This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഷധപ്രതിരോധശക്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 20 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഔഷധപ്രതിരോധശക്തി

Drug Resistance

ലൂയി പാസ്‌ചര്‍

ഔഷധങ്ങള്‍ക്കെതിരെ രോഗാണുക്കള്‍ കൈവരിക്കുന്ന പ്രതിരോധശക്തി (resistance). നിരവധി രോഗങ്ങള്‍ക്കു നിദാനം ബാക്‌റ്റീരിയകളും വൈറസ്സുകളുമാണെന്നുള്ള അറിവ്‌ ലൂയി പാസ്‌ചര്‍ (1822-95) നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി മനസ്സിലായതിനുശേഷം രോഗചികിത്സാരംഗത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. സല്‍ഫണമൈഡ്‌ തുടങ്ങിയ സല്‍ഫാ മരുന്നുകളും പെനിസിലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളും കണ്ടുപിടിക്കപ്പെടുകയും പഠിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്‌തതോടുകൂടി വൈദ്യശാസ്‌ത്രത്തിനു അദൃഷ്‌ടശ്രുതപൂര്‍വമായ വൈഭവവും പ്രശസ്‌തിയും കൈവന്നു. മുമ്പ്‌ അസാധ്യങ്ങളെന്നും കൃച്ഛ്രസാധ്യങ്ങളെന്നും തോന്നിയിരുന്ന എത്രയോ രോഗങ്ങള്‍ നൂതനൗഷധങ്ങള്‍കൊണ്ടു ചികിത്സിച്ചു ഭേദപ്പെടുത്താമെന്നായി. 20-ാം നൂറ്റാണ്ടിന്റെ വമ്പിച്ച നേട്ടങ്ങളിലൊന്നാണിത്‌.

ലെഡര്‍ബര്‍ഗ്‌

പ്രകൃതിയിലുള്ള അണുജീവികളില്‍ മാരകങ്ങളായ പലതിനെയും നശിപ്പിക്കാന്‍ പുതിയ ഔഷധങ്ങള്‍കൊണ്ടു പരിശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിനൊക്കെ തിരിച്ചടിയുണ്ടെന്ന കാര്യം ആദ്യകാലങ്ങളില്‍ അറിഞ്ഞിരുന്നില്ല. ഉദാഹരണമായി പെനിസിലിന്‍കൊണ്ടു നശിപ്പിക്കാമെന്നു തോന്നിയിരുന്ന ബാക്‌റ്റീരിയകള്‍ കുറെയൊക്കെ മരുന്നിന്റെ ശക്തി ക്കടിമപ്പെട്ട്‌ നശിച്ചാലും ബാക്കിയുള്ളവ ക്രമത്തില്‍ പെനിസിലിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കുകയും അങ്ങനെ അവ പെനിസിലിന്‍-ചികിത്സയെ നിഷ്‌പ്രയോജനമാക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകുന്നത്‌ അല്‌പം കഴിഞ്ഞാണ്‌ കാണുവാനിടയായത്‌. പ്രശ്‌നങ്ങളുണ്ടാക്കി പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഈ അവസ്ഥയെപ്പറ്റി ആദ്യമായി സൂചന നല്‍കിയത്‌ നോബല്‍ സമ്മാനാര്‍ഹനായ ലെഡര്‍ബര്‍ഗ്‌ (Lederberg)എന്ന ശാസ്‌ത്രജ്ഞനായിരുന്നു. ക്രാമൊസോമുകളെ ഒരു ബാക്‌റ്റീരിയാകോശത്തിലേക്കു മാറ്റാന്‍ കഴിയുമെന്നു (Transduction) തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണഫലം. ഇപ്രകാരം ട്രാന്‍സ്‌ഡക്ഷനിലൂടെ ജനിതകമൂല്യങ്ങള്‍ (genetic values) മാറ്റിമറിക്കപ്പെടുമ്പോള്‍ ആ ബാക്‌റ്റീരിയകളുടെ രോഗോത്‌പാദനശേഷി കുറയുകയോ ഏറുകയോ ചെയ്യുമെന്നും മനസ്സിലായി. വൈറസ്‌ ഉപയോഗിച്ചാണ്‌ ലെഡന്‍ബര്‍ഗ്‌ പ്രസ്‌തുത പരീക്ഷണങ്ങള്‍ നടത്തിയത്‌. വൈറസ്സിനുപകരം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചു നോക്കിയപ്പോള്‍ ബാക്‌റ്റീരിയകള്‍ക്ക്‌ ഈ ആന്റിബയോട്ടിക്കുകളെ ചെറുക്കുന്നതിനുള്ള ശക്തി പതുക്കെപ്പതുക്കെ സമാര്‍ജിക്കാന്‍ കഴിയുമെന്നു പിന്നീട്‌ തെളിയിക്കപ്പെട്ടു. പെനിസിലിന്‍, സ്‌ട്രപ്‌റ്റോമൈസീന്‍ എന്നിവ ചുരുങ്ങിയ അളവില്‍ പ്രയോഗിച്ചു നോക്കിയാല്‍ വിശേഷിച്ചും ഈ പ്രതിഭാസം എളുപ്പത്തില്‍ അനുഭവപ്പെടും. സല്‍ഫാ മരുന്നുകളുടെ കാര്യത്തിലും ഇപ്രകാരം തെളിഞ്ഞിട്ടുണ്ട്‌. ഇത്രയുമായപ്പോള്‍ ചികിത്സാരംഗത്തില്‍ പുതിയ ഈ ഔഷധങ്ങളുടെ പ്രയോഗരീതിയെക്കുറിച്ചു ചിന്തിക്കുവാനും തക്ക സമാധാനം കണ്ടെത്തുവാനും വൈദ്യശാസ്‌ത്രം നിര്‍ബന്ധിതമായി.

ബാക്‌റ്റീരിയകള്‍ ഔഷധ പ്രതിരോധശക്തി ആര്‍ജിക്കുന്നത്‌ ഒന്നുകില്‍ ഉത്‌പരിവര്‍ത്തനം (Mutation) കൊണ്ടോ, അല്ലെങ്കില്‍ മേല്‍വിവരിച്ച ജനിതകീയ-കൈമാറ്റം കൊണ്ടോ ആണ്‌. ഈ പ്രതിരോധത്തിന്റെ ജൈവരസതന്ത്രപരമായ നിദാനം പലതുമാകാം. ഔഷധങ്ങള്‍ക്കു ബാക്‌റ്റീരിയകളില്‍ പ്രവേശിക്കുവാനുള്ള ശക്തി കുറഞ്ഞതുകൊണ്ടാകാം; ബാക്‌റ്റീരിയയ്‌ക്കു തന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതുകൊണ്ടാകാം; അതുമല്ലെങ്കില്‍ ഔഷധങ്ങളെ നിര്‍വീര്യമാക്കുവാനുള്ള പുതിയ എന്‍സൈമുകള്‍ സൃഷ്‌ടിക്കുവാനുള്ള ശക്തി ബാക്‌റ്റീരിയയ്‌ക്കു ആര്‍ജിക്കുവാന്‍ കഴിയുന്നതുകൊണ്ടുമാകാം. മ്യൂട്ടേഷന്‍ കൊണ്ടുള്ള പ്രതിരോധം രണ്ടുവിധത്തിലുള്ളവയാണ്‌. ഒന്ന്‌ പടിപടിയായുള്ളത്‌. ഉദാഹരണമായി പെനിസിലിന്‌ എതിരായി ഉണ്ടാകുന്ന മ്യൂട്ടേഷന്‍ പടിപടിയായി വിവിധ ഘട്ടങ്ങളിലായാണ്‌ അന്തിമരൂപം പ്രാപിക്കുന്നത്‌. മറ്റേത്തരം മ്യൂട്ടേഷനില്‍ ഒരൊറ്റയടിയായിട്ടാണ്‌ ബാക്‌റ്റീരിയയ്‌ക്കു പ്രതിരോധശക്തി ലഭിക്കുന്നത്‌. സ്‌ട്രപ്‌റ്റൊമൈസിനെതിരായ മ്യൂട്ടേഷന്‍ ഇതിനുദാഹരണമാണ്‌.

മ്യൂട്ടേഷന്‍ കൊണ്ടുണ്ടാകുന്ന ഔഷധപ്രതിരോധം ചികിത്സയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ഒരു നല്ല ദൃഷ്‌ടാന്തമാണ്‌ ക്ഷയരോഗചികിത്സ. ഒരു ക്ഷയരോഗിയെ സ്‌ട്രപ്‌റ്റൊമൈസിന്‍ കൊണ്ടുമാത്രം ചികിത്സിക്കുകയാണെങ്കില്‍ ആദ്യഘട്ടങ്ങളില്‍ ധാരാളം അണുക്കള്‍ മരണമടയും. എന്നാല്‍ കാലക്രമേണ ഔഷധപ്രതിരോധശക്തിയുള്ള അണുക്കള്‍ വളരുകയും ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യും. നേരെമറിച്ചു രണ്ടോ അതിലധികമോ മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ ആദ്യഘട്ടത്തിലേ ആരംഭിച്ചാല്‍, ഒരു ഔഷധത്തോടു പ്രതിരോധശക്തിയുള്ള അണുക്കളെ മറ്റേ ഔഷധം നശിപ്പിക്കുകയും, അങ്ങനെ ചികിത്സ കൂടുതല്‍ ഫലപ്രദമാവുകയും ചെയ്യും. നിരവധി മരുന്നുകള്‍ക്കെതിരായി ഒരേ അവസരത്തില്‍ തന്നെ പ്രതിരോധശക്തി ഉണ്ടാവുകയില്ല. അതുകൊണ്ടാണ്‌ ക്ഷയരോഗ ചികിത്സയ്‌ക്കു ഒന്നിലധികം മരുന്നുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉപയോഗിക്കണം എന്നു നിശ്ചയിച്ചിട്ടുള്ളത്‌. ഈ പുതിയ ചികിത്സാരീതികളുടെ ആവിഷ്‌കരണം ഔഷധപ്രതിരോധ വിജ്ഞാനം വികസിച്ചതോടുകൂടി നിലവില്‍ വന്നതാണ്‌.

ജനിതകീയ കൈമാറ്റം കൊണ്ടുണ്ടാകുന്ന ഔഷധപ്രതിരോധം കൂടുതല്‍ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്‌. ഇങ്ങനെ കൈമാറുന്ന വസ്‌തുവിനെ "ആര്‍' ഘടകം (R. factor) എന്നു വിളിക്കാറുണ്ട്‌. ഇത്‌ പല മരുന്നുകള്‍ക്കും ഒരേ അവസരത്തില്‍ ത്തന്നെ ഉണ്ടാകാമെന്നുള്ളതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം മുതല്‍ക്കുതന്നെ നിരവധി മരുന്നുകള്‍ ഉപയോഗിച്ചതുകൊണ്ടു ഫലമില്ല. മൂത്രാശയ രോഗങ്ങളുടെ ചികിത്സയില്‍ ഇങ്ങനെയുള്ള ഔഷധപ്രതിരോധം പലപ്പോഴും കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുക പതിവുണ്ട്‌. ഈയിടെയായി ടൈഫോയ്‌ഡ്‌ രോഗചികിത്സയിലും ഈ പ്രവണത കണ്ടുവരുന്നു എന്നുള്ളത്‌ വളരെ ഗൗരവമേറിയ സംഗതിയാണ്‌. ആവശ്യമില്ലാതെ ഉപയോഗിച്ചാല്‍ യഥാര്‍ഥത്തില്‍ ആവശ്യം വരുമ്പോള്‍ ആന്റിബയോട്ടിക്‌ ചികിത്സ നിഷ്‌പ്രയോജനമായിത്തീരും. അതേമാതിരിതന്നെ കാലിത്തീറ്റ, കോഴിത്തീറ്റ മുതലായവയുടെ കൂടെ കുറേശ്ശെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം സ്ഥായിയായ ഔഷധപ്രതിരോധശക്തിയുള്ള രോഗാണുക്കള്‍ പെരുകുവാനും അവ പിന്നീടു മനുഷ്യനു മാരകമായിത്തീരാനും ഇടയുണ്ട്‌. ഈ പ്രവണതകള്‍ തടയാന്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ (ചികിത്സയ്‌ക്കും അല്ലാതെയും) കര്‍ശനമായ നിയന്ത്രണം പാലിക്കണം. ഇതിനു പല രാജ്യങ്ങളിലും നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്‌.

ഔഷധപ്രതിരോധ ശക്തിനേടിയ ബാക്‌റ്റീരിയയെ നശിപ്പിക്കാന്‍ ഇന്ന്‌ ഫേജ്‌ തെറാപ്പി ഉപയോഗിക്കുന്നു. ബാക്‌റ്റീരിയയെ കൊല്ലുന്ന വൈറസുകളായ ബാക്‌റ്റീരിയോ ഫേജുകളെയാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌.

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍