This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റിന്‍, ആൽഫ്രഡ്‌ (1835 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓസ്റ്റിന്‍, ആല്‍ഫ്രഡ്‌ (1835 - 1913)

Austin, Alfred

ആല്‍ഫ്രഡ്‌ ഓസ്റ്റിന്‍

കവിത, സാഹിത്യവിമര്‍ശനം, പത്രപ്രവര്‍ത്തനം എന്നീ മണ്ഡലങ്ങളില്‍ സാരമായ സംഭാവനകള്‍ നല്‌കിയിട്ടുള്ള ഇംഗ്ലീഷ്‌ എഴുത്തുകാരന്‍. 1896-ല്‍ ഇദ്ദേഹം ഇംഗ്ലണ്ടിലെ ആസ്ഥാനകവി (Poet Laureate)ആയി നിയമിക്കപ്പെട്ടു. ഒരു കച്ചവടക്കാരന്റെ പുത്രനായി 1835 മേയ്‌ 30- ന്‌ ലീഡ്‌സില്‍ ജനിച്ച ഓസ്റ്റിന്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന്‌ നിയമബിരുദമെടുത്തശേഷം (1857) അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞ്‌ ഇദ്ദേഹം കവിതാരചനയിലും ദേശാടനത്തിലും മുഴുകി. ഋതുക്കളെക്കുറിച്ച്‌ ഇദ്ദേഹമെഴുതിയ ഒരു ആക്ഷേപഹാസ്യപദ്യസമാഹാരമാണ്‌ (The Season; A satire, 1864) ഇദ്ദേഹത്തിന്‌ കവിപട്ടം നേടിക്കൊടുത്തത്‌. 1865-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചെങ്കിലും പരാജിതനായി.

ഓസ്റ്റിന്‍ 1867-ല്‍ സ്റ്റാന്‍ഡാര്‍ഡ്‌ എന്ന ദിനപത്രത്തിന്റെ പത്രാധിപസമിതിയില്‍ ചേര്‍ന്നു മുഖപ്രസംഗങ്ങളുടെയും പുസ്‌തകനിരൂപണങ്ങളുടെയും ജീവചരിത്രങ്ങളുടെയും രൂപങ്ങളില്‍ ഇദ്ദേഹം ഇതില്‍ ധാരാളം ലേഖനങ്ങള്‍ ദിനംപ്രതി പ്രസിദ്ധീകരിച്ചു. തത്‌ഫലമായി ഈ പത്രം ഇദ്ദേഹത്തിന്റെ പേരോടുചേര്‍ന്ന്‌ അറിയപ്പെടാന്‍ തുടങ്ങി (The Daily Alfred Austin).

വിദേശപര്യടനം പലമേഖലകളിലും ഓസ്റ്റിന്റെ പ്രശസ്‌തിയെ ഉയര്‍ത്തി. വത്തിക്കാന്‍ കൗണ്‍സില്‍ (1870), ഫ്രാങ്കൊ-ജര്‍മന്‍ യുദ്ധം (1870), ബെര്‍ലിന്‍ കോണ്‍ഗ്രസ്‌ (1878) തുടങ്ങിയ പല പ്രധാന സംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയായിരുന്ന ഓസ്റ്റിന്‍ ഇവയെക്കുറിച്ച്‌ അയച്ച വാര്‍ത്തകള്‍ വളരെ ജനസമ്മതി ആര്‍ജിച്ചു. 1883-93 കാലത്ത്‌ ഇദ്ദേഹം നാഷണല്‍ റിവ്യൂവിന്റെ മുഖ്യപത്രാധിപരായിരുന്നു. ബ്രിട്ടീഷ്‌ നയതന്ത്രബന്ധങ്ങളില്‍ ഇദ്ദേഹം പ്രധാനമന്ത്രി ബഞ്ചമിന്‍ ഡിസ്‌റേലിയുടെ അനുയായിയും ആരാധകനുമായിരുന്നു. ഇരുപതു വാല്യങ്ങളുള്ള കവിതാസമാഹാരങ്ങള്‍ ഓസ്റ്റിന്‍ 1871-നും 1908-നും ഇടയ്‌ക്ക്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഒന്നും ഒന്നാംകിടയില്‍പ്പെട്ടതല്ല. എങ്കിലും ഇദ്ദേഹം അവിശ്രമമായി സാഹിത്യസൃഷ്‌ടി നടത്തിക്കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ കവിതയും വിമര്‍ശനവുമെല്ലാം തനി യാഥാസ്ഥിതികവും കീഴ്‌വഴക്കങ്ങളെ മുറുകെ പിടിക്കുന്നവയുമായിരുന്നു. ഉദ്യാനജീവിതത്തെക്കുറിച്ചുള്ള ഗദ്യപ്രബന്ധങ്ങളാണ്‌ ഇദ്ദേഹത്തിന്‌ സാഹിത്യത്തില്‍ ശാശ്വതമായ സ്ഥാനം നേടിക്കൊടുത്തിട്ടുള്ളത്‌. അവയില്‍ വെറോണിക്കയുടെ ഉദ്യാനത്തില്‍ (In veronica's Garden)പ്രഥമസ്ഥാനത്തു നില്‍ക്കുന്നു. സുവര്‍ണയുഗം(The Golden Age-1871), ബേബല്‍ ഗോപുരം(The Tower of Babel, 1874),, ഞാന്‍ സ്‌നേഹിക്കുന്ന ഉദ്യാനം (The Garden that I Love, 1902 തുടങ്ങിയവയാണ്‌ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍.

1911-ല്‍ ഓസ്റ്റിന്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. 1913 ജൂണ്‍ 2-ന്‌ കെന്റില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍