This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓ. ഹെന്‌റി (1862 - 1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓ. ഹെന്‌റി (1862 - 1910)

O. Henry

അമേരിക്കന്‍ (ഇംഗ്ലീഷ്‌) ചെറുകഥാകൃത്ത്‌. യഥാര്‍ഥനാമം വില്യം സിഡ്‌നി പോര്‍ട്ടര്‍. നോര്‍ത്‌ കരോളിനയിലായിരുന്നു ജനനം. ഹ്രസ്വകാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു ഔഷധശാലയില്‍ ജോലിയാരംഭിച്ചു. 1882-ല്‍ റ്റെക്‌സാസിലേക്കു പോയ ഇദ്ദേഹം 1891 മുതല്‍ 94 വരെ ഓസ്റ്റിനിലെ ഒരു ബാങ്കില്‍ റ്റെല്ലര്‍ ആയി ജോലിനോക്കി. 1896-ല്‍ പണാപഹരണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഹോണ്ടുറാസിലേക്ക്‌ ഓടിപ്പോയെങ്കിലും ഭാര്യ ചരമശയ്യയിലായതറിഞ്ഞ്‌ ഓസ്റ്റിനിലേക്കു മടങ്ങിവന്നു. മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 1902-ല്‍ ന്യൂയോര്‍ക്കിലേക്കു പോയ ഇദ്ദേഹം ശേഷംകാലം അവിടെ കഴിച്ചുകൂട്ടുകയാണുണ്ടായത്‌.

റ്റെക്‌സാസില്‍ വച്ച്‌ 1894-ല്‍ ദ റോളിങ്‌ സ്റ്റോണ്‍ എന്നൊരു ഹാസ്യവാരിക സ്വന്തമായി ആരംഭിച്ചതോടെ ഓ. ഹെന്‌റിയുടെ സര്‍ഗജീവിതത്തിനു തിരശ്ശീല ഉയര്‍ന്നു. 1895 മുതല്‍ ഒരു വര്‍ഷക്കാലം ഒരു ഹൂസ്റ്റണ്‍ ദിനപത്രത്തില്‍ ഹാസ്യപംക്തി കൈകാര്യം ചെയ്യാനും ഇദ്ദേഹത്തിനവസരം ലഭിച്ചു. ജയില്‍വാസക്കാലത്താണ്‌ റ്റെക്‌സാസിലും ഹോണ്ടുറാസിലും മറ്റും കണ്ടുപരിചയിച്ച മനുഷ്യജീവിതത്തെ അവലംബമാക്കി ചെറുകഥാരചനയാരംഭിച്ചത്‌. ജയിലിലെ പ്രായശ്ചിത്തജീവിതം വെറുമൊരു പത്രലേഖകനായിരുന്ന ഇദ്ദേഹത്തെ പരിണത പ്രജ്ഞനായ ഒരു സാഹിത്യകാരനായി പുടപാകം ചെയ്യുകയാണുണ്ടായത്‌. ആഴ്‌ചയില്‍ ഒന്നെന്ന കണക്കിന്‌ ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഇദ്ദേഹം വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്‌ഠ നേടി. ലാറ്റിനമേരിക്കയിലെ വിപ്ലവത്തെയും സാഹസങ്ങളെയും വിഷയീകരിച്ചുള്ള കഥകളുടെ പരമ്പരയാണ്‌ കാബേജസ്‌ ആന്‍ഡ്‌ കിങ്‌സ്‌ (1904) എന്ന ആദ്യകൃതി. ശ്ലഥബദ്ധമായ ഒരു കഥാതന്തുവിന്റെയും പൊതുവായ ഒരുകൂട്ടം കഥാപാത്രങ്ങളുടെയും സാന്നിധ്യം കാരണം ഒരു നോവലിന്റെ സ്വരൂപം കൈവന്നിട്ടുണ്ട്‌ ഈ കൃതിക്ക്‌. ദ്‌ ഫോര്‍ മില്യന്‍ (1906), ഹാര്‍ട്ട്‌ ഒഫ്‌ ദ്‌ വെസ്റ്റ്‌ (1907), ദ്‌ ട്രിംഡ്‌ ലാമ്പ്‌ (1907), ദ്‌ ജെന്റില്‍ ഗ്രാഫ്‌റ്റര്‍ (1908), ദ്‌ വോയ്‌സ്‌ ഒഫ്‌ ദ്‌ സിറ്റി (1908), ഓപ്‌ഷന്‍സ്‌ (1909), റോഡ്‌സ്‌ ഒഫ്‌ ഡെസ്റ്റിനി (1909), വേളിഗിഗ്‌സ്‌ (Whirligigs, 1910), സ്ട്രിക്‌റ്റ്‌ലി ബിസിനസ്‌ (1910) എന്നിവയാണ്‌ ഓ. ഹെന്‌റിയുടെ പില്‌ക്കാല കഥാസമാഹാരങ്ങള്‍.

അമേരിക്കയുടെ വിവിധഭാഗങ്ങള്‍ ഓ.ഹെന്‌റിയുടെ കഥകള്‍ക്കു പശ്ചാത്തലമായിട്ടുണ്ടെങ്കിലും ന്യൂയോര്‍ക്കിലെ അവഗണിതജനകോടികളുടെ കഥാകാരനെന്ന നിലയിലാണ്‌ ഇദ്ദേഹം ഇന്ന്‌ സ്‌മരിക്കപ്പെടുന്നത്‌. സാധാരണജനങ്ങളുടെ ഭാഗ്യവിപര്യയങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലായിരുന്നു ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചത്‌. ജീവിതത്തെ ചെറിയ ചെറിയ സംഭവങ്ങളുടെ രൂപത്തില്‍ നോക്കിക്കണ്ട ഇദ്ദേഹം ദൃഢബദ്ധമായ സുദീര്‍ഘഗ്രന്ഥങ്ങള്‍ രചിക്കുന്നതില്‍ വിമുഖനായിരുന്നു. ഓ. ഹെന്‌റിയുടെ ഫലിതവും വിപരീത ലക്ഷണയും പ്രസിദ്ധമാണ്‌. മനുഷ്യജീവിതത്തിലെ വൈരുധ്യാത്മകരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ പല കഥകളുടെയും വിചിത്രമായ പര്യവസാനം ശ്രദ്ധേയമാണ്‌. ദ്‌ ഫോര്‍ മില്യന്‍ എന്ന സമാഹാരത്തിലെ ദ്‌ ഗിഫ്‌റ്റ്‌ ഒഫ്‌ ദ്‌ മെജൈ, ദ്‌ ഫേര്‍ണിഷ്‌ഡ്‌ റൂം തുടങ്ങിയ കഥകള്‍ തന്നെ ഉദാഹരണം. 1910-ല്‍ ഓ. ഹെന്‌റി നിര്യാതനായി.

ഓ. ഹെന്‌റിയുടെ മരണാനന്തരവും ഇദ്ദേഹത്തിന്റെ കഥാസമാഹാരങ്ങള്‍ പുറത്തുവന്നു. സിക്‌സ്‌ ആന്‍ഡ്‌ സെവന്‍സ്‌ (1911), റോളിങ്‌ സ്റ്റോണ്‍സ്‌ (1913), വെയ്‌ഫ്‌സ്‌ ആന്‍ഡ്‌ സ്‌ട്രയ്‌സ്‌ (1917), പോസ്റ്റ്‌ സ്‌ക്രിപ്‌റ്റ്‌സ്‌ (1923), തുടങ്ങിയവ. ഹൂസ്റ്റണ്‍ പത്രത്തിനുവേണ്ടി ഇദ്ദേഹം ആദ്യകാലത്തു രചിച്ച കഥകളുടെ സമാഹാരമാണ്‌ 1939-ല്‍ പ്രസിദ്ധീകരിച്ച ഓ. ഹെന്‌റി എന്‍കോര്‍ (O. Henry Encore). മനഃപരിവര്‍ത്തനത്തിനു വിധേയനായ ഒരു കവര്‍ച്ചക്കാരന്റെ കഥ പറയുന്ന എ റിട്രീവ്‌ഡ്‌ റെഫര്‍മേഷന്‍ എന്ന കഥയെ അവലംബിച്ച്‌ പോള്‍ ആംസ്‌ട്രാങ്‌ രചിച്ചതാണ്‌ അലിയാസ്‌ ജിമ്മി വാലന്റൈന്‍ (1909) എന്ന നാടകം.

(ആര്‍.എല്‍.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍