This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർവെൽ, ജോർജ്‌ (1903 - 50)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍വെല്‍, ജോര്‍ജ്‌ (1903 - 50)

George Orwell

ജോര്‍ജ്‌ ഓര്‍വെല്‍

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) സാഹിത്യകാരന്‍. യഥാര്‍ഥനാമം: എറിക്‌ ആര്‍തര്‍ ബ്ലേര്‍. 1903-ല്‍ ബംഗാളില്‍ മോതിഹാരിയില്‍ ജനിച്ചു. പിതാവ്‌ റിച്ചഡ്‌ ബ്ലേര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കസ്റ്റംസ്‌ ആന്‍ഡ്‌ എക്‌സൈസ്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം വളരെ ചെറുപ്പത്തില്‍ത്തന്നെ ഓര്‍വെല്ലിനെ ഇംഗ്ലണ്ടിലേക്കയച്ചു. വീട്ടിലും, വിദ്യാലയത്തിലും ഓര്‍വെല്ലിന്‌ ഒട്ടും മനഃസുഖം ഉണ്ടായിരുന്നില്ല. പ്രഥമാധ്യാപകനും സഹപാഠികളും ചേര്‍ന്ന്‌ ആ ബാലനെ പീഡിപ്പിക്കുമായിരുന്നു. ഇതിനെക്കുറിച്ച്‌ ഒരു നല്ല വിവരണം സച്‌, സച്‌, വേര്‍ ദ്‌ ഡെയ്‌സ്‌ (Such, Such, were the Days) എന്ന ലേഖനത്തില്‍ ഇദ്ദേഹം നല്‌കിയിട്ടുണ്ട്‌. സ്‌കോളര്‍ഷിപ്പോടുകൂടി ഓര്‍വെല്‍ 13-ാം വയസ്സില്‍ ഈറ്റണ്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. അവിടെ പഠിച്ചിരുന്ന കാലത്ത്‌ അനേകം പുസ്‌തകങ്ങള്‍ വായിക്കുവാന്‍ ഓര്‍വെല്ലിനു സാധിച്ചു. ബര്‍നാര്‍ഡ്‌ ഷാ, ഗാല്‍സ്‌വര്‍തി, വെല്‍സ്‌ മുതലായവരുടെ കൃതികളില്‍ ഇദ്ദേഹം തത്‌പരനായി. ഒരു സോഷ്യലിസ്റ്റായി ഓര്‍വെല്‍ സ്വയം കണക്കാക്കുവാന്‍ തുടങ്ങി.

സ്‌കോളര്‍ഷിപ്പൊന്നും കിട്ടാതിരുന്നതുകൊണ്ട്‌ വിദ്യാഭ്യാസം തുടരുവാന്‍ കഴിയാതെ വന്ന ഓര്‍വെല്‍ മ്യാന്മറില്‍ ഇംപീരിയല്‍ പൊലീസില്‍ ചേര്‍ന്നു. അതോടെ സാമ്രാജ്യാധികാരത്തിന്റെ ഏറ്റവും വികൃതമായ രൂപം ഇദ്ദേഹത്തിനു കാണുവാന്‍ കഴിഞ്ഞു. അഞ്ചുകൊല്ലം മ്യാന്മറില്‍ താന്‍ കണ്ട ദുര്‍ഭരണത്തിനെക്കുറിച്ച്‌ ബര്‍മീസ്‌ ഡേയ്‌സ്‌ (1934) എന്ന നോവലിലും മറ്റുപല സ്ഥലങ്ങളിലും ഇദ്ദേഹം വിവരിച്ചിട്ടുണ്ട്‌. 1927-ല്‍ ഓര്‍വെല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയതോടെ ഇദ്ദേഹത്തിന്റെ പൊലീസ്‌ ജീവിതത്തിനു തിരശ്ശീലവീണു. അന്യായത്തിനെതിരെ പോരാടുവാനും, ഈ ലോകത്തിലെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ അവയ്‌ക്കു പ്രായശ്ചിത്തം ചെയ്യുവാനുമാണത്ര ഇദ്ദേഹം ഒരെഴുത്തുകാരനായത്‌. പാരിസില്‍ 18 മാസക്കാലം താമസിച്ച്‌, ഏറ്റവും താഴ്‌ന്ന ജീവിതം നയിച്ചവരുമായി ഇടപഴകി. ഈ കാലഘട്ടത്തിലെ അനുഭവങ്ങളെക്കുറിച്ചുള്ള ആത്മനിഷ്‌ഠമായ ഒരു കഥനമാണ്‌ ഡൗണ്‍ ആന്‍ഡ്‌ ഔട്ട്‌ ഇന്‍ പാരിസ്‌ ആന്‍ഡ്‌ ലണ്ടന്‍ (Downand Out in Paris and London, 1933). ഈ പുസ്‌തകത്തിന്റെ പ്രകാശനത്തോടെ ഓര്‍വെല്‍ ഒരു യഥാര്‍ഥ എഴുത്തുകാരനായിത്തീര്‍ന്നു. പല ചില്ലറ ജോലികളും ചെയ്‌തുവന്ന ഓര്‍വെല്‍ സ്വന്തം അനുഭവങ്ങളെ ആസ്‌പദമാക്കി എഴുതിയ രണ്ടു നോവലുകള്‍ എ ക്ലെര്‍ജിമാന്‍ഡ്‌ ഡോട്ടര്‍ (A Clergyman's Daughter, 1935), കീപ്‌ ദി ആസ്‌പിഡിസ്‌ട്രാ ഫ്‌ളയിങ്‌ (Keep the Aspidistra Flying, 1936) എന്നിവയാണ്‌.

1936-ല്‍ എയ്‌ലീ ഓഷനെസ്സിയെ വിവാഹം ചെയ്‌ത ഓര്‍വെല്‍, താന്‍ ഒരു സോഷ്യലിസ്റ്റാണെന്നു പരസ്യമായി പ്രസ്‌താവിച്ചു. ലങ്കഷറിലെ വിഗനിലെ തൊഴിലാളികളുടെ നിലയെപ്പറ്റി പഠിച്ചതിന്റെ ഫലമാണ്‌ ഓര്‍വെല്‍ രചിച്ച ദ്‌ റോഡ്‌ റ്റു വിഗന്‍ പിയര്‍ (The Road to Wigan Pier, 1937). 1936-ലെ സ്‌പാനിഷ്‌ കലാപം ഓര്‍വെല്ലിനും പത്‌നിക്കും ആവേശം നല്‌കി. റിപ്പബ്ലിക്കന്‍ ഭരണത്തെ പിന്താങ്ങിയ ഇവര്‍ സ്‌പെയിനിലെത്തി. പല ക്ലേശങ്ങളും അനുഭവിച്ചശേഷം എങ്ങനെയോ സ്‌പെയിനില്‍നിന്നും രക്ഷപ്പെട്ടു. തന്റെ സ്‌പാനിഷ്‌ സാഹസത്തെക്കുറിച്ചുള്ള കൃതിയാണ്‌ ഹോമെയ്‌ജ്‌ റ്റു കാറ്റലോണിയ (Homage to Catalonia, 1938). സര്‍വാധികാരത്തിനും, ഏകാധിപത്യത്തിനും എതിരായി ഇദ്ദേഹം ലേഖനങ്ങളും നോവലുകളും എഴുതിത്തുടങ്ങി.

1939-ല്‍ ഓര്‍വെല്‍ കമിങ്‌ അപ്‌ ഫോര്‍ എയര്‍ (Coming up for Air) എന്ന നോവല്‍ പ്രകാശനം ചെയ്‌തു. ഹോംഗാര്‍ഡ്‌സില്‍ ചേര്‍ന്ന ഓര്‍വെല്‍ ഇന്ത്യ, മ്യാന്മര്‍ മുതലായ രാജ്യങ്ങളിലേക്കുള്ള ബി.ബി.സി. പ്രക്ഷപണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുണ്ടായി. 1945-ല്‍ ഇദ്ദേഹത്തിന്റെ പത്‌നി അന്തരിച്ചു. അതേ കൊല്ലം സ്റ്റാലിനിസത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരതയെപ്പറ്റിയും സ്വിഫ്‌റ്റിന്റെ രീതിയില്‍ തേജസ്സുറ്റ ഒരു പരിഹാസകൃതിയായ ആനിമല്‍ ഫാം (Animal Farm) എന്ന നോവല്‍ പുറത്തിറക്കിയതോടെ ഓര്‍വെല്‍ ലോകപ്രസിദ്ധനായി.

1947-ല്‍ ഓര്‍വെല്‍ ജൂറ എന്ന ദ്വീപിലേക്കു പോയി. രണ്ടുകൊല്ലത്തെ ദ്വീപുവാസത്തിനിടയ്‌ക്കാണ്‌ 1984 എന്ന നോവല്‍ എഴുതിയത്‌. ക്ഷയരോഗബാധയെത്തുടര്‍ന്ന്‌ ഇദ്ദേഹം ഗ്ലസ്റ്റര്‍ഷയറിലെ ഒരു ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിച്ചു. 1984 പ്രസിദ്ധീകരിച്ചത്‌ 1949-ല്‍ ആണ്‌. സര്‍വാധിപത്യഭരണംമൂലം 1984-ാമാണ്ടാകുമ്പോഴേക്കും ജനങ്ങള്‍ അടിമകളെക്കാള്‍ മോശമായ ജീവിതം നയിക്കേണ്ടിവരുമെന്നായിരുന്നു ഓര്‍വെല്ലിന്റെ പ്രവചനം. 1949-ല്‍ ഇദ്ദേഹം ഡോണിയ ബ്രൗണ്‍ എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്‌തു.

അനേകം ഉപന്യാസങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഓര്‍വെല്‍ സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിവന്നു. സ്‌പഷ്‌ടവും ഓജസ്സുറ്റതുമായ ശൈലിയുടെ ഉടമയായിരുന്നു ഇദ്ദേഹം. ഭാഷയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ഇദ്ദേഹത്തിനു നല്ലതുപോലെ അറിയാമായിരുന്നു. മറ്റു പല സമകാലീന ഗദ്യകാരന്മാരുടെ ശൈലികളോടു താരതമ്യപ്പെടുത്തുമ്പോള്‍ ഓര്‍വെല്ലിന്റെ ശൈലി രാസവസ്‌തുക്കള്‍ കെട്ടിക്കിടന്നു മലിനമാക്കപ്പെട്ട ജലാശയത്തിനോടു ചേര്‍ന്നുകിടക്കുന്ന തെളിനീര്‍ച്ചാലുപോലെയാണ്‌. അതിന്റെ ഉറവിടം അത്യന്തം പരിശുദ്ധവും ശ്രഷ്‌ഠവുമായ ഇദ്ദേഹത്തിന്റെ ഹൃദയംതന്നെ. 1950 ജനു. 23-ന്‌ ആകസ്‌മികമായിട്ടാണ്‌ ഇദ്ദേഹം മരണമടഞ്ഞത്‌.

(ഡോ. കെ. രാധ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍