This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌ബോണ്‍, ജോണ്‍ ജയിംസ്‌ (1929 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓസ്‌ബോണ്‍, ജോണ്‍ ജയിംസ്‌ (1929 - 94)

Osborne,John James

ജോണ്‍ ജയിംസ്‌ ഒസ്‌ബോണ്‍

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നാടകകൃത്ത്‌. അമ്പതുകളുടെ അന്ത്യത്തിലും അറുപതുകളിലും ബ്രിട്ടീഷ്‌ നാടകവേദിയില്‍ ഒരു കൊടുങ്കാറ്റായി കടന്നുവന്ന ക്ഷുഭിതയുവസംഘത്തിന്റെ (angry young men) മുഖ്യ പ്രണേതാവെന്ന നിലയില്‍ വിഖ്യാതന്‍. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലാകമാനം യുവതലമുറയെ ഗ്രസിച്ച മോഹഭംഗത്തിന്റെയും അമര്‍ഷത്തിന്റെയും ആവിഷ്‌കര്‍ത്താക്കളെന്ന നിലയില്‍ ഇവര്‍ ശ്രദ്ധിക്കപ്പെട്ടു. 1956-ല്‍ ഓസ്‌ബോണ്‍ രചിച്ച ലുക്‌ ബാക്‌ ഇന്‍ ആങ്‌ഗര്‍ എന്ന നാടകമാണ്‌ ക്രാധത്തിന്റെ നാടകവേദിക്ക്‌ തിരശ്ശീലയുയര്‍ത്തിയത്‌. ഈ ഒറ്റ കൃതികൊണ്ടുതന്നെ ഇദ്ദേഹം ബ്രിട്ടീഷ്‌ നാടകവേദിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിയായി മാറി.

1929 ഡി. 12-നു ലണ്ടനില്‍ ജനിച്ച ഓസ്‌ബോണ്‍ ഡെവണിലെ ബെല്‍മണ്‍ഡ്‌ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റ്റ്യൂട്ടര്‍, നടന്‍, അസിസ്റ്റന്റ്‌ സ്റ്റേജ്‌ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം 1960-ല്‍ ലണ്ടനിലെ ഓസ്‌കര്‍ ലെവന്‍സ്റ്റീന്‍ പ്ലെയ്‌സ്‌ ലിമിറ്റഡിന്റെ ഡയറക്‌ടറായി. തിരക്കഥാരചനയ്‌ക്ക്‌ 1964-ലെ ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇദ്ദേഹം 1970-ല്‍ റോയല്‍ സൊസൈറ്റി ഒഫ്‌ ആര്‍ട്‌സില്‍ അംഗമായി.

1956-നു മുമ്പ്‌ രചിക്കപ്പെട്ട രണ്ടു നാടകങ്ങള്‍ ലണ്ടനുപുറത്ത്‌ അരങ്ങേറിയെങ്കിലും 1956-ല്‍ ലുക്‌ബാക്‌ ഇന്‍ ആങ്‌ഗര്‍ ആദ്യമായി ലണ്ടനിലെ നാടകവേദിയില്‍ അവതിരിപ്പിച്ചതോടെയാണ്‌ ഓസ്‌ബോണ്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്‌. പുതുതായി ആരംഭിച്ച നവീന നാടകങ്ങളുടെ അവതരണത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന ഇംഗ്ലീഷ്‌ സ്റ്റേജ്‌ കമ്പനിക്ക്‌ ഇദ്ദേഹം സ്‌ക്രിപ്‌റ്റ്‌ അയച്ചു കൊടുക്കുകയാണുണ്ടായത്‌. കമ്പനി ആദ്യമായി അരങ്ങേറിയ നാടകവും ഇതായിരുന്നു. അധികം താമസിയാതെ തന്നെ ഓസ്‌ബോണിന്റെ പുതുമയാര്‍ന്ന ശബ്‌ദം പ്രക്ഷകര്‍ തിരിച്ചറിഞ്ഞു; ഹംഗേറിയന്‍ വിപ്ലവം കണ്ടു പകച്ചുനില്‌ക്കുകയും സൂയസില്‍ ബ്രിട്ടന്‍ നടത്തിയ അവസാനത്തെ സാമ്രാജ്യത്വ പരാക്രമത്തില്‍ അസന്തുഷ്‌ടരാവുകയും എല്ലാത്തരത്തിലുമുള്ള സാമൂഹികവും രാഷ്‌ട്രീയവുമായ അസമത്വങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഉദ്യുക്തരാവുകയും ചെയ്‌ത യുവതലമുറ ജിമ്മി പോര്‍ട്ടറെ തങ്ങളുടെ പ്രിയനായകനായി മനസ്സാ വരിക്കുകയും ചെയ്‌തു. എന്നാല്‍ മനുഷ്യരാശിയെ അഭിമുഖീകരിക്കുന്ന വിശാലമായ പ്രശ്‌നങ്ങളിലൊന്നും നാടകകൃത്തോ നായകനോ ദൃഷ്‌ടിപതിപ്പിക്കുകയുണ്ടായില്ല; ഒരുതരം സ്വകാര്യരോഷപ്രകടനത്തിനായിരുന്നു മുന്‍തൂക്കം. എന്തിനു നേരെയാണ്‌ നായകന്‍ ധര്‍മരോഷം കൊള്ളുന്നതെന്ന്‌ പ്രക്ഷകര്‍ അദ്‌ഭുതം കൂറിയ അവസ്ഥയും തന്മൂലം സംജാതമായി എന്നാല്‍ ഓസ്‌ബോണ്‍ അവിടെനിന്നും മുന്നോട്ടുപോയി. 1957-ല്‍ പുറത്തുവന്ന ദി എന്റര്‍റ്റെയ്‌നര്‍ എന്ന നാടകത്തില്‍ സാങ്കേതികവും വൈകാരികവുമായ പുതിയ തലങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിദൂഷകനെന്ന നിലയില്‍ പരാജയപ്പെട്ട ഒരാള്‍ സൈപ്രസില്‍വച്ച്‌ തന്റെ മകന്‍ മരണമടഞ്ഞ വാര്‍ത്തയറിഞ്ഞ്‌ വൈകാരികയാഥാര്‍ഥ്യത്തെ മുഖാമുഖം കാണുന്നതിനെ ചിത്രീകരിക്കുന്ന പ്രസ്‌തുത കൃതിയില്‍ പഴയതും പുതിയതുമായ നാടകസങ്കല്‌പങ്ങളുടെ സമഞ്‌ജസസമ്മേളനം കാണാം. 1961-ല്‍ പുറത്തുവന്ന ലൂഥര്‍ എന്ന നാടകം പരിപൂര്‍ണവിജയമായിരുന്നുവെന്നു പറഞ്ഞുകൂടെങ്കിലും തന്റെതന്നെ ആശയാഭിലാഷങ്ങളെയും ചിത്തവൃത്തികളെയും പ്രതിനിധാനം ചെയ്യുന്ന ഒരു കഥാപാത്രത്തെ സൃഷ്‌ടിക്കുന്നതില്‍ ഓസ്‌ബോണ്‍ വിജയിക്കുകതന്നെ ചെയ്‌തു. ജിമ്മി പോര്‍ട്ടറുമായി ലൂഥറിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്‌. 1963-ല്‍ പ്രസിദ്ധീകരിച്ച പ്ലെയ്‌സ്‌ ഫോര്‍ ഇംഗ്ലണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അണ്‍ഡര്‍ പ്ലെയ്‌ന്‍ കവര്‍ എന്ന നാടകം മാനസിക വിഭ്രമങ്ങളുടെ മായാലോകത്തിലേക്കു കടന്നുചെന്നുകൊണ്ട്‌ നാടകരംഗത്ത്‌ ഒരു പുതിയ യുഗം തന്നെ സൃഷ്‌ടിച്ചതായി നിരൂപകന്മാര്‍ വിലയിരുത്തുന്നു. വിചിത്രാല്‍ വിചിത്രമായ വിഭ്രാമകലോകം പങ്കുവയ്‌ക്കുന്ന ദമ്പതിമാരുടെ കഥയാണ്‌ ഇതില്‍ അനാവരണം ചെയ്യുന്നത്‌; ഈ ദമ്പതികള്‍ സഹോദരങ്ങളാണെന്നുള്ള അറിവുണ്ടാകുന്നതോടെ നാടകീയത പരകോടിയിലെത്തുകയും ചെയ്യുന്നു. ലുക്‌ ബാക്‌ ഇന്‍ ആങ്‌ഗറിന്റെ നാലാമത്തെ അങ്കമായി ഈ നാടകത്തെ കണക്കാക്കുന്നതില്‍ തെറ്റില്ല; ജിമ്മിയും ആലിസനും തമ്മിലുള്ള പുനഃസമാഗമത്തിനുശേഷം അവര്‍ക്കെന്തു സംഭവിക്കുമായിരുന്നോ അതാണ്‌ ഈ നാടകത്തില്‍ ഭംഗ്യന്തരേണ നാടകകൃത്ത്‌ അനാവരണം ചെയ്യുന്നത്‌.

ജിമ്മി പോര്‍ട്ടര്‍ എന്ന തന്റെ മാനസപുത്രന്‍ തുടര്‍ന്നും ഓസ്‌ബോണിനെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം പുറത്തുവന്ന ഇനാഡ്‌മിസിബിള്‍ എവിഡന്‍സ്‌ എന്ന നാടകത്തിലെ ബില്‍ മെയ്‌റ്റ്‌ലന്‍ഡ്‌ (Bill Maitland) ജിമ്മി പോര്‍ട്ടറുടെ വളര്‍ച്ചമുറ്റിയ രൂപമാണെന്നു പറയാം. തന്നെ ശ്രദ്ധിക്കാന്‍ കൂട്ടാക്കാത്ത ലോകത്തെ നോക്കി കലുഷചിത്തനായ അയാള്‍ ശകാരവര്‍ഷം പൊഴിക്കുകയാണു ചെയ്യുന്നത്‌. 1968-ല്‍ രചിച്ച റ്റൈം പ്രസന്റ്‌ എന്ന നാടകം, ഒരു സ്‌ത്രീകഥാപാത്രം കേന്ദ്രബിന്ദുവായി പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ നാടകമെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. സ്‌ത്രീവേഷമണിഞ്ഞ ജിമ്മി പോര്‍ട്ടറെന്ന്‌ പാമില(Pamela)യെ വിശേഷിപ്പിച്ചുകൂടെങ്കിലും ഓസ്‌ബോണിന്റെ മനസ്സില്‍ എക്കാലവും നിറഞ്ഞുനിന്ന മനുഷ്യചേതനയുടെ സ്‌ത്രണരൂപാന്തരമാണ്‌ അവള്‍ എന്നു നിസ്സംശയം പറയാം.

ഓസ്‌ബോണിന്റെ അവശേഷിക്കുന്ന നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്‌ 1971-ല്‍ പുറത്തുവന്ന വെസ്റ്റ്‌ ഒഫ്‌ സൂയസ്‌ ആണ്‌. കഥാപാത്രങ്ങളുടെയെന്ന പോലെ വിഷയങ്ങളുടെയും വൈവിധ്യം കൊണ്ട്‌ അത്‌ മറ്റു നാടകങ്ങളില്‍നിന്ന്‌ വേറിട്ടു നില്‌ക്കുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ പതനം ഭൂതകാലമൂല്യങ്ങളോടുള്ള ഗൃഹാതുരതുല്യമായ അഭിനിവേശം, സ്വവര്‍ഗലൈംഗികത തുടങ്ങിയ നിരവധി പ്രമേയങ്ങള്‍ ഇതില്‍ കടന്നുവരുന്നു. മറ്റേതുനാടകത്തിലും കൂടുതലായി ഈ നാടകത്തില്‍ ഓസ്‌ബോണ്‍ യാഥാസ്ഥിതികപക്ഷത്തേക്കും പരമ്പരാഗതമൂല്യ സങ്കല്‌പങ്ങളിലേക്കും ബോധപൂര്‍വം ചായുന്നതായി കാണാം. പുതുതായി ജന്മം കൊള്ളാന്‍ പോകുന്ന അയുക്തികമായ ലോകവ്യവസ്ഥയെ മനസ്സില്ലാമനസ്സോടെ അംഗീകരിക്കുന്ന ഒരു റിബലിന്റെ നിസ്സഹായ ചിത്രം ഈ നാടകം കാഴ്‌ചവയ്‌ക്കുന്നു. ലുക്‌ ബാക്‌ ഇന്‍ ആങ്‌ഗറില്‍ നിന്നു വളരെ അകലെയാണ്‌ ഈ ലോകം!

എ ബെറ്റര്‍ ക്ലാസ്‌ ഒഫ്‌ പേഴ്‌സന്‍: ആന്‍ ഓട്ടോബയോഗ്രഫി 1929-1956 എന്നൊരു ആത്മകഥാഗ്രന്ഥം 1981-ല്‍ ഓസ്‌ബോണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1962-ല്‍ ജോണ്‍ റസല്‍ റ്റെയ്‌ലര്‍ രചിച്ച ആങ്‌ഗര്‍ ആന്‍ഡ്‌ ആഫ്‌റ്റര്‍ എന്ന കൃതി ഓസ്‌ബോണിന്റെ നാടകീയപ്രതിഭയെക്കുറിച്ചുള്ള പഠനങ്ങളില്‍ മികച്ചു നില്‌ക്കുന്നു. 1994 ഡി. 24-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍