This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർലാന്‍ഡൊ, വിറ്റോറിയോ ഇമാനുവൽ (1860 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍ലാന്‍ഡൊ, വിറ്റോറിയോ ഇമാനുവല്‍ (1860 - 1952)

Orlando, Vittorio Emanuele

ഇറ്റാലിയന്‍ നിയമപണ്ഡിതനും രാജ്യതന്ത്രജ്ഞനും. സിസിലിയിലെ പാലെര്‍മോയില്‍ 1860 മേയ്‌ 19-ന്‌ ജനിച്ചു. ഭരണഘടനാ നിയമം ഐച്ഛികമായി പഠിച്ച്‌, 1883-ല്‍ പാലെര്‍മോ സര്‍വകലാശാലയില്‍നിന്നും ബിരുദം നേടിയശേഷം മൊഡേന, റോം എന്നീ സര്‍വകലാശാലകളില്‍ അധ്യാപനം നടത്തി. 1897 മുതല്‍ 1925 വരെ സിസിലിയിലെ "ചേംബര്‍ ഒഫ്‌ ഡെപ്യൂട്ടീസി'ല്‍ അംഗമായിരുന്നു. തുടര്‍ന്ന്‌ പൊതുവിദ്യാഭ്യാസം, നീതിന്യായം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ മന്ത്രിപദം വഹിച്ചു. ഇദ്ദേഹം 1917-ല്‍, കാപ്പെറെറ്റോ യുദ്ധാനന്തരം, ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി. നാലു വന്‍ശക്തികളില്‍ ഒന്ന്‌ എന്ന നിലയ്‌ക്ക്‌ സമാധാനസന്ധി സംഭാഷണങ്ങളില്‍ ഇറ്റാലിയന്‍ പ്രതിനിധി സംഘത്തെ നയിച്ചത്‌ ഓര്‍ലാന്‍ഡൊ ആയിരുന്നു. 1915-ല്‍ ലണ്ടനില്‍ വച്ചുണ്ടാക്കിയ രഹസ്യക്കരാറനുസരിച്ച്‌ ഇസ്റ്റ്രിയ, ഫ്യൂം തുടങ്ങിയ സ്ഥലങ്ങള്‍ ഇറ്റലിക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ ഓര്‍ലാന്‍ഡൊ ശക്തമായി വാദിച്ചെങ്കിലും യു.എസ്‌. പ്രസിഡന്റായിരുന്ന വുഡ്രാ വിത്സന്റെ എതിര്‍പ്പുമൂലം അതു നിഷ്‌ഫലമായി. സ്വരാജ്യത്തെത്തിയ ഇദ്ദേഹത്തെ ജനങ്ങള്‍ ഹാര്‍ദമായി സ്വീകരിച്ചു. പാരിസ്‌ സമാധാന ചര്‍ച്ചകളില്‍ വീണ്ടും പങ്കെടുത്തെങ്കിലും ഏഡ്രിയാറ്റിക്‌ പ്രശ്‌നത്തില്‍ തൃപ്‌തികരമായ പരിഹാരം നേടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന്‌ ചേംബര്‍ ഒഫ്‌ ഡെപ്യൂട്ടീസ്‌ ഇദ്ദേഹത്തിനെതിരെ വോട്ടു ചെയ്‌തു. തന്മൂലം 1919 ജൂല. 19-ന്‌ ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. എന്നാല്‍ 1919 ഡിസംബറില്‍ ചേംബര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്സോളിനിയുടെ എത്യോപ്യന്‍ ആക്രമണത്തെ പിന്താങ്ങിയ ഓര്‍ലാന്‍ഡൊ, പിന്നീട്‌ മുസ്സോളിനിയുടെ നയങ്ങള്‍ക്കെതിരായി തിരിഞ്ഞു. ഫാഷിസ്റ്റു കക്ഷി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ (1925) കൃത്രിമമായി വിജയം നേടിയതില്‍ പ്രതിഷേധിച്ച്‌ ഇദ്ദേഹം പാര്‍ലമെന്റില്‍നിന്നും രാജിവച്ചു. രാഷ്‌ട്രീയത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം വിദ്യാഭ്യാസരംഗത്തു വീണ്ടും പ്രവേശിച്ചു. 1946-ല്‍ ഭരണഘടനാനിര്‍മാണ സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റാലിയന്‍ സമാധാന സന്ധിയില്‍ പ്രതിഷേധിച്ച്‌ 1947-ല്‍ അസംബ്ലി അഗംത്വം രാജിവച്ച്‌ ഓര്‍ലാന്‍ഡൊ 1948-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. തീവ്ര-ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ 1948 മേയ്‌ 11-ന്‌ പ്രസിഡന്റ്‌ പദത്തിനു മത്സരിച്ചു പരാജയപ്പെട്ടു. എന്നാല്‍ മരണംവരെ സെനറ്റംഗമായിരുന്നു. 1952 ഡി.1-ന്‌ റോമില്‍ ഓര്‍ലാന്‍ഡൊ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍