This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഥാസരിത്‌ സാഗരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:08, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഥാസരിത്‌ സാഗരം

കഥാസമാഹാരങ്ങളുടെ കൂട്ടത്തില്‍ പഴക്കത്തിലും വലുപ്പത്തിലും ഏറ്റവും മുന്‍പന്തിയില്‍ നില്‌ക്കുന്ന സംസ്‌കൃത കാവ്യകൃതി. ഗുണാഢ്യന്‍ എന്ന കവി പൈശാചി ഭാഷയില്‍ രചിച്ച ബൃഹത്‌കഥയുടെ സാരസംഗ്രഹമാണ്‌ താന്‍ രചിക്കുന്നതെന്ന്‌ കവി ഗ്രന്ഥാരംഭത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ലഭ്യങ്ങളായ സകല കഥകളും ഉപകഥകളും ചേര്‍ത്തുകൊണ്ട്‌ രൂപപ്പെടുത്തിയിട്ടുള്ളതാണ്‌ ഇതിലെ മുഖ്യകഥ. കഥാസരിത്‌ സാഗരം എന്ന പേര്‌ ഇതിന്റെ ഉള്ളടക്കം അന്വര്‍ഥമാക്കുന്നു.

കാശ്‌മീരദേശക്കാരും രാജകീയ സദസ്യനുമായിരുന്ന സോമദേവന്‍ എന്ന ബ്രാഹ്മണകവിയാണ്‌ ഇതിന്റെ കര്‍ത്താവ്‌. ഗ്രന്ഥാവസാനത്തില്‍ ചേര്‍ത്തിട്ടുള്ള പ്രശസ്‌തിപദ്യങ്ങളല്ലാതെ കവിയെപ്പറ്റി വിവരം തരുന്ന മറ്റു യാതൊരു രേഖകളുമില്ല. കാശ്‌മീര്‍ രാജാവായിരുന്ന അനന്തന്റെ വിദുഷിയായ പട്ടമഹിഷി സൂര്യവതിക്ക്‌ മനഃസ്വാസ്ഥ്യം ലഭിക്കുന്നതിനായി "രാമന്റെ മകനായ സോമന്‍' രചിച്ചതാണ്‌ കഥാസരിത്‌ സാഗരം എന്ന്‌ കവി തന്നെ പറയുന്നതില്‍ നിന്നും അദ്ദേഹത്തിന്റെ പിതാവിന്റെ നാമധേയം രാമന്‍ എന്നായിരുന്നു എന്നു മനസ്സിലാക്കാം. അസംതൃപ്‌തിയുടെയും ഉപജാപങ്ങളുടെയും ആഭ്യന്തരകലഹങ്ങളുടെയും രക്തപ്രവാഹത്തിന്‍െറയും ഇരുണ്ട പശ്ചാത്തലത്തിലാണ്‌ ഈ അനശ്വരകൃതിയുടെ ജനനം. ഇത്‌ രചിക്കപ്പെട്ടത്‌ എ.ഡി. 1063ഌം 77ഌം മധ്യേ ആയിരുന്നിരിക്കാനാണിട. ദുഃഖിതയായ രാജ്ഞിക്ക്‌ സ്ഥായിയായ ആനന്ദം നല്‌കുന്നതിന്‌ ഈ കൃതി പര്യാപ്‌തമായില്ല എന്നാണു കരുതേണ്ടത്‌; എന്നാല്‍ ഇത്‌ ഭാവി തലമുറകള്‍ക്ക്‌ "ഹൃദയാഹ്ലാദത്തിന്റെ ഒരനശ്വരശേവധി'യായി ഭവിച്ചു എന്നതില്‍ തര്‍ക്കമില്ല.

ഈ മഹാഗ്രന്ഥത്തില്‍ 18 ലംബകങ്ങളിലെ 124 തരംഗങ്ങളിലായി 21,388 ശ്ലോകങ്ങളുണ്ട്‌. തരംഗവിഭജനം കാവ്യകാരന്‍ തന്നെ ചെയ്‌തിരിക്കാനാണിട. ലംബകവിഭജനം ബ്രാക്കോസ്‌ എന്ന പണ്ഡിതന്റേതാണെന്നു കരുതപ്പെടുന്നു. ഹോമറുടെ ഇലിയഡും ഒഡീസിയും കൂടിച്ചേര്‍ന്നതിന്റെ ഇരട്ടിവലുപ്പമുള്ള കൃതിയാണ്‌ കഥാസരിത്‌ സാഗരം. ബൃഹത്‌കഥയെ ഉപജീവിച്ച്‌ ക്ഷേമേന്ദ്രന്‍ ബൃഹത്‌കഥാമഞ്‌ജരി എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. സോമദേവഌം ക്ഷേമേന്ദ്രഌം ഏറെക്കുറെ സമകാലീനരായിരുന്ന കാശ്‌മീരദേശകവികളാണ്‌. മൂലകൃതിയോടുള്ള വിശ്വസ്‌തതകൊണ്ടും കാവ്യഗുണവൈശിഷ്ട്യം കൊണ്ടും സോമദേവകൃതി ക്ഷേമേന്ദ്രകൃതിയെ അതിശയിക്കുന്നു. "ഭാരതീയ സാഹിത്യത്തിലെ പ്രതിഭാശാലികളായ ചുരുക്കം ചില കവികളില്‍ ഒരാള്‍' എന്നാണ്‌ സോമദേവനെ ജെ.എന്‍. സ്‌പേയര്‍ വിശേഷിപ്പിക്കുന്നത്‌. അദ്ദേഹത്തിന്റെ ഭാഷയുടെ ലാളിത്യം, അലങ്കാരങ്ങളുടെ മിതത്വം, ശൈലിയുടെ പ്രസന്നതയും ഔചിത്യവും, മനുഷ്യസ്വഭാവ പരിജ്ഞാനം, കഥാസംഘാടനപാടവം തുടങ്ങിയവ സമുന്നതനായ ഒരു കവിയില്‍ മാത്രം ദര്‍ശിക്കാവുന്നതാണെന്ന്‌ സ്‌പേയര്‍ അഭിപ്രായപ്പെടുന്നു.

കഥാപീഠ, കഥാമുഖ, ലാവാണക, നരവാഹനദത്ത ജനന, ചതുര്‍ദാരിക, മദനമഞ്ചുകാ, രത്‌നപ്രഭാ, സൂര്യപ്രഭാ, അലങ്കാരവതീ, ശക്തിയശഃ, വേലാ, ശശാങ്കവതീ, മദിരാവതീ, പഞ്ച, മഹാഭിഷേക, സുരതമഞ്‌ജരീ, പദ്‌മാവതീ, വിഷമശീല എന്നിവയാണ്‌ കഥാസരിത്‌ സാഗരത്തിലെ 18 ലംബകങ്ങള്‍. ഇതില്‍ ഒന്നാമത്തെ തരംഗം മംഗളാനുചരണം, ലംബകാനുക്രമണി, മുഖ്യപീഠിക എന്നിവയില്‍ തുടങ്ങി മാല്യവാന്റെ ആത്മകഥയില്‍ അവസാനിക്കുന്നു. തുടര്‍ന്നുള്ള തരംഗങ്ങളില്‍ ബൃഹത്‌കഥയെത്തന്നെ ആധാരമാക്കിയാണ്‌ കഥകള്‍ പറഞ്ഞുപോകുന്നത്‌. അറബിക്കഥകള്‍ക്കു സമാനങ്ങളാണ്‌ അവയെല്ലാം. ബൃഹത്‌കഥാമഞ്‌ജരിയിലെയും കഥാസരിത്‌ സാഗരത്തിലെയും വിഷയവിന്യാസക്രമങ്ങള്‍ക്കുതമ്മില്‍ പ്രകടമായ അന്തരമുണ്ട്‌. കഥയുടെ രസനീയത നിലനിര്‍ത്തുന്നതിനാവണം സോമദേവന്‍ വിഭിന്നമായ ഒരു രീതി അവലംബിച്ചത്‌.

മലയാളത്തില്‍ ആദ്യമായി കഥാസരിത്‌ സാഗര വിവര്‍ത്തനം നിര്‍വഹിച്ചത്‌ കുറ്റിപ്പുറത്തു കിട്ടുണ്ണി നായര്‍ ആണ്‌. മൂലകൃതിയിലെ അലങ്കാരപ്രയോഗങ്ങളും ചില കഥകളും താന്‍ വിട്ടുകളഞ്ഞതായി അദ്ദേഹം അതിന്റെ മുഖവുരയില്‍ പ്രസ്‌താവിച്ചിരിക്കുന്നു. വി.എന്‍.കെ. പണിക്കരുടെ ഒരു മലയാളപരിഭാഷയും (1960), ജി. കുമാരന്‍ നായരുടെ ഒരു ഭാഷാവിവര്‍ത്തനവും (1978), പ്രാഫ .പി.സി. ദേവസ്യയുടെ മറ്റൊരു വിവര്‍ത്തനവും (1978) നമുക്കു ലഭ്യമായിട്ടുണ്ട്‌. മഹാകവി വളളത്തോളിന്റെ ചിത്രയോഗം മഹാകാവ്യത്തിലെ കഥാവസ്‌തു ഈ മഹാഗ്രന്ഥത്തില്‍ നിന്ന്‌ സ്വീകരിച്ചിട്ടുള്ളതാണ്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍