This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖൊരാനാ, ഹര്‍ഗോവിന്ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖൊരാനാ, ഹര്‍ഗോവിന്ദ്

Khorana, Har Govind (1922 - 2011)

ഹര്‍ഗോവിന്ദ് ഖൊരാനാ

നോബല്‍സമ്മാനം നേടിയ (1968) ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. പാരമ്പര്യ കോഡിനാധാരമായ 64 ന്യൂക്ലിയോറ്റെഡ് ട്രിപ്ലറ്റുകള്‍ സംശ്ലേഷണം ചെയ്തെടുത്ത പ്രതിഭയാണ് ഖൊരാനാ.

1922 ജനു. 9-ന് ഗണ്‍പത്റായ്-കൃഷ്ണാദേവി ദമ്പതികളുടെ മകനായി മധ്യപ്രദേശിലെ റെയ്പൂരില്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് 1943-ല്‍ ബി.എസ്സിയും 1945-ല്‍ എം.എസ്സിയും പാസായ ഖൊരാനാ ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് രസതന്ത്രത്തില്‍ പിഎച്ച്.ഡി. നേടി (1948). തുടര്‍ന്ന് സ്വിറ്റ്സര്‍ലണ്ടില്‍ രണ്ടു വര്‍ഷം പോസ്റ്റുഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടശേഷം കേംബ്രിജ് സര്‍വകലാശാലയുടെ നഫില്‍ഡ് ഫെലോഷിപ്പ് സ്വീകരിച്ച് അലക്സാണ്ടര്‍ റ്റോഡിനൊപ്പം ഗവേഷണത്തില്‍ മുഴുകി. ഖൊരാനയ്ക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ന്യൂക്ലിയിക് അമ്ല-ഗവേഷണ രംഗത്തിലേക്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിപ്പിച്ചത് റ്റോഡ് ആണ്.

ബ്രിട്ടീഷ് കൊളംബിയാ റിസര്‍ച്ച് കൗണ്‍സിലി (വാന്‍കൂവര്‍, കാനഡ)ന്റെ ജൈവരസതന്ത്രവിഭാഗം തലവനായും ബ്രിട്ടീഷ് കൊളംബിയാ സര്‍വകലാശാലയിലെ പ്രൊഫസറായും 1952-60 കാലത്ത് ഖൊരാനാ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് 'കോ-എന്‍സൈം-എ'യുടെ സംശ്ലേഷണം ഇദ്ദേഹം നടത്തിയത്. ഇതോടെ ഖൊരാന അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രജ്ഞനായി. 1958-60-ല്‍ ഖൊരാനാ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ന്യൂയോര്‍ക്ക്) വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചുവന്നു. 1960-ല്‍ ഇദ്ദേഹം വിസ്കോന്‍സില്‍ സര്‍വകലാശാലയിലെ എന്‍സൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പിന്നീട് അതിന്റെ കോ-ഡയറക്ടറായി; 1970 വരെ ഈ ജോലിയില്‍ തുടര്‍ന്നു. ഇതേകാലത്ത് ഈ സര്‍വകലാശാലയിലെ രസതന്ത്ര-ജൈവശാസ്ത്ര വിഭാഗങ്ങളില്‍ പ്രൊഫസറുമായിരുന്നു. 1966-ല്‍ ഖൊരാനാ യു.എസ്. പൌരത്വം സ്വീകരിച്ചു.

വിസ്കോന്‍സില്‍ സര്‍വകലാശാലയില്‍ വച്ചാണ് ഖൊരാനാ ജനറ്റിക് കോഡ് വിശദീകരിക്കുന്നതില്‍ തത്പരനായത്. ഈ കണ്ടുപിടുത്തത്തിനാണ് വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമുള്ള നോബല്‍സമ്മാനം മറ്റു രണ്ടു ശാസ്ത്രജ്ഞരോടൊപ്പം (മാര്‍ഷല്‍ നിരന്‍ബര്‍ഗ്, റോബര്‍ട് ഹോലെ) ഖൊരാനാ പങ്കിട്ടത്.

1970-ല്‍ ഇദ്ദേഹം ആദ്യത്തെ കൃത്രിമജീന്‍ നിര്‍മിച്ച് പ്രശസ്തിയുടെ അത്യുന്നതിയിലെത്തി. 1976-ല്‍ ഖൊരാനാ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ ചേര്‍ന്നു. അവിടെ ഇദ്ദേഹം നേതൃത്വം നല്‍കിയ ശാസ്ത്രസംഘം മറ്റൊരു കൃത്രിമ ജീന്‍കൂടി നിര്‍മിച്ചു. ഒരു സജീവകോശത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് ആദ്യത്തേതിനെക്കാള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഈ കണ്ടുപിടുത്തങ്ങള്‍മൂലം ജീനുകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ശാസ്ത്രജ്ഞര്‍ക്ക് കുറേക്കൂടി വ്യക്തമായി പഠിക്കുവാന്‍ ഇന്നു കഴിയുന്നു. ഭാവിയില്‍ ഇന്‍സുലിന്‍പോലുള്ള അമൂല്യങ്ങളായ പ്രോട്ടീനുകള്‍ നിര്‍മിക്കുന്നതിനും അങ്ങനെ മനുഷ്യരുടെ പാരമ്പര്യരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതിനും ഈ കണ്ടുപിടിത്തങ്ങള്‍മൂലം കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

ഇദ്ദേഹത്തിന് ഒട്ടേറെ ബഹുമതികളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. 1967-ല്‍ ഷിക്കാഗോ സര്‍വകലാശാല ഓണററി ഡോക്ടറേറ്റു നല്കി ഖൊരാനയെ ബഹുമാനിച്ചു. മെര്‍ക്ക് അവാര്‍ഡ്, റെംസെന്‍ അവാര്‍ഡ്, ഹോര്‍വിറ്റ്സ് അവാര്‍ഡ്, ലാസ്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നീ അന്തര്‍ദേശീയ ബഹുമതികള്‍ക്ക് ഖൊരാനാ അര്‍ഹനായിട്ടുണ്ട്. കാനഡാസര്‍ക്കാര്‍ ഇദ്ദേഹത്തെ സ്വര്‍ണമെഡല്‍ നല്കിയും ഭാരത സര്‍ക്കാര്‍ പദ്മവിഭൂഷണ്‍ നല്കിയും ആദരിച്ചു.

2011 ന. 9-ന് ഖൊരാന അന്തരിച്ചു.

(എന്‍. മുരുകന്‍., സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍