‍ മടങ്ങിയത്.

ഹിമക്കട്ടയ്ക്കു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ നിലയം, അടിയിലെ മഞ്ഞുരുകുന്നതനുസരിച്ച് ക്രമേണ താഴ്ന്നു കൊണ്ടിരിക്കുന്നു. നിലയത്തിന്റെ ആയുര്‍ദൈര്‍ഘ്യം 5 വര്‍ഷമായി മുമ്പു തന്നെ നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ സ്ഥിരം നിലയമായ മൈത്രി 1988-89-ല്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നതിനാല്‍ ഇപ്പോള്‍ ചില സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു കേന്ദ്രമായി മാത്രമേ ദക്ഷിണ ഗംഗോത്രിയെ ഉപയോഗിക്കുന്നുള്ളൂ.

(ജെ.കെ. അനിത; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍