This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാദില്‍ക്കര്‍, കൃഷ്ണാജി പ്രഭാകര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാദില്‍ക്കര്‍, കൃഷ്ണാജി പ്രഭാകര്‍

Khadilkar, Krishnaji Prabhakar (1872 - 1948)

ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനിയും സാഹിത്യകാരനും. 'കാകാസാഹിബ്' എന്ന പേരില്‍ അറിയപ്പെടുന്നു. സാന്‍ഗ്ളി നാട്ടുരാജ്യത്തിലെ മൂന്നു 'കര്‍ബരി'കളില്‍ (Karbharies) ഒരാളായ പ്രഭാകര്‍ പന്തിന്റെ മകനായി 1872 ന. 25-ന് മഹാരാഷ്ട്രയിലെ സാന്‍ഗ്ളിയില്‍ ജനിച്ചു.

1889-ല്‍ ബോംബെ സര്‍വകലാശാലയിലെ മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ച കാകാസാഹിബ് 1892-ല്‍ വേദാന്തത്തില്‍ ബി.എ. ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന് നിയമപരീക്ഷയ്ക്ക് പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

ലോകമാന്യ തിലകനുമായി 1896 മുതല്‍ ഖാദില്‍ക്കര്‍ അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നു. കേസരി പത്രത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിലകന്റെ ഗീതാരഹസ്യത്തിന്റെ പ്രസ് കോപ്പി തയ്യാറാക്കിയത് ഖാദില്‍ക്കര്‍ ആയിരുന്നു.

തിലകന്റെ മരണശേഷം ഖാദില്‍ക്കര്‍ ബോംബെക്കുപോയി. അവിടെ മറ്റൊരു മറാഠി പത്രമായ ലോകമാന്യയുടെ പത്രാധിപത്യം ഏറ്റെടുത്തു. ഒന്നരക്കൊല്ലത്തിനുശേഷം ഖാദില്‍ക്കര്‍ സ്വന്തമായി നവകല്‍ എന്ന പത്രം ആരംഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യതാത്പര്യങ്ങളെ വിമര്‍ശിച്ചതിന് 1927-ല്‍ ഒരു കൊല്ലത്തേക്ക് തടവിലാക്കപ്പെട്ടു. ജയില്‍മോചനത്തിനുശേഷം പത്രാധിപത്യം ഖാദില്‍ക്കര്‍ പുത്രനായ ലസ്വന്തിനെ ഏല്പിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് ഖാദില്‍ക്കര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാര്‍ധക്യകാലത്ത് ഇദ്ദേഹം വേദത്തിലെ പ്രമുഖ ഭാഗങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതിപ്രസിദ്ധീകരിച്ചു. കേസരി-നവകല്‍ പത്രാധിപരായിരുന്ന കാലത്ത് അനേകം നൃത്തനാടകങ്ങളും 15 നാടകങ്ങളും രചിച്ച് 'നാട്യാചാര്യ'നെന്ന ബഹുമതി നേടി. സാഹിത്യമാധ്യമത്തിലൂടെയാണ് ഖാദില്‍ക്കര്‍ തന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കീചകവവധം എന്ന സാഹിത്യകൃതിയില്‍ കഴ്സണ്‍ പ്രഭുവിനെയും അദ്ദേഹത്തിന്റെ ഭരണത്തെയും വിമര്‍ശിച്ചിട്ടുണ്ട്. മറ്റു കൃതികളില്‍ ഒരെണ്ണം സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ ടാലിസ്മാന്‍ എന്ന നോവലിന്റെ അനുകരണമാണ്; ശേഷിച്ചവ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയും. ഭവഭൂതിയുടെ മൂന്നാം മഹാരാഷ്ട്ര നാട്യസമ്മേളനത്തിലും (1907 മേയ്) പൂനെ നാട്യസമ്മേളനത്തിലും (1917) 18-ാം മഹാരാഷ്ട്ര നാട്യസമ്മേളനത്തിലും (1933) ഖാദില്‍ക്കര്‍ ആധ്യക്ഷ്യം വഹിച്ചു.

ബിജാപ്പൂരിലെയും ഷോലാപ്പൂരിലെയും ക്ഷാമത്തിനു സഹായമെത്തിക്കുന്ന സംരംഭത്തില്‍ ഖാദില്‍ക്കര്‍ 1896-97 കാലത്ത് അവിടെ പ്രസംഗപര്യടനം നടത്തി. 'സ്വദേശി', 'ഹോംറൂള്‍' പ്രസ്ഥാനങ്ങളുടെ വിഭജനത്തിനും ഇദ്ദേഹം പരിശ്രമിച്ചു. 1902-04 കാലഘട്ടത്തില്‍ നേപ്പാളില്‍ ഒരു ഓടുകമ്പനി നടത്തുക എന്ന വ്യാജേന തോക്കുനിര്‍മാണത്തിലും ഇദ്ദേഹം മുഴുകിയിരുന്നു. തിലകന്റെ മരണശേഷം ഇദ്ദേഹം ഗാന്ധിജിയെ തന്റെ ഗുരുവും നേതാവുമായി ആദരിച്ചു.

1948-ല്‍ ഖാദില്‍ക്കര്‍ അന്തരിച്ചു.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍