This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഗേന്‍ മാർ ബെസേലിയോസ്‌ I (1884 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔഗേന്‍ മാര്‍ ബെസേലിയോസ്‌ I (1884 - 1975)

മലങ്കര മെത്രാപ്പോലീത്ത, പൗരസ്‌ത്യ കാതോലിക്ക എന്നീ നിലകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയെ ഭരിച്ച പുരോഹിത ശ്രഷ്‌ഠന്‍. പെരുമ്പാവൂരിനടുത്ത്‌ വെങ്ങോല എന്ന സ്ഥലത്ത്‌ ചേറ്റാക്കുളത്തുംകര അബ്രഹാം കത്തനാരുടെയും അന്നമ്മയുടെയും ദ്വിതീയ പുത്രനായി 1884 ജൂണ്‍ 26-ന്‌ ജനിച്ചു. പിതാവ്‌ ദൈവഭക്തനും സുറിയാനി പണ്ഡിതനും ആയിരുന്നു. ജ്ഞാനസ്‌നാനസമയം മത്തായി എന്ന പേരാണ്‌ ലഭിച്ചത്‌. ഇദ്ദേഹം പാമ്പാക്കുട സെമിനാരിയില്‍ കോനാട്ടു മാത്തന്‍ കോര്‍ എപ്പിസ്‌ കോപ്പായുടെ ശിഷ്യനായി വൈദികവിദ്യാഭ്യാസം ചെയ്‌തു. കടവില്‍ പൗലൂസ്‌ മാര്‍ അത്താനാസ്യോസില്‍ നിന്നു ശെമ്മാശപ്പട്ടം സ്വീകരിച്ചു. ഇദ്ദേഹം കോട്ടയം ചെറിയപള്ളിയില്‍ താമസിക്കുന്ന കാലത്താണ്‌ കശ്ശീശാ സ്ഥാനമേറ്റത്‌. 1905-ല്‍ മലങ്കര സന്ദര്‍ശിച്ച സ്ലീബാശെമ്മാശനോടുകൂടെ ഇദ്ദേഹം ഇംഗ്ലണ്ടിലേക്ക്‌ പോയി. പല ദയറാകളും സുറിയാനി ക്രിസ്‌ത്യാനികളുടെ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഔഗേന്‍ എന്ന നാമധേയം സ്വീകരിച്ചു. അനന്തരകാലത്ത്‌ പാത്രിയര്‍ക്കീസുമാരായിത്തീര്‍ന്ന സഭാമേലധ്യക്ഷന്മാരുമായി പരിചയപ്പെട്ടു. സുറിയാനിയിലുള്ള അനര്‍ഘഗ്രന്ഥങ്ങള്‍ പലതും പരിശോധിച്ചു. 1908-ല്‍ യെരുശലേമിലെ മാര്‍മര്‍ക്കൊസ്സിന്റെ ദയറായില്‍വച്ച്‌ റമ്പാനായി.

സുറിയാനിഭാഷയില്‍ അസാധാരണമായ അവഗാഹമുണ്ടായിരുന്ന ഈ വൈദികന്‍ മലങ്കര സന്ദര്‍ശകരായ മെത്രാന്മാരുടെയും പാത്രിയര്‍ക്കീസുമാരുടെയും ദ്വിഭാഷിയായിരുന്നു. കണ്ടനാടു ഭദ്രാസനത്തിന്റെ അപേക്ഷയനുസരിച്ച്‌ 1927-ല്‍ യെരുശലേമിലെ മാര്‍മര്‍ക്കൊസ്സിന്റെ ആശ്രമപ്പള്ളിയില്‍വച്ച്‌ എലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ഇദ്ദേഹത്തെ തിമോത്തിയോസ്‌ എന്ന പേരില്‍ മെത്രാനായി വാഴിച്ചു.

നാട്ടില്‍ തിരിച്ചെത്തിയശേഷം ഇദ്ദേഹം പിറവം സെമിനാരിയില്‍ താമസമാക്കി. വടകര, കോലഞ്ചേരി, പിറവം ഹൈസ്‌കൂളുകള്‍ സ്ഥാപിക്കുന്നതിലും മൂവാറ്റുപുഴ അരമന പണിയിക്കുന്നതിലും കഠിനമായി അധ്വാനിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്‌തു. അവശസമൂഹത്തെ സാമൂഹികമായി ഉദ്ധരിക്കുന്നതിനും അവരുടെയിടയില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനുമായി ആരംഭിച്ച സ്ലീബാദാസ സമൂഹത്തെ പ്രാത്സാഹിപ്പിച്ചു. മലങ്കര കാതോലിക്കാ സിംഹാസന സ്ഥാപനം ആവശ്യമാണെന്നു വളരെ നാളായി ചിന്തിച്ചിരുന്ന മെത്രാപ്പോലീത്താ 1942-ല്‍ പാത്രിയര്‍ക്കീസ്‌ പക്ഷത്തുനിന്നും കാതോലിക്കാ പക്ഷത്തേക്കു പരിവര്‍ത്തനം ചെയ്‌തു. തത്‌ഫലമായി പല യാതനകളും ഇദ്ദേഹത്തിന്‌ അനുഭവിക്കേണ്ടിവന്നു. ഔദ്യോഗിക കര്‍ത്തവ്യങ്ങളോടൊപ്പം കോട്ടയം പഴയ സെമിനാരി പ്രിന്‍സിപ്പല്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു. പാത്രിയര്‍ക്കീസ്‌-കാതോലിക്കാ വിഭാഗങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരുന്ന വ്യവഹാരം കാതോലിക്കാ പക്ഷത്തിന്‌ അനുകൂലമായുണ്ടായ 1958-ലെ സുപ്രീംകോടതി വിധിയോടെ അവസാനിച്ചു. തുടര്‍ന്ന്‌ പാത്രിയര്‍ക്കീസും കാതോലിക്കയും പരസ്‌പരം സ്വീകരിച്ച്‌ കത്തുകള്‍ കൈമാറി. മുംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുന്നതിന്‌ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ വന്നപ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മേലധ്യക്ഷനായിരുന്ന ഇദ്ദേഹവുമായി ഉണ്ടായ കൂടിക്കാഴ്‌ച ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമായി ക്രസ്‌തവസഭാ നേതാക്കള്‍ കരുതുന്നു.

1965 ജനുവരിയില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ്‌ അബാബയില്‍ ചേര്‍ന്ന പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സഭാതലവന്മാരുടെ സുന്നഹദോസില്‍ ഔഗേന്‍ പ്രഥമന്‍ സംബന്ധിച്ചു. മടക്കയാത്രയില്‍ വിശുദ്ധ നാട്‌ ഒരിക്കല്‍ക്കൂടി സന്ദര്‍ശിക്കുകയുണ്ടായി. 1975 ഫെബ്രുവരിയില്‍ പ്രഗല്‌ഭരായ അഞ്ചു മെത്രാന്മാരെ വാഴിച്ചതാണ്‌ ഇദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. മലങ്കരസഭയില്‍ പിന്നെയും ഉയര്‍ന്നുവന്ന ഓര്‍ത്തഡോക്‌സ്‌ യാക്കോബായ ഭിന്നത ഇദ്ദേഹത്തെ പരിക്ഷീണനാക്കിയിരുന്നു. പാരമ്പര്യത്തിനു വിപരീതമായി ഇദ്ദേഹം ആദ്യം മലങ്കര മെത്രാപ്പോലീത്താസ്ഥാനവും ഒടുവില്‍ കാതോലിക്കാ സ്ഥാനവും സ്വമനസ്സാലെ ഒഴിഞ്ഞു; തൊണ്ണൂറുവയസ്സു കഴിഞ്ഞിരുന്നെങ്കിലും തപശ്ചര്യകള്‍ അവിഘ്‌നം തുടര്‍ന്നുകൊണ്ടിരുന്നു. 1975 ഡിസംബര്‍ 8-ന്‌ ദിവംഗതനായി.

(ഡോ. ടി. ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍