This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനു സന്യാൽ (1932 - 2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനു സന്യാൽ (1932 - 2010)

കനു സന്യാല്‍

സി.പി.ഐ. (എം.എൽ.) ന്റെ സ്ഥാപക നേതാക്കളിൽ ഒരാള്‍. 1932-ൽ പശ്‌ചിമ ബംഗാളിലെ ജൽപായ്‌ഗുരിയിൽ ജനിച്ചു. കുർസിയോങ്‌ (Kurseong-) ഇംഗ്ലീഷ്‌ സ്‌കൂളിൽ നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്‌ ജൽപായ്‌ഗുരിയിലെ ആനന്ദചന്ദ്ര കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇക്കാലത്ത്‌ സി.പി.ഐ. നിയന്ത്രണത്തിലുള്ള വിദ്യാർഥി സംഘടനയായ ബി.പി.എസ്‌.എഫ്‌.ന്റെ സജീവപ്രവർത്തകനായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. ബി.സി.റോയ്‌ ജൽപായ്‌ഗുരി സന്ദർശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരായി വിദ്യാഥികള്‍ അക്രമാസക്‌തമായ ഒരു പ്രകടനം നടത്തി. ഇതിന്റെ സംഘാടകന്‍ കനു സന്യാലായിരുന്നു തുടർന്ന്‌ കോളജിൽ നിന്ന്‌ കനു സന്യാൽ പുറത്താക്കപ്പെട്ടു.

കോളജിൽ നിന്ന്‌ ബഹിഷ്‌കൃതനായതിനെത്തുടർന്ന്‌ ഇദ്ദേഹം സി.പി.ഐയുടെ ഡാർജിലിങ്‌ ജില്ലാ കമ്മറ്റിയിൽ അംഗമാവുകയുംതന്റെ സമയം മുഴുവന്‍ പാർട്ടി പ്രവർത്തനത്തിനായി വിനിയോഗിക്കുകയും ചെയ്‌തു. ആദിവാസികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഇടയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്‌. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാർട്ടിയിൽ ഭിന്നിപ്പുണ്ടായതിനെത്തുടർന്ന്‌ 1964-ൽ കനുസന്യാൽ സി.പി.ഐ. (എം.)-ൽ ചേരുകയും ചാരുമജുംദാറിന്റെ വലംകൈയായി പ്രവർത്തിക്കുകയും ചെയ്‌തു. എന്നാൽ പാർട്ടി പശ്‌ചിമബംഗാളിലെ ഐക്യമുന്നണി ഗവണ്‍മെന്റിൽ ചേർന്നതോടെ ഇദ്ദേഹവും മജുംദാറും പാർട്ടി നേതൃത്വത്തിനെതിരായി തിരിഞ്ഞു. ഇതിനെത്തുടർന്നാണ്‌ നക്‌സൽബാരിയിലെ കർഷക കലാപത്തിന്‌ വേണ്ടി പ്രവർത്തിച്ചതും നേതൃത്വനിരയിലേക്ക്‌ കടന്നുവന്നതും. നക്‌സൽബാരിയിലെ കർഷക കലാപത്തെത്തുടർന്ന്‌ രൂപംകൊണ്ട പ്രസ്ഥാനം നക്‌സ്‌ലൈറ്റ്‌ പ്രസ്ഥാനം എന്നറിയപ്പെട്ടു.

1969-ലെ ഒരു മേയ്‌ദിനറാലിയിൽ വച്ച്‌ സി.പി.ഐ. (എം.എൽ.) പാർട്ടിയുടെ രൂപവത്‌കരണം ഔപചാരികമായി പ്രഖ്യാപിച്ചത്‌ കനുസന്യാൽ ആയിരുന്നു. ഈ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി മെമ്പറായിരുന്ന സന്യാലിന്‌ നേതാവായിരുന്ന ചാരുമജുംദാറിന്‍െറ തൊട്ടടുത്ത സ്ഥാനമുണ്ടായിരുന്നു. നക്‌സൽബാരി കലാപത്തിനുശേഷം ഒരു കുറ്റവാളിയായി സന്യാൽ പ്രഖ്യാപിക്കപ്പെട്ടു. ഒളികേന്ദ്രത്തിൽനിന്ന്‌ 1971-ൽ ഇദ്ദേഹത്തെ അറസ്റ്റു ചെയ്‌തു.

1977-ൽ ജനതാപാർട്ടി കേന്ദ്രത്തിൽ അധികാരമേറ്റപ്പോള്‍ നക്‌സലൈറ്റ്‌ തടവുകാരെ മോചിപ്പിക്കുവാന്‍ ഒരു നക്‌സലൈറ്റ്‌ ഗ്രൂപ്പ്‌ നേതാവായ സത്യനാരായണന്‍ സിങ്‌ ശ്രമം നടത്തി. സിങ്ങിന്റെ ഗ്രൂപ്പ്‌ 1977 ഏ. 10-നു ജനതാഗവണ്‍മെന്റിനു പിന്തുണപ്രഖ്യാപിക്കുകയും "ചില ഉപാധികള്‍ക്കു വിധേയമായി' നക്‌സലൈറ്റ്‌ തടവുകാരെ വിട്ടയയ്‌ക്കുവാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ഉപാധികള്‍ക്കു വിധേയമായി തടവുകാരെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റുമായി കൂടിയാലോചിക്കുന്നത്‌ കനുസന്യാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്‌ സ്വീകാര്യമായിരുന്നില്ല.

നക്‌സലൈറ്റ്‌ പ്രസ്ഥാനത്തെ ഇടതുപക്ഷ സാഹസികതയിലേക്കു നയിച്ചതിന്റെ ഉത്തരവാദിത്വം ചാരുമജുംദാറിനാണെന്ന പക്ഷക്കാരനാണ്‌ കനു സന്യാൽ. ചാരുമജുംദാർ ആവിഷ്‌കരിച്ച "വർഗശത്രുക്കളുടെ ഉന്മൂലനം' എന്ന നയത്തോട്‌, ആദ്യം മുതല്‌ക്കേ സന്യാലിന്‌ എതിർപ്പായിരുന്നു. പക്ഷേ മജുംദാറുടെ സൈദ്ധാന്തിക പ്രഭാവത്തിനു മുമ്പിൽ സന്യാലിന്റെ വീക്ഷണങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്‌.

കനു സന്യാലും കൂട്ടരും 1977 ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പശ്‌ചിമബംഗാളിൽ സി.പി.ഐ. (എം.) സ്ഥാനാർഥികള്‍ക്കു പിന്തുണ വാഗ്‌ദാനം ചെയ്‌തു. തെരഞ്ഞെടുപ്പു ബഹിഷ്‌കരണം എന്ന നക്‌സലൈറ്റ്‌ നയം "സ്വേച്ഛാധിപത്യ ശക്തികളെ ശക്തിപ്പെടുത്തുക' മാത്രമേ ചെയ്യൂ എന്നവർ വ്യക്തമാക്കി. 1977-ൽ അധികാരത്തിൽ വന്ന സി.പി.ഐ. (എം.) നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്‌ കനു സന്യാൽ ഉള്‍പ്പെടെയുള്ള അനേകം നക്‌സലൈറ്റ്‌ തടവുകാരെ മോചിപ്പിക്കുകയുണ്ടായി. നക്‌സലൈറ്റ്‌ പ്രസ്ഥാനം അസംഖ്യം ഗ്രൂപ്പുകളായി ഛിന്നഭിന്നമായതിനെത്തുടർന്ന്‌, കനുസന്യാലും ഒരു ഗ്രൂപ്പിന്റെ വക്താവായി മാറുകയുണ്ടായി.വിവിധ സംസ്ഥാനങ്ങളിലെ താരതമ്യേന ശക്തി കുറഞ്ഞ ഗ്രൂപ്പുകളുടെ അഖിലേന്ത്യാ ഏകോപന സമിതിയുടെ നേതാവായി പ്രവർത്തിച്ചിരുന്ന കനു സന്യാൽ 2010 മാർച്ച്‌ 23-ന്‌ ആത്മഹത്യ ചെയ്‌തു.

(ഡോ. കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍