This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഷധ രസതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔഷധ രസതന്ത്രം

Pharmaceutical Chemistry

സാമുവല്‍ ഹാനിമാന്‍

രോഗചികിത്സയ്‌ക്കും രോഗപ്രതിരോധത്തിനുമുതകുന്ന രാസയൗഗികങ്ങളുടെ സംശ്ലേഷണം, പ്രകൃതി വിഭവങ്ങളില്‍ നിന്നും ഔഷധപദാര്‍ഥങ്ങളുടെ പൃഥക്കരണം, ഔഷധങ്ങളുടെ രാസസ്വഭാവവും ഔഷധഗുണവും തമ്മിലുള്ള പരസ്‌പരബന്ധം തുടങ്ങിയവയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന രസതന്ത്രശാഖ.

രോഗങ്ങളില്‍ നിന്നും വേദനകളില്‍ നിന്നുമുള്ള മോചനം എന്നും മനുഷ്യന്റെ തീവ്രമായ ആഗ്രഹമായിരുന്നു. ചരിത്രാതീതകാലങ്ങളില്‍ രോഗങ്ങളെ ഏതോ അമാനുഷിക ശക്തിയുടെ കോപമായി വ്യാഖ്യാനിക്കുകയും അവയെ ഭീതിയോടെ വീക്ഷിക്കുകയും ചെയ്‌ത മനുഷ്യന്‍ രോഗവിമുക്തിക്കായി മന്ത്രങ്ങളിലും ആഭിചാരവിദ്യകളിലും അഭയംതേടി. പില്‌ക്കാലങ്ങളില്‍ മന്ത്രതന്ത്രപ്രധാനങ്ങളായ പ്രയോഗങ്ങളോടൊപ്പംതന്നെ തൊട്ടടുത്ത പരിസരങ്ങളില്‍ ലഭ്യമായിരുന്ന ചില പദാര്‍ഥങ്ങള്‍-പ്രധാനമായും സസ്യങ്ങളുടെ വേരുകള്‍, ഇലകള്‍, പൂക്കള്‍ തുടങ്ങിയവ- രോഗചികിത്സയ്‌ക്കായി ഉപയോഗിക്കുവാന്‍ തുടങ്ങി. അചിരേണ ഈ പദാര്‍ഥങ്ങളുടെ രോഗശമനസിദ്ധി ബോധ്യമാവുകയും ഇവ ഉപയോഗിച്ചുള്ള പ്രയോഗങ്ങള്‍ ചികിത്സാവിധികളായി ഉരുത്തിരിയുകയും ചെയ്‌തു. ചൈന, ഇന്ത്യ, ഗ്രീസ്‌, റോം, ബാബിലോണിയ, അസീറിയ തുടങ്ങിയ രാജ്യങ്ങളില്‍ അനുഭവജ്ഞാനത്തിലധിഷ്‌ഠിതമായ ഇത്തരം ചികിത്സാസമ്പ്രദായങ്ങള്‍ പുരാതനകാലം മുതല്‍ തന്നെ നിലവിലിരുന്നിരുന്നു.

പോള്‍ എര്‍ലിക്‌

പൗരാണിക ചൈനയില്‍ പല ഔഷധസസ്യങ്ങളും അവയുള്‍ക്കൊള്ളുന്ന ഔഷധക്കൂട്ടുകളും രോഗചികിത്സാര്‍ഥം ഉപയോഗിച്ചിരുന്നു. ക്രി.മു. 2735-ല്‍ ചൈനയിലെ "ഷെന്‍നങ്‌' (shen nung) ചക്രവര്‍ത്തി അന്ന്‌ പ്രചുരപ്രചാരത്തിലിരുന്ന ഔഷധസസ്യങ്ങളെ ക്രാഡീകരിച്ച്‌ ഒരു ഗ്രന്ഥം തന്നെ രചിക്കുകയുണ്ടായി. പില്‌ക്കാലത്ത്‌ ലോകപ്രസിദ്ധിയാര്‍ജിച്ച "മാഹ്വാങ്‌' (mahuang) എന്ന സ്വേദകൗഷധത്തെക്കുറിച്ചും "ചങ്‌ഷാങ്‌' (chang-shang) എന്ന ജ്വരശമന ഔഷധത്തെക്കുറിച്ചുമെല്ലാം ഇതില്‍ പരാമര്‍ശങ്ങള്‍ കാണുന്നു.

രോഗചികിത്സാരംഗത്ത്‌ മഹത്തായതും അഭിമാനിക്കത്തക്കതുമായ ഒരു പാരമ്പര്യം ഭാരതത്തിനുണ്ട്‌. സ്വതന്ത്രമായി വളര്‍ന്നു വികസിച്ച ഒരു വൈദ്യസമ്പ്രദായം അതിപ്രാചീനകാലം മുതല്‍ തന്നെ ഭാരതത്തിലുണ്ടായിരുന്നു. മൊഹന്‍ജൊദരോവില്‍ നിന്നും കണ്ടെടുത്തിട്ടുള്ള പ്രാചീന സംസ്‌കാരാവശിഷ്‌ടങ്ങളുടെ കൂട്ടത്തില്‍ കന്മദം തുടങ്ങിയ ഔഷധപദാര്‍ഥങ്ങളും ഉള്‍പ്പെടുന്നു. വേദകാലങ്ങളില്‍ വിരചിതമായ ഗ്രന്ഥങ്ങളില്‍ നിന്ന്‌ അന്ന്‌ നിലവിലിരുന്ന വൈദ്യസമ്പ്രദായത്തിന്റെ വ്യക്തമായ ഒരു ചരിത്രം നമുക്ക്‌ ലഭിക്കുന്നുണ്ട്‌. ഋഗ്വേദത്തില്‍ ചില ഔഷധസസ്യങ്ങളെക്കുറിച്ച്‌ സൂചനകളുണ്ട്‌. വിവിധ രോഗങ്ങളെക്കുറിച്ചും അവയ്‌ക്കുള്ള ഔഷധങ്ങളെക്കുറിച്ചുമെല്ലാം അഥര്‍വ വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ധന്വന്തരി, ചരകന്‍, സുശ്രുതന്‍ തുടങ്ങിയ ആചാര്യന്മാരുടെ നേതൃത്വത്തില്‍ വളര്‍ന്നു വികസിച്ച ഭാരതീയ വൈദ്യത്തിന്റെ അടിസ്ഥാന ശിലയായ ആയുര്‍വേദ ചികിത്സാശാസ്‌ത്രം ക്രി.മു. 6-ാം ശതകത്തില്‍ അതിന്റെ പരമോന്നതാവസ്ഥയെ പ്രാപിച്ചിരുന്നു. ചരകസംഹിത, സുശ്രുതസംഹിത തുടങ്ങിയ വൈദ്യഗ്രന്ഥങ്ങളില്‍ അക്കാലത്ത്‌ ഉപയോഗത്തിലിരുന്ന ലവണങ്ങള്‍, ധാതുക്കള്‍, രോഗനാശകങ്ങളായ ധൂമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രതിപാദിച്ചുകാണുന്നു. പില്‌ക്കാലത്തുണ്ടായ അഷ്‌ടാംഹൃദയം തുടങ്ങിയ വൈദ്യഗ്രന്ഥങ്ങളില്‍ രസം, ഗന്ധകം മുതലായ ഔഷധപദാര്‍ഥങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. "സമ്മോഹിനി' എന്ന പേരില്‍ ഒരു ബോധഹരൗഷധം (General Anaesthetic) പോലും അക്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു.

അലക്‌സാണ്ടര്‍ ഫ്‌ളെമിങ്‌

ഏകദേശം ഇതേ കാലഘട്ടത്തില്‍ത്തന്നെ ഗ്രീസിലും റോമിലും മറ്റും തനതായ ചികിത്സാസമ്പ്രദായങ്ങള്‍ നിലവിലിരുന്നിരുന്നു. ആധുനികമായ വൈദ്യത്തിന്റെയും ഔഷധശാസ്‌ത്രത്തിന്റെയും ഉത്‌പത്തിസ്ഥാനം തന്നെ ഈ രാജ്യങ്ങളാണ്‌. വൈദ്യരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയ പല പ്രതിഭാധനന്മാരും ഇവിടെ ജീവിച്ചിരുന്നു. അവരില്‍ പ്രമുഖരാണ്‌ വൈദ്യശാസ്‌ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ (Hippocratus), ഔഷധശാസ്‌ത്രത്തിന്റെ സ്ഥാപകനായ ഗാലന്‍ (Galen), പ്ലിനി (Pliny), ഡയസ്‌കോറിഡസ്‌ (Diascorides), സെല്‍സസ്‌ (Celsus)തുടങ്ങിയവര്‍. ക്രി.മു. 4-ാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ സിദ്ധാന്തങ്ങള്‍ പാശ്ചാത്യ വൈദ്യസമ്പ്രദായത്തെ രണ്ടു സഹസ്രാബ്‌ദങ്ങളോളം തന്നെ സ്വാധീനിച്ചു. ഔഷധങ്ങള്‍ കൊണ്ടുള്ള രോഗ ചികിത്സയില്‍ അനല്‌പമായ വിശ്വാസം വച്ചു പുലര്‍ത്തിയിരുന്ന ഗാലന്‍ പല പുതിയ ഔഷധങ്ങളും പ്രയോഗത്തില്‍ കൊണ്ടുവന്നു. പച്ചമരുന്നുകള്‍, ചെമ്പിന്റെയും നാകത്തിന്റെയും ലവണങ്ങള്‍, കറുപ്പ്‌, കാട്ടുള്ളി തുടങ്ങി അണലിവിഷം വരെ അദ്ദേഹം ഔഷധങ്ങളായി നിര്‍ദേശിച്ചിരുന്നു എന്നു പറയപ്പെടുന്നു.

പുരാതന ഈജിപ്‌തിലും അറേബ്യന്‍ രാജ്യങ്ങളിലും വികസിതമായ ഒരു വൈദ്യസമ്പ്രദായം ഉണ്ടായിരുന്നു. മധ്യകാലഘട്ടത്തില്‍ രസതന്ത്രപുരോഗതിയുടെ അരങ്ങ്‌ ഈജിപ്‌തായിരുന്നു. രസവാദ(Alchemy)ത്തിന്റെ ഉദ്‌ഭവം തന്നെ ഇവിടെ നിന്നാണെന്നു പറയാം. ഔഷധശാസ്‌ത്രം രസവാദത്തിന്റെ സ്വാധീനതയില്‍പ്പെട്ടു. തത്‌ഫലമായി രൗസയൗഗികങ്ങള്‍ ഔഷധങ്ങളായുപയോഗിക്കുവാനുള്ള വിപുലമായ നീക്കങ്ങള്‍ ആരംഭിച്ചു. ക്രിസ്‌ത്വബ്‌ദം 10-ാം നൂറ്റാണ്ടിനുശേഷമുള്ള ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലും ലോഹങ്ങളും ലവണങ്ങളും ഉപയോഗിച്ചുള്ള ചികിത്സാവിധികളുടെ ആധിക്യം പ്രകടമാണ്‌. സര്‍വരോഗങ്ങളില്‍ നിന്നു വിമുക്തിയും നിത്യയൗവനവും പ്രദാനം ചെയ്യുന്ന ഒരു മരുന്നിനുവേണ്ടി രസവാദികള്‍ നടത്തിയ തിരച്ചില്‍ പരാജയത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന്‌ രസതന്ത്രജ്ഞന്മാരുടെ ചിന്താഗതിയില്‍ ചില വ്യതിയാനങ്ങള്‍ വന്നു. രസതന്ത്രത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം രോഗചികിത്സയ്‌ക്കു വേണ്ടിയുള്ള ഔഷധങ്ങള്‍ നിര്‍മിക്കലാണെന്നു വിശ്വസിക്കുന്ന ഒരുകൂട്ടം വൈദ്യരസതന്ത്രജ്ഞന്മാര്‍ (iatro chemists) രംഗത്തുവന്നു. ഈ പ്രസ്ഥാനത്തിന്റെ നടുനായകനായിരുന്നു സ്വിറ്റ്‌സര്‍ലണ്ടുകാരനായ പാരാസെല്‍സസ്‌ (Paracelsus, 1493-1541) എന്ന ഔഷധവൈജ്ഞാനികന്‍. സമകാലീന രസവാദികളില്‍നിന്നും വിഭിന്നമായി വൈദ്യരസതന്ത്രപരമായ പ്രശ്‌നങ്ങളോട്‌ പരീക്ഷണപരമായ ഒരു സമീപനം ഇദ്ദേഹം കൈക്കൊണ്ടു. അതിന്റെ ഫലമായി ചികിത്സാശാസ്‌ത്രത്തിലും ഔഷധശാസ്‌ത്രത്തിലും വിപ്ലവകരമായ ചില മാറ്റങ്ങളുണ്ടായി. തക്കതായ രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ ഏതു രോഗത്തെയും ശമിപ്പിക്കാമെന്നു ദൃഢമായി വിശ്വസിക്കുകയും രസം, കാരീയം, ഇരുമ്പ്‌ തുടങ്ങിയ ലോഹങ്ങളുടെ ലവണങ്ങള്‍, ഗന്ധകം മുതലായ ശുദ്ധരാസവസ്‌തുക്കള്‍ എന്നിവ അദ്ദേഹം പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്‌തു. രാസൗഷധചികിത്സയുടെ സ്ഥാപകനായാണ്‌ പാരാസെല്‍സസ്‌ അറിയപ്പെടുന്നത്‌.

മാരകങ്ങളെന്ന്‌ അക്കാലംവരെ ധരിച്ചിരുന്ന ശുദ്ധരാസയൗഗികങ്ങളെ രോഗചികിത്സയ്‌ക്കുപയുക്തമാക്കാമെന്നു തെളിയിക്കപ്പെട്ടതും തുടര്‍ന്നുള്ള അവയുടെ പ്രചാരവും ഈ രംഗത്തുള്ള സ്വതന്ത്രചിന്തകന്മാര്‍ക്ക്‌ ആത്മധൈര്യം പകര്‍ന്നു. പുതിയ രാസവസ്‌തുക്കള്‍ പലതും ചികിത്സാരംഗത്ത്‌ ഉപയോഗിക്കുവാന്‍ തുടങ്ങി. ഫലത്തില്‍ വൈദ്യത്തിന്റെ കൈയാളായിമാറി രസതന്ത്രം.

17-ാം ശതകം ഔഷധരസതന്ത്രത്തെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനത്തിന്റെ കാലഘട്ടമായിരുന്നു. പല സസ്യൗഷധങ്ങളും ഇക്കാലത്ത്‌ രംഗത്തുവന്നു. മലമ്പനിക്കും ജ്വരത്തിനും ഔഷധമായി അന്നു പ്രചാരത്തില്‍ വന്ന കൊയ്‌ന കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ട്‌ ഇന്നും ഉപയോഗത്തിലിരിക്കുന്നു. ഇനോര്‍ഗാനിക്‌ രസതന്ത്രത്തിലുണ്ടായ പുരോഗതി മൂലം വിവിധ ലവണങ്ങള്‍ വൈദ്യരംഗത്ത്‌ ലഭ്യമായി.

18-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പല പുതിയ ഔഷധങ്ങളും കണ്ടുപിടിക്കപ്പെടുകയും പഴയവ പരിഷ്‌കരണവിധേയമാവുകയും ചെയ്‌തു. ഹൃദ്രാഗത്തിന്‌ അദ്‌ഭുതശമനം നല്‍കുന്ന "ഡിജിറ്റാലിസ്‌' (Digitalis)എന്ന ഔഷധം വില്യം വിതറിങ്‌ (William Withering) ഉപയോഗത്തില്‍ കൊണ്ടുവന്നത്‌ ഇക്കാലത്താണ്‌. ഇതോടൊപ്പംതന്നെ ചില ഔഷധസസ്യങ്ങളില്‍ നിന്നും അവയുടെ ഔഷധശക്തിക്കാധാരമായ സംയുക്തങ്ങള്‍ ശുദ്ധരൂപത്തില്‍ വേര്‍തിരിച്ചെടുക്കപ്പെടുകയും ചെയ്‌തു.

ഔഷധങ്ങളായ രാസവസ്‌തുക്കളുടെ വര്‍ധിച്ച ഉപയോഗം പല പ്രശ്‌നങ്ങള്‍ക്കും വഴിതെളിച്ചു. രോഗശമനം വരുത്തുന്നതോടൊപ്പംതന്നെ അനഭിലഷണീയങ്ങളായ ഫലങ്ങളും ഔഷധങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നുവെന്ന വസ്‌തുത തെളിയിക്കപ്പെട്ടു. ഇത്‌ ഔഷധങ്ങളുടെ കൂടിയ അളവിലുള്ള പ്രയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന ഹോമിയോപ്പതി സമ്പ്രദായത്തിന്റെ ഉദ്‌ഭവത്തിന്‌ കാരണമായി ഭവിച്ചു. ഒരു രോഗത്തെ, അതേ ലക്ഷണവിശേഷങ്ങള്‍ ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടാക്കുവാന്‍ കഴിവുള്ള ഒരു പദാര്‍ഥത്തിന്റെ അതിസൂക്ഷ്‌മമായ അളവിലുള്ള പ്രയോഗംകൊണ്ട്‌ ശമിപ്പിക്കുവാന്‍ കഴിയും എന്ന തത്ത്വത്തിലധിഷ്‌ഠിതമായ ഈ ചികിത്സാസമ്പ്രദായത്തിന്റെ സ്ഥാപകന്‍ ജര്‍മന്‍കാരനായ സാമുവല്‍ ഹാനിമാന്‍ (Samuel Hahnemann) എന്ന ഭിഷഗ്വരനാണ്‌.

ഔഷധരസതന്ത്രം സ്‌ഫോടനാത്മകമായ പുരോഗതി കൈവരിക്കുവാനാരംഭിച്ചത്‌ 19-ാം നൂറ്റാണ്ടോടെയാണ്‌. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ പ്രചുരപ്രചാരം സിദ്ധിച്ച പല ഔഷധസസ്യങ്ങളെയും രസതന്ത്രപരമായ അപഗ്രഥന പഠനങ്ങള്‍ക്ക്‌ വിധേയമാക്കുകയും അവയിലെ ഔഷധമൂല്യമുള്ള യൗഗികങ്ങളെ ശുദ്ധരൂപത്തില്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്‌തു. ഈ വഴിക്കുള്ള ശ്രദ്ധേയമായ നേട്ടങ്ങളാണ്‌ പല ക്ഷാരകല്‌പ(alkaloids) ങ്ങളുടെയും കണ്ടുപിടുത്തം. 1805-ല്‍ ഫ്രഞ്ച്‌ ഔഷധശാസ്‌ത്രജ്ഞനായ സെര്‍ടൂര്‍ണര്‍ (Serturner) കറുപ്പില്‍ നിന്നു മോര്‍ഫിനും 1823-ല്‍ പെല്ലറ്റിയറും കവന്റോയും (Pelletier and Cavantou) കൂടി കൊയ്‌നയില്‍ നിന്ന്‌ ക്വിനൈനും വേര്‍തിരിച്ചെടുത്തു. തുടര്‍ന്ന്‌ നിക്കോട്ടിന്‍ (1828), അട്രാപ്പിന്‍ (1833) തുടങ്ങിയ ക്ഷാരകല്‌പങ്ങളും വേര്‍തിരിച്ചെടുക്കപ്പെട്ടു. മേല്‌പറഞ്ഞ ഔഷധപദാര്‍ഥങ്ങളുടെ ശുദ്ധരൂപത്തിലുള്ള ലഭ്യത അവയെക്കുറിച്ചുള്ള ഔഷധപരവും രസതന്ത്രപരവുമായ പഠനങ്ങള്‍ സുസാധ്യമാക്കി. 19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടമായിരുന്നു ജൈവരാസയൗഗികങ്ങള്‍ കൃത്രിമമായി നിര്‍മിക്കാമെന്നുള്ള കണ്ടുപിടുത്തം. അതുവരെ നിലവിലിരുന്ന വിശ്വാസങ്ങളെ തകിടം മറിച്ചുകൊണ്ട്‌ "യൂറിയ' എന്ന ജൈവയൗഗികത്തിന്റെ സംശ്ലേഷണം വഴി ഇതു സാധ്യമാണെന്നു ജര്‍മന്‍ രസതന്ത്രജ്ഞനായ ഫ്രയിഡ്രിക്‌ വോളര്‍ (Friederich Wohler) തെളിയിച്ചു. ഈ കണ്ടുപിടിത്തം കൃത്രിമമായ പുതിയ ജൈവരാസയൗഗികങ്ങളുടെ നിര്‍മാണത്തിനും പഴയവയുടെ സംശ്ലേഷണത്തിനും വഴിയൊരുക്കി; തദ്വാര പുത്തന്‍ ഔഷധങ്ങളുടെയും. താമസിയാതെ അനേകം പുതിയ ഔഷധങ്ങള്‍ രംഗത്തുവന്നു. വേദനരഹിതമായ ശസ്‌ത്രക്രിയയ്‌ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ബോധം കെടുത്തുവാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടു. നൈട്രസ്‌ ഓക്‌സൈഡ്‌ വാതകമായിരുന്നു ഈ ഗണത്തിലെ ആദ്യത്തെ മരുന്ന്‌. തുടര്‍ന്ന്‌ 1842-ല്‍ ക്രാഫോഡ്‌ ലോങ്‌ (Craford Long) എന്ന ഭിഷഗ്വരന്‍ ഈഥറിന്റെ ബോധഹരഗുണം കണ്ടുപിടിക്കുകയും 1846-ല്‍ മാസച്യുസെറ്റ്‌സ്‌ ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഒരു പൊതു പ്രദര്‍ശനത്തിലൂടെ ഈഥറിന്റെ ശസ്‌ത്രക്രിയാരംഗത്തെ ഉപയോഗം വില്യം മോര്‍ട്ടനും ജോണ്‍ വാറനും (William Morton and John Warren) കൂടി വൈദ്യലോകത്തെ ബോധ്യപ്പെടുത്തുകും ചെയ്‌തു. 1847-ല്‍ ബ്രിട്ടീഷുകാരനായ സിംപ്‌സണ്‍ (Simpson) ക്ലോറോഫോം പ്രയോഗത്തില്‍ കൊണ്ടുവന്നു. ബോധഹരൗഷധങ്ങളുപയോഗിച്ചുള്ള ശസ്‌ത്രക്രിയ അതിവേഗം പ്രചാരം നേടി. ഇവയുടെ ഉപയോഗം ശസ്‌ത്രക്രിയകള്‍ക്ക്‌ ശാസ്‌ത്രീയമായ അടിസ്ഥാനം നല്‍കുകയും ശസ്‌ത്രക്രിയയോടുള്ള ഭീതി അകറ്റുവാന്‍ സഹായിക്കുകയും ചെയ്‌തു.

19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം ഔഷധരസതന്ത്രത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു. ഈ കാലയളവില്‍ രോഗങ്ങളെയും രോഗകാരണങ്ങളെയും കുറിച്ചുള്ള പഴയ വിശ്വാസങ്ങള്‍ മാറ്റി മറിക്കപ്പെട്ടു. സാംക്രമിക രോഗങ്ങള്‍ക്കു ഹേതു മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്കു ഗോചരങ്ങളല്ലാത്ത സുസൂക്ഷ്‌മരോഗാണുക്കളാണെന്ന്‌ ഫ്രഞ്ചുശാസ്‌ത്രജ്ഞനായ ലൂയി പാസ്‌ചര്‍ (Louis Pasteur) തന്റെ കണ്ടുപിടിത്തങ്ങളിലൂടെ സ്ഥാപിച്ചു. രോഗപ്രതിരോധത്തിനുള്ള വാക്‌സിനുകളുടെ പൊതു നിര്‍മാണതത്ത്വം ആവിഷ്‌കരിക്കുകയും പേപ്പട്ടി വിഷബാധയ്‌ക്കെതിരായി ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. പാസ്‌ചറുടെ സമകാലികനായ റോബര്‍ട്ട്‌ കോക്ക്‌ (Robert Koch) എന്ന ജര്‍മന്‍ അണുകതന്ത്രജ്ഞന്‍ രോഗാണുക്കളെ പരീക്ഷണശാലയില്‍ വളര്‍ത്തുന്നതിനും അവയെ തിരിച്ചറിയുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു. അണുകങ്ങളെ തരംതിരിക്കുന്നതിനുള്ള "ഗ്രാം പദ്ധതി' (Gram staining Method) കണ്ടുപിടിക്കപ്പെട്ടതും ഇക്കാലത്താണ്‌. പാസ്‌ചറുടെ രോഗാണുസിദ്ധാന്തം ഉള്‍ക്കൊണ്ടുകൊണ്ട്‌ 1867-ല്‍ ജോസഫ്‌ ലിസ്റ്റര്‍ (Joseph Lister) എന്ന ഭിഷഗ്വരന്‍ ശസ്‌ത്രക്രിയാരംഗത്ത്‌ അണുനാശിനിയായി കാര്‍ബോളിക്‌ ആസിഡ്‌ വിജയകരമായി ഉപയോഗിക്കുകയും ശസ്‌ത്രക്രിയാനന്തര വിഷബാധയെ ഫലപ്രദമായി കുറയ്‌ക്കുകയും ചെയ്‌തു. രസതന്ത്രത്തിലുണ്ടായ വളര്‍ച്ച അനേകം പുതിയ ഔഷധങ്ങള്‍ രംഗത്തുകൊണ്ടുവന്നു-ക്ലോറാല്‍ഹൈഡ്രറ്റ്‌, അസറ്റാനിലൈഡ്‌, ഫിനസറ്റിന്‍, ആസ്‌പിരിന്‍ തുടങ്ങിയ പലതും.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രസതന്ത്രത്തിലുണ്ടായ അഭൂതപൂര്‍വമായ പൂരോഗതി നവംനവങ്ങളായ രാസസംയുക്തങ്ങളുടെ സംശ്ലേഷണത്തിന്‌ വഴിയൊരുക്കി. സങ്കീര്‍ണരാസഘടനയോടുകൂടിയ പല മരുന്നുകളുടെയും സംശ്ലേഷണം സാധ്യമായി.

ഔഷധ രസതന്ത്രരംഗത്തെ ഒരു മഹാസംഭവമായിരുന്നു സിഫിലിസിന്‌ ആദ്യത്തെ ഔഷധമായ സാല്‍വര്‍സന്റെ (Salvar-san) കണ്ടുപിടിത്തം. വര്‍ണരാസവ്യവസായ (dye industry) രംഗത്തുണ്ടായ പുരോഗതി ഇതിനു കളമൊരുക്കി. ലഭ്യമായ ഒട്ടനവധി രാസവസ്‌തുക്കള്‍ ക്രമനിബദ്ധമായ ഗവേഷണ പഠനങ്ങള്‍ക്കുവിധേയമാക്കുക വഴി പോള്‍ എര്‍ലിക്‌ (Paul Ehrlich) എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ മരുന്നു കണ്ടുപിടിച്ചത്‌. ഔഷധങ്ങളുടെ വിവേചനപരമായ പ്രവര്‍ത്തനത്തെക്കുറിച്ച്‌ സിദ്ധാന്തിക്കുകയും രോഗനിവാരണ ഗുണത്തിന്‌ രസതന്ത്രപരമായ വിശദീകരണം നല്‍കുകയും ചെയ്‌തുകൊണ്ട്‌ ആധുനിക ഔഷധചികിത്സയ്‌ക്ക്‌ അടിത്തറ പാകിയ എര്‍ലിക്‌ രാസൗഷധചികിത്സയുടെ പിതാവായി ഗണിക്കപ്പെടുന്നു. രാസൗഷധചികിത്സാപരമായി ഇന്നു നിലവിലിരിക്കുന്ന സങ്കല്‌പങ്ങളിലേറെയും എര്‍ലിക്കിന്റെ സംഭാവനകളാണ്‌.

ഔഷധ രസതന്ത്രപുരോഗതിയിലെ ഒരു നാഴികക്കല്ലാണ്‌ സല്‍ഫാ മരുന്നുകളുടെ കണ്ടുപിടിത്തം. രോഗചികിത്സയില്‍ പുതിയൊരധ്യായം കുറിച്ചുകൊണ്ട്‌ രോഗാണുക്കളുടെ മേല്‍ നേരിട്ടൊരാക്രമണം ഇതു സാധ്യമാക്കി. ജര്‍മനിയിലെ ഗെര്‍ഹാഡ്‌ ഡോമാക്കും (Gerhard Domagk) കൂട്ടരും സ്‌ട്രപ്‌റ്റോകോക്കസ്‌ അണുബാധക്കെതിരായുപയോഗിച്ച പ്രാണ്‍ടോസില്‍ (Prontosil) എന്ന ചായം ആയിരുന്നു, ഈ ഗണത്തിലെ ആദ്യത്തെ ഔഷധം. പിന്നീട്‌ നടത്തിയ വിശദമായ പഠനങ്ങളില്‍ നിന്ന്‌ പ്രാണ്‍ടോസില്‍ തന്മാത്രയിലെ സല്‍ഫാനിലാമൈഡ്‌ ഘടകമാണ്‌ ആ മരുന്നിന്റെ രോഗാണുനാശകശക്തിക്ക്‌ നിദാനമെന്നു തെളിഞ്ഞു. സല്‍ഫാനിലാമൈഡ്‌ (Sulphanilamide) എങ്ങനെ രോഗത്തെ കീഴടക്കുന്നുവെന്നതും പഠനവിധേയമാക്കി. രോഗാണുക്കളുടെ നിലനില്‌പിന്നാവശ്യമായ ഫോളിക്‌ അമ്ല(folic Acid)ത്തിന്റെ നിര്‍മിതിക്കുവേണ്ട പദാര്‍ഥങ്ങളിലൊന്നാണ്‌ പാരാഅമൈനോബെര്‍സോയിക്‌ അമ്ലം അഥവാ പാബ (Para Amino Benzoic Acid or Paba) എന്ന സംയുക്തം. തന്‍മാത്രാസാമ്യംമൂലം രോഗാണുക്കള്‍ക്ക്‌ പാബയും സല്‍ഫാമരുന്നും പരസ്‌പരം വേര്‍തിരിച്ചറിയുവാന്‍ കഴിയാതെ വരുകയും പാബയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ സല്‍ഫാ മരുന്ന്‌ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇതുമൂലം അവശ്യപോഷകം നിര്‍മിക്കപ്പെടാതെ വരുകയും രോഗാണുവളര്‍ച്ച തടയപ്പെടുകയും ചെയ്യുന്നു. ഈവിധ പഠനങ്ങള്‍ സല്‍ഫാ ഗണത്തില്‍പ്പെട്ട ഒട്ടേറെ മരുന്നുകളുടെ സംശ്ലേഷണത്തിനും പ്രചാരത്തിനും ഹേതുവായി. സല്‍ഫാ പിരിഡിന്‍ (Sulpha pyridine), സല്‍ഫാ തയസോള്‍ (Sulpha Thiazole), സല്‍ഫാ ഡയസീന്‍ (Sulpha diazine), സല്‍ഫാഗ്വാനിഡിന്‍ (Sulpha guanidine) തുടങ്ങിയവ അതിപ്രചാരത്തിലിരിക്കുന്ന സല്‍ഫാ മരുന്നുകളില്‍ ചിലതാണ്‌. ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളെ അപേക്ഷിച്ച്‌ കൂടിയ സുരക്ഷിതത്വം, വിലക്കുറവ്‌ തുടങ്ങിയ കാരണങ്ങളാല്‍ വളരെയധികം ഉപയോഗിക്കപ്പെടുന്നവയാണ്‌ സല്‍ഫാ മരുന്നുകള്‍.

ആധുനിക വൈദ്യരംഗത്തുണ്ടായ നാടകീയ സംഭവങ്ങളിലൊന്നാണ്‌ ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം. ചില അണുജീവികള്‍ അവയുടെ വളര്‍ച്ചയ്‌ക്കിടയില്‍ ഉത്‌പാദിപ്പിക്കുന്ന സങ്കീര്‍ണരാസഘടനയോടുകൂടിയ ശക്തിയേറിയ ഔഷധപദാര്‍ഥങ്ങളാണിവ. മറ്റ്‌ അണുജീവികളുടെ വളര്‍ച്ചയെ തടയാനും അവയെ നശിപ്പിക്കുവാനുമുള്ള കഴിവിനെ ആസ്‌പദമാക്കി ഇവയെ രോഗചികിത്സയ്‌ക്കുപയോഗിച്ചുവരുന്നു. 1929-ല്‍ അലക്‌സാണ്ടര്‍ ഫ്‌ളെമിങ്‌ (Alexander Fleming) എന്ന രോഗാണു ശാസ്‌ത്രജ്ഞനാണ്‌ ആദ്യത്തെ ആന്റിബയോട്ടിക്കായ പെനിസിലിന്‍ കണ്ടുപിടിച്ചത്‌. ലണ്ടനിലെ സെന്റ്‌മേരീസ്‌ ആശുപത്രിയിലെ തന്റെ പരീക്ഷണശാലയില്‍ "സ്റ്റാഫിലോ കോക്കസ്‌' (Staph-ylo coccus) ഗണത്തില്‍പ്പെട്ട അണുക്കളെ വളര്‍ത്തിയിരുന്ന ഒരു മാധ്യമ (medium) ത്തിലേക്ക്‌ ആകസ്‌മികമായി കടന്നുകൂടി വളരുവാനിടയായ പെനിസിലിയം നൊട്ടാറ്റം (Penicillium notatum) എന്ന ഒരിനം പൂപ്പ്‌ അതിന്റെ ചുറ്റുപാടുമുള്ള അണുകങ്ങളെ നശിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഏകദേശം എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ഫ്‌ളോറി (Florey), ചെയ്‌ന്‍ (Ernst Chain) തുടങ്ങിയ ശാസ്‌ത്രജ്ഞന്മാര്‍ ഈ അണുനാശകപദാര്‍ഥത്തെക്കുറിച്ച്‌ ഒരു പഠനത്തിന്‌ ഒരുമ്പെട്ടു. തത്‌ഫലമായി 1941-ല്‍ പെനിസിലിന്‍ ശുദ്ധരൂപത്തില്‍ വേര്‍തിരിക്കപ്പെടുകയും മനുഷ്യനില്‍ വിജയകരമായി പരീക്ഷിക്കുക വഴി അതിശക്തമായ ഒരു രോഗാണുനാശകൗഷധമാണെന്ന്‌ തെളിയിക്കപ്പെടുകയും ചെയ്‌തു. പെനിസിലിന്റെ കണ്ടുപിടിത്തം രോഗചികിത്സാരംഗത്ത്‌ അദ്‌ഭുതങ്ങള്‍ സൃഷ്‌ടിച്ചു. അതുവരെ മാറാരോഗങ്ങളായി കരുതിയിരുന്ന സിഫിലിസ്‌, ഗൊണോറിയ, ന്യുമോണിയ, വ്രണങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഫലപ്രദമായ മരുന്നായി ഇതുപരക്കെ അംഗീകരിക്കപ്പെട്ടു. പുതിയ ആന്റിബയോട്ടിക്‌ മരുന്നുകള്‍ക്ക്‌ വേണ്ടിയുള്ള വ്യാപകമായ തെരച്ചിലിന്‌ ഇതു പ്രരണ നല്‍കി. സെല്‍മന്‍ എ. വാക്‌സ്‌മാനും (Selman A. Waksman) സഹപ്രവര്‍ത്തകരും നടത്തിയ അന്വേഷണങ്ങളുടെ ഫലമായി 1940-ല്‍ ആക്‌ടിനോമൈസിനും (Actinomycin) 1942-ല്‍ സ്‌ട്രപ്‌റ്റോത്രിസിനും (Streptothricin) 1943-ല്‍ സ്‌ട്രപ്‌റ്റോമൈസിനും (Streptomy-cin) കണ്ടുപിടിക്കപ്പെട്ടു. മെനിന്‍ജൈറ്റിസ്‌, ന്യുമോണിയ തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കും വിശിഷ്യാ ക്ഷയരോഗത്തിനും സ്‌ട്രപ്‌റ്റൊമൈസിന്‍ ഔഷധമാണ്‌ . ഇന്ന്‌ ആന്റിബയോട്ടിക്‌ ഗണത്തില്‍പ്പെടുന്ന ഏകദേശം 1,200-ലേറെ ഔഷധങ്ങള്‍ അറിയപ്പെടുന്നുണ്ട്‌. ഓറിയോമൈസിന്‍ (Aureomycin), ടെറാമൈസിന്‍ (Terramycine), ടെറ്റ്രാസൈക്ലിന്‍ (Tetracyclin), ക്ലോറാം ഫെനിക്കോള്‍ (Chloram phenicol), എറിത്രാമൈസിന്‍ (Erythromycin), നിയോമൈസിന്‍ (Neomycin) തുടങ്ങിയവയെല്ലാം വളരെ പ്രചാരത്തിലിരിക്കുന്ന ആന്റിബയോട്ടിക്‌ ഔഷധങ്ങളാണ്‌. വിപുലമായ രോഗാണുനാശകഗുണത്തെയും ബൃഹത്തായ രോഗശമനസിദ്ധിയെയും കണക്കിലെടുത്തുകൊണ്ട്‌ "ടെറ്റ്രാസൈക്ലിനുകള്‍, ക്ലോറാംഫെനിക്കോള്‍ തുടങ്ങിയവയെ ബ്രാഡ്‌ സ്‌പെക്‌ട്രം ആന്റി ബയോട്ടിക്കുകള്‍ (Broad spectrum Antibiotics)എന്നു വിളിക്കുന്നു. കൂടാതെ ശിലീന്ധ്രങ്ങള്‍മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കുപയോഗിക്കുന്ന ഗ്രിസിയോ ഫുള്‍വിന്‍ (Gresio Fulvin), അംഫോ ടെറസിന്‍-ബി (Amphoterecin-B), നൈസ്റ്റാറ്റിന്‍(Nystatin), സരാമൈസറ്റിന്‍ (Saramycetin) തുടങ്ങിയ "ആന്റിഫംഗല്‍-ആന്റിബയോട്ടിക്കു'കളും (Antifungal-Antibiotics), അര്‍ബുദ ചികിത്സയ്‌ക്കുപയോഗിക്കുന്ന മൈറ്റോമൈസിന്‍-സി (Mitomycin-C), ആക്‌റ്റിനോമൈസിന്‍-ഡി (Actinomycin-D) തുടങ്ങിയ ആന്റിബയോട്ടിക്കുകളും ഇന്ന്‌ ലഭ്യമാണ്‌.

പെനിസിലിന്‍ തന്മാത്രയുടെ മര്‍മഘടകമായ 6-അമൈനോപെനിസില്ലാനിക്‌ അമ്ല (6-Amino penicillanic Acid) ത്തിന്റെ പൃഥക്കരണവും സംശ്ലേഷണവും പ്രകൃതിജന്യപെനിസിലിന്റെ തന്മാത്രാ ഘടനയില്‍ നിന്ന്‌ ചില വ്യത്യാസങ്ങളുള്‍ക്കൊള്ളുന്ന അര്‍ധസംശ്ലേഷിത പെനിസിലിനുകളുടെ (Semi-synthetic penicillins) നെിര്‍മാണത്തിലേക്കു നയിച്ചു. ഇന്നു പ്രചാരത്തിലുള്ള കൃത്രിമ പെനിസിലിനുകള്‍ക്ക്‌ മാതൃകയാണ്‌ ആംപിസില്ലിന്‍ (Ampicillin), മെത്തിസില്ലിന്‍ (Methicillin), ഫെനെത്തിസില്ലിന്‍ (Phenathicillin), ഓക്‌സാസില്ലിന്‍ (Oxacillin), പെനിസിലിന്‍-വി (Penicillin-V) തുടങ്ങിയവ.

രോഗചികിത്സാരംഗത്ത്‌ വിപുലമായ തോതില്‍ ഉപയോഗിക്കുന്ന ആയുധങ്ങളാണ്‌ ആന്റിബയോട്ടിക്കുകള്‍. രോഗചികിത്സയ്‌ക്കുള്ള "തുറുപ്പുചീട്ടുകളാ'യാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌. സല്‍ഫാമരുന്നുകളെപ്പോലും ഇവ ഭാഗികമായി പുറന്തള്ളിക്കഴിഞ്ഞു. പക്ഷേ വളരെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉളവാക്കുന്നവയാണ്‌ ഈ അദ്‌ഭുത മരുന്നുകള്‍ മിക്കവയും. നോ. ആന്റിബയോട്ടിക്കുകള്‍

കൃത്രിമ നിര്‍മിത ഔഷധങ്ങള്‍ (Synthetic Drugs). ഇത്‌ "സിന്തറ്റിക്‌' മരുന്നുകളുടെ യുഗമാണ്‌. ലോഹലവണങ്ങള്‍, ക്ഷാരകല്‌പങ്ങള്‍ തുടങ്ങിയവയായിരുന്നു ആദ്യകാലങ്ങളിലെ ശുദ്ധരാസൗഷധങ്ങള്‍. കാര്‍ബണിക സംയുക്തങ്ങളുടെ സങ്കലനം സാധ്യമായതോടെ പ്രകൃതിദത്തവും അല്ലാത്തതുമായ ഒട്ടനേകം രാസസംയുക്തങ്ങള്‍ കൃത്രിമമായി നിര്‍മിക്കപ്പെടുവാന്‍ തുടങ്ങി. ഇവയില്‍ ചിലത്‌ ഔഷധങ്ങളായി രംഗത്തുവന്നു. കൃത്രിമമായി നിര്‍മിക്കപ്പെട്ട്‌ ആദ്യത്തെ ഉറക്കമരുന്നായ ക്ലോറാല്‍ ഹൈഡ്രറ്റ്‌ (Chloral hydrate) 1869-ലും അതിനെത്തുടര്‍ന്ന്‌ 1888-ല്‍ സല്‍ഫോണാലും (sulphonal) പിന്നീട്‌ ബാര്‍ബിറ്റുറേറ്റുകളും (barbiturates) കെണ്ടുപിടിക്കപ്പെട്ടു. സാലിസിലിക്‌ അമ്ലത്തിന്റെ ലവണങ്ങള്‍ 1875 മുതല്‍ തന്നെ വേദനസംഹാരിയായും ജ്വരശമനകാരിയായും ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യത്തെ കൃത്രിമ നിര്‍മിതവേദനാസംഹാരിയായ അസറ്റാനിലൈഡ്‌ (acetanilide) 1886-ലും ഫിനസറ്റിന്‍ (phenace-tin), 1887-ലും ഉപയോഗത്തിലും വന്നു. 1887-ല്‍ കണ്ടുപിടിച്ച ആസ്‌പിരിന്‍ (aspirin) ഇന്നും ലോകമെമ്പാടും പ്രാചരമുള്ള ഔഷധമായി തുടരുന്നു. പെത്തിഡിന്‍ (pethidine), പാരസെറ്റമോള്‍ (paracetamol) തുടങ്ങിയ വേദനാസംഹാരികള്‍ പിന്നീട്‌ കണ്ടുപിടിക്കപ്പെട്ടു. ഈഥര്‍, ക്ലോറോഫോം മുതലായ ബോധഹരൗഷധങ്ങള്‍ക്കു പുറമേ ഡൈവിനൈല്‍ ഈഥര്‍ (divinyl ether), സൈക്ലോ പ്രാപ്പേന്‍ (cyclopropane), തയോ പെന്റാല്‍ (thiopental) തുടങ്ങിയ പല പുതിയ മരുന്നുകളും ഇന്നറിയപ്പെടുന്നുണ്ട്‌. കുഷ്‌ഠരോഗചികിത്സയ്‌ക്കുള്ള ഡി. ഡി. എസ്‌. (D.D.S), ക്ഷയരോഗചികിത്സയ്‌ക്കുള്ള ഐസോനിക്കോട്ടി നിക്കാസിഡ്‌ ഹൈഡ്രസൈഡ്‌ (isonicotinic acid hydrazide), പാരാ അമൈനോ സാലിസിലിക്‌ ആസിഡ്‌ (para amino salicylic acid), തയസറ്റസോണ്‍ (thiaceta-zone), മനോരോഗചികിത്സയ്‌ക്കുള്ള ക്ലോറോഡയാസെപ്പോക്‌സൈഡ്‌ (chlorodiazepoxide), ക്ലോറോപ്രാമസീന്‍ (chloropro-mazine), പ്രമേഹചികിത്സയ്‌ക്കുള്ള ടൊളുബൂട്ടമൈഡ്‌ (tolubuta-mide), അര്‍ബുദചികിത്സയ്‌ക്കുപയോഗിക്കുന്ന നൈട്രജന്‍ മസ്റ്റാര്‍ഡുകള്‍ (nitregen mustards), അലര്‍ജിക്കെതിരായുപയോഗിക്കുന്ന അന്റര്‍ഗാന്‍ (antergan), ശക്തിയേറിയ അണുനാശകങ്ങളായ നൈട്രാഫുറാനുകള്‍ (nitrofurans), സെല്‍ഫാ മരുന്നുകള്‍, ഇയോസിനോഫിലിയയ്‌ക്കും മന്തുരോഗത്തിനുമെതിരായുപയോഗിക്കുന്ന ഡൈ എഥില്‍ കാര്‍ബമസിന്‍ (diethyl carbamazine), കേന്ദ്രനാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന നിക്കത്തമൈഡ്‌ (nicketha mide), അപസ്‌മാരത്തിനുള്ള ഡൈലാന്റിന്‍ (dilantin) തുടങ്ങിയവ ഇന്നു പ്രചാരത്തിലുള്ള അസംഖ്യം സിന്തറ്റിക്‌ ഔഷധങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. കൂടാതെ മുന്‍കാലങ്ങളില്‍ പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച്‌ നിര്‍മിച്ചിരുന്ന പല ഔഷധങ്ങളും ഇന്ന്‌ കൃത്രിമമായി നിര്‍മിക്കപ്പെടുന്നുണ്ട്‌. വിറ്റാമിനുകള്‍, അഡ്രിനലിന്‍, തൈറോക്‌സിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍, എഫിഡ്രിന്‍ എന്നിവ ഉദാഹരണങ്ങളാണ്‌.

പ്രകൃതിദത്തവും കൃത്രിമനിര്‍മിതവുമായ ഒട്ടനവധി ഔഷധങ്ങള്‍ പ്രചാരത്തില്‍ വന്നിട്ടും കൂടുതല്‍ മെച്ചപ്പെട്ട മരുന്നുകള്‍ക്കുവേണ്ടിയുള്ള നിരന്തരമായ ഗവേഷണങ്ങള്‍ തുടര്‍ന്നു. പണ്ടുകാലം മുതല്‌ക്കേ ഔഷധങ്ങളായുപയോഗിച്ചുപോന്നിരുന്ന ക്ഷാരകല്‌പങ്ങള്‍ പോലുള്ള പദാര്‍ഥങ്ങളുടെ രാസഘടന നിര്‍ണയിക്കപ്പെടുകയും അവയില്‍ ചിലത്‌ കൃത്രിമമായി നിര്‍മിക്കപ്പെടുകയും ചെയ്‌തു. രാസഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ഔഷധസ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തുമെന്ന്‌ സ്ഥാപിക്കപ്പെട്ടു. 1909-ല്‍ ബാര്‍ജര്‍ (Barger), ഡെയില്‍ (Dale) തുടങ്ങിയ ശാസ്‌ത്രജ്ഞന്മാര്‍ ഈ വഴിക്കു നടത്തിയ പഠനങ്ങള്‍ പ്രത്യേകം പ്രസ്‌താവ്യമാണ്‌. അഡ്രിനലിന്‍ (Adrenaline) എന്ന ഹോര്‍മോണിന്റെ രാസഘടനയുടെ പ്രത്യേകതകള്‍ അവലംബമാക്കി രാസഘടനയും ശരീരത്തിലുള്ള പ്രവര്‍ത്തനവും സംബന്ധിച്ച്‌ അവര്‍ നടത്തിയ പഠനങ്ങള്‍ ഇച്ഛിക്കുന്ന പ്രവര്‍ത്തനസ്വഭാവമുള്ള നാഡീ-ഉത്തേജകൗഷധങ്ങളുടെ ആസൂത്രണംപോലും ഒരതിര്‍ത്തിവരെ സാധ്യമാക്കിത്തീര്‍ത്തു. ഈവിധം പഠനങ്ങളെത്തുടര്‍ന്ന്‌ ഔഷധ രസതന്ത്രജ്ഞന്മാരുടെ മനസ്സില്‍ നാമ്പിട്ട പ്രാധാന്യമേറിയ ഒരാശയമായിരുന്നു "ഘടനാ പരിഷ്‌കാരം' എന്നത്‌. സങ്കീര്‍ണസ്വഭാവമുള്ള പല പദാര്‍ഥങ്ങളുടെയും രാസഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ഉപയോഗപ്രദവും ദോഷഫലങ്ങള്‍ കുറഞ്ഞതുമായ ഔഷധങ്ങള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. പ്രചാരത്തിലുള്ള പല ഔഷധങ്ങളുടെയും തന്മാത്രാഘടനയുടെ ചുവടുപിടിച്ച്‌ അതേ ഘടനാവൈശിഷ്‌ട്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എന്നാല്‍ രാസപരമായി താരതമ്യേന ലളിതവുമായ യൗഗികങ്ങള്‍ നിര്‍മിച്ച്‌ പഠനവിധേയമാക്കി. അദ്‌ഭുതകരമായിരുന്നു ഈ സംരംഭങ്ങളുടെ ഫലം. ഔഷധ രസതന്ത്രത്തില്‍ നൂതനസരണികള്‍ ഇതു വെട്ടിത്തുറന്നു. പ്രകൃതിദത്തമായ ക്വിനൈന്‍ (Quinine) എന്ന മലമ്പനി നിവാരണ ഔഷധത്തിന്റെ ഘടനാവൈശിഷ്‌ട്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌ ഇതേ ഉപയോഗത്തിനുള്ള കൂടുതല്‍ മെച്ചപ്പെട്ടതും രാസപരമായി ക്വിനൈനോട്‌ സമാനത പുലര്‍ത്തുന്നതുമായ പ്ലാസ്‌മോക്വിന്‍ (plasmoquin), ക്ലോറോക്വിന്‍ (Chloroqine), പാലുഡ്രിന്‍ (Paludrine), അറ്റബ്രിന്‍ (Atabrin) തുടങ്ങിയ മരുന്നുകളുടെ നിര്‍മാണം ഇതിന്‌ മകുടോദാഹരണമാണ്‌.

"ഘടനാ പരിഷ്‌കാരം' മൂലം വികസിപ്പിച്ചെടുത്ത ഔഷധഗണത്തിന്‌ മറ്റൊരുദാഹരണമാണ്‌ സല്‍ഫൊണാമൈഡുകള്‍ (Sulphonamides). സല്‍ഫാനിലാമൈഡിന്റെ (sulphanilamide) തന്മാത്രാഘടനയില്‍ മാറ്റം വരുത്തുകമൂലം ഉപയോഗപരമായി വൈവിധ്യം പുലര്‍ത്തുന്ന ഒട്ടേറെ സല്‍ഫാമരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ഇതിലേക്കായി 6,000-ത്തില്‍പ്പരം സല്‍ഫാ സംയുക്തങ്ങള്‍ നിര്‍മിച്ച്‌ പരീക്ഷണവിധേയമാക്കുകയുണ്ടായി. പാരാ അമൈനോബെന്‍സീന്‍ സല്‍ഫൊണാമൈഡ്‌ (Para Amino Benzene Sulphonamide) എന്ന രാസനാമത്തിലറിയപ്പെടുന്ന സല്‍ഫാനിലാമൈഡിന്റെ താരതമ്യേന ലളിതമായ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ അതിന്റെ ഔഷധഗുണത്തെ സാരമായി സ്വാധീനിക്കുന്നു.

ഉദാഹരണമായി ബെന്‍സീന്‍ വലയത്തോട്‌ ഘടിപ്പിച്ചിട്ടുള്ള സല്‍ഫൊണാമൈഡ്‌ (–-SO2-–NH2) ഗണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ തന്നെയെടുക്കാം. ഈ ഗണത്തിലെ നൈട്രജന്‍ ആറ്റത്തോടു കൂടെയുള്ള ഒരു ഹൈഡ്രജന്‍ ആറ്റത്തെ മാറ്റി പകരം ഒരു പിരിഡീന്‍ വലയം (Pyridine ring) ഘടിപ്പിക്കുമ്പോള്‍ സല്‍ഫാ പിരിഡീന്‍ (Sulpha Pyridine) എന്ന കൂടുതല്‍ പ്രയോഗക്ഷമമായ ഔഷധം ലഭിക്കുന്നു. ഹൈഡ്രജനു പകരം ഒരു തയസോള്‍ വലയം (Thiazole ring) ആണ്‌ ഘടിപ്പിക്കുന്നതെങ്കില്‍ സല്‍ഫാതയസോള്‍ (Sulpha Thiazole) എന്ന മരുന്നു ലഭിക്കുന്നു. സല്‍ഫാ പിരിഡീനെക്കാള്‍ ശക്തിയേറിയതും എന്നാല്‍ ദോഷഫലങ്ങള്‍ കുറഞ്ഞതുമായ ഔഷധമാണ്‌ സല്‍ഫാതയസോള്‍.

ഈ വിധത്തില്‍ സല്‍ഫാനിലാമൈഡിന്റെ ഘടനയില്‍ മാറ്റം വരുത്തി നിര്‍മിച്ചിട്ടുള്ളവയാണ്‌ സല്‍ഫാഡയസിന്‍ (Sulphadia-zine), സല്‍ഫാമെറസിന്‍ (sulphamerazine), സല്‍ഫാ ഡൈമിഡീന്‍ (sulpha dimidine), സല്‍ഫാഗ്വാനിഡീന്‍ (sulphaguanidine) തുടങ്ങിയ ഔഷധങ്ങള്‍. സല്‍ഫാനിലാമൈഡ്‌ തന്മാത്രയിലെ രണ്ടു വ്യത്യസ്‌ത നൈട്രജന്‍ ആറ്റങ്ങളോടൊപ്പമുള്ള ഓരോ ഹൈഡ്രജന്‍ ആറ്റത്തിനുപകരം മറ്റു ഗണങ്ങള്‍ ഘടിപ്പിച്ചും ചില സല്‍ ഫാമരുന്നുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. താലസോള്‍ (thalazol), സക്‌സിനസോള്‍ (succinazol) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌.

ഈ വിധം ഘടനാമാറ്റങ്ങള്‍ സല്‍ഫാമരുന്നുകളുടെ ഗുണത്തെ മെച്ചപ്പെടുത്തുകയും ചിലപ്പോള്‍ അവയ്‌ക്ക്‌ സവിശേഷ-ഉപയോഗസാധ്യതകള്‍ കൈവരുത്തുകയും ചെയ്യുന്നു. സല്‍ഫാഗ്വാനിഡിന്‍, താലസോള്‍ തുടങ്ങിയവ കുടലില്‍ നിന്ന്‌ വളരെ സാവധാനത്തില്‍ മാത്രമേ രക്തത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ഇക്കാരണത്താല്‍ കുടലില്‍ ഔഷധത്തിന്റെ അളവ്‌ ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നതുകൊണ്ട്‌ കുടല്‍ സംബന്ധമായ ചില വ്യാധികള്‍ക്ക്‌ ഇവ ഫലപ്രദമാണ്‌.

അരോഗാവസ്ഥയില്‍ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്ത അമിനൊ അമ്ലങ്ങള്‍ (amino acids), വെിറ്റമിനുകള്‍, ഹോര്‍മോണുകള്‍ തുടങ്ങിയ ജൈവസംയുക്തങ്ങളുടെ ജീവരസതന്ത്രപരമായ ധര്‍മവും ഉപാപചയപഥങ്ങളും ഗവേഷണവിഷയമാക്കിയതിന്റെ ഫലമായി അധിക രക്തസമ്മര്‍ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്‌ക്കുതകുന്ന പല ഔഷധങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌.

കഴിഞ്ഞ രണ്ടു ദശകങ്ങളായി ഔഷധ രസതന്ത്രം ത്വരിതമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്‌. സംശ്ലേഷിത-ഔഷധങ്ങളുടെ ഒരു അനുസ്യൂത പ്രവാഹം തന്നെ ഇതിന്റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍നിന്നും ലഭിച്ചുകൊണ്ടിരുന്ന പല മാമൂല്‍ ഔഷധങ്ങളെയും നിഷ്‌കാസനം ചെയ്‌തുകൊണ്ട്‌ ഒന്നിനൊന്നു മെച്ചപ്പെട്ട പുതിയ ഔഷധങ്ങള്‍ വിപണിയില്‍ വന്നുകൊണ്ടിരിക്കുകയാണ്‌. മനുഷ്യജീവിതത്തിന്‌ ഭീഷണിയായി വര്‍ത്തിച്ചിരുന്ന പല സാംക്രമിക രോഗങ്ങളും ഇന്നു ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. പക്ഷേ ഔഷധ രസതന്ത്രം ഇന്നും പ്രശ്‌നങ്ങളില്‍ നിന്ന്‌ വിമുക്തമല്ല. നിലവിലിരിക്കുന്ന ഔഷധങ്ങളെക്കാള്‍ ദോഷഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ ഔഷധങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ട്‌. ഹൃദ്രാഗം, അര്‍ബുദം തുടങ്ങിയ പല മാരകരോഗങ്ങളും ഇന്നും ഉത്തരംകിട്ടാത്ത പ്രശ്‌നങ്ങളാണ്‌. രോഗാണുക്കളുമായി മനുഷ്യനേര്‍പ്പെട്ടിരിക്കുന്ന യുദ്ധം അനന്തമാണ്‌. പുതിയ ഔഷധങ്ങളെക്കൊണ്ട്‌ ഔഷധ രസതന്ത്രജ്ഞര്‍ തന്റെ ആവനാഴി നിറയ്‌ക്കുമ്പോള്‍ രോഗാണുക്കളാകട്ടെ ഔഷധങ്ങള്‍ക്കെതിരെ പ്രതിരോധമാര്‍ജിച്ചുകൊണ്ട്‌ തെന്നിമാറുന്നു. ഒരിക്കല്‍ ഒരു രോഗത്തിനെതിരെ ഫലപ്രദമായിരുന്ന മരുന്ന്‌ പിന്നീട്‌ ഫലിക്കാതെ വരുന്നു. തുരുതുരെ ഉയര്‍ന്നുവരുന്ന ഇത്തരം രോഗഭീഷണികളെ കൂടുതല്‍ ഫലപ്രദമായി നേരിടുന്നതിന്‌ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഔഷധ രസതന്ത്രത്തെ വൈദ്യശാസ്‌ത്രം പ്രതീക്ഷകളോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഔഷധങ്ങളുടെ വര്‍ഗീകരണം. വിവിധ വസ്‌തുതകളെ ആധാരമാക്കി ഔഷധങ്ങളെ മൂന്നുവിധത്തില്‍ വര്‍ഗീകരിക്കാം.

1. പ്രവര്‍ത്തനപരം (Pharmacological). ഔഷധം ശരീരത്തില്‍ ഏതു വിധത്തില്‍ പ്രവര്‍ത്തിച്ച്‌ ഫലങ്ങള്‍ ഉളവാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണം.

a). ഉത്തേജകങ്ങള്‍ (Stimulanats). കല (tissue) കളുടെ സ്വതേയുള്ള പ്രവര്‍ത്തനത്തെ ഊര്‍ജിതപ്പെടുത്തുന്ന ഔഷധങ്ങള്‍. ഉദാ. കേന്ദ്രനാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന സ്‌ട്രിക്ക്‌നിന്‍ (strych-nine), മെട്രസോള്‍ (metrazol), നിക്കെത്തമൈഡ്‌(nikethamide), കഫീന്‍ (caffeine) തുടങ്ങിയവ; ഹൃദയപേശികളെ ഉത്തേജിപ്പിക്കുന്ന ഡിജിറ്റോക്‌സിന്‍ (digitoxin), ഡിജോക്‌സിന്‍ (digoxin) തുടങ്ങിയവ; ഗര്‍ഭാശയപേശികളെ ഉത്തേജിപ്പിക്കുന്ന എര്‍ഗോമെട്രിന്‍ (ergometrine), എര്‍ഗോട്ടമീന്‍ (ergotamine) തുടങ്ങിയവ.

b). അവസാദകങ്ങള്‍ (Depressents). കെലകളുടെ സ്വതേയുള്ള പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന മരുന്നുകള്‍. ഉദാ. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്ന മോര്‍ഫീന്‍, ഫിനോബാര്‍ബിറ്റോണ്‍, ക്ലോറോഫോം തുടങ്ങിയവ.

c). ആന്റിഹിസ്റ്റാമിനുകള്‍ (Anti histamins). ശരീരത്തില്‍ ഹിസ്റ്റമിനെ നിര്‍വീര്യമാക്കുന്ന മരുന്നുകള്‍. ഉദാ. ബെനാഡ്രില്‍ (benadryl), അന്റെര്‍ഗാന്‍ (antergan) തുടങ്ങിയവ.

2. ഉപയോഗപരം (According to use). ഔഷധം എന്താവശ്യത്തിനുപയോഗിക്കുന്നു എന്നതാസ്‌പദമാക്കിയുള്ള വര്‍ഗീകരണം.

a). ഉറക്കമരുന്നുകള്‍ (Hypnotics). ഉദാ. ഫിനോബാര്‍ബിറ്റോണ്‍, സല്‍ഫോണാല്‍, മെത്തക്വലോണ്‍ (methaqualone) തുടങ്ങിയവ.

b). വേദനാസംഹാരികള്‍ (Analgesics). ഉദാ. മോര്‍ഫീന്‍, പെത്തിഡിന്‍ (pethidine) തുടങ്ങിയവ.

c). ജ്വര-വേദനാശമനകാരികള്‍ (Analgesics antipyretics). ഉദാ. ഐബുപ്രൂഫന്‍, പാരസെറ്റമോള്‍ (paracetamol) തുടങ്ങിയവ.

d). അണുനാശിനികള്‍ (Disinfections). ഉദാ. കാര്‍ബോളിക്‌ ആസിഡ്‌, മെര്‍ക്കുറോക്രാം (mercurochrome) തുടങ്ങിയവ.

e). രോഗനിര്‍ണയൗഷധങ്ങള്‍ (Diagnostic agents). ഉദാ. ഹിപ്പുറാന്‍ (hippuran), ഡയോഡ്രാസ്റ്റ്‌ (diodrast) തുടങ്ങിയവ.

3. രാസപരം (According to Chemical nature). രസതന്ത്രപരമായി പ്രസ്‌തുത ഔഷധം ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നതിനെ ആശ്രയിച്ചുള്ള വര്‍ഗീകരണം.

a). ബാര്‍ബിറ്റുറേറ്റുകള്‍ (Barbiturates). ഇവ ബാര്‍ബിറ്റൂറിക്‌ അമ്ല (barbituric acid) ത്തിന്റെ വ്യുത്‌പന്നയൗഗികങ്ങളാണ്‌. ഉദാ. ഫിനോ ബാര്‍ബിറ്റോണ്‍ (phenobarbitone), വെറോണല്‍ (veronal), അമോബാര്‍ബിറ്റാല്‍ (amobarbital), പെന്റോബാര്‍ബിറ്റാല്‍ (pentobarbital) തുടങ്ങിയവ.

b). ക്വിനൊലിനുകള്‍ (Quinolenes). ക്വിനൊലിന്‍ ന്യൂക്ലിയസ്‌ ഗ്രൂപ്പ്‌ ഉള്‍ക്കൊള്ളുന്ന യൗഗികങ്ങള്‍. ഉദാ. മലേറിയാ നിവാരണൗഷധങ്ങളായ ക്വിനൈന്‍ (quinine), പ്ലാസ്‌മോക്ലിന്‍, ക്ലോറോക്വിന്‍; അതിസാരത്തിനുള്ള ഡൈ അയഡോക്വിന്‍ (di-iodoquin), വയോഫാം (Vioform) തുടങ്ങിയവ.

c). ഐസോക്വിനൊലിനുകള്‍ (Isoquinolenes). ഐസോക്വിനൊലീന്‍ നൂക്ലിയസ്‌ ഉള്‍ക്കൊള്ളുന്ന യൗഗികങ്ങള്‍. ഉദാ. പപ്പാവറീന്‍ (papaverine), ഓയ്‌പ്പാവറീന്‍ (Eupaverine) തുടങ്ങിയവ.

d). ഫിനോത്തയസീനുകള്‍ (Phenothiazines). ഫിനോത്തയസീന്റെ വ്യുത്‌പന്നയൗഗികങ്ങള്‍. ഉദാ. പ്രാമെത്തസീന്‍ (Prome-thazine), ക്ലോറോപ്രാമസീന്‍ (Chloro promazine) തുടങ്ങിയവ.

e). സല്‍ഫൊണാമൈഡുകള്‍ (Sulphonamides). ഉദാ. സല്‍ഫാതയസോള്‍, സല്‍ഫാഡയസീന്‍ തുടങ്ങിയവ.

രസതന്ത്രപരമായ കാഴ്‌ചപ്പാടില്‍, അലോപ്പതി ഔഷധങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശുദ്ധത പുലര്‍ത്താത്തവയാണ്‌ മിക്ക ആയുര്‍വേദ ഔഷധങ്ങളും. ചുരുക്കം ചില ഭസ്‌മങ്ങളും ലവണങ്ങളും ഒഴികെ ആയുര്‍വേദ മരുന്നുകള്‍ മിശ്രിതങ്ങളോ അസംസ്‌കൃത പദാര്‍ഥങ്ങളോ ആണ്‌.

മേല്‌പറഞ്ഞ രീതികളിലുള്ള വര്‍ഗീകരണങ്ങള്‍ക്ക്‌ അവയുടേതായ ന്യൂനതകളുണ്ട്‌. ഉദാഹരണമായി, പ്രവര്‍ത്തനപരമായി സമാനത പുലര്‍ത്തുന്ന ഔഷധങ്ങള്‍ രാസപരമായി വ്യത്യസ്‌ത വര്‍ഗങ്ങളിലാകാം. അപ്രകാരം തന്നെ രാസപരമായി ഒരേ ഗണത്തില്‍ വരുന്ന ഔഷധങ്ങള്‍ ഉപയോഗപരമായും പ്രവര്‍ത്തനപരമായും ഭിന്നത പുലര്‍ത്താം.

ഔഷധരസതന്ത്രം നിത്യവും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്‌ത്രശാഖയാണ്‌. ലോകത്തില്‍ രോഗങ്ങളുള്ളിടത്തോളംകാലം ഇതിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയും ചെയ്യും.

(ഡോ. പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍