This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:24, 24 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൊട്ടാരം

ചക്രവര്‍ത്തിമാരുടെയോ രാജാക്കന്മാരുടെയോ നാടുവാഴികളുടെയോ വാസഗൃഹവും ആസ്ഥാനമണ്ഡപങ്ങളും ന്യായപീഠങ്ങളും മറ്റും ചേര്‍ന്ന സംരചനാസമുച്ചയം. കോയിക്കല്‍, കോവിലകം, കോയില്‍ എന്നിങ്ങനെ മറ്റു പല പേരുകളിലും കൊട്ടാരം അറിയപ്പെടുന്നുണ്ട്.

'കൊട്ടം' (കോഷ്ഠം) എന്ന പദത്തിന് വയറ് എന്ന് അര്‍ഥമുണ്ട്. അതില്‍ നിന്നാവണം ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പച്ചക്കറികള്‍, ധാന്യങ്ങള്‍ മുതലായവ സൂക്ഷിക്കുന്നതിനുള്ള പുരയ്ക്ക് കൊട്ടകാരം (കോഷ്ഠാഗാരം) എന്നു പേരുവന്നതെന്ന് കരുതുന്നു. രാജഭവനങ്ങളോടനുബന്ധിച്ച് പണ്ട് വലിയ കൊട്ടാരങ്ങള്‍ നിര്‍മിച്ചിരുന്നു. അവയില്‍ സൈന്യങ്ങള്‍, അന്തേവാസികള്‍, ആന, കുതിര, കന്നുകാലികള്‍ എന്നിങ്ങനെ എല്ലാറ്റിനും മാസങ്ങളോളം ആവശ്യമായ ഭക്ഷണം സംഭരിച്ചു വയ്ക്കുക പതിവായിരുന്നു. ഇങ്ങനെ രാജഭവനത്തോളമോ അതിലധികമോ പ്രാധാന്യം കൊട്ടാരത്തിനുണ്ടായി. ഒടുവില്‍ രാജഭവനത്തെത്തന്നെ കൊട്ടകാരം അഥവാ കൊട്ടാരം എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയതായി കരുതപ്പെടുന്നു.

രാജഭവനങ്ങളെക്കുറിക്കുന്ന ഇംഗ്ലീഷ് പദം പാലസ് എന്നതാണ്. ഇത് പാലാറ്റിന്‍ ഹില്‍ (palantine hill) എന്നതില്‍ നിന്നു നിഷ്പന്നമായ പദമാണ്. റോമന്‍ ചക്രവര്‍ത്തിമാര്‍ അവരുടെ വസതികള്‍ നിര്‍മിച്ചിരുന്നത് പാലാറ്റിന്‍ ഹില്ലിലായിരുന്നു.

ഗ്രാന്‍ഡ് പാലസ് - തായ് ലന്റ്

ഭാരതത്തില്‍. പുരാണേതിഹാസാദികളില്‍ അതിവിശിഷ്ടങ്ങളായ കൊട്ടാരങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ഇന്ദ്രപ്രസ്ഥത്തില്‍ മയനിര്‍മിതമായ അദ്ഭുത രാജഭവനത്തെപ്പറ്റിയുള്ള വിശദമായ വിവരണം മഹാഭാരതത്തില്‍ കാണാം. ദുര്യോധനനു സ്ഥലജലഭ്രമമുളവാക്കിയ ഈ കൊട്ടാരം മഹാഭാരതത്തിന്റെ കഥാഗതിയെത്തന്നെ സാരമായി ബാധിക്കുകയുണ്ടായി. ദശരഥന്റെയും രാവണന്റെയും മറ്റുമുള്ള വിശാല രാജപ്രാസാദങ്ങളുടെ വിശദവര്‍ണനകള്‍ രാമായണത്തിലും സ്ഥലംപിടിച്ചിട്ടുണ്ട്. ഇത്തരം രാജഭവനങ്ങള്‍ പൊതുവേ പ്രാസാദമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. (പ്രാസാദോ ദേവഭൂഭുജാം- അമരകോശം), ശ്രീബുദ്ധന്റെയും അശോകന്റെയും മറ്റും കാലഘട്ടത്തില്‍ ഉണ്ടായിരുന്ന കൊട്ടാരങ്ങള്‍ കാലക്രമേണ നാമാവശേഷമായി. അതുകൊണ്ട് അവയുടെ ശില്പകൌശലം നമുക്കു പ്രത്യക്ഷഗോചരമല്ലാതായിത്തീര്‍ന്നു. മുഗളന്മാര്‍, ഇംഗ്ളീഷുകാര്‍ മുതലായ വിദേശീയരുടെ ആഗമനകാലം മുതല്‍ ഭാരതത്തില്‍ പണിതുയര്‍ത്തപ്പെട്ട കൊട്ടാരങ്ങളാണ് പഴയ കൊട്ടാരങ്ങളുടെ മാതൃകകളായി ഇന്നു പരിഗണിക്കപ്പെടുന്നത്.

ഭാരതത്തിലെ പ്രധാനപ്പെട്ട കൊട്ടാരങ്ങളില്‍ അധികവും പശ്ചിമേന്ത്യയിലാണ് കാണുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും അതിനുമുമ്പും ഇന്ത്യയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളും രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു. രാജാക്കന്മാര്‍, മഹാരാജാക്കന്മാര്‍, നൈസാം, നവാബ്, നാടുവാഴി എന്നിങ്ങനെ പല പേരുകളില്‍ ഈ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നു. ഏതാനും ഏക്കര്‍ വിസ്തീര്‍ണം മാത്രമുള്ള രാജ്യംഭരിക്കുന്ന രാജാക്കന്മാര്‍ തുടങ്ങി ഗണ്യമായ വിസ്തീര്‍ണമുള്ള വലിയ രാജ്യങ്ങള്‍ ഭരിക്കുന്ന മഹാരാജാക്കന്മാര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഈ രാജാക്കന്മാരെ ബ്രിട്ടീഷിന്ത്യയിലെ നാട്ടുരാജ്യക്കന്മാര്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്. മൊത്തം ഉപഭൂഖണ്ഡത്തിന്റെ വിസ്തൃതിയുടെ നാലിലൊന്നു ഭാഗവും 30 രാജാക്കന്മാരുടെ ആധിപത്യത്തില്‍ കീഴിലായിരുന്നു. സമ്പത്തു കുന്നുകൂടിയിരുന്ന ആ കാലഘട്ടത്തില്‍ പ്രൗഢിക്കും പ്രതാപത്തിനും വേണ്ടി വന്‍കൊട്ടാരങ്ങള്‍ പണിയുക ഇവരുടെ വിനോദമായിരുന്നു. പടിഞ്ഞാറേ ഇന്ത്യയില്‍ പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൊട്ടാരങ്ങള്‍ കൂടുതലായി നിര്‍മിച്ചിട്ടുള്ളത്. രാജഭരണം അതിന്റെ പൂര്‍ണപ്രഭാവത്തോടെ നിലനിന്നിരുന്നതും ഈ പ്രദേശങ്ങളിലാണ്. സിക്കുകാരുടെയും രജപുത്രന്മാരുടെയും മറാത്തികളുടെയും രാജാക്കന്മാരാണ് ഇവയില്‍ മിക്കതും പണികഴിപ്പിച്ചിട്ടുള്ളത്. വീരസാഹസികരായ രജപുത്രരാജാക്കന്മാരെല്ലാവരും മുഗളരുടെ മേല്ക്കോയ്മയിന്‍ കീഴില്‍ ആയപ്പോള്‍ യുദ്ധത്തിന് അവസരമില്ലാതെവരുകയും അവര്‍ ആര്‍ഭാടപൂര്‍ണമായ ജീവിതത്തിനുവേണ്ടി കൊട്ടാരങ്ങള്‍ പണിയിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ ഉദയ്പൂര്‍, ജയ്പൂര്‍, അള്‍വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതിമനോഹരങ്ങളായ കൊട്ടാരങ്ങള്‍ ഉയര്‍ന്നുവന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും മുഗള്‍ഭരണം ക്ഷയോന്മുഖമായി. അതോടെ രാജാക്കന്മാര്‍ തമ്മിലുള്ള മത്സരം വീണ്ടും തലപൊക്കി. അവര്‍ക്കു പുറമേ പടിഞ്ഞാറേ ഇന്ത്യയിലെ കുന്നുകളില്‍ കൃഷി ചെയ്തും കന്നുകാലി വളര്‍ത്തിയും ജീവിച്ചുവന്ന ജനങ്ങള്‍ ശിവജിയുടെ നേതൃത്വത്തില്‍ ഒരു നൂതനശക്തിയായി ഉയര്‍ന്നുവന്നു. മറാത്താ സാമ്രാജ്യം സ്വതന്ത്രമാക്കിയശേഷം അവര്‍ വടക്കോട്ടു നീങ്ങി. ഇന്‍ഡോറിലും ഗ്വാളിയറിലും ബറോഡയിലും ആസ്ഥാനങ്ങളും കൊട്ടാരങ്ങളും ഉണ്ടാക്കി. ഡല്‍ഹിയിലെ സിംഹാസനം കരസ്ഥമാക്കുന്നതിനുള്ള അവരുടെ പരിശ്രമം അഫ്ഗാന്‍ ആക്രമണകാരിയായ അഹമ്മദ്ഷാ അബ്ദാലിയുടെ അപ്രതീക്ഷിതമായ ആക്രമണം നിമിത്തം തടയപ്പെട്ടു.

ജോധ്പൂര്‍ കൊട്ടാരം

മുസ്ലിംഭരണംകൊണ്ടു സഹികെട്ട സിക്കുകാര്‍ വടക്കോട്ടു നീങ്ങുകയും പാട്യാല, ഫാനിദ്കോട്ട, കപൂര്‍ത്തല എന്നിവിടങ്ങളില്‍ കൊട്ടാരങ്ങള്‍ നിര്‍മ്മിച്ച് ആസ്ഥാനമുറപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലെ നൈസാം സ്വാതന്ത്ര്യത്തിന് ഇച്ഛിച്ചു. മൈസൂര്‍ സേനയിലെ ഹൈദര്‍ അലി പട്ടാളാധിപത്യം പിടിച്ചെടുത്തു. ഇങ്ങനെ സര്‍വത്ര കുഴപ്പം തലപൊക്കിയ അവസരത്തിലാണ് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇവിടെ കച്ചവടത്തിനു വന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് അവരുടെ അധികാരം ഇവിടെ പുഷ്ടിപ്രാപിച്ചു. അതോടെ നാട്ടുരാജാക്കന്മാരുടെ തമ്മിലടി അവസാനിക്കുകയും അവരുടെ ശ്രദ്ധ വീണ്ടും യുദ്ധത്തില്‍ നിന്നും സമാധാനജിവിതത്തിലേക്കു തിരിയുകയും അതു കൊട്ടാരനിര്‍മാണം പുനരാരംഭിക്കുന്നതിനു സഹായകമായിത്തീരുകയും ചെയ്തു.

കവടിയാര്‍ കൊട്ടാരം

മഹാരാഷ്ട്രയിലും പഞ്ചാബിലും ഹൈദരാബാദിലും മൈസൂരിലും ത്രിപുരയിലും കാശ്മീരിലും കുച്ച് ബിഹാറിലും രാജസ്ഥാനിലും പുതിയ കൊട്ടാരങ്ങള്‍ ഉണ്ടായി. ക്ഷാമകാലത്ത് ജനങ്ങള്‍ക്കു തൊഴില്‍ കൊടുക്കുന്നതിനുവേണ്ടി മാത്രം നിര്‍മിച്ച കൊട്ടാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഓരോ കൊട്ടാരവും അതു കെട്ടിയ രാജാവിന്റെ ആഡംബരഭ്രമത്തിന്റെ മാറ്റുരച്ചുനോക്കുവാന്‍ ഉതകുന്നതായിരുന്നു. 1948-ല്‍ രാജാക്കന്മാര്‍ അവരുടെ രാജാധികാരങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അവര്‍ക്കു പെന്‍ഷനും സ്ഥാനപ്പേരും കൊണ്ട് ഒതുങ്ങിക്കഴിയേണ്ടിവരുകയും ചെയ്തു. അതോടെ കൊട്ടാരങ്ങളുടെ ആഡംബരങ്ങള്‍ക്കും മങ്ങലേറ്റു തുടങ്ങി.

ഇന്ത്യന്‍ കൊട്ടാരങ്ങളുടെ നിര്‍മിതി വളരെ വൈവിധ്യമേറിയതാണ്. ഇന്ത്യയുടെ തനതു ശൈലിയോടൊപ്പം ആക്രമണകാരികളുടെയും ഇന്ത്യയുമായി ബന്ധം പുലര്‍ത്തിയിരുന്ന പ്രമുഖ വിദേശജനതകളുടെയും നിര്‍മാണശൈലികള്‍ ഈ കൊട്ടാരങ്ങളുടെ നിര്‍മിതിയില്‍ സ്വാധീനത ചെലുത്തിയിട്ടുണ്ട്. വെനീഷ്യന്‍ കച്ചവടക്കാരുടെ കെട്ടിടങ്ങളുടെയും ലൂയി പതിനാലാമന്റെ കൊട്ടാരത്തിന്റെയും ഇറ്റലിയിലെ ഗ്രാമീണകെട്ടിടങ്ങളുടെയും ഒക്കെ നിര്‍മാണ രീതികള്‍ സമര്‍ഥമായി ഇന്ത്യന്‍ കൊട്ടാര നിര്‍മിതിയില്‍ അനുകരിച്ചിരിക്കുന്നതു കാണാം.

രജപുത്രരാജാക്കന്മാര്‍ക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മിച്ചപ്പോള്‍ അവരുടെ പ്രത്യേകമായ ആവശ്യങ്ങള്‍ക്കു വേണ്ടി അത്യാവശ്യകാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നു. ആര്‍ച്ചുകളും ഡോമുകളും ആയിരുന്നു മുഗള്‍നിര്‍മാണ ശൈലിയില്‍ നിന്നും സ്വീകരിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ ആക്രമണത്തിന് മുമ്പ് ഡോമുകള്‍ ഇന്ത്യയില്‍ സാധാരണമായിരുന്നില്ല. മുസ്ലിം ആധിപത്യ കാലത്ത് ഇന്ത്യയില്‍ പലയിടത്തും ആര്‍ച്ചുകളും ഡോമുകളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഈ ശൈലി തന്നെ പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ നിന്നും കടംകൊണ്ടതായിരുന്നു. പേര്‍ഷ്യന്‍ ഡിസൈനര്‍മാരുടെ മനോധര്‍മവും ഹിന്ദുക്കളായ ജോലിക്കാരുടെ നിര്‍മാണ വൈദഗ്ധ്യവും ഒത്തിണങ്ങിയപ്പോള്‍ ഒരു പുതിയ കെട്ടിടനിര്‍മാണശൈലി ഉരുത്തിരിഞ്ഞുവരികയാണുണ്ടായത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട കൊട്ടാരങ്ങളില്‍ ഒന്നാണ് ഉദയ്പൂര്‍ കൊട്ടാരം. രാജസ്ഥാനിലെ പര്‍വതനിരകള്‍ക്കിടയിലുള്ള മനോഹരമായ പിച്ചോള തടാകക്കരയിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പിച്ചോള തടാകക്കരയിലെ മാര്‍ബിള്‍ കുന്നിന്മേല്‍ പടുത്തുയര്‍ത്തിയ മനോഹര ശില്പമാണ് ഉദയ്പൂര്‍ കൊട്ടാരം. രാജകീയ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി മാത്രം നിര്‍മിക്കപ്പെട്ടതാണ് ഇത്. മാര്‍ബിള്‍ ചുമരുകളും അതിമനോഹരങ്ങളായ ചുവര്‍ച്ചിത്രങ്ങളും യൂറോപ്പില്‍ നിന്നു കൊണ്ടുവന്ന ക്രിസ്റ്റല്‍ ഫര്‍ണിച്ചറും ഈ കൊട്ടാരത്തിന്റെ പ്രൗഢിക്കു മാറ്റുകൂട്ടുന്നു. വിസ്തൃതമായ നീലാകാശം പ്രതിഫലിക്കുന്ന പ്രശാന്തമായ തടാകത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് വിശാലമായ മുറികളുടെ എല്ലാറ്റിന്റെയും നിര്‍മിതി. തടാകത്തിനടിയില്‍ കമാനങ്ങള്‍ കെട്ടി ഉയര്‍ത്തി അതിന്മേല്‍ പണിതിട്ടുള്ള മുറികളും ഉണ്ട്. മണല്‍ക്കല്ലും പാറയുമാണ് വെള്ളത്തിനടിയിലെ നിര്‍മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്; മുകളില്‍ ഇഷ്ടികയും. കൊട്ടാരം മുഴുവനും ആകാവുന്നത്ര മിനുസമായ വെള്ളനിറത്തില്‍ പൂശിയിട്ടുണ്ട്. അകലെ നിന്നു നോക്കിയാല്‍ ഡോമുകള്‍, ആര്‍ച്ചുകള്‍, ക്യോസ്കുകള്‍ എന്നിവ നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായി കാണപ്പെടും.

ജയ്പൂരിലെ പ്രസിദ്ധമായ പിങ്കുകൊട്ടാരമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട മറ്റൊരു കൊട്ടാരം. നഗരമധ്യത്തില്‍ത്തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരക്കുള്ള കമ്പോളങ്ങളുടെ ഇടയില്‍ പാടലവര്‍ണത്തില്‍ തല ഉയര്‍ത്തി നില്ക്കുന്നവയാണ് ജയ്പൂര്‍ കൊട്ടാരങ്ങള്‍. ഫാകേഡുകള്‍, ഡൂമുകള്‍, പടിപടിയായുള്ള ചതുരങ്ങള്‍ ഇങ്ങനെ ബഹുവിധരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഇവ തലയെടുത്തു നില്‍ക്കുന്നു. ഡല്‍ഹിയില്‍നിന്നും മുംബൈയിലേക്കുള്ള വഴിയിലാണ് ജയ്പൂര്‍. ജ്യാമിതീയാകൃതിയിലുള്ള പൂന്തോട്ടങ്ങളും ചുറ്റുമതിലുകളും കൊട്ടാരത്തെ ആകര്‍ഷകമാക്കുന്നു. ചന്ദ്രമഹല്‍ എന്നറിയപ്പെടുന്ന കെട്ടിടമാണ് രാജകീയാസ്ഥാനമായി ഉപയോഗിച്ചിരുന്നത്. മുഗള്‍ശൈലിയിലുള്ള രണ്ടു രാജസഭാഹാളുകളും മുബാരക് മഹല്‍ എന്ന പേരില്‍ ഒരു അതിഥിമന്ദിരവും അവിടെയുണ്ട്. അതിഥിമന്ദിരം ഫത്തേപ്പൂര്‍ സിക്രിയിലെ കെട്ടിടങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്നു കാഴ്ചയില്‍ തോന്നുമെങ്കിലും ചിത്രീകരണങ്ങളുടെയും കൊത്തുപണികളുടെയും വിശദാംശങ്ങള്‍ അത്തരത്തിലുള്ളവയല്ല; അവ വടക്കേ ഇന്ത്യയിലെ ഹൈന്ദവശില്പശൈലിയെ അനുസ്മരിപ്പിക്കുന്നു. കാറ്റും വെളിച്ചവും ധാരാളം കടക്കുന്ന രീതിയില്‍ ഏഴു നിലകളോടെ പിരമിഡാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള എടുപ്പുകള്‍ ഇവിടെ കാണാം. പേര്‍ഷ്യന്‍- മുഗള്‍- ഹിന്ദു വാസ്തുവിദ്യാകൗശലങ്ങള്‍ ജയ്പൂര്‍ കൊട്ടാരത്തിന്റെ നിര്‍മിതിയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്.

മൈസൂര്‍പാലസ്

രജപുത്രരാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് ജയ്സല്‍മീര്‍ കോട്ടയും കൊട്ടാരവും. ഒളിച്ചോടിയ ഒരു രജപുത്രരാജാവ് മരുഭൂമിയുടെ നടുക്കുള്ള ഈ പ്രദേശത്ത് ഒരു കോട്ടപണിതു. അതിനെത്തുടര്‍ന്ന് കൊട്ടാരമുണ്ടായി. അത് അത്യാധുനികമായി സജ്ജീകരിക്കപ്പെട്ടു. മരുഭൂമിയിലെ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നിര്‍മാണരീതിയാണ് കൊട്ടാരത്തിന്റെ നിര്‍മിതിയില്‍ സ്വീകരിച്ചിരിക്കുന്നത്. കഴിയുന്നത്ര ഉയരത്തില്‍ കാന്റിലിവര്‍ തള്ളലുകളോടെ കാറ്റുകടക്കത്തക്കവിധമാണ് എടുപ്പുകളുടെ നിര്‍മാണം. കനംകൂടിയ ചുവരുകള്‍ താപം ഉള്ളിലേക്കു കടക്കാതെ സംരക്ഷിക്കുന്നു. പ്രാദേശികമായി ലഭ്യമായിരുന്ന മണല്‍ക്കല്ലു വെട്ടിയെടുത്താണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അന്തഃപുരങ്ങളുടെ ജനാലകള്‍ പ്രത്യേക ഡിസൈനുകളിലുള്ള ജാലികള്‍ കൊണ്ടു മറച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് അതിനുള്ളില്‍ മൂടുപടം ധരിക്കാതെ കഴിയാം. അവരെ ആരും പുറത്തുനിന്നു കാണുകയില്ല; അവര്‍ക്ക് പുറത്തു നടക്കുന്നതെല്ലാം കാണുകയും ചെയ്യാം. രാജാവിനും രാജ്ഞിക്കും അന്തഃപുരസ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം കൊട്ടാരങ്ങള്‍ അവിടെ പണികഴിപ്പിച്ചിരുന്നു. വിദഗ്ധമായ കൊത്തുപണികളും സാര്‍ഥവാഹക സംഘങ്ങള്‍ എത്തിക്കുന്ന അലങ്കാര വസ്തുക്കളും ജയ്സല്‍മീറില്‍ ധാരാളമാണ്.

മാര്‍വാറിലെ മരുപ്രദേശത്തിന്റെ തലസ്ഥാനം അഞ്ചു നൂറ്റാണ്ടുകളോളം ജോധ്പൂര്‍ ആയിരുന്നു. മഴ കുറവായിരുന്നതിനാല്‍ അവിടെ ഇടയ്ക്കിടെ ക്ഷാമം അനുഭവപ്പെട്ടിരുന്നു. കച്ചവടസംഘങ്ങളുടെ മറ്റൊരു ആശാകേന്ദ്രമായിരുന്നു ജോധ്പൂര്‍. കച്ചവടം കൊണ്ടുതന്നെ ആ പ്രദേശം ഏറക്കുറെ സമ്പന്നമായിരുന്നു. മുഗളന്മാരുടെ ആക്രമണത്തെ ചെറക്കുന്നതിനുതകത്തക്ക വിധത്തില്‍ കുത്തന്‍ പാറക്കെട്ടുകള്‍ കൊണ്ടു നിബിഡമായിരുന്നതിനാലാവണം ജോധ്പൂര്‍ തലസ്ഥാനമായി സ്വീകരിക്കപ്പെട്ടത്. ജോധ്പൂരിലെ ഇന്നത്തെ മനോഹരമായ കൊട്ടാരത്തിന്റെ പണി തുടങ്ങിയത് ഉമയ്ദ് സിങ് ആയിരുന്നു. വരള്‍ച്ചയും ക്ഷാമവും ഉണ്ടായപ്പോള്‍ ജനങ്ങള്‍ തൊഴിലില്ലാതെ വിഷമിച്ചു. അവര്‍ക്കു തൊഴില്‍ നല്കുന്നതിനായിട്ടാണ് ഉമയ്ദ്സിങ് ജോധ്പൂര്‍ കൊട്ടാരത്തിന്റെ പണി തുടങ്ങിയത്. 8 ഭക്ഷണമുറികള്‍ ഉള്‍പ്പെടെ 347 മുറികളുള്ള വിശാലമായ കൊട്ടാരമാണ് ജോധ്പൂരിലുള്ളത്. 300 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഡര്‍ബാര്‍ ഹാളും നീന്തല്‍ക്കുളവും ഒക്കെയുള്ള ഈ ആധുനിക കൊട്ടാരത്തിന്റെ പണി 1923-ലാണ് ആരംഭിച്ചത്. പതിനഞ്ചു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയായി.

1842-ലെ അഫ്ഗാന്‍ യുദ്ധകാലത്തു തന്നെ സ്വന്തമായ ഒട്ടകപ്പട കൊണ്ടു പ്രസിദ്ധരായിരുന്നു ബിക്കാനീറിലെ രാജകുമാരന്മാര്‍. ലാല്‍ ഘര്‍ എന്ന പേരുള്ള ബിക്കാനീര്‍ കൊട്ടാരത്തെ കേന്ദ്രമാക്കിക്കൊണ്ടാണ് ആ പ്രദേശങ്ങളിലെ ഖനികളും റെയില്‍വേയും പ്രവര്‍ത്തിച്ചിരുന്നത്. റെയില്‍വേയില്‍ നിന്നും കിട്ടിയ ലാഭം കൊണ്ടാണ് ബിക്കാനീറിലെ കൊട്ടാരത്തിന്റെ പണി നടത്തിയത്. സര്‍ സാമുവല്‍ സ്വിന്‍ടണ്‍ ജേക്കബ് എന്ന മിലിട്ടറി ആര്‍ക്കിടെക്ടിന്റെ സഹായത്തോടെയാണ് ബിക്കാനീറിലെ ആധുനിക രീതിയിലുള്ള ഈ കൊട്ടാരം പണി കഴിപ്പിച്ചത്.

അക്ബറുടെ കാലഘട്ടം ഇന്ത്യയിലെ മുഗള വാസ്തുവിദ്യാശൈലിയുടെ വികാസഘട്ടമായിരുന്നു. ചുവന്ന മണല്‍ക്കല്ലാണ് പ്രധാന നിര്‍മാണ പദ്ധതിക്കായി ഉപയോഗിച്ചിരുന്നത്. മാര്‍ബിള്‍ മണല്‍ക്കല്ലില്‍ നിവേശിപ്പിച്ച് മോടിപിടിപ്പിക്കുന്ന രീതിയും സര്‍വസാധാരണമായിരുന്നു. നിലവിലുണ്ടായിരുന്ന ഇസ്ലാമിക ശൈലിയെ പരമ്പരാഗത ഭാരതീയ ശൈലിയുമായി കൂട്ടിയിണക്കാനുള്ള ഫലപ്രദമായ ശ്രമങ്ങള്‍ അക്ബര്‍ നിര്‍മിച്ച കൊട്ടാരങ്ങളില്‍ പ്രകടമാണ്. തൂണുകളുടെയും താങ്ങുകളുടെയും നിര്‍മാണത്തില്‍ പരമ്പരാഗതമായ ഭാരതീയ ദാരുശില്പ നിര്‍മാണ പ്രവിധികള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളതായി കാണാം. അക്ബറുടെ ഇഷ്ടപത്നിയായിരുന്ന ജോദ്ബായിക്കുവേണ്ടി നിര്‍മിച്ച കൊട്ടാരം പ്രത്യേകം ശ്രദ്ധേയമാണ്. ലളിതമായ പുറംഭാഗങ്ങളോടുകൂടിയ ഈ കൊട്ടാരത്തിനകത്ത് നടുമുറ്റത്തിനു ചുറ്റുമായി സംവിധാനം ചെയ്ത ഇരുനിലക്കെട്ടിടങ്ങളുമുണ്ട്. ജോദ്ബായിയുടെ ഈ കൊട്ടാരം പശ്ചിമേന്ത്യയിലെ ക്ഷേത്രശില്പങ്ങളെ മാതൃകയാക്കിയാണ് നിര്‍മിച്ചിട്ടുള്ളതെന്നു കരുതപ്പെടുന്നു. ഗുജറാത്തില്‍ നിന്നും വന്ന ശില്പികളാണ് ഈ കൊട്ടാരം നിര്‍മിച്ചത്. അക്ബറുടെ പ്രധാനമന്ത്രിയായിരുന്ന ബീര്‍ബലിന്റേതാണ് മറ്റൊരു കൊട്ടാരം. മനോഹരമായ അനുപാതങ്ങള്‍ക്കു പ്രസിദ്ധമായ ഈ കൊട്ടാരത്തിന് താഴെ നാലു മുറികളും മുകളില്‍ രണ്ടു മുറികളുമാണുള്ളത്. കൊട്ടാരത്തിന്റെ മേല്പ്പുര ഇരട്ട കുംഭങ്ങളോടുകൂടിയതുമാണ്. ചരിഞ്ഞ ഇറമ്പും അവയെ താങ്ങുന്ന ബ്രാക്കറ്റുകളും ആണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത.

മേല്പ്പറഞ്ഞവയ്ക്ക് പുറമേ നാബൂന്ദികോട്ട, ഭരത്പൂര്‍, അള്‍വര്‍, ഗ്വാളിയര്‍, പന്ന, ഇന്‍ഡോര്‍, കോല്‍ഹാപൂര്‍, ഹൈദരാബാദ്, മൈസൂര്‍, ബറോഡ, കച്ച്, പോര്‍ബന്തര്‍, മോര്‍വി, പാട്യാല, കപൂര്‍ത്തല, ഫാരിദ്കോട്ട്, കാശ്മീര്‍, ത്രിപുര, റാംപൂര്‍, ബനാറീസ് എന്നിവിടങ്ങളിലും പ്രസിദ്ധങ്ങളായ കൊട്ടാരങ്ങളുണ്ട്. ചെറുകിടരാജാക്കന്മാരുടെയും നാടുവാഴികളുടെയും വകയായി നൂറുകണക്കിന് ഇന്ത്യന്‍ കൊട്ടാരങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍, ഇവ ഇന്ത്യന്‍ നിലവാരം വച്ചു നോക്കുമ്പോള്‍ അത്ര പ്രാധാന്യമുള്ളവയല്ല. കേരളത്തിലെ കൊട്ടാരങ്ങളെല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവയാണെങ്കിലും പദ്മനാഭപുരം, കവടിയാര്‍, തൃപ്പൂണിത്തുറ എന്നീ പേരുകളിലുള്ള കൊട്ടാരങ്ങള്‍ കേരളീയവാസ്തുവിദ്യയുടെ തനിമ പ്രകടമാക്കുന്നവയാണ്. നോ. ഇന്ത്യന്‍ വാസ്തുവിദ്യ; കേരളം

ചൈനയില്‍. ചൈനയിലാകട്ടെ രാജകൊട്ടാരങ്ങളുടെ ചുറ്റും വിശാലമായതും ഒന്നിലധികം പടിവാതിലുകളോടുകൂടിയതുമായ മതിലുകള്‍ സാധാരണമായിരുന്നു. ചൈനയില്‍ ചിന്‍ രാജവംശത്തിന്റെയും ഹാന്‍ രാജവംശത്തിന്റെയും ഭരണകാലഘട്ടത്തില്‍ (ബി.സി.221-എ.ഡി.221) നിര്‍മിതമായ ഓരോ കൊട്ടാരവും പല തരത്തിലുള്ള കെട്ടിടങ്ങളുടെ ഓരോ ശൃംഖലയായിരുന്നു. കൊട്ടാരത്തോടനുബന്ധിച്ച് പാര്‍ക്കുകള്‍, കൃത്രിമതടാകങ്ങള്‍, കൃത്രിമ മലകള്‍ എന്നിവയും അപൂര്‍വ പക്ഷികളെ വളര്‍ത്തുന്നതിനുള്ള പ്രത്യേക പക്ഷിസങ്കേതങ്ങളും നിര്‍മിക്കപ്പെട്ടിരുന്നു. കൊട്ടാരങ്ങളോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഹാളുകള്‍, പൊതുചടങ്ങുകള്‍ക്കുള്ള മറ്റു കെട്ടിടങ്ങള്‍ എന്നിവ ഏറെ വലുപ്പമുള്ളവയായിരുന്നു. ഇവയില്‍ പലതിന്റെയും പ്ളാന്‍ അളവുകള്‍ 135 മീ. ഃ 35 മീ. വരെ ഉണ്ടായിരുന്നു. വിവിധതരം ഗോപുരങ്ങള്‍ ഹാന്‍ കൊട്ടാരവളപ്പുകളിലെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്. ഒതുക്കി ഉറപ്പിച്ച തറയിലാണ് ഭിത്തികള്‍ കെട്ടി ഗോപുരങ്ങളിലധികവും നിര്‍മിച്ചിരുന്നത്. ഇവയുടെ പുറമേ കാണുന്ന ഭാഗങ്ങളില്‍ ചേലൊത്ത ശിലകള്‍ പാകി അത്യധികം ഭംഗി വരുത്തിയിരുന്നു. ചുയേഹ് എന്നപേരില്‍ അറിയപ്പെടുന്ന രണ്ടു ഗോപുരങ്ങള്‍ കൊട്ടാരവളപ്പിന്റെ പ്രവേശനകവാടത്തില്‍ പണികഴിപ്പിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ ഗോപുരങ്ങളുടെ സ്ഥാനത്ത് സ്മാരകശിലാസ്തംഭങ്ങള്‍ പണികഴിപ്പിക്കുന്നതും അസാധാരണമായിരുന്നില്ല. ചീന്‍ചാങ് കൊട്ടാരങ്ങളോടനുബന്ധിച്ചുണ്ടായിരുന്ന ചുയേഹ് സിലിണ്ടര്‍ രൂപത്തിലുള്ളതും മുകള്‍ഭാഗം പിച്ചളകൊണ്ട് നിര്‍മിച്ചതുമായിരുന്നു.

മിങ്ഹുവാങ്ങിന്റെ ഭരണകാലം ചൈനയുടെ സുവര്‍ണ കാലങ്ങളിലൊന്നായി കരുതപ്പെടുന്നു. ഈ കാലഘട്ടത്തില്‍ നിര്‍മിതമായ കിയോസ്കസ് എന്ന പേരില്‍ അറിയപ്പെടുന്ന കൊട്ടാരങ്ങളില്‍ വേനല്‍ക്കാലത്ത് തണുപ്പനുഭവപ്പെടുന്നതിനുവേണ്ടി കൃത്രിമമഴ പെയ്യിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. കൊട്ടാരത്തിന്റെ തറ മാര്‍ബിള്‍ പാകിയതായിരുന്നു. കൊട്ടാരത്തോടനുബന്ധിച്ച് വെള്ളത്തിന് എപ്പോഴും ഇളംചൂട് അനുഭവപ്പെടത്തക്കവിധത്തില്‍ നിര്‍മിതമായ നീന്തല്‍ക്കുളങ്ങള്‍ നിര്‍മിച്ചിരുന്നു. ഇത്തരം കൊട്ടാരങ്ങളില്‍ ചക്രവര്‍ത്തിക്ക് ആഹാരം കഴിക്കുന്നതിനുള്ള ഭക്ഷണമുറികള്‍ ത്രികോണാകൃതിയിലാണ് നിര്‍മിച്ചിരുന്നത്. സാധ്യമായ എല്ലാ സുഖസൗകര്യങ്ങളും കിയോസ്കസുകളിലുണ്ടായിരുന്നു.

ചൈനയില്‍ സുങ് രാജവംശത്തിന്റെ ഉയര്‍ച്ചയോടുകൂടി ഒരു പുതിയ കൊട്ടാരം നിര്‍മിക്കേണ്ടതാവശ്യമായി വന്നു. അങ്ങനെ പീന്‍ചിങ്ങില്‍ ഉയര്‍ന്നുവന്ന പുതിയ കൊട്ടാരം ഏറെക്കുറെ താങ്മാതൃകകളെ ആധാരമാക്കിയാണ് നിര്‍മിതമായതെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ സമമിതിയും സന്തുലനവും ഇതില്‍ പ്രകടമായി കാണാം. നോ: ചൈനീസ് വാസ്തുവിദ്യ

മറ്റു രാജ്യങ്ങളില്‍. ലോകത്തിലേറ്റവും കൂടുതല്‍ കൊട്ടാരങ്ങളുള്ള രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയുമെങ്കിലും മറ്റു രാജ്യങ്ങളിലും പ്രസിദ്ധി നേടിയ ഒട്ടേറെ കൊട്ടാരങ്ങളുണ്ട്. ബി.സി. 60-ല്‍ റോമില്‍ പണിതീര്‍ന്ന നീറോയുടെ ഗോള്‍ഡന്‍ പാലസ് സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്ന കൊട്ടാരങ്ങളിലൊന്നാണ്. ഈ കൊട്ടാരത്തിലെ എട്ടുവശങ്ങളോടുകൂടിയ ഹാളും 14 മീ. ഉയരമുള്ള അര്‍ദ്ധകുംഭകവും എടുത്തു പറയത്തക്കവയാണ്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തില്‍ ബൈസാന്തിയന്‍ കാലഘട്ടത്തില്‍ നിര്‍മിതമായ കൊട്ടാരവും തികച്ചും പ്രാധാന്യമര്‍ഹിക്കുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിനുചുറ്റും കോട്ട കെട്ടി ഉറപ്പിച്ച് കൊട്ടാരം സുരക്ഷിതമാക്കിയിരുന്നു. 800-ല്‍ സ്പെയിനില്‍ പണിതീര്‍ത്ത അല്‍ഫോന്‍സ് രണ്ടാമന്റെ കൊട്ടാരം അന്നത്തെ നിലയില്‍ മികച്ച ഒരു സംരചനയായിരുന്നു. 842-ലാണ് സെയിന്റ് മേരിയായില്‍ ആസ്റ്റ്രിയന്‍ പാലസ് നിര്‍മിതമായത്. ഈ കൊട്ടാരത്തിലെ കേളീഗൃഹം തികച്ചും സൗകര്യപ്രദവും മനോഹരവുമാണ്. ഒരു ആസ്റ്റ്രിയന്‍ രാജഭരണത്തില്‍ ഈ കൊട്ടാരം രാജകീയ പവിലിയനായും ഉപയോഗിക്കപ്പെട്ടിരുന്നു.

യൂറോപ്പിലെ മധ്യകാലഘട്ടത്തില്‍ കൊട്ടാരനിര്‍മാണത്തില്‍ അല്പം അപചയം നേരിട്ടതായി കാണാം. എന്നാല്‍ നവോത്ഥാനകാലഘട്ടത്തില്‍ യൂറോപ്പിലൊട്ടാകെ നിരവധി മനോഹരങ്ങളായ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തപ്പെട്ടിരുന്നു. ഇറ്റലിയില്‍ ഓരോ രാജകുമാരനും പ്രത്യേകം കൊട്ടാരങ്ങള്‍ പണിയിച്ചിരുന്നു. ഇങ്ങനെ രൂപംകൊണ്ടവയില്‍ ഫ്ളോറന്‍സിലെ പിറ്റി (Pitti) യും വെനീസിലെ വെന്‍ഡ്രാമിനി (Vendramini) യും ഫ്രാന്‍സിലെ രാജകീയ കൊട്ടാരങ്ങളും (Royal Palair) സെവിലി (Seville)ലെ അല്‍ക്കേസാറും (Alcazar) പ്രസ്താവയോഗ്യങ്ങളാണ്. ലണ്ടനിലുള്ള ബക്കിങ്ഹാം, സെന്റ് ജെയിംസ്, വൈറ്റ്ഹാള്‍ എന്നീ രാജസൗധങ്ങളും ഇംഗ്ലണ്ടിലെ കൊട്ടാരങ്ങളില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു.

ഇറ്റലിയിലെ വെനീസ് നഗരത്തില്‍ നിര്‍മിച്ച(1309-1442) ഡോഗേസ് പാലസ് വളരെക്കാലം ഏറ്റവും ശ്രദ്ധേയമായ കൊട്ടാരങ്ങളിലൊന്നായി കരുതപ്പെട്ടുപോന്നു. ഈ കൊട്ടാരത്തിലെ ഭീമാകാരമായ കോവേണികള്‍ നിര്‍മാണവൈദഗ്ധ്യത്തിന്റെ നല്ല മാതൃകകളാണ്.

ഇറാക്കിലെ സമാറാ നഗരത്തില്‍ ടൈഗ്രീസ് നദീതീരത്ത് 860-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബാള്‍ക്കുവാരാ കൊട്ടാരം തികച്ചും മനോഹരമായ നിര്‍മിതിയാണ്. സമാറാ നഗരം ഇസ്ലാമിക നഗരാസൂത്രണത്തിന്റെയും ബാള്‍ക്കുവാരാകൊട്ടാരം ഇസ്ലാമിക വാസ്തുവിദ്യയുടെ തനിമയുടെയും ഉത്തമമാതൃകകളായി കരുതപ്പെടുന്നു. കാലിഫുകളുടെ കേളീസൗധമായാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്.

സ്പെയിനിലെ ഭരണാധികാരികളായിരുന്ന മുസ്ലിം രാജാക്കന്മാര്‍ 1305-നും 1377-നും ഇടയ്ക്ക് പല ഘട്ടങ്ങളിലായി സ്പെയിനില്‍ ഗ്രനഡാനഗരത്തിനു സമീപം പണിതീര്‍ത്ത അല്‍ഹംബ്രാ കൊട്ടാരങ്ങള്‍ പലതുകൊണ്ടും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ഈ കൊട്ടാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യൂസഫ് ഒന്നാമന്‍, മുഹമ്മദ് അഞ്ചാമന്‍ എന്നീ രാജാക്കന്മാര്‍ രണ്ടു ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ വിശാലമായ ഒരു മൂറിഷ് കൊട്ടാരമാണ്. ഇതില്‍ പരസ്പരം ലംബമായി സ്ഥിതിചെയ്യുന്ന ദീര്‍ഘചതുരാകാരമായ രണ്ട് അങ്കണങ്ങളുണ്ട്. 38 മീ. നീളവും 20 മീ. വീതിയുമുള്ള പ്രധാനപ്പെട്ട അങ്കണം 'സിംഹങ്ങളുടെ അങ്കണം' (Court of Lions) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അങ്കണത്തിന്റെ ഇരുഭാഗത്തും ഓരോ ഹാള്‍ ഉണ്ട്. വിവിധ വര്‍ണങ്ങളിലുള്ള ഇനാമല്‍ ചെയ്ത ഓടുകള്‍ കൊണ്ടും കുമ്മായക്കൂട്ടില്‍ പണിത അലങ്കാരരൂപങ്ങള്‍ കൊണ്ടും കൊട്ടാരങ്ങളുടെ ഭിത്തികള്‍ മനോഹരമാക്കിയിരുന്നു. പൂന്തോട്ടങ്ങളും ജലധാരങ്ങളും കൊട്ടാരങ്ങളുടെ മനോഹാരിതയും പ്രൗഢിയും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ക്ലാസ്സിക്കല്‍ അറേബ്യന്‍ കൊട്ടാരങ്ങളായി പരിഗണിക്കപ്പെടുന്ന ഈ കെട്ടിടങ്ങള്‍ തനി ഇസ്ലാമിക വാസ്തുവിദ്യയുടെ നിദര്‍ശനങ്ങളാണ്.

നോ. ഇസ്ലാമിക വാസ്തു വിദ്യ

1483-നും 1517-നും ഇടയ്ക്ക് റോമില്‍ നിര്‍മിതമായ ചാന്‍സലറി പാലസ് കര്‍ദിനാള്‍ റിയാറിയോക്കു വേണ്ടിയാണ് ഡിസൈന്‍ ചെയ്യപ്പെട്ടത്. എന്നാല്‍, അത്യധികം സൗകര്യങ്ങളോടുകൂടിയ ഈ കൊട്ടാരം പിന്നീട് പാപ്പല്‍ ചാന്‍സിലറായി ഉപയോഗിക്കുകയാണുണ്ടായത്. മാഡ്രിഡിലെ സുപ്രസിദ്ധമായ റോയല്‍ പാലസ് സിസിലിയന്‍ വാസ്തുശില്പിയായ ജുവാറാ 1735-ല്‍ ഡിസൈന്‍ ചെയ്തതാണെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യനായ ഡച്ചേട്ടി ആണ് 1764-ല്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പെറുവിലെ ലിമാനഗരത്തിലെ ടോറോ-ടാഹില്‍ പാലസ് 1735- ല്‍ പണിതതാണ്. മനോഹരമായ ഈ കൊട്ടാരത്തിന്റെ മിനുസമുള്ള ഓടുകളും ഗ്രില്ലിട്ട ബാല്‍ക്കണികളും ഇസ്ലാമിക വാസ്തുവിദ്യയുടെ സ്വാധീനത പ്രകടമാക്കുന്നവയാണ്.

രാജഭരണസമ്പ്രദായം ലോകത്തില്‍ നിന്നും അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ കൊട്ടാരങ്ങളുടെ സുവര്‍ണകാലവും അസ്തമിച്ചു. ഇന്ന് ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളിലും രാജഭരണവും നാടുവാഴിത്ത സമ്പ്രദായവും അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. ഇക്കാരണം കൊണ്ടു തന്നെ, കൊട്ടാരങ്ങളിലധികവും മ്യൂസിയങ്ങള്‍, പബ്ലിക് ഹാളുകള്‍, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള ആഫീസുകള്‍ എന്നിങ്ങനെ പലതരത്തില്‍ പൊതുജനോപയോഗപ്രദമായ വിധത്തില്‍ പരിവര്‍ത്തിതമായിക്കഴിഞ്ഞിട്ടുണ്ട്. ആധുനികരാഷ്ട്രത്തലവന്മാര്‍ താമസിക്കുന്ന വലിയ പ്രാസാദങ്ങള്‍ (യു.എസ്.എ.യിലെ വൈറ്റ് ഹൌസ്, യു.എസ്.എസ്.ആറിലെ ക്രെംലിന്‍, ജപ്പാന്‍ ചക്രവര്‍ത്തിയുടെ ഇംപീരിയല്‍ പാലസ്, ഭാരത രാഷ്ട്രപതിയുടെ രാഷ്ട്രപതിഭവന്‍ മുതലായവ) പഴയ കൊട്ടാരങ്ങളുടെ പ്രൗഢിയെയും ആഡംബരത്തെയും അനുസ്മരിപ്പിക്കുന്നവയാണ്.

(കെ.രാമചന്ദ്രന്‍; സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍