This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടന്നല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടന്നല്‍

Hornet

ഉറുമ്പുകള്‍, വണ്ടുകള്‍, തേനീച്ചകള്‍ എന്നിവയുമായി ബന്ധമുള്ള ഷഡ്‌പദം. പ്രാണിവര്‍ഗത്തിലെ ഹൈമനോപ്‌റ്റെറ (Hymenoptera) ഗോത്രത്തില്‍, അപോക്രിറ്റ(Apocrita) ഉപഗോത്രത്തിലുള്‍പ്പെടുന്ന വെസ്‌പോയ്‌ഡിയ (vespoidae) കുടുംബത്തിലെ ഉപകുടുംബമായ വെസ്‌പിനേ (Vespinae)യിലെ ഒരംഗമാണ്‌ കടന്നല്‍. ചില സ്‌പീഷീസ്‌ ഒറ്റയായി കഴിയുന്നവയാണ്‌; ചിലവ സാമൂഹിക ജീവികളും. മിക്കവാറും എല്ലാ അംഗങ്ങള്‍ക്കും പാടപോലെ നേര്‍ത്ത രണ്ടു ജോഡി ചിറകുകളുണ്ട്‌. ഇതില്‍ മുന്‍ചിറകുകള്‍ പിന്‍ചിറകുകളെക്കാള്‍ എപ്പോഴും വലുതായിരിക്കും; ചിറകുകളില്‍ കാണപ്പെടുന്ന സിരകള്‍ യോജിച്ചു കോശരൂപം കൈക്കൊള്ളുന്നതായി കാണാം.

വിഭിന്നങ്ങളായ വിവിധതരം പ്രാണികളെ വിശേഷിപ്പിക്കാന്‍ "കടന്നല്‍' എന്ന വാക്ക്‌ ഉപയോഗിക്കുന്നതിനാല്‍ ഇതിന്‌ ശാസ്‌ത്രീയമായി എന്തെങ്കിലും പ്രസക്‌തിയുണ്ടെന്നു കരുതാനാവില്ല. സ്‌പൈഡര്‍ വാസ്‌പുകള്‍, കുക്കൂവാസ്‌പുകള്‍, വെല്‍വെറ്റ്‌ ആന്റുകള്‍, സാധാരണ ഉറുമ്പുകള്‍, സാധാരണ കടന്നലുകള്‍, പോട്ടര്‍ വാസ്‌പുകള്‍ എന്നിവ ഓരോന്നും ഓരോ പ്രത്യേകകുടുംബത്തിലെ അംഗങ്ങളാണ്‌. ഹോര്‍നിറ്റ്‌സ്‌, യെലോജാക്കറ്റ്‌സ്‌ എന്നിവ മറ്റൊരു കുടുംബവും. ഈ കുടുംബങ്ങളെല്ലാം ചേര്‍ന്നതാണ്‌ വെസ്‌പോയ്‌ഡിയ എന്ന ഉപരികുടുംബം. സ്‌ഫീകോയ്‌ഡിയ എന്ന മറ്റൊരു ഉപരികുടുംബം കടന്നലുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ്‌ എന്ന്‌ ഒരു വിഭാഗം ശാസ്‌ത്രകാരന്മാര്‍ അഭിപ്രായപ്പെടുമ്പോള്‍ ഒരു വിഭാഗം തേനീച്ചകളെയാണ്‌ ഇതിലുള്‍ക്കൊള്ളിക്കുന്നത്‌. വ. അമേരിക്കയില്‍ കാണപ്പെടുന്നവയില്‍ ഏറ്റവും വലുപ്പം കൂടിയ "ജയന്റ്‌ സിക്കേഡ കില്ലര്‍', "ത്രഡ്‌വെയ്‌സ്റ്റഡ്‌' വാസ്‌പ്‌' എന്നിവ ഈ വിഭാഗത്തിലെ അംഗങ്ങളാണ്‌. വലിയയിനം കടന്നലുകളെ മൊത്തമായി വിശേഷിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന പേരാണ്‌ "ഹോര്‍നിറ്റ്‌'. പ്രത്യേകിച്ചു, കടലാസു കൂടുണ്ടാക്കുകയും കഠിനമായി കുത്തുകയും ചെയ്യുന്ന കടന്നലുകള്‍ ഈ പേരില്‍ മാത്രമാണ്‌ അറിയപ്പെടുന്നത്‌.

കൂടുകളുടെ കാര്യത്തില്‍ കടന്നലുകള്‍ വിഭിന്ന സ്വഭാവക്കാരാണ്‌: ചിലത്‌ മാളങ്ങളുണ്ടാക്കുമ്പോള്‍, ചിലത്‌ ചെളി ഉപയോഗിച്ച്‌ കൂടുണ്ടാക്കുന്നു; ചിലവ തടിയുടെ പാഴായിത്തുടങ്ങിയ ഭാഗങ്ങള്‍ ചവച്ചരച്ചു "പള്‍പ്പു'പോലെയാക്കി, അതില്‍ നിന്നുണ്ടാകുന്ന ഒരുതരം പരുത്ത കടലാസുപയോഗിച്ചും കൂടുണ്ടാക്കുന്നു. കൂടുണ്ടാക്കുന്നതിലും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും പ്രദര്‍ശിപ്പിക്കുന്ന സങ്കീര്‍ണസ്വഭാവത്താല്‍ കടന്നലുകളെക്കുറിച്ചു ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ചില പ്രത്യേകയിനം അത്തിവൃക്ഷങ്ങളില്‍ കാണപ്പെടുന്ന "ഗാള്‍പുഷ്‌പ'ങ്ങള്‍ക്കു കാരണമായ ബ്ലാസ്‌റ്റഫാഗഗ്രസ്‌ സോറം എന്നയിനം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഈ ചെറിയ കടന്നല്‍ അത്തിയുടെ പുഷ്‌പങ്ങളിലാണ്‌ മുട്ടയിടുന്നത്‌. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പുഷ്‌പങ്ങളുടെ അണ്ഡാശയവികസനത്തെ തടയുകയും വിത്തുത്‌പാദനശേഷി നശിപ്പിക്കുകയും ചെയ്യുന്നു. തത്‌ഫലമായി അണ്ഡാശയങ്ങള്‍ വീര്‍ത്ത്‌ ഒരു "മുഴ' (ഗാള്‍) പോലെയാകുന്നതിനാലാണ്‌ ഇതിനെ ഗാള്‍പുഷ്‌പം എന്നു വിളിക്കുന്നത്‌.

കടന്നലുകളുടെ കുത്താനു‌ള്ള കഴിവ്‌ പ്രസിദ്ധമാണ്‌. വലിയ ഇനങ്ങള്‍ കുത്തി മുറിവേല്‌പ്പിച്ചാല്‍ അസഹനീയമായ വേദന അനു‌ഭവപ്പെടും. പെണ്‍കടന്നലുകള്‍ക്കും ജോലിക്കാര്‍ (workers)ക്കുമാണ്‌ സാധാരണയായി കുത്താനു‌ള്ള കഴിവുണ്ടായിരിക്കുക. മറ്റു പ്രാണികള്‍ക്കും ഇവയുടെ കുത്തു പലപ്പോഴും മാരകമായിത്തീരാറുണ്ട്‌. ചിലന്തികളെയും മറ്റും നിശ്‌ചേഷ്‌ടരാക്കാന്‍ പോന്നതാണ്‌ ഇതിന്‍െറ വിഷം.

യൂറോപ്യന്‍ കടന്നലായ വെസ്‌പ ക്രാബ്രായാണ്‌ യഥാര്‍ഥ ഹോര്‍നിറ്റ്‌. ഈയിനം കടന്നലുകളെല്ലാംതന്നെ സാമൂഹികജീവികളാണ്‌. തെക്കന്‍ യു.എസ്സില്‍ കൂറേക്കൂടി ചെറിയ ഒരു സ്‌പീഷീസും (വെസ്‌പ കാരലൈന) ഹോര്‍നിറ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്‌. വൈറ്റ്‌ഫേസ്‌ഡ്‌ ഹോര്‍നിറ്റ്‌ എന്ന ഇനമാണ്‌ അമേരിക്കയിലെ സാധാരണ ഹോര്‍നിറ്റ്‌ (വെസ്‌പ മാക്യുലേററ). മഞ്ഞയും കറുപ്പും ചേര്‍ന്ന നിറവും ശുണ്‌ഠിപിടിച്ച സ്വഭാവവും ഇവയുടെ പ്രത്യേകതയാണ്‌. ഇത്‌ കുത്തിയാലുള്ള വേദന അസഹനീയമായിരിക്കും. വൃക്ഷക്കൊമ്പുകളിലും വീടിന്റെ മേല്‍ക്കൂരകളിലും നിന്ന്‌ തൂങ്ങിക്കിടക്കുന്നതും, പിയര്‍പ്പഴത്തിന്‍െറ ആകൃതിയുള്ളതുമായ (അപൂര്‍വമായി വൃത്താകാരവുമാകാറുണ്ട്‌) കൂടിന്‍െറ വശത്തായി കാണപ്പെടുന്ന ചെറിയ ദ്വാരമാണ്‌ കൂടിലേക്കുള്ള പ്രവേശനദ്വാരം. ഒരു കൂടിനു‌ള്ളില്‍ അയ്യായിരത്തോളം ഹോര്‍നിറ്റുകള്‍ ഉണ്ടാകും.

ഏതാണ്ട്‌ തേനീച്ചകളെപ്പോലെ തന്നെ ജീവിക്കുകയും ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന കടന്നലുകളുടെയും പ്രധാനഭക്ഷണം പുഷ്‌പങ്ങളിലെ തേന്‍ തന്നെയാണ്‌. അന്നജമടങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങളാണ്‌ പ്രായമായ ഹോര്‍നിറ്റുകള്‍ക്കിഷ്‌ടം; എന്നാല്‍ ഇവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രാട്ടീന്‍ ധാരാളം കിട്ടുന്നതിനു‌ പറ്റിയ മറ്റു ജീവികളുടെ ലാര്‍വകളെയാണ്‌ ഇഷ്‌ടം. (ഉദാ. കെല്‍സിഡുകള്‍). ബാക്‌റ്റീരിയ, ഫംഗസ്‌ എന്നിവ ഹോര്‍നിറ്റുകളെ ആക്രമിക്കാറുണ്ട്‌. ഇവ ശേഖരിക്കുന്ന ഭക്ഷണം മോഷ്‌ടിച്ചുകൊണ്ടുപോകുന്ന മറ്റു ഹോര്‍നിറ്റുകളാണ്‌ ഇവയുടെ ഏറ്റവും വലിയ ശത്രുക്കള്‍.

"കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുക' എന്നത്‌ മലയാളത്തില്‍ രൂഢമൂലമായ ഒരു ശൈലിയാണ്‌. ഇംഗ്ലീഷിലും ഏതാണ്ടിതേ ശൈലി ( to stir up a hornet's nest) പ്രചാരത്തിലുണ്ട്‌. "കം, കം, യൂ വാസ്‌പ്‌; യൂ ആര്‍ റ്റൂ ആങ്‌ഗ്രി' എന്ന ഷെയ്‌ക്‌സ്‌പിയറുടെ സുപ്രസിദ്ധമായ പ്രയോഗവും കടന്നലിന്റെ ശുണ്‌ഠിയെപ്പറ്റി വളരെ പണ്ടുതന്നെ മനു‌ഷ്യന്‍ ബോധവാനായിരുന്നു എന്നതിനു‌ തെളിവാണ്‌. "കടന്നല്‍ക്കുത്തേറ്റും നൃപശിതശരംകൊണ്ടുമവശം കടന്നാര്‍ നിശ്ശേഷം ശിഥിലമുകിലാശ്വാദികബലം' എന്നിങ്ങനെ കടന്നല്‍ക്കുത്തേറ്റു മുകിലസൈന്യം തോറ്റു മടങ്ങുന്നത്‌ മഹാകവി ഉള്ളൂര്‍ ഉമാകേരളത്തില്‍ വര്‍ണിച്ചിരിക്കുന്നു. മറ്റു പല ജീവികളെയും പോലെ കടന്നലിനു‌ സാഹിത്യത്തില്‍ ലഭിച്ചിട്ടുള്ള സ്ഥാനത്തിന്‌ ഇവ ദൃഷ്‌ടാന്തങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍