This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഌ സന്യാല്‍ (1932-2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനു‌ സന്യാല്‍ (1932-2010)

സി.പി.ഐ. (എം.എല്‍.) ന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍. 1932ല്‍ പശ്‌ചിമ ബംഗാളിലെ ജല്‍പായ്‌ഗുരിയില്‍ ജനിച്ചു. കുര്‍സിയോങ്‌ (Kurseong) ഇംഗ്ലീഷ്‌ സ്‌കൂളില്‍ നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട്‌ ജല്‍പായ്‌ഗുരിയിലെ ആനന്ദചന്ദ്ര കോളജില്‍ ഇന്റര്‍മീഡിയറ്റിനു‌ ചേര്‍ന്നു. ഇക്കാലത്ത്‌ സി.പി.ഐ. നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥി സംഘടനയായ ബി.പി.എസ്‌.എഫ്‌.ന്റെ സജീവപ്രവര്‍ത്തകനായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. ബി.സി.റോയ്‌ ജല്‍പായ്‌ഗുരി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരായി വിദ്യാഥികള്‍ അക്രമാസക്‌തമായ ഒരു പ്രകടനം നടത്തി. ഇതിന്റെ സംഘാടകന്‍ കനു‌ സന്യാലായിരുന്നു തുടര്‍ന്ന്‌ കോളജില്‍ നിന്ന്‌ കനു‌ സന്യാല്‍ പുറത്താക്കപ്പെട്ടു.

കോളജില്‍ നിന്ന്‌ ബഹിഷ്‌കൃതനായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം സി.പി.ഐയുടെ ഡാര്‍ജിലിങ്‌ ജില്ലാ കമ്മറ്റിയില്‍ അംഗമാവുകയും തന്റെ സമയം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുകയും ചെയ്‌തു. ആദിവാസികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്‌.

ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായതിനെത്തുടര്‍ന്ന്‌ 1964ല്‍ കനു‌സന്യാല്‍ സി.പി.ഐ. (എം.)ല്‍ ചേരുകയും ചാരുമജുംദാറിന്റെ വലംകൈയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ പാര്‍ട്ടി പശ്‌ചിമബംഗാളിലെ ഐക്യമുന്നണി ഗവണ്‍മെന്റില്‍ ചേര്‍ന്നതോടെ ഇദ്ദേഹവും മജുംദാറും പാര്‍ട്ടി നേതൃത്വത്തിനെതിരായി തിരിഞ്ഞു. ഇതിനെത്തുടര്‍ന്നാണ്‌ നക്‌സല്‍ബാരിയിലെ കര്‍ഷക കലാപത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചതും നേതൃത്വനിരയിലേക്ക്‌ കടന്നുവന്നതും. നക്‌സല്‍ബാരിയിലെ കര്‍ഷക കലാപത്തെത്തുടര്‍ന്ന്‌ രൂപംകൊണ്ട പ്രസ്ഥാനം നക്‌സ്‌ലൈറ്റ്‌ പ്രസ്ഥാനം എന്നറിയപ്പെട്ടു.

1969ലെ ഒരു മേയ്‌ദിനറാലിയില്‍ വച്ച്‌ സി.പി.ഐ. (എം.എല്‍.) പാര്‍ട്ടിയുടെ രൂപവത്‌കരണം ഔപചാരികമായി പ്രഖ്യാപിച്ചത്‌ കനു‌സന്യാല്‍ ആയിരുന്നു. ഈ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി മെമ്പറായിരുന്ന സന്യാലിന്‌ നേതാവായിരുന്ന ചാരുമജുംദാറിന്‍െറ തൊട്ടടുത്ത സ്ഥാനമുണ്ടായിരുന്നു. നക്‌സല്‍ബാരി കലാപത്തിനു‌ശേഷം ഒരു കുറ്റവാളിയായി സന്യാല്‍ പ്രഖ്യാപിക്കപ്പെട്ടു. ഒളികേന്ദ്രത്തില്‍നിന്ന്‌ 1971ല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്‌തു.

1977ല്‍ ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരമേറ്റപ്പോള്‍ നക്‌സലൈറ്റ്‌ തടവുകാരെ മോചിപ്പിക്കുവാന്‍ ഒരു നക്‌സലൈറ്റ്‌ ഗ്രൂപ്പ്‌ നേതാവായ സത്യനാരായണന്‍ സിങ്‌ ശ്രമം നടത്തി. സിങ്ങിന്റെ ഗ്രൂപ്പ്‌ 1977 ഏ. 10നു‌ ജനതാഗവണ്‍മെന്റിനു‌ പിന്തുണപ്രഖ്യാപിക്കുകയും "ചില ഉപാധികള്‍ക്കു വിധേയമായി' നക്‌സലൈറ്റ്‌ തടവുകാരെ വിട്ടയയ്‌ക്കുവാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഉപാധികള്‍ക്കു വിധേയമായി തടവുകാരെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റുമായി കൂടിയാലോചിക്കുന്നത്‌ കനു‌സന്യാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്‌ സ്വീകാര്യമായിരുന്നില്ല.

നക്‌സലൈറ്റ്‌ പ്രസ്ഥാനത്തെ ഇടതുപക്ഷ സാഹസികതയിലേക്കു നയിച്ചതിന്റെ ഉത്തരവാദിത്വം ചാരുമജുംദാറിനാണെന്ന പക്ഷക്കാരനാണ്‌ കനു‌ സന്യാല്‍. ചാരുമജുംദാര്‍ ആവിഷ്‌കരിച്ച "വര്‍ഗശത്രുക്കളുടെ ഉന്മൂലനം' എന്ന നയത്തോട്‌, ആദ്യം മുതല്‌ക്കേ സന്യാലിന്‌ എതിര്‍പ്പായിരുന്നു. പക്ഷേ മജുംദാറുടെ സൈദ്ധാന്തിക പ്രഭാവത്തിനു‌ മുമ്പില്‍ സന്യാലിന്റെ വീക്ഷണങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്‌.

കനു‌ സന്യാലും കൂട്ടരും 1977 ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ പശ്‌ചിമബംഗാളില്‍ സി.പി.ഐ. (എം.) സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ വാഗ്‌ദാനം ചെയ്‌തു. തെരഞ്ഞെടുപ്പു ബഹിഷ്‌കരണം എന്ന നക്‌സലൈറ്റ്‌ നയം "സ്വേച്ഛാധിപത്യ ശക്തികളെ ശക്തിപ്പെടുത്തുക' മാത്രമേ ചെയ്യൂ എന്നവര്‍ വ്യക്തമാക്കി. 1977ല്‍ അധികാരത്തില്‍ വന്ന സി.പി.ഐ. (എം.) നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്‌ കനു‌ സന്യാല്‍ ഉള്‍പ്പെടെയുള്ള അനേകം നക്‌സലൈറ്റ്‌ തടവുകാരെ മോചിപ്പിക്കുകയുണ്ടായി. നക്‌സലൈറ്റ്‌ പ്രസ്ഥാനം അസംഖ്യം ഗ്രൂപ്പുകളായി ഛിന്നഭിന്നമായതിനെ ത്തുടര്‍ന്ന്‌, കനു‌സന്യാലും ഒരു ഗ്രൂപ്പിന്റെ വക്താവായി മാറുകയുണ്ടായി.വിവിധ സംസ്ഥാനങ്ങളിലെ താരതമ്യേന ശക്തി കുറഞ്ഞ ഗ്രൂപ്പുകളുടെ അഖിലേന്ത്യാ ഏകോപന സമിതിയുടെ നേതാവായി പ്രവര്‍ത്തിച്ചിരുന്ന കനു‌ സന്യാല്‍ 2010 മാര്‍ച്ച്‌ 23ന്‌ ആത്മഹത്യ ചെയ്‌തു.

(ഡോ. കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍