This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിച്ച്‌നർ, ഹെർബർട്ട്‌ ഹൊറേഷ്യോ (1850-1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:32, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിച്ച്‌നർ, ഹെർബർട്ട്‌ ഹൊറേഷ്യോ (1850-1916)

Kitchener, Herbert Horatio

ബ്രിട്ടീഷ്‌ ഭരണകർത്താവും സൈനികനേതാവും. ഒന്നാം ലോകയുദ്ധത്തിന്റെ പ്രാരംഭദശയിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഫീൽഡ്‌ മാർഷലാണിദ്ദേഹം. ബ്രിട്ടീഷ്‌ സൈനികോദ്യോഗസ്ഥന്റെ പുത്രനായി അയർലണ്ടിലെ ബാലി ലോങ്‌ഫോർഡിൽ 1850 ജൂണ്‍ 24-ന്‌ ജനിച്ചു. സ്വിറ്റ്‌സർലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനടുത്തുള്ള റോയൽ മിലിട്ടറി അക്കാദമിയിൽനിന്ന്‌ പരിശീലനം നേടി. ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധ (1870) കാലത്ത്‌, ഒരു സന്നദ്ധഭടനെന്ന നിലയ്‌ക്ക്‌ ഫ്രാന്‍സിനുവേണ്ടി യുദ്ധത്തിൽ പങ്കെടുത്തു. അടുത്തവർഷം റോയൽ എന്‍ജിനീയേഴ്‌സിൽ ചേർന്നു. 1882-ൽ ഈജിപ്‌ത്‌ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായപ്പോള്‍, ഈജിപ്‌ഷ്യന്‍ സൈന്യത്തെ പുനഃസംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരിൽ ഒരാളായിരുന്നു കിച്ച്‌നർ. മരുഭൂമിയിലെ ദീർഘകാല സേവനത്തിനുശേഷം ഈജിപ്‌തിലെ കമാന്‍ഡറായി ഉയർന്ന ഇദ്ദേഹം 1896-ൽ സുഡാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ചു. ഓംദൂർമാന്‍ യുദ്ധത്തോടെ (1896) ഇദ്ദേഹത്തിന്റെ പരിശ്രമം വിജയത്തിലെത്തി. ഖർത്തൂമിൽ ഇദ്ദേഹം, ജനറൽ ചാള്‍സ്‌ ഗോർഡന്റെ സ്‌മരണയ്‌ക്കായി, ഗോർഡന്‍ കോളജ്‌ സ്ഥാപിച്ചു. പില്‌ക്കാലത്ത്‌ ഖർത്തൂമിലെ പ്രഭു എന്ന പേരിലറിയപ്പെട്ട ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതകൊണ്ട്‌ സുഡാനിലെ ഫഷോഡയിൽ നിന്ന്‌ ഫ്രഞ്ചുകാരെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞു. സൗത്ത്‌ആഫ്രിക്കയിൽ ബോയർമാരുമായുള്ള യുദ്ധത്തിൽ പ്രാരംഭ പരാജയം നേരിട്ട ബ്രിട്ടീഷ്‌ സേനയെ സഹായിക്കാന്‍ ചീഫ്‌ ഒഫ്‌ സ്റ്റാഫ്‌ എന്ന നിലയി(1899)ൽ കിച്ച്‌നർ നടത്തിയ പ്രവർത്തനങ്ങളും ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞത കൂടുതൽ വ്യക്തമാക്കി. 1902-ൽ കമാന്‍ഡർ-ഇന്‍-ചീഫായി ഇന്ത്യയിലെത്തിയ കിച്ച്‌നർ, സൈനിക നിയന്ത്രണത്തെ സംബന്ധിച്ചു സിവിലിയന്‍ അധികാരികളുമായി ഭിന്നതയിലായി. അതിനെത്തുടർന്ന്‌ കഴ്‌സന്‍ പ്രഭുവിന്‌ രാജിവയ്‌ക്കേണ്ടിവന്നു. 1911 മുതൽ 14 വരെ കോണ്‍സൽ-ജനറൽ എന്ന നിലയ്‌ക്ക്‌ ഈജിപ്‌തിലെ യഥാർഥ ഭരണം കൈയടക്കിയിരുന്നത്‌ ഇദ്ദേഹമായിരുന്നു.

1914-ൽ ഒന്നാം ലോകയുദ്ധാരംഭത്തിൽ സർവസമ്മതമായ അംഗീകാരത്തോടെ കിച്ച്‌നർ യുദ്ധകാര്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ്‌ സെക്രട്ടറിയായി നിയമിതനായി. നീണ്ട വർഷങ്ങള്‍ പൗരസ്‌ത്യരാജ്യങ്ങളിൽ ചെലവഴിച്ച്‌ പ്രാമാണ്യത്തിലേക്കുയർന്ന കിച്ച്‌നർക്ക്‌ ബ്രിട്ടനിലെ സഹപ്രവർത്തകരുമായി യോജിച്ചുപോകാന്‍ കഴിഞ്ഞില്ല. ഒരു നീണ്ട യുദ്ധത്തെ മുന്‍കൂട്ടിക്കണ്ട കിച്ച്‌നർ എഴുപത്‌ ഡിവിഷനുകളുള്ള ഒരു സൈന്യത്തെ സജ്ജീകരിക്കാന്‍ പദ്ധതി തയ്യാറാക്കി. 3 ദശലക്ഷം സന്നദ്ധഭടന്മാർ കിച്ച്‌നറുടെ സൈന്യത്തിൽ ചേർന്നു. ഇദ്ദേഹം പുനഃസംഘടിപ്പിച്ച ഇന്ത്യന്‍ സൈന്യവും ഒന്നാം ലോകയുദ്ധത്തിൽ വലിയ പങ്കുവഹിച്ചു. 1916-ൽ ഒരു പ്രത്യേക ദൗത്യവുമായി എച്ച്‌. എം. എസ്‌. ഹാംപ്‌ഷയർ എന്ന കപ്പലിൽ റഷ്യയ്‌ക്കു പുറപ്പെട്ടപ്പോള്‍ ഓർക്കനി ദ്വീപിനു സമീപം ജർമനിയുടെ ഒരു മൈനിൽ തട്ടി ഇദ്ദേഹം സഞ്ചരിച്ചിരുന്ന കപ്പൽ കടലിൽ താണു (1916 ജൂണ്‍ 5). ലണ്ടനിലെ സെന്റ്‌ പോള്‍ കത്തീഡ്രലിൽ 7 ലക്ഷം പവന്‍ ചെലവു ചെയ്‌ത്‌ ഇദ്ദേഹത്തിന്‌ ഒരു സ്‌മാരകം പണിതിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍