This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ച്‌ (കച്ഛ്‌)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കച്ച്‌ (കച്ഛ്‌)

Kutch

ഇന്ത്യയില്‍ ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ പശ്ചിമോത്തരഭാഗത്തുള്ള ഒരു ജില്ല. വടക്ക്‌ പാകിസ്‌താനുമായി അതിര്‍ത്തി പങ്കിടുന്ന കച്ച്‌ ജില്ലയുടെ പടിഞ്ഞാറ്‌ അറബിക്കടലും തെക്ക്‌ കച്ച്‌ ഉള്‍ക്കടലുമാണ്‌. ഇന്ത്യാ വിഭജനത്തിനുശേഷം കച്ചില്‍ പാകിസ്‌താന്‍ ഉന്നയിച്ചുപോന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക്‌ 1969ല്‍ ആണ്‌ പരിഹാരമുണ്ടായത്‌. 1815 മുതല്‍ 1947 വരെ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കച്ച്‌ 1540 മുതല്‍ 1760 വരെയും 1813ന്‌ ശേഷവും രജപുത്രഭരണത്തിന്‍കീഴിലായിരുന്നു; 1760 മുതല്‍ 1813 വരെ മുസ്‌ലിം ഭരണത്തിന്‍കീഴിലും. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം കുറച്ചു കാലം കേന്ദ്രഭരണത്തിന്‍കീഴിലായിരുന്ന ഈ പ്രദേശം തുടര്‍ന്ന്‌ ബോംബെ സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്നു. 45,652 ച.കി.മീ. വിസ്‌തൃതിയുള്ള ജില്ലയുടെ കാല്‍ ഭാഗത്തോളം ഊഷരഭൂമിയാണ്‌. ജില്ലയില്‍ ജനസാന്ദ്രത നന്നെ കുറവാണ്‌. ജനസംഖ്യ: 1,5,26,321 (2001).

സിന്ധുനദിക്കു തെക്കുള്ള മണലാരണ്യത്തിന്റെ തുടര്‍ച്ചയെന്നോണം വളരെ താണനിരപ്പില്‍ സ്ഥിതി ചെയ്യുന്ന റാന്‍മേഖല, ഭീമമായ തോതില്‍ എക്കലടിഞ്ഞതിന്റെ ഫലമായി കരയായിത്തീര്‍ന്ന അറബിക്കടലിന്റെ ഭാഗമാണ്‌. വര്‍ഷകാലത്ത്‌ ഒരു മീറ്ററിലധികം താഴ്‌ചയില്ലാത്ത വിസ്‌തൃത തടാകമായി മാറുന്ന ഈ മേഖലയില്‍ വേനല്‌ക്കാലത്തു മണലും ചെളിയും ചേര്‍ന്നു കട്ടിയായി സ്ലേറ്റുപോലെ ഉറച്ച ഒരു പ്രതലം സംജാതമാകുന്നു. താരതമ്യേന താണ ഭാഗങ്ങളില്‍ നദികളൊക്കെയും വര്‍ഷകാലത്ത്‌ വ്യാപകമായി പ്രളയവിധേയമാകുന്നു. ജില്ലയിലെ അധിവാസം മുഖ്യമായും കുന്നിന്‍ പുറങ്ങളിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഏപ്രില്‍മേയ്‌ മാസങ്ങളില്‍ ആഞ്ഞുവീശുന്ന ഉഷ്‌ണക്കാറ്റ്‌ ഇവിടെ മണല്‍മാരിക്കു കാരണമാകുന്നു. നദികള്‍ ഒട്ടുമുക്കാലും വരണ്ടുണങ്ങുന്ന ഈ സമയത്തു പകല്‍ താപനില 45oC വരെ ഉയരുന്നു. റാനിനു സമീപമുള്ള ഭൂജലം ഉപ്പു കലര്‍ന്നതാണ്‌. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നു; അല്‌പമായി ലഭിക്കുന്നതു കഠിനജലവുമാണ്‌.

ജിപ്‌സം, ചുണ്ണാമ്പു കല്ല്‌, മാര്‍ബിള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ കച്ച്‌ ജില്ലയിലുണ്ട്‌. പരിപ്പുവര്‍ഗങ്ങളും പരുത്തിയും ധാന്യങ്ങളും ആണ്‌ മുഖ്യവിളകള്‍.

ഗുജറാത്ത്‌

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിനു 305 കി.മീ. പടിഞ്ഞാറുള്ള ഭുജ്‌ ആണ്‌ കച്ച്‌ ജില്ലയുടെ ആസ്ഥാനം. ഈ പട്ടണം പശ്ചിമ റെയില്‍വേയിലെ ഒരു പ്രമുഖ ടെര്‍മിനസ്‌ കൂടി യാണ്‌. കച്ച്‌ ഉള്‍ക്കടലിന്റെ തീരത്തുള്ള കണ്ട്‌ല ഒരു അന്തര്‍ദേശീയ തുറമുഖമാണ്‌. ജനസംഖ്യാപരമായി പിന്നോക്കം നില്‌ക്കുന്ന ജില്ലയില്‍ ജനങ്ങളിലധികവും ഹിന്ദുക്കളാണ്‌. മധ്യകാലരജപുത്രരുടെ പിന്‍തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന ഒരു ജനവിഭാഗമാണ്‌ ഇന്നും ഇവിടെ സാമുദായിക പ്രാമാണികത്വം അനുഭവിച്ചുപോരുന്നത്‌. സിന്ധിയും ഗുജറാത്തിയും കൂടിച്ചേര്‍ന്ന കച്ഛിയാണ്‌ ഭാഷ.

ചരിത്രം. അലക്‌സാണ്ടറുടെ ഇന്ത്യാ ആക്രമണകാലത്തുള്ള ചില കൃതികളിലാണ്‌ കച്ചിനെപ്പറ്റി ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്‌. അലക്‌സാണ്ടറുടെ നാവികനായ നിയാര്‍ക്കസ്‌ ബി.സി. 325ല്‍ കച്ചിലൂടെ കടന്നുപോയിട്ടുണ്ട്‌. ഗ്രീക്ക്‌ ചക്രവര്‍ത്തിയായ മെനാന്‍ഡര്‍ (ഭ.കാ. ബി.സി. 142124) കച്ചിന്റെമേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന്‌ സിതിയന്മാരുടെ കൈയിലായ കച്ച്‌ പ്രദേശം അവരില്‍നിന്ന്‌ ഗുപ്‌തരാജാവായിരുന്ന വിക്രമാദിത്യന്‍ അധീനപ്പെടുത്തിയെങ്കിലും സിതിയന്മാര്‍ വീണ്ടും ഇവിടം കൈവശപ്പെടുത്തിയതായി കാണുന്നു. തുടര്‍ന്ന്‌ ഇവിടം ഭരിച്ച പാര്‍ത്തിയന്മാരാണ്‌ കച്ചിലെ ഭ്രാച്ചി (Broach)നെ ഒരു തുറമുഖമാക്കി വികസിപ്പിച്ചത്‌. പിന്നീട്‌ വലഭിരാജാക്കന്മാരാണ്‌ ഇവിടം വാണിരുന്നത്‌. ഹുയാങ്‌സാങ്‌ ഈ പ്രദേശത്തെ "കീചാ' (Kiecha) എന്നു പരാമര്‍ശിച്ചു കാണുന്നു.

14-ാം ശ.ത്തില്‍ സുംറ ഗോത്രക്കാരുടെ പിടിയില്‍ നിന്നു പ്രാണരക്ഷാര്‍ഥം കച്ചില്‍ അഭയം തേടിയ സമ്മ (Samma) രജപുത്രര്‍ ആതിഥേയരായ ചവദ രജപുത്രരെ പുറത്താക്കി അധികാരം കൈക്കലാക്കി. ജഡേജ എന്ന പേരിലായിരുന്നു സമ്മ ഭരണാധിപന്മാര്‍ അറിയപ്പെട്ടിരുന്നത്‌. ഹുമയൂണിന്റെ കാലത്തെ ജഡേജത്തലവനായിരുന്ന ഖന്‍ഗന്‍ സമ്മകളുടെ അധികാരം കച്ചിലാകെ വ്യാപിപ്പിച്ചിരുന്നു. പില്‌ക്കാലത്ത്‌ കച്ച്‌ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു.

18-ാം ശ.ത്തില്‍ ആഭ്യന്തരകലാപങ്ങള്‍ക്കിടയിലും ഗുജറാത്ത്‌, സിന്ദ്‌ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുണ്ടായ ആക്രമണങ്ങളെല്ലാം ചെറുത്തു നിന്ന കച്ച്‌ പ്രവിശ്യയുടെ ആസ്ഥാനമായ ഭുജ്‌, കോട്ടകെട്ടി സംരക്ഷിക്കപ്പെടുകയുണ്ടായി.

18-ാം ശ.ത്തിന്റെ ആദ്യപാദങ്ങളില്‍ പല സന്ധികളിലൂടെ കച്ച്‌ മേഖല പൂര്‍ണമായും ബ്രിട്ടീഷ്‌ അധീനതയിലായി. ജഡേജന്മാരുടെ വസ്‌തുവകകള്‍ക്ക്‌ സുരക്ഷിതത്വം നല്‌കി വന്ന ബ്രിട്ടീഷുകാര്‍ തന്നെയാണ്‌ 1825ല്‍ സിന്ദിലെ ഖോരന്മാര്‍ (Khoras) നടത്തിയ ആക്രമണങ്ങളില്‍ നിന്നും കച്ചിനെ സംരക്ഷിച്ചത്‌. ഈ ശതകത്തിന്റെ ആദ്യപാദം മുതല്‍ക്കേ കച്ച്‌, സിന്ദ്‌ എന്നീ പ്രവിശ്യകള്‍ തമ്മിലുണ്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കം 1914ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിഹൃതമായി. സ്വാതന്ത്യ്രലബ്‌ധിയോടെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന കച്ച്‌മേഖല 1948 ജൂണ്‍ 1നു ഒരു ചീഫ്‌ കമ്മിഷണറുടെ ഭരണത്തിന്‍കീഴിലായി. പിന്നീട്‌ ബോംബെ സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം സംസ്ഥാന പുനരേകീകരണത്തെത്തുടര്‍ന്ന്‌ ഗുജറാത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ഏറിയ പങ്കും അധിവാസയോഗ്യമല്ലാത്ത ചതുപ്പുകള്‍ വ്യാപിച്ച കച്ച്‌ പ്രദേശത്തു പാകിസ്‌താന്‍ കൈയേറ്റം നടത്തിക്കൊണ്ടിരുന്നു. പാകിസ്‌താന്റെ നുഴഞ്ഞുകയറ്റം 1965 ജനു. 25നു കച്ചിലെ കാഞ്‌ജാര്‍കോട്ട്‌ (Kanjarkot) പ്രദേശത്തു കവാത്തുനടത്തിക്കൊണ്ടിരുന്ന ഗുജറാത്ത്‌ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പാകിസ്‌താന്‍ ഇവിടെ 32 കി.മീ. നീളത്തില്‍ ഒരു പാത നിര്‍മിച്ചിരുന്നു. 1965 മാ. 3നു ഒരു സ്ഥിരം സൈനികത്താവളവും മാ. 15നു കാഞ്‌ജാര്‍കോട്ടിനു പടിഞ്ഞാറുഭാഗത്തായി പുതിയ ഒരു പോസ്റ്റും സ്ഥാപിച്ചു. പാകിസ്‌താന്‍ 1965 ഏ. 9നു കച്ചില്‍ ആക്രമണമാരംഭിച്ചു. സര്‍ദാര്‍ പോസ്റ്റ്‌, വിഗോകോട്ട്‌, കാഞ്‌ജാര്‍കോട്ട്‌, ഛഡ്‌ബെറ്റ്‌, പോയിന്റ്‌ 84 എന്നീ പ്രദേശങ്ങള്‍ ആക്രമണത്തിനു വിധേയമായി. സര്‍ദാര്‍ പോസ്റ്റും വിഗോകോട്ടും പാകിസ്‌താന്‍ കൈയടക്കിയെങ്കിലും ഇന്ത്യന്‍ സേന അവ വീണ്ടെടുത്തു.

ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്‌താനും വെടി നിര്‍ത്തുവാന്‍ സമ്മതിച്ചു. ഇതനുസരിച്ച്‌ 1965 ജൂല. 1നു വെടി നിര്‍ത്തല്‍ നടപ്പില്‍ വന്നു. ഗുജറാത്ത്‌പാകിസ്‌താന്‍ അതിര്‍ത്തിയില്‍ 1965 ജനു. 1നു മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുവാന്‍ ഇരുഗവണ്‍മെന്റുകളും സമ്മതിച്ചു. വെടി നിര്‍ത്തലിനുശേഷം 4 മാസത്തിനകം ഒരു മൂന്നംഗ മധ്യസ്ഥക്കോടതിയെ ഈ പ്രദേശത്തെ അതിര്‍ത്തി നിര്‍ണയിക്കുവാനായി നിയോഗിക്കുവാനും കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍